“അവൻ നിന്നെ കൊല്ലുമെന്ന് ഉറപ്പാണോ ?”
വിനയചന്ദ്രൻ ചോദിച്ചു …
അഭിരാമി നിശബ്ദയായി …
“നിങ്ങൾ ആരോടും പറഞ്ഞിട്ടല്ല പോകുന്നത്. അതാണ് ഞാൻ നേരത്തെ പറഞ്ഞത് , ഫോണൊന്നും ഉപയോഗിക്കണ്ട എന്ന് ….”
” എനിക്കൊന്നും മനസ്സിലാകുന്നില്ല വിനയേട്ടാ ….” ചിന്താഭാരത്തോടെ അഭിരാമി പറഞ്ഞു …
” നമ്മുടെ വക്കീലെങ്ങനെ …? ”
വിനയചന്ദ്രൻ ചോദിച്ചു …
” അഡ്വക്കറ്റ് രാജശേഖരൻ … ”
അഭിരാമി പറഞ്ഞു …
” അതല്ല … ആളെങ്ങനെയെന്ന് , വിശ്വസിക്കാമോ?…”
“അച്ഛന്റെ സുഹൃത്തായിരുന്നു ..”
“ഉം … ”
” എനിക്കൊന്നു കാണാൻ പറ്റുമോ ?”
” അതിനെന്താ ? പക്ഷേ സമയം ആണ് പ്രശ്നം ..”
“നീ ഒന്ന് വിളിച്ചു നോക്ക് … ”
അഭിരാമി അപ്പോൾ തന്നെ ഫോണെടുത്ത് അഡ്വക്കറ്റ് രാജശേഖരനെ വിളിച്ചു. അയാളുടെ ഗുമസ്തനാണ് സംസാരിച്ചത്. നാലു മണിക്കു ശേഷം ഓഫീസിലേക്ക് ചെല്ലാൻ ഗുമസ്തൻ പറഞ്ഞു …
” നാലു മണി ….” മുഷിച്ചിലോടെ പറഞ്ഞിട്ട് , വിനയചന്ദ്രൻ വീണ്ടും കസേരയിലേക്ക് ചാഞ്ഞു.
“നീ അജയ് നെ വിളിക്ക് … ”
” ക്ലാസ്സിലാകും അവൻ … ”
” വിളിച്ചിട്ടേക്ക് , മിസ്ഡ് കോൾ കണ്ടാലവൻ തിരിച്ചു വിളിക്കുമല്ലോ …”
“ഉം … ” മൂളിയിട്ട് അഭിരാമി മകനെ വിളിച്ചു. പ്രതീക്ഷിച്ച പോലെ അജയ് ഫോൺ എടുത്തില്ല..
“രാജീവിന്റെ ബന്ധങ്ങളും കണക്ഷൻസുമൊക്കെ കുറേ നിനക്കറിയാവുന്നതല്ലേ …”
വിനയചന്ദ്രൻ ചോദിച്ചു.
” കുറച്ചൊക്കെ … “
” നിന്നോട് പ്രതിപത്തിയുള്ള ആരെങ്കിലും ആ കൂട്ടത്തിലുണ്ടോ …?”
“അതിലാരെയും വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത് … ”
” അപ്പോൾ നമ്മൾ ഒറ്റയ്ക്കു തന്നെ ….”
“ഉം … ”
” നിനക്ക് എന്നെ വിശ്വാസമില്ലെങ്കിൽ ഇതിവിടെ വെച്ചു നിർത്താം ട്ടോ …”
“എനിക്ക് വിശ്വാസക്കുറവില്ല .. പക്ഷേ വിനയേട്ടൻ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല … ”
” അഭീ …. ” പറഞ്ഞുകൊണ്ട് വിനയചന്ദ്രൻ ഗ്ലാസ്സിലേക്ക് വീണ്ടും മദ്യം ഒഴിച്ചു.
കുപ്പിയിലെ പകുതിയോളം കഴിച്ചിട്ടും വിനയേട്ടന്റെ സംസാരത്തിലോ പെരുമാറ്റത്തിലോ ഒരു മാറ്റവും അവൾക്ക് ദർശിക്കാൻ കഴിഞ്ഞില്ല …
അയാൾ തുടർന്നു …
“ജീവിതത്തിൽ പരാജയം തുടർക്കഥയായി അനുഭവിച്ചവനാ ഞാൻ … ആദ്യം നീ നഷ്ടപ്പെട്ടു. പിന്നെ ഭാര്യയെന്നു കരുതിയവൾ , പിന്നെ ജോലി, പിന്നെ മകളും … ”
അയാൾ മദ്യത്തിനു മീതെ തണുത്ത വെള്ളം പകർത്തി.
“ഓരോന്ന് ഓരോന്ന് നഷ്ടപ്പെട്ടപ്പോഴും ഞാൻ ആരോടും പറഞ്ഞില്ല … കരഞ്ഞിട്ടില്ല, എന്നു പറഞ്ഞാൽ അത് നുണയാകും … ഞാനിന്നിട്ടും ജീവനോടെ അപമാനം മാത്രം സഹിച്ച് കഴിയുന്നില്ലേ ….”
അവൾ സശ്രദ്ധം കേട്ടിരുന്നു …
” രാജീവ് നിന്നെ പിരിഞ്ഞു പോയപ്പോൾ അമ്മാവനോട് രണ്ടെണ്ണം പറയണമെന്നും എനിക്കുണ്ടായിരുന്നു .. അതും നടന്നില്ല..”
അയാൾ മദ്യം ചുണ്ടോടു ചേർത്തു …
സാവകാശം അയാളത് കഴിച്ചിറക്കുന്നത് അവൾ ശ്രദ്ധിച്ചിരുന്നു …
ഗ്ലാസ്സ് തിരികെ ടീപോയിൽ വെച്ച ശേഷം അയാൾ തുടർന്നു …
” എങ്ങോട്ട് മാറി നിൽക്കണം എന്നത് നിനക്കു വിട്ടു തരുന്നു … നീ ഞാൻ പറയുന്നത് അനുസരിക്കുക … അവനെ പൂട്ടാനുള്ള വഴി ഞാൻ തെളിച്ചോളാം…”
ഉള്ളിൽ പ്രത്യാശയുടെ തിരിതെളിഞ്ഞുവെങ്കിലും വിനയേട്ടന്റെ മനസ്സിലുള്ളത് വ്യക്തമായി അറിയാത്തതിനാൽ ഒരു സംശയത്തിന്റെ നിഴൽ അവളിൽ മറഞ്ഞു നിന്നു ..
അപ്പോൾ അഭിരാമിയുടെ ഫോൺ ബല്ലടിച്ചു ..
അജയ് ആയിരുന്നു ലൈനിൽ …
” എന്താ അമ്മേ ….?” അജയ് യുടെ സ്വരം അവൾ കേട്ടു.
” നതിംഗ് അജൂ … പക്ഷേ എനിക്ക് നിന്നെ കാണണമെടാ ….”
” രണ്ടോ മൂന്നോ വീക്ക്സ് … അത് കഴിഞ്ഞാൽ ഞാൻ വരില്ലേ അമ്മേ …?”
“അത് വരെ പറ്റില്ല. നീ പറ്റുമെങ്കിൽ ഇന്നു തന്നെ ഫ്ലൈറ്റ് നോക്കണം … ”
” ഇന്നോ ….?”
“അതേ… നാളെ ഒരു സ്ഥലം വരെ പോകാനുണ്ട് … ”
” ടൂറാണോ…?” ചിരിയോടെ അജയ് ചോദിച്ചു …
” ടൂറിനാണെങ്കിലേ നീ വരുകയുള്ളോ …?”
“അതല്ല … ”
” നീ ഇന്ന് തന്നെ വരണം … ”
” കോളേജിലും ഹോസ്റ്റലിലും ഞാൻ എന്തു പറയും …?”
“അത് ഞാൻ വിളിച്ചു പറഞ്ഞോളാം…”
” എന്നാൽ ഞാൻ നോക്കട്ടെ അമ്മാ… ”
” നോക്കിയാൽ പോരാ…”
“ഉം ..” പറഞ്ഞിട്ട് അജയ് ഫോൺ വെച്ചു.
” അവൻ വലിയ സന്തോഷത്തിലാണെന്ന് തോന്നുന്നു … ” വിനയചന്ദ്രൻ പറഞ്ഞു.
” വിചാരിച്ചത് പോലെയല്ലാന്ന് ചെന്നപ്പോഴാ മനസ്സിലായതെന്ന് കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ പറഞ്ഞിരുന്നു … ” അഭിരാമി പറഞ്ഞു …
അജയ് ബാംഗ്ലൂരിൽ നേഴ്സിംഗ് വിദ്യാർത്ഥിയാണ് … ആരും നിർബന്ധിച്ചിട്ടല്ല, അവന്റെ ഇഷ്ടപ്രകാരം നേഴ്സിംഗ് കോഴ്സിനു ചേർന്നതാണവൻ.
” അതായിരിക്കും അത്ര സന്തോഷം … ” വിനയചന്ദ്രൻ പറഞ്ഞു.
ഹാളിൽ അമ്മിണിയമ്മയുടെ തല കണ്ടു..
” ഭക്ഷണം കഴിച്ചാലോ വിനയേട്ടാ …?”
“കഞ്ഞിയായോ …?” വിനയചന്ദ്രൻ കസേരയിൽ നിന്നും നിവർന്നു …
” എന്താ കഞ്ഞി മതി എന്ന് പറഞ്ഞത് …?”
അഭിരാമി ചോദിച്ചു …
” കുറേയായി കഞ്ഞി കുടിച്ചിട്ട് … മാത്രമല്ല, കഞ്ഞി മാത്രമേ ഇപ്പോൾ തൊണ്ടയിലൂടെ ഇറങ്ങൂ…”
ചെറിയ ചിരിയോടെ വിനയചന്ദ്രൻ പറഞ്ഞു …
ഭക്ഷണ ശേഷം ഹാളിലെ സെറ്റിയിൽ കിടന്ന് വിനയചന്ദ്രൻ മയങ്ങി .
ആ സമയം കൊണ്ട് അഭിരാമി അജയ് യുടെ കോളേജിലേക്കും ഹോസ്റ്റലിലേക്കും വിളിച്ച് കാര്യം പറഞ്ഞു..
ആ സമയത്തൊക്കെ അവളുടെ ഫോണിലേക്ക് ഒരു പരിചിതമല്ലാത്ത നമ്പറിൽ നിന്ന് കോൾ വരുന്നുണ്ടായിരുന്നു ..
അഭിരാമി കോൾ കട്ടാക്കിയ ശേഷം വീണ്ടും ആ നമ്പറിൽ നിന്ന് കോൾ വന്നു …
“ഹലോ….” അഭിരാമി ഫോൺ ചെവിയോട് ചേർത്തു.
” അഭി ചേച്ചിയല്ലേ .. …..?” മറുവശത്തു നിന്ന് ചോദ്യം വന്നു.
” അതേ … ആരാണ് …?” പരിചിതമായ ആ സ്വരം മനസ്സിൽ പരതിക്കൊണ്ട് അവൾ ചോദിച്ചു….
” ഞാൻ ട്രീസയാണ് … ”
ഒരു നിമിഷം അഭിരാമി ഓർമ്മയിൽ പരതി …
” ങ്ഹാ… പറയൂ …..”
” ആളെ മനസ്സിലായില്ല , അല്ലേ…?”
“ശരിക്കങ്ങോട്ട് ….” അഭിരാമി വീണ്ടും ഓർമ്മയിൽ പരതി …
” അഭി ചേച്ചി ഒന്ന് കൂടി ആലോചിക്ക് … ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം ട്ടോ …”
അപ്പുറത്ത് ഫോൺ കട്ടായി …
ഫോൺ മേശപ്പുറത്തേക്ക് വെച്ചിട്ട് അഭിരാമി ആലോചനയോടെ കസേരയിലേക്കിരുന്നു …
ട്രീസ …!.
അടുത്ത നിമിഷം അവൾക്ക് ആളെ ഓർമ്മ വന്നു …
അച്ഛന്റെ അപകടമരണവുമായി ബന്ധപ്പെട്ട് പോകേണ്ടി വന്നപ്പോൾ കളക്ട്റേറ്റിൽ വെച്ച് പരിചയപ്പെട്ട ഒരു പെൺകുട്ടി …
ഭർത്താവിന്റെ അപകടവുമായി വന്നതായിരുന്നു അവളും ..
ഇപ്പോൾ കുറേയായി വിളികളൊന്നുമില്ലായിരുന്നു..
മറ്റൊരു കല്യാണം വീട്ടുകാർ ശരിയാക്കുന്നുണ്ട് എന്നും, കല്യാണത്തിന് വിളിക്കാമെന്നും പറഞ്ഞു പോയതാണ് …
പിന്നെ ആ വിളി ഇപ്പോഴാണ് ഉണ്ടായത് …
അതിസുന്ദരിയായിരുന്നു ട്രീസ … അംഗോപാംഗങ്ങളെല്ലാം കൃത്യമായ അളവിൽ ചേർത്തു സൃഷ്ടിച്ച സുന്ദരി .. ആയിടയ്ക്ക് തന്നെ സ്ഥിരമായി വിളിക്കാറുള്ള കാര്യം അഭിരാമി ഓർത്തു. അച്ഛനുമമ്മയും മരിച്ച ശേഷം അവളുടെ വിളികൾ ഏകാന്തതയിൽ ഒരാശ്വാസമായിരുന്നു …