“മേടിക്ക് കണ്ണേട്ടാ…”
കുഞ്ഞി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, കണ്ണനും ഒന്ന് പുഞ്ചിരിച്ചിട്ട് സമ്മാനപ്പൊതി വാങ്ങി
“തുറന്നുനോക്ക്…”
സമ്മാനം തിരിച്ചും മറിച്ചും നോക്കുന്ന കണ്ണനെ നോക്കികൊണ്ട് കുഞ്ഞി പറഞ്ഞു
കണ്ണൻ പതിയെ സമ്മാനം തുറന്നു
ഒരു ചോക്ലേറ്റ് ബോക്സ്, അതിനു മുകളിൽ ഒരു ചിത്രം വെള്ളപേപ്പറിൽ ഭംഗിയായി വരച്ചു വച്ചിട്ടുണ്ട്, ഒരു പെൺകുട്ടിയെ തോളിലിരുത്തി പറക്കുന്ന സൂപ്പർമാന്റെ ചിത്രം, തൊട്ടടുത്ത് അതിനൊപ്പം പറക്കുന്ന ചിറകുള്ള ഒരു നായ, സൂപ്പർമാന്റെ മുഖം കണ്ണന്റെ മുഖം പോലെയും പെൺകുട്ടി കുഞ്ഞിയെപോലെയും ആണ് വരച്ചിരിക്കുന്നത്, താഴെ ചുവപ്പുനിറത്തിൽ
“മൈ സൂപ്പർഹീറോ…കണ്ണേട്ടൻ”
എന്നെഴുതിയിരിക്കുന്നു, കണ്ണന്റെ മുഖം സന്തോഷംകൊണ്ട് വിടർന്നു
“എന്താ സൂപ്പർഹീറോ…?? “
അവൻ ചോദിച്ചു
“നമ്മളെ ആപത്തുകളിൽനിന്നും രക്ഷിക്കുന്ന ആളാണ് സൂപ്പർഹീറോ… ഇപ്പൊ കണ്ണേട്ടനാ എന്റെ സൂപ്പർഹീറോ…”
കുഞ്ഞി ആവേശത്തോടെ അവനെ ചേർന്ന് നിന്ന് പറഞ്ഞു
കണ്ണൻ ബോക്സ് തുറന്ന് ഒരു ചോക്ലേറ്റ് എടുത്ത് കുഞ്ഞിയുടെ വായിൽ വച്ചുകൊടുത്തു, കുഞ്ഞി തിരിച്ചും കൊടുത്തു,
“ഇതാരാ വരച്ചത് കുഞ്ഞിയാണോ…??”
“അല്ല… ഏട്ടനെക്കൊണ്ട് ഞാൻ വരപ്പിച്ചതാ…”
കുഞ്ഞി വായിലെ ചോക്ലേറ്റ് ഒരു സൈഡിലേക്കൊതുക്കിക്കൊണ്ട് പറഞ്ഞു
“കുഞ്ഞിക്ക് ഞാനൊരു സമ്മാനം തരട്ടേ…??”
കണ്ണൻ അവളുടെ മുഖത്ത് നോക്കിക്കൊണ്ട് ചോദിച്ചു
“എന്ത് സമ്മാനാ കണ്ണേട്ടാ…??”
“അതൊക്കെയുണ്ട്…വാ…”
കണ്ണൻ അത്രയും പറഞ്ഞ് കുഞ്ഞിയുടെ കയ്യിൽപിടിച്ചു അകത്തേക്കോടി,
“ആഹാ… രണ്ടുപേരുടേം പിണക്കം തീർന്ന് കൂട്ടായോ…”
അവരെക്കണ്ട ലത ചിരിച്ചുകൊണ്ട് ചോദിച്ചു
കുഞ്ഞിയും കണ്ണനും നാണത്തോടെ പുഞ്ചിരിച്ചു
പിന്നീട് അകത്തേക്ക് കയറിഓടി
കണ്ണൻ തന്റെ മുറിയിലെത്തി അവനെന്തോ എടുത്ത് പിറകിൽ പിടിച്ചു, കുഞ്ഞീടെ മുന്നിലെത്തി
“കുഞ്ഞി… കണ്ണടയ്ക്ക്….”
കണ്ണൻ പറഞ്ഞു
കുഞ്ഞി കണ്ണടച്ചു
“ഇനി കൈനീട്ട്…”
കുഞ്ഞി പതിയെ കൈനീട്ടി, കണ്ണൻ കയ്യിലിരുന്ന അവളുടെ റ്റെഡി അവളുടെ കയ്യിൽ വച്ചുകൊടുത്തു, കുഞ്ഞി പതിയെ കണ്ണ് തുറന്നു,
അവൾ തന്റെ കയ്യിലിരിക്കുന്ന റ്റെഡിയെ സൂക്ഷിനോക്കി പിന്നീട് അവളുടെ കണ്ണുകൾ വികസിച്ചു മുഖം സന്തോഷത്താൽ വിടർന്നു
“താങ്ക് യു കണ്ണേട്ടാ…”
കുഞ്ഞി സന്തോഷംകൊണ്ട് തുള്ളിചാടി, കണ്ണന്റെ കവിളിൽ ഒരുമ്മകൊടുത്തു, കണ്ണൻ പുഞ്ചിരിച്ചുകൊണ്ട് നിന്നു
“എന്താ കുഞ്ഞിക്ക് ഇത്രേം സന്തോഷം…??”
അവിടേക്ക് വന്ന ഭൈരവ് കുഞ്ഞിയോട് ചോദിച്ചു,
“കുഞ്ഞേട്ടാ… ദേ എന്റെ റ്റെഡ്ഢി… എനിക്ക് കണ്ണേട്ടൻ കൊണ്ട് വന്നതാ…”
“കണ്ണേ…ട്ടനോ…!!? അപ്പൊ കണ്ണനോടുള്ള പിണക്കം മാറിയോ…?”
“മ്… മാറി…”
“വേണേ ഇവനെ ഇടിച്ചു പപ്പടമാക്കാം…”
“അയ്യോ… വേണ്ട… ന്റെ കണ്ണേട്ടൻ പാവാ…”
കണ്ണന്റെ മുന്നിൽക്കേറിനിന്ന് ഒരു കൈകൊണ്ട് കണ്ണനെ പുറകിലേക്ക് നീക്കിക്കൊണ്ട് കുഞ്ഞി പറഞ്ഞു,
“ന്റെ കണ്ണേട്ടനോ…”
പെട്ടെന്ന് പുറകിൽ നിന്നും ഒരു ശബ്ദംകേട്ടു
അവർ തിരിഞ്ഞു നോക്കുമ്പോൾ വാതിലിൽ അവരെ നോക്കി ചിരിച്ചു നിൽക്കുന്ന രുദ്രും സീതാലക്ഷ്മിയും മാധവനും വിശ്വനാഥനും,
കുഞ്ഞി അവരുടെ മുന്നിൽ ചമ്മിയപോലെ കണ്ണന്റെ കയ്യിലൂടെ കൈ വട്ടം പിടിച്ച് അവനോട് ചേർന്ന് നിന്നു,
അപ്പോഴേക്കും അടുക്കളയിൽനിന്നും വൃന്ദയും അവിടേക്ക് വന്ന് അവരെ നോക്കി പുഞ്ചിരിച്ചു
“അപ്പൊ പിണക്കം മാറിയെങ്കിൽ കണ്ണേട്ടനും കുഞ്ഞിചേച്ചിയും പോയി റെഡിയാവ്…”
സീതാലക്ഷ്മി ചിരിച്ചുകൊണ്ട് പറഞ്ഞു
“എവിടെപ്പോവാനാ അമ്മേ…”
കുഞ്ഞി ചോദിച്ചു
“കുറച്ചു ഷോപ്പിംഗ്… ഉത്സവത്തിന് പുതിയ ഡ്രെസ്സുകളെടുക്കണം… പിന്നൊരു കറക്കം, ഒരു സിനിമ…”
ഭൈരവ് കുഞ്ഞിയോട് പറഞ്ഞു
“മോളും ചെല്ല്… പോയി റെഡി ആയി വാ…”
മാധവൻ വൃന്ദയോട് പറഞ്ഞു.
വൃന്ദ ഒന്നും മനസ്സിലാകാതെ അവരെ നോക്കി
“ചെല്ല് മോളേ സമയം കളയാതെ…”
സീതാലക്ഷ്മി അവളെ തലോടിക്കൊണ്ട് പറഞ്ഞു
വൃന്ദ പിന്നൊന്നും പറയാതെ തിരിഞ്ഞു നടന്നു,
••❀••
എല്ലാവരും റെഡിയായി ഉമ്മറത്തെത്തി വൃന്ദക്കുവേണ്ടി കാത്തുനിന്നു,
ശില്പ അവരോടൊപ്പം പോകാൻ ശ്രമിച്ചെങ്കിലും നളിനി വിലക്കി
വൃന്ദ പുറത്തേക്ക് വന്നു, ഒരു കടുംനീലനിറത്തിലുള്ള ഒരു പഴയ കോട്ടൺ സാരിയാണ് അവളുടുത്തിരുന്നത്, ആ നിറത്തിൽ അവൾക്ക് വല്ലാതെ ഭംഗി തോന്നിച്ചു,
ഒരലങ്കാരവുമില്ലാതെ ചന്ദ്രനുദിച്ചപോലെ നടന്നു വരുന്ന അവളെ എല്ലാവരും നോക്കി നിന്നു, ഡ്രൈവിംഗ് സീറ്റിലിരുന്ന രുദ്ര് ഒരു നിമിഷം അവളെ നോക്കിയിരുന്നു അതുകണ്ട വൃന്ദ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു, പെട്ടെന്ന് അവൻ കണ്ണുകൾ മാറ്റി, അത് കണ്ട് അവളുടെ ചുണ്ടിലെ പുഞ്ചിരിക്ക് മങ്ങലേറ്റു,
“വാ മോളേ…”
സീതലക്ഷ്മി അവളെ അരികിലേക്ക് വിളിച്ചു
“മോളെന്താ സാരിയുടുത്തിട്ട്… ചുരിദാറൊന്നുമില്ലേ…?”
സീതലക്ഷ്മി ചോദിച്ചു
“അത് ശിൽപ്പേച്ചി…”
കണ്ണൻ എന്തോ പറയാൻ വന്നതും വൃന്ദ അവന്റെ വായ പൊത്തിപ്പിടിച്ചു
അതുകണ്ട് പിന്നീടാരും അവളോട് ഒന്നും ചോദിച്ചില്ല… അവളെ കാറിലേയ്ക്ക് കയറ്റി
ഇതെല്ലാം കോപംകൊണ്ട് എരിയുന്ന മിഴികളോടെ ശില്പ നോക്കി നിൽക്കുന്നുണ്ടായിരുന്നു,
••❀••
കാറിലിരിക്കുമ്പോഴും വൃന്ദയുടെ മിഴികൾ രുദ്രിനെ തേടിച്ചെന്നു, എന്നാൽ രുദ്ര് ഒരു നോട്ടംകൊണ്ട് പോലും അവളെ കാടാക്ഷിച്ചില്ല, അവൻ കോഡ്രൈവർ സീറ്റിലിരിക്കുന്ന ഭൈരവിനോട് എന്തെക്കെയോ സംസാരിച്ചു ചിരിക്കുന്നുണ്ടായിരുന്നു
സീതാലക്ഷ്മി അവളോട് പറയുന്നതൊന്നും അവൾ കേൾക്കുന്നുണ്ടായിരുന്നില്ല
‘ഇയാളെന്താ… ഇങ്ങനെ മസിലുപിടിക്കുന്നെ… ഞാനെത്രപ്രാവശ്യം ചിരിച്ചു… എന്റെ മുഖത്തോട്ട് നോക്കിക്കൂടെ… മൊരടൻ…
ഇന്നലെ എന്തായിരുന്നു ഡയലോഗ്, ഉണ്ണിയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല, ഉണ്ണിയെന്റെ ജീവനാണ്, ജീവിതമാണ്… എന്നിട്ടിപ്പോ എന്നെയൊന്നു നോക്കുന്ന പോലുല്ല…
എനിക്കും അതുപോലെയാണെന്ന് ഞാൻ പറയാതെ പറയുന്നില്ലേ, എന്നെയൊന്നു മനസ്സിലാക്കിക്കൂടെ… കടുവ…’
വൃന്ദ മുഖം കൂർപ്പിച്ചു രുദ്രിനെ നോക്കി മനസ്സിൽ പറഞ്ഞു,
പോകുന്ന വഴിക്ക് കിച്ചയുടെ വീട്ടിൽ കയറി, കിച്ചയെക്കൂടി കൂടെക്കൂട്ടാൻ അവർ തീരുമാനിച്ചിരുന്നു,
അവർ ചെല്ലുമ്പോൾ കിച്ചയുടെ അച്ഛൻ ശ്രീകുമാർ അവിടുണ്ടായിരുന്നു, അയാൾ അവരെ സ്വീകരിച്ചിരുത്തി പരസ്പരം പരിചയപ്പെട്ടു,
വൃന്ദയെയും കണ്ണനെയും അയാൾ ചേർത്തു പിടിച്ചു വിശേഷങ്ങൾ ചോദിച്ചു, ചോദിച്ചതിനെല്ലാം അവർ ആവേശത്തോടെ ഉത്തരം പറയുന്നത്, മറ്റുള്ളവർ കൗതുകത്തോടെ നോക്കി നിന്നു,
സീതാലക്ഷ്മി കിച്ചയുടെ അമ്മയുടെ കൂടെ അകത്തേക്ക് പോയി, കണ്ണനും കുഞ്ഞിയും വൃന്ദയും കിച്ചയുടെ മുറിയിലേക്ക് നടന്നു,
ഉമ്മറത്ത് ബാക്കിയുള്ളവർ ഇരുന്ന് സംസാരിച്ചു