രാജീവിനെ അവൾ അളവറ്റു വിശ്വസിച്ചു. ഭർത്താവ് തനിക്ക് അഹിതമായതൊന്നും ചെയ്യില്ല , എന്നവൾ വിശ്വസിച്ചിരുന്നു.
ആവിണിശ്ശേരിയിലെ അറിയപ്പെടുന്ന തറവാട്ടുകാരായിരുന്നു ചേലക്കര തറവാട് . ചേലക്കരയിൽ നിന്ന് വർഷങ്ങൾക്കു മുൻപ് ആവിണിശ്ശേരിക്ക് വന്നു ചേർന്നു താമസം തുടങ്ങിയതാണവർ .
മാരാർ തറവാട്ടിൽ പിറന്ന സോമനാഥൻ പിള്ള , ഈഴവ സ്ത്രീയായ ഹേമലതയെ സ്നേഹിച്ചതും ഒളിച്ചോടിയതും ചേലക്കര തറവാടിനുണ്ടാക്കിയ അപമാനം വളരെ വലുതായിരുന്നു.
സോമനാഥൻ പിള്ളയെ പടിയടച്ചു പിണ്ഡം വെച്ചു. പിള്ളയുടെ അച്ഛന്റെ മരണ ശേഷം അമ്മയുടെ സ്വത്തുവകകൾ എല്ലാം തന്നെ അമ്മ പിള്ളയുടെ പേർക്കെഴുതി വെച്ചിരിന്നു…
അതെല്ലാം വിറ്റു സോമനാഥൻ പിള്ള ആവിണിശ്ശേരിയിൽ തന്നെ രണ്ട് മൂന്ന് കടമുറി ബിൽഡിംഗുകളും നല്ലൊരു വീടും സ്ഥലവും വാങ്ങിച്ചിട്ടു . വയൽ വിൽക്കാനുള്ള കാരണം നോക്കി നടത്താനുള്ള ബുദ്ധിമുട്ടുകൊണ്ട് തന്നെയായിരുന്നു.
ഒടുവിൽ പിള്ളയുടെ തീരുമാനമാണ് ശരിയെന്ന് കാലം തെളിയിച്ചു. നെൽക്കൃഷി നശിച്ചു. ആദായമില്ലാതെ കർഷകരും ജൻമികളും വലഞ്ഞു. കടമുറികളുടെ വാടക പിള്ളയ്ക്ക് ഒന്നുമറിയാതെ കിട്ടുന്ന വരുമാനമായിരുന്നു.
പിള്ളയ്ക്കും ഹേമലതയ്ക്കും വൈകിയാണ് അഭിരാമി ജനിച്ചത്. അഭിരാമിയുടെ ജനനത്തോടെ ഹേമലതയുടെ യൂട്രസ് റിമൂവ് ചെയ്യേണ്ടി വന്നു. സോമനാഥൻ പിള്ളയുടെ സഹോദരിയുടെ മകനാണ് വിനയചന്ദ്രൻ .. ജാതിക്കോയ്മ എന്ന ഒറ്റക്കാരണം കൊണ്ടാണ് വിനയചന്ദ്രനും അഭിരാമിയും ഒരുമിക്കാതിരുന്നത്. പിള്ള വെറുതെയിരുന്നില്ല. രാജീവ് കുറച്ചു കാലം ഗൾഫിലായിരുന്നു. പിള്ള , വാശിക്ക് കാശും സ്വർണ്ണവുമെറിഞ്ഞ് രാജീവിനെ അഭിരാമിക്കായി വിലക്കു വാങ്ങി എന്നു തന്നെ പറയാം ..
പിള്ളയുടെ സഹോദരിയും അടങ്ങിയിരുന്നില്ല. വിനയചന്ദ്രനെ അഭിരാമിയേക്കാൾ സൗന്ദര്യമുള്ള ഒരുത്തിയെ തേടിപ്പിടിച്ച് കെട്ടിച്ചു. ഒരു മകൾ ജനിച്ച് മൂന്ന് വയസ്സാകുന്നതിന് മുൻപേ , മറ്റൊരുത്തന്റെ കൂടെ വിനയചന്ദ്രന്റെ ഭാര്യ സ്ഥലം വിട്ടു. ഗവൺമെന്റ് സ്കൂളിൽ അദ്ധ്യാപകനായിരുന്ന വിനയചന്ദ്രൻ കുറച്ചു കാലം ലീവെടുത്തു മാറി നിന്നു. പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്ന അയാൾ മകളെയും നോക്കി വളർത്തിയതിന്, പതിനെട്ടു തികഞ്ഞതിന്റെ പിറ്റേ ദിവസം പഠിപ്പിച്ച സാറിന്റെ കൂടെ ഇറങ്ങിപ്പോയി , അതിന്റെ നന്ദി കാണിക്കുകയാണുണ്ടായത്.
വിനയചന്ദ്രൻ ആകെ തകർന്നു മദ്യപാനത്തിൽ അഭയം തേടി … മദ്യപിച്ച് സ്കൂളിൽ ചെന്നതിന് ജോലിയും പോയതോടെ ഒറ്റപ്പെടലും പരിഹാസവും നേരിട്ട അയാൾ ഉറക്കം തന്നെ ബാറുകളിലും ഷാപ്പുകളിലും വഴിയോരങ്ങളിലുമാക്കി.
കുടുംബക്കാർ എല്ലാവരും ചേർന്ന് കുറച്ചു കാലം ഡീഹൈഡ്രേഷൻ സെന്ററിൽ കൊണ്ടുപോയിട്ടു.
തിരിച്ചു വന്ന് വിനയചന്ദ്രൻ വീണ്ടും കുടി തുടങ്ങും. ബന്ധുക്കൾ വീണ്ടും കൊണ്ടു ചെന്നാക്കും. നാലഞ്ചു തവണ ഇതിങ്ങനെ ആവർത്തിച്ചപ്പോൾ കുടുംബക്കാർ അവരുടെ വഴിക്കും വിനയചന്ദ്രൻ തന്റെ വഴിക്കും നടന്നു തുടങ്ങി.
അതിനിടയിൽ അഭിരാമിയുടെ ജീവിതത്തിലും അസ്വാരസ്യങ്ങൾ തുടങ്ങിയിരുന്നു. പണമായിരുന്നു വില്ലൻ …
പിള്ള മരുമകനെ കണ്ണടച്ചു വിശ്വസിച്ചു. ബിസിനസ്സ് ആവശ്യം പറഞ്ഞ് ഒരു ബിൽഡിംഗ് രാജീവ് കൈക്കലാക്കി. സ്വർണ്ണവും അല്ലാതെ കൈപ്പറ്റിയിട്ടുള്ള പണവും അതിനു പുറമെയായിരുന്നു. തന്റെ മരുമകൻ ഇത്തിൾക്കണ്ണിയാണെന്ന് പിള്ള തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു.
പിള്ള കേസു കൊടുത്തു.
ഒത്തുതീർപ്പും അനുനയ ശ്രമങ്ങളൊന്നും വിലപ്പോയില്ല. അഭിരാമിയെയും മകനേയും വീട്ടിലാക്കി രാജീവ് പ്രതികാരം തുടങ്ങി. അതിനിടയിൽ രാജീവിന്റെ പരസ്ത്രീ ഗമനം കൂടി അറിഞ്ഞതോടെ പിള്ള രാജീവിനെ തകർക്കാനുള്ള വഴികൾ തേടി … ഒന്നും വിജയം കാണാതെ പോയതോടെ പിള്ളയ്ക്ക് ഭ്രാന്തായി.
എല്ലാം കണ്ടും കേട്ടും മനസ്സാ കരഞ്ഞും വീടിനകത്ത് നാമജപവുമായി കഴിഞ്ഞിരുന്ന ഹേമലതയുടെ നിർബന്ധ പ്രകാരം തമിഴ്നാട്ടിലെ തിരുച്ചെന്തൂർ കോവിലിലേക്ക് പിള്ളയും ഹേമലതയും പോയി. തിരിച്ചു വന്നത് ജീവനറ്റായിരുന്നു.
കാർ ആക്സിഡന്റിൽ അവർ കൊല്ലപ്പെടുമ്പോൾ അതിനു പിന്നിൽ രാജീവ് ആണെന്ന് പരക്കെ ശ്രുതിയുണ്ടായിരുന്നുവെങ്കിലും തെളിവില്ലായിരുന്നു.
മാസങ്ങളോളം അതിനു പിന്നാലെ അഭിരാമി കളക്ട്രേറ്റിലും പോലീസ് സ്റ്റേഷനുകളിലും കയറിയിറങ്ങിയെങ്കിലും അതൊന്നും എവിടെയും എത്തിയില്ല … കാരണം ആർക്കും അതിന് താല്പര്യമില്ലായിരുന്നു .. അഭിരാമിയുടെ കൂടെ ആരും ഇല്ലായിരുന്നു താനും.
പിള്ളയുടെയും ഭാര്യയുടെയും മരണത്തിന്റെ ശൂന്യതയിലേക്ക് രാജീവ് വീണ്ടും നുഴഞ്ഞു കയറി …
ഒരാശ്രയവും ഇല്ലാതിരുന്ന അഭിരാമിക്ക് മറ്റൊരു നിർവ്വാഹവുമില്ലായിരുന്നു.
ബന്ധുക്കളില്ല ….
ഉള്ള ബന്ധുക്കൾ അകൽച്ചയിലും …
കുറച്ചു മാസങ്ങൾ കുഴപ്പമില്ലായിരുന്നു. രാജീവ് അതിനു ശേഷം തനി സ്വഭാവം പുറത്തു കാണിച്ചു തുടങ്ങി.
രാജീവിന്റെ കൂടെ മറ്റൊരു സ്ത്രീയെ നഗ്നരായി കാണേണ്ട സാഹചര്യം ഉണ്ടായതോടെ അഭിരാമി ആ ബന്ധത്തിന് ഫുൾ സ്റ്റോപ്പിട്ടു.
നിലവിൽ രണ്ട് കേസ് നടക്കുന്നുണ്ട് …
ഒന്ന് അച്ഛൻ തുടങ്ങി വെച്ച സാമ്പത്തിക കേസ് … രണ്ട് , വിവാഹ മോചന കേസ് ….
രാജീവുമായുള്ള ബന്ധം ഫുൾ സ്റ്റോപ്പിട്ട ശേഷമാണ് അഭിരാമി വിനയചന്ദ്രനെ വിളിച്ചു തുടങ്ങിയത് …
പ്രേമ, കാമ പൂർത്തീകരണമൊന്നും ആ വിളിക്കു പിന്നിൽ ഇല്ലായിരുന്നു.
വീട്ടുകാരുടെ സ്വാർത്ഥതയ്ക്കും ദുരഭിമാനത്തിനും സ്വന്തം ജീവിതം തന്നെ ബലി കൊടുക്കേണ്ടി വന്ന രണ്ടാത്മക്കളുടെ സല്ലാപങ്ങൾ മാത്രമായിരുന്നു അത് …
മരിച്ചു ജീവിക്കുന്നവരുടെ സംസാരം ….
വിനയചന്ദ്രൻ പിന്നീട് കോളുകളൊക്കെ വല്ലപ്പോഴും അറ്റന്റു ചെയ്തു തുടങ്ങിയപ്പോൾ അതും അസ്തമിച്ചു തുടങ്ങി …
അതിൽ ഒരാൾ മറ്റൊരാളോട് പരാതിയോ പരിഭവമോ പറയേണ്ട കാര്യമില്ല …
കാരണമത് ഉടമ്പടികളൊന്നുമില്ലാത്ത കേവല സംസാരം മാത്രമാണ് …
എനിക്ക് സമയമുള്ളപ്പോൾ ഞാൻ വിളിക്കും …
നിനക്ക് സൗകര്യമുണ്ടെങ്കിൽ ഫോൺ എടുക്കാം …
വിനയചന്ദ്രന് പ്രശ്നമില്ലായിരുന്നു … റമ്മും ബ്രാണ്ടിയും വിസ്ക്കിയും വോഡ്കയും അയാളുടെ പകലിരവുകളെ സന്തോഷ സമ്പന്നമാക്കി.
അഭിരാമിയുടെ കാര്യമായിരുന്നു കഷ്ടം ..
പുറത്തേക്കിറങ്ങുന്നത് വല്ലപ്പോഴുമായി …
കടമുറികളുടെ വാടക പിരിക്കാനോ , അവശ്യ സാധനങ്ങൾ വാങ്ങാനോ മാത്രം ഇറങ്ങും …
പതിനെട്ടു സെന്റ് സ്ഥലത്ത് മതിൽ കെട്ടിത്തിരിച്ച ഇരു നില വീട്ടിൽ പച്ചക്കറി കൃഷി ചെയ്തും പൂച്ചെടികളെ പരിപാലിച്ചും അജയ് നെ വിളിച്ചും പുസ്തകങ്ങൾ വായിച്ചും അവൾ സമയം കളഞ്ഞു …
സുഹൃത്തുക്കളുടെ നിർബന്ധ പ്രകാരം കംപ്യൂട്ടർ കോഴ്സിനൊക്കെ ചേർന്നെങ്കിലും അവളതും പൂർത്തിയാക്കിയില്ല.