അജയ് ….!
തന്റെ മകൻ ….!
ഇപ്പോൾ അവൻ മാത്രമേ തനിക്ക് സ്വന്തമായുള്ളൂ എന്ന ഓർമ്മയിൽ അവളുടെ മിഴികൾ ഈറനണിഞ്ഞു.
ഒന്നിനു പിറകെ ഒന്നായി പ്രശ്നങ്ങൾ കുമിഞ്ഞു തുടങ്ങിയപ്പോളാണ് അവനെ ബോർഡിംഗിലാക്കിയത് ….
വഴക്കും പോർവിളികളും കേട്ട് അവന്റെ ബാല്യം കുറച്ചങ്ങനെ പോയിരുന്നു.. രാജീവിന്റെ സ്വഭാവം ഏറെക്കുറേ അറിയാവുന്നതിനാൽ അജയ് ഒരിക്കലും അയാളുമായി നല്ല ബന്ധത്തിലായിരുന്നില്ല.
അഭിരാമിയോ മറ്റാരെങ്കിലുമോ പറഞ്ഞു കൊടുത്തതുകൊണ്ടല്ല അവൻ രാജീവിൽ നിന്നും അകന്നു നിന്നത്..
നല്ല ബോധവും വിവരവും ഉള്ള , ലോകവുമറിയുന്ന ഇരുപതുകാരനായിരുന്നു അജയ് ..
രണ്ടോ മൂന്നോ ആഴ്ച, അല്ലെങ്കിൽ ഒരു മാസം മാത്രമുള്ള അവധിക്കാലങ്ങളിൽ മാത്രം ആ അമ്മയും മകനും നേരിട്ടു കണ്ടു സ്നേഹം പങ്കുവെച്ചിരുന്നു. അല്ലാത്ത സമയങ്ങളിൽ ഫോണിൽക്കൂടി മാത്രം ആ ബന്‌ധം ഒതുങ്ങി.
വളരെയധികം സൗഹൃദങ്ങളുള്ള ആളായിരുന്നില്ല അഭിരാമി. കോളേജ് കാലത്തെ സൗഹൃദങ്ങളായിരുന്നു കൂടുതലും..
രാജീവിന്റെ നിർബന്ധപ്രകാരം കുറച്ചു കാലം ഒരു കിഡ്സ് സെന്റർ തുടങ്ങിയിരുന്നു .. അതും അവസാനം നഷ്ടത്തിലായി. ഓരോരോ സംരഭങ്ങൾ തുടങ്ങുമ്പോഴും അതിന്റെ പരിസമാപ്തി നഷ്ടത്തിലായിരുന്നു ..
രാജീവിനെ അവൾ അളവറ്റു വിശ്വസിച്ചു. ഭർത്താവ് തനിക്ക് അഹിതമായതൊന്നും ചെയ്യില്ല , എന്നവൾ വിശ്വസിച്ചിരുന്നു.
ആവിണിശ്ശേരിയിലെ അറിയപ്പെടുന്ന തറവാട്ടുകാരായിരുന്നു ചേലക്കര തറവാട് . ചേലക്കരയിൽ നിന്ന് വർഷങ്ങൾക്കു മുൻപ് ആവിണിശ്ശേരിക്ക് വന്നു ചേർന്നു താമസം തുടങ്ങിയതാണവർ .
മാരാർ തറവാട്ടിൽ പിറന്ന സോമനാഥൻ പിള്ള , ഈഴവ സ്ത്രീയായ ഹേമലതയെ സ്നേഹിച്ചതും ഒളിച്ചോടിയതും ചേലക്കര തറവാടിനുണ്ടാക്കിയ അപമാനം വളരെ വലുതായിരുന്നു.
സോമനാഥൻ പിള്ളയെ പടിയടച്ചു പിണ്ഡം വെച്ചു. പിള്ളയുടെ അച്ഛന്റെ മരണ ശേഷം അമ്മയുടെ സ്വത്തുവകകൾ എല്ലാം തന്നെ അമ്മ പിള്ളയുടെ പേർക്കെഴുതി വെച്ചിരിന്നു…
അതെല്ലാം വിറ്റു സോമനാഥൻ പിള്ള ആവിണിശ്ശേരിയിൽ തന്നെ രണ്ട് മൂന്ന് കടമുറി ബിൽഡിംഗുകളും നല്ലൊരു വീടും സ്ഥലവും വാങ്ങിച്ചിട്ടു . വയൽ വിൽക്കാനുള്ള കാരണം നോക്കി നടത്താനുള്ള ബുദ്ധിമുട്ടുകൊണ്ട് തന്നെയായിരുന്നു.
ഒടുവിൽ പിള്ളയുടെ തീരുമാനമാണ് ശരിയെന്ന് കാലം തെളിയിച്ചു. നെൽക്കൃഷി നശിച്ചു. ആദായമില്ലാതെ കർഷകരും ജൻമികളും വലഞ്ഞു. കടമുറികളുടെ വാടക പിള്ളയ്ക്ക് ഒന്നുമറിയാതെ കിട്ടുന്ന വരുമാനമായിരുന്നു.
പിള്ളയ്ക്കും ഹേമലതയ്ക്കും വൈകിയാണ് അഭിരാമി ജനിച്ചത്. അഭിരാമിയുടെ ജനനത്തോടെ ഹേമലതയുടെ യൂട്രസ് റിമൂവ് ചെയ്യേണ്ടി വന്നു. സോമനാഥൻ പിള്ളയുടെ സഹോദരിയുടെ മകനാണ് വിനയചന്ദ്രൻ .. ജാതിക്കോയ്മ എന്ന ഒറ്റക്കാരണം കൊണ്ടാണ് വിനയചന്ദ്രനും അഭിരാമിയും ഒരുമിക്കാതിരുന്നത്. പിള്ള വെറുതെയിരുന്നില്ല. രാജീവ് കുറച്ചു കാലം ഗൾഫിലായിരുന്നു. പിള്ള , വാശിക്ക് കാശും സ്വർണ്ണവുമെറിഞ്ഞ് രാജീവിനെ അഭിരാമിക്കായി വിലക്കു വാങ്ങി എന്നു തന്നെ പറയാം ..
പിള്ളയുടെ സഹോദരിയും അടങ്ങിയിരുന്നില്ല. വിനയചന്ദ്രനെ അഭിരാമിയേക്കാൾ സൗന്ദര്യമുള്ള ഒരുത്തിയെ തേടിപ്പിടിച്ച് കെട്ടിച്ചു. ഒരു മകൾ ജനിച്ച് മൂന്ന് വയസ്സാകുന്നതിന് മുൻപേ , മറ്റൊരുത്തന്റെ കൂടെ വിനയചന്ദ്രന്റെ ഭാര്യ സ്ഥലം വിട്ടു. ഗവൺമെന്റ് സ്കൂളിൽ അദ്ധ്യാപകനായിരുന്ന വിനയചന്ദ്രൻ കുറച്ചു കാലം ലീവെടുത്തു മാറി നിന്നു. പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്ന അയാൾ മകളെയും നോക്കി വളർത്തിയതിന്, പതിനെട്ടു തികഞ്ഞതിന്റെ പിറ്റേ ദിവസം പഠിപ്പിച്ച സാറിന്റെ കൂടെ ഇറങ്ങിപ്പോയി , അതിന്റെ നന്ദി കാണിക്കുകയാണുണ്ടായത്.
വിനയചന്ദ്രൻ ആകെ തകർന്നു മദ്യപാനത്തിൽ അഭയം തേടി … മദ്യപിച്ച് സ്കൂളിൽ ചെന്നതിന് ജോലിയും പോയതോടെ ഒറ്റപ്പെടലും പരിഹാസവും നേരിട്ട അയാൾ ഉറക്കം തന്നെ ബാറുകളിലും ഷാപ്പുകളിലും വഴിയോരങ്ങളിലുമാക്കി.
കുടുംബക്കാർ എല്ലാവരും ചേർന്ന് കുറച്ചു കാലം ഡീഹൈഡ്രേഷൻ സെന്ററിൽ കൊണ്ടുപോയിട്ടു.
