വീട്ടുകാരുടെ വാശിക്കിടയിൽ മുറിഞ്ഞു പോയ വിദ്യാഭ്യാസം പൂർത്തീകരിക്കാൻ അവൾ ഒരു വേള ആലോചിച്ചുവെങ്കിലും നാല്പത് കഴിഞ്ഞ തനിക്കിനി എന്ത് വിദ്യാഭ്യാസം, എന്നൊരു ചിന്ത അവളിൽ ഉടലെടുത്തതോടെ അതും അസ്തമിച്ചു.
അമ്പലപ്രാവുകൾ സായന്തന സൂര്യനു കീഴിൽ ചുറ്റിപ്പറക്കുന്നതു കണ്ട് അഭിരാമി ചിന്തയിൽ നിന്നുണർന്നു ..
അവൾ പതിയെ കാറിനടുത്തേക്ക് നടന്നു …
അവളടുത്തു ചെല്ലുമ്പോഴും വിനയചന്ദ്രൻ അതേ ഇരിപ്പു തന്നെയായിരുന്നു…
” പോകാം … ”
അവളുടെ ആഗമനമറിഞ്ഞ പോലെ വിനയചന്ദ്രൻ പറഞ്ഞു.
വിനയേട്ടൻ ഉറക്കമാണെന്നാണ് അവൾ കരുതിയത്.
അവൾ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.
ഡോർ അടച്ച് ഗ്ലാസ്സ് ഉയർത്തി അവൾ വണ്ടിയെടുത്തു.
മൈതാനത്തു നിന്നും പുറത്തെ റോഡിലേക്ക് അവളുടെ കാർ ഇറങ്ങിയതും പിന്നിൽ കിടന്നിരുന്ന കാറും ഇളകി..
“വിനയേട്ടാ …..”
“ഉം ….”
” ഒന്നും പറഞ്ഞില്ല … ”
” നേരത്തെ പറഞ്ഞതല്ലേ അഭീ ….”
” ഞങ്ങൾ മാറി നിൽക്കുന്നതു കൊണ്ട് എന്താണ് മാറ്റം ഉണ്ടാവുക …?”
“അഭീ … ഒരു കാര്യം ഞാൻ പറയാം … അത് നീ വിശ്വസിച്ചേ പറ്റൂ … “
അവൾ വണ്ടിയുടെ വേഗത കുറച്ച് അയാളെ നോക്കി …
വിനയചന്ദ്രൻ നിവർന്നിരുന്നു …
“എന്താ കാര്യം …?” അവൾ ചോദിച്ചു.
“എന്റെ മനസ്സു പറയുന്നത് അവനോടൊപ്പം മറ്റൊരാൾ കൂടി നിനക്കെതിരെ ഉണ്ട് എന്നാണ് … ”
” ആര് …….??” അവളുടെ കയ്യിൽ നിന്നും വണ്ടി ഒന്ന് പാളി ….
” അതെനിക്കറിയില്ല … ”
” വിനയേട്ടൻ വെറുതെ ഊഹിക്കാതെ ….”
” ചിലപ്പോൾ അതെന്റെ തോന്നൽ മാത്രമാകാം … ”
അഭിരാമി ഒന്നും മിണ്ടിയില്ല …
” എന്റെ ഊഹം ശരിയാണെങ്കിൽ ഇന്ന് ഒന്നുകൂടി അവൻ നിന്നെ വിളിക്കും … ”
” എന്തിന്…?” അഭിരാമിയുടെ ഹൃദയം പിടച്ചു തുടങ്ങി …
” നമ്മൾ തമ്മിൽ കോൺടാക്റ്റ് ഉണ്ട് , അതായത് നിന്നെ സഹായിക്കാൻ ഒരാളുണ്ട് എന്നവനറിഞ്ഞാൽ പറഞ്ഞത് പ്രാവർത്തികമാക്കുക എളുപ്പമല്ല എന്നവനറിയാം … ”
വിനയചന്ദ്രൻ പറഞ്ഞു നിർത്തിയതും അഭിരാമിയുടെ ഫോൺ ബെല്ലടിച്ചു …
ചെറിയ വിറയലോടെ ഫോണിലേക്ക് നോക്കിയ അഭിരാമി നടുങ്ങി വിറച്ച് വിനയചന്ദ്രനെ നോക്കി.
രാജീവ് കോളിംഗ് ….
അഭിരാമി ഇൻഡിക്കേറ്ററിട്ടു കൊണ്ട് ഇടത്തേക്ക് വണ്ടി ചേർത്തു ….
” അയാളാ…” അവളുടെ സ്വരം വിറച്ചിരുന്നു….
കാർ നിന്നു ….
ഫോണിലെ പേര് കണ്ടതും വിനയചന്ദ്രന്റെ മുഖവും വിളറി വെളുത്തിരുന്നു …
“എടുക്ക്…”
അയാൾ പറഞ്ഞു …
റിസീവിംഗ് മാർക്ക് സ്ലൈഡ് ചെയ്ത് അഭിരാമി കോൾ സ്പീക്കർ മോഡിലിട്ടു ….
“പഴയ മച്ചുണൻ കാമുകനാണല്ലേ പുതിയ രക്ഷകൻ ….?”
അടുത്ത് നിന്നെന്ന പോലെ രാജീവിന്റെ സ്വരം ഇരുവരും കേട്ടു.
“സ്റ്റിച്ച് നാലെണ്ണമുണ്ട്… ആ കത്തി എന്റെ കയ്യിൽ തന്നെയുണ്ട് ….” ഭീഷണിയുടെ സ്വരത്തിൽ രാജീവ് പറഞ്ഞു …
” പറഞ്ഞത് മറക്കണ്ട … നീയിനി ആരെയൊക്കെ കൂട്ടു പിടിച്ചാലും ….”
രാജീവ് മുഴുമിപ്പിക്കുന്നതിനു മുൻപേ അവൾ കോൾ കട്ടാക്കി.
“വിനയേട്ടാ ..” ഭയത്തോടെ അവൾ വിളിച്ചു.
അയാൾ ഒന്നും മിണ്ടിയില്ല …
” എന്റെ അച്ഛന്റെ സ്വത്തുക്കൾ …. അയാളെ കല്യാണം കഴിച്ചു എന്നൊരു തെറ്റല്ലേ ഞാൻ ചെയ്തുള്ളൂ ….”
ഒരു വിങ്ങിപ്പൊട്ടലോടെ അഭിരാമി സ്റ്റിയറിംഗ് വീലിലേക്ക് മുഖമണച്ചു …
വിനയചന്ദ്രൻ അവളെ ആശ്വസിപ്പിക്കാനൊന്നും ശ്രമിച്ചില്ല.
” ഞാനെന്താ ചെയ്യാ ….?” സ്റ്റിയറിംഗ് വീലിൽ നിന്ന് മുഖമുയർത്തി അവൾ ഷാൾ കൊണ്ട് കണ്ണീരു തുടച്ചു .
അയാൾ നിശബ്ദം ഗ്ലാസ്സിനു പുറത്തേക്ക് നോക്കിയിരുന്നു ..
” അജയ് …..?”
ഒരു നിമിഷം കഴിഞ്ഞ് അയാൾ ചോദ്യഭാവത്തിൽ അവളെ നോക്കി..
” പുറപ്പെട്ടിട്ടുണ്ട്. ….”
” അഭീ …. വണ്ടി എന്റെ വീട്ടിലേക്ക് വിട്…”
അവൾ മറുത്തൊന്നും പറയാതെ കാറെടുത്തു …
നാങ്കുളത്തെ വിനയചന്ദ്രന്റെ വീടിനു മുൻപിൽ അവൾ കാർ നിർത്തി.
ഡോർ തുറന്ന് അയാൾ വേഗം സിറ്റൗട്ടിലേക്ക് കയറി. നിലത്തെ കാർപ്പെറ്റിനടിയിൽ നിന്നും ചാവിയെടുത്ത് വാതിൽ തുറന്ന് അകത്തേക്ക് കയറിപ്പോയി.
അഭിരാമി ചിന്താഭാരത്തോടെ കാറിൽ തന്നെയിരുന്നു …
അല്പ സമയത്തിനുള്ളിൽ അയാൾ തിരിച്ചെത്തി. ഒരു ഫോൺ അയാളുടെ കയ്യിലുണ്ടായിരുന്നു.
“മോളുടെയാ …. സിമ്മും ഇതിലുണ്ട്. ചാർജ് ചെയ്താൽ ഓൺ ആകും … റീചാർജും ചെയ്യണം … ”
എന്തിന് എന്ന അർത്ഥത്തിൽ അവൾ അയാളെ നോക്കി.
” ഇന്നോ നാളെയോ സ്ഥലം മാറുക … അമ്മിണിയമ്മയോട് പോലും പറയണ്ട … ”
” പെ ട്ടെന്ന് ….? ”
അഭിരാമി വിക്കി ..
” നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല എന്നുണ്ടോ …?” അയാൾ സ്വരമുയർത്തി.
” പറയുന്നത് ഓർമ്മ വേണം .. നിങ്ങളുടെ രണ്ടു ഫോണുകളും സൈലന്റ് മോഡിലാക്കി അവിടെ തന്നെ വെച്ചേക്കണം .. ”
അവൾ ഒന്നും മനസ്സിലാകാതെ അയാളെ നോക്കിയിരുന്നു ..
“സ്വർണ്ണവും പണവുമൊന്നും വീട്ടിൽ വെക്കണ്ട … ”
” അതൊക്കെ ലോക്കറിലാ …”
” പ്രമാണങ്ങളോ …?”
” സേഫ് ആണ് … ” അവൾ അത്രയുമേ പറഞ്ഞുള്ളൂ … അയാളെ അത്രയ്ക്ക് വിശ്വസിക്കാൻ മാത്രം മണ്ടിയല്ലായിരുന്നു അവൾ…
“നീ വീട്ടിൽ ചെന്നിട്ട് വീടിന്റെ ഒരു ചാവി അമ്മിണിയമ്മയുടെ കയ്യിൽ കൊടുക്കണം … ”
” ന്തി …ന് ?”
” എന്നിട്ടിങ്ങനെ പറയണം .. ഏതു നിമിഷവും അയാൾ കൊല്ലും… ഒരു ചാവി നിങ്ങളുടെ കയ്യിലും ഇരുന്നോട്ടെ … എന്ന് … “
” വിനയേട്ടാ … അത് …?”
” ചാവി രണ്ടു ദിവസം കഴിഞ്ഞ് ഞാൻ പോയി വാങ്ങിച്ചോളാം…”
” പോകുമ്പോൾ കാർ കൊണ്ടുപോകരുത്.. ബസ്സിനോ ടാക്സിക്കോ പോവുക … ”
അഭിരാമി ഒന്നും മിണ്ടിയില്ല …
“ദൂരയാത്രയാണെങ്കിൽ രണ്ടോ മൂന്നോ വണ്ടി ആവശ്യമില്ലെങ്കിലും മാറിക്കയറിയേക്കണം … ”
സമ്മതിക്കുന്ന മട്ടിൽ അഭിരാമി അറിയാതെ തല കുലുക്കി.
” ഒരു കാര്യം കൂടി ….”
അയാൾ അവളുടെയടുത്തേക്ക് വന്ന് കുനിഞ്ഞു …
“നിങ്ങൾ ചെല്ലുന്ന സ്ഥലം എന്നെ ഒന്ന് വിളിച്ചു പറയുക.. അതിനു ശേഷമോ മുൻപോ ഫോൺ ഓൺ ചെയ്തേക്കരുത് … ”
” ഫോണില്ലാതെ … ”
” ഏറിയാൽ പത്തു ദിവസം അഭി …. ഇതിന്റെ നെല്ലും പതിരും നമുക്ക് തിരിച്ചെടുക്കാം … ”
” എവിടെപ്പോകാനാ …?”
” എനിക്കിപ്പോൾ അങ്ങനെയുള്ള കണക്ഷൻസ് ഒന്നുമില്ലെന്ന് നിനക്കറിയില്ലേ … അത് നീ തീരുമാനിക്കുക … അല്ലെങ്കിൽ അജയ് കൂടി വന്നിട്ട് തീരുമാനിക്ക് … ”
” അവനോട് പറയണ്ടേ….?”
” വരുമ്പോഴേ പറയണ്ട … ”
അവൾ കാർ പിന്നോട്ടെടുത്തു … ഗേയ്റ്റിനരുകിലേക്ക് കാർ ഇറങ്ങിയപ്പോഴേക്കും അയാൾ പിന്നാലെ ഓടിച്ചെന്നു….
അയാളെ റിയർ വ്യൂ മിററിൽ കണ്ട് അവൾ കാർ നിർത്തി …
“എന്താ വിനയേട്ടാ ….?”
“പറഞ്ഞതൊന്നും മറക്കരുത് … അതുപോലെ തന്നെ ചെയ്തേക്കണം. ഫോൺ എടുക്കണ്ട എന്ന് അജയ് നോട് കർശനമായി പറഞ്ഞേക്കണം … ”
” ഉം… ”
മൂളിയിട്ട് അവൾ കാർ മുന്നോട്ടെടുത്തു …
അവൾ വീട്ടിൽച്ചെന്ന് കുറച്ചു കഴിഞ്ഞപ്പോഴേക്കും അജയ് യുടെ മെസ്സേജ് വന്നിരുന്നു. പതിനൊന്നര കഴിയുമ്പോഴേക്കും അവൻ വീട്ടിലെത്തും എന്നായിരുന്നു പറഞ്ഞത്.