“സുഖം…”
രുദ്ര് പുഞ്ചിരിയോടെ അവളോട് പറഞ്ഞു
‘അപ്പൊ ചിരിക്കാനൊക്കെ അറിയാം…’
വൃന്ദ ആത്മഗതിച്ചു,
പിന്നീട് കിച്ച എന്തൊക്കെയോ ചോദിച്ചതിന് രുദ്ര് പുഞ്ചിരിയോടെ മറുപടി പറഞ്ഞു
അവരെ മൈൻഡ് ചെയ്യാതെ ചിരിച്ചുകളിച്ചു സംസാരിക്കുന്ന രുദ്രിനെയും കിച്ചയെയും കണ്ട ഭൈരവിനും വൃന്ദക്കും കുശുമ്പ് കുത്തി, അവരുടെ മുഖഭാവം കണ്ടിട്ട് രുദ്രും കിച്ചയും പൊട്ടിവന്ന ചിരി കടിച്ചമർത്തി…
അവിടെനിന്ന് അവർ പോയത് മാളിലേക്കായിരുന്നു, കണ്ണനും കുഞ്ഞിയും കൈ കോർത്തുപിടിച്ചു മുന്നിൽ നടന്നു, കണ്ണനും വൃന്ദയും അവിടെയെല്ലാം കൗതുകത്തോടെ നോക്കി നടന്നു,
കിച്ചയ്ക്കൊപ്പം നടക്കുന്ന വൃന്ദ കൗതുകത്തോടും അത്ഭുതത്തോടും ഓരോന്ന് നോക്കി നടക്കുന്നത് ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ രുദ്ര് നോക്കികൊണ്ട് അവരുടെ പിന്നാലെ നടന്നു,
ഭൈരവ് കിട്ടുന്ന ചാൻസിലെല്ലാം കിച്ചയോടൊട്ടാൻ നോക്കി അവരോടൊപ്പം നടന്നു, കിച്ചയാണെങ്കിൽ അവനെ മൈൻഡ് ചെയ്യാത്തപോലെ നടക്കുന്നു, അതുകണ്ട് രുദ്ര് അവനെ കളിയാക്കി ചിരിക്കുന്നുമുണ്ട്,
ഇടയ്ക്ക് വൃന്ദ രുദ്രിനെ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ നോക്കുന്നുണ്ട്, പക്ഷേ അവളുടെ നോട്ടമെത്തിയാൽ രുദ്ര് നോട്ടം മാറ്റും, അതുകണ്ടിട്ട് വൃന്ദയ്ക്ക് ചെറുതായി സങ്കടം വരുന്നുണ്ടായിരുന്നു,
അവർ വസ്ത്രങ്ങളെടുക്കാനായി മാളിലെത്തന്നെ വലിയ ബ്രാൻഡഡ് ആയിട്ടുള്ള ഒരു ടെസ്റ്റൈൽസിലാണ് കയറിയത്,
സീത എല്ലാവരെയും കൂട്ടി ലേഡീസ് സെക്ഷനിലേക്കാണ് ആദ്യം പോയത്, വൃന്ദയ്ക്ക് ചേരുന്ന ഡ്രെസ്സുകൾ തിരഞ്ഞെടുക്കാനായി കിച്ചയും സീതയും അവിടുണ്ടായിരുന്ന തുണികളെല്ലാം വാരി വലിച്ചിട്ടിട്ടും അവർക്കൊരു തൃപ്തി വരാതെ നിന്നു, അപ്പോഴേക്കും വിശ്വനാഥനും മാധവനും പുറത്തേക്ക് പോയി,
കുറെ നേരം അവിടെ നിന്ന് പോസ്റ്റ് ആയപ്പോ രുദ്ര് പതിയെ അവിടുണ്ടായിരുന്ന ഒരു സോഫയിൽ ഇരുന്നു, ഭൈരവ് കണ്ണനോടും കുഞ്ഞിയോടും എന്തെക്കെയോ പറഞ്ഞുകൊണ്ട് മാറി നിൽക്കുന്നുണ്ട്,
കുറച്ചു കഴിഞ്ഞ് ഡ്രെസ്സൊക്കെ എടുത്തതിനു ശേഷം സീത വേറെന്തോ വാങ്ങാൻ പോയപ്പോ കിച്ച രുദ്രിനടുത്തായി സോഫയിൽ വന്നിരുന്നു, അവനെനോക്കി ചിരിച്ചു, തൊട്ടുപിന്നാലെ വൃന്ദയും അവളുടെ അടുത്തായി വന്നിരിന്നു,
“എന്താ… ക്ഷീണിച്ചോ…?”
അവരുടെ ഇരുപ്പും ഭാവവും കണ്ടിട്ട് രുദ്ര് ചിരിയോടെ ചോദിച്ചു
അതിന് അവർ ഒന്ന് പുഞ്ചിരിച്ചു
കിച്ച ഇടക്കിടക്ക് ഭൈരവിനെ നോക്കുന്നത് രുദ്ര് ശ്രദ്ധിച്ചു
“ഞാൻ തന്നോടൊരു കാര്യം ചോദിക്കട്ടെ…?”
രുദ്ര് കിച്ചയോട് ചോദിച്ചു,
എന്താണെന്ന ഭാവത്തിൽ കിച്ച അവന്റെ മുഖത്തേക്ക് നോക്കി
“ഭൈരവിനെക്കുറിച്ച് എന്താ തന്റെ അഭിപ്രായം…?”
അവൻ ചോദിച്ചു
“അതെന്താ രുദ്രേട്ടാ അങ്ങനെ ചോദിച്ചത്…? എനിക്ക് പുള്ളിയെപ്പറ്റി നല്ല അഭിപ്രായമാ…”
കിച്ച പറഞ്ഞു, വൃന്ദയും അവരുടെ സംഭാഷണം ശ്രദ്ധിക്കുന്നുണ്ടായിരുന്നു
“അല്ല,,, അവന് തന്നോട് ഒരു താല്പര്യമുണ്ട്, അത് തനിക്കറിയാം എന്നാണ് എന്റെ വിശ്വാസം… പിന്നെ അവനോട് തനിക്കുമൊരു സ്പാർക്കുണ്ടെന്ന് എനിക്ക് തോന്നി…”
അതിന് അവളൊന്നും മിണ്ടാതെ പുഞ്ചിരിച്ചു
“അവനൊരു പാവമാണ്, സ്വന്തക്കാരെന്ന് പറയാൻ ആരുമില്ലാത്ത ഒരുത്തൻ… പക്ഷേ ഞങ്ങളുടെയെല്ലാം ഏറ്റവും പ്രീയപ്പെട്ടവൻ…”
“ആരുമില്ലാവനോ… അപ്പൊ മാധവനങ്കിൾ…?”
കിച്ച അമ്പരപ്പോടെ ചോദിച്ചു, അതേ അമ്പരപ്പ് വൃന്ദയുടെ മുഖത്തുമുണ്ടായിരുന്നു
“മ്… പറയാം… ഞാനെന്റെ ഏട്ടാമത്തെ വയസ്സിലാണ് അവനെ ആദ്യം കാണുന്നത്… സ്കൂളിലേക്ക് പോകുമ്പോൾ ടൗണിൽ സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കരികിലേക്ക് ഒരു മുഷിഞ്ഞ കാവിമുണ്ടിൽ പൊതിഞ്ഞ് തോളിലൂടെ തൂക്കിയിട്ടിരിക്കുന്ന അവന്റെ രണ്ടുവയസ്സുകാരി കുഞ്ഞനുജത്തിയുമായി പോസ്റ്ററുകളും പാട്ട് പുസ്തകങ്ങളും മറ്റും വിൽക്കാൻ ഓടി നടക്കുന്ന എന്റെ ഭൈരവിനെ… ആകെ മുഷിഞ്ഞു നാറിയ വസ്ത്രങ്ങളുമണിഞ്ഞു വെട്ടാതെ ചെമ്പിച്ച മുടിയുമായി ദയനീയമായ നോട്ടത്തോടെ ഓരോ വാഹനങ്ങൾക്ക് നേരെയും പ്രതീക്ഷയോടെ ഓരോന്നും വിൽക്കാൻ നിൽക്കുന്ന അവനെ…
