മലമുകളിലെ ജമന്തിപ്പൂക്കൾ 4

ഉള്ളിൽ നിന്ന് അലച്ചെത്തിയ തേങ്ങൽ തൊണ്ടയിൽ കുരുക്കിയിടാൻ അവൾ ശ്രമിച്ചു.

“നേര്! ശരിക്കും ജമന്തിപ്പൂക്കളുടെ മണം!”

അവൾ മിണ്ടിയില്ല.

“അന്ന് നിങ്ങൾ വന്നപ്പോഴും നിങ്ങളുടെ ദേഹത്തും ഇതേ മണമുണ്ടായിരുന്നു; അല്ലേ?”

അവൾ ഉത്തരത്തിന് കാത്തില്ല.

അയാൾ ഉത്തരം പറഞ്ഞതുമില്ല.

******************************

രണ്ടു മാസങ്ങൾക്ക് ശേഷം ടൗണിലെ പ്രശസ്തമായ ഒരാശുപത്രിയിലെ ജനറൽ വാർഡിലേക്ക് നടക്കുകയായിരുന്നു ഫിറോസും ഷാനിയും.

അപ്പോഴാണ് ഗൈനക്കോളജിസ്റ്റ് ഡോക്റ്റർ മഡോണയുടെ കൺസൾട്ടിങ് റൂമിൽ നിന്ന് റജീന ഇറങ്ങിവരുന്നത് ഫിറോസ് കാണുന്നത്.

അവൾക്ക് പിന്നാലെ ഏലിയാസ് ഇറങ്ങിവരുന്നത് ഷാനി കാണുന്നത്.
അത് അവൾ തന്നെയോ എന്ന് ഫിറോസ് സംശയിച്ചു.

രണ്ടര മാസങ്ങൾക്ക് മുമ്പ് ആദ്യമായി അവളെ കാണുമ്പോൾ, അറിയുമ്പോൾ, അനുഭവിക്കുമ്പോൾ ഏറ്റവും അലസമായി, അശ്രദ്ധമായായിരുന്നു അവൾ.

കണ്ണുകളിൽ ജീവനോ പ്രകാശമോ ഉണ്ടായിരുന്നില്ല.

ഇപ്പോൾ പക്ഷെ, പ്രായം കുറയുകയും സൗന്ദര്യം കൂടുകയും ചെയ്തിരിക്കുന്നു.

കണ്ണുകളിൽ തിളക്കവും പ്രതീക്ഷയും പ്രകാശവുമുണ്ടായിരിക്കുന്നു.

ക്രീം നിറത്തിലുള്ള സാരിയും ഇളം ചുവപ്പ് ബ്ലൗസുമണിഞ്ഞ്!

മുടിയിൽ നവ്യത മാറാത്ത ഒരു പനിനീർപ്പൂവ്!

അത് തന്നെയാണ് ഷാനിയും ശ്രദ്ധിച്ചത്.

രണ്ടുമാസങ്ങൾക്ക് മുമ്പ് കണ്ടയാൾ അല്ല ഇപ്പോൾ മുമ്പിൽ നിന്ന് താങ്ങാൻ സമീപിക്കുന്ന ഏലിയാസ്.

ശുഭ്രമായ,വെളുത്ത ഷർട്ടും മുണ്ടുമണിഞ്ഞ് ആഭിജാത്യം തോന്നിക്കുന്ന മുഖം.

ഷേവ് ചെയ്ത് മനോഹരമാക്കിയ മുഖം.

വൃത്തിയും സൗന്ദര്യവുമുള്ള രൂപം.

“എന്താ ഇവിടെ?”

ഫിറോസും ഷാനിയും ഒരേ സ്വരത്തിൽ ചോദിച്ചു.

അവരെക്കണ്ട് ഏലിയാസും റെജീനയും ആദ്യം അമ്പരന്നു.

പിന്നെ അദ്‌ഭുതപ്പെട്ടു.

അവസാനം അതിരില്ലാത്ത സന്തോഷിച്ചു.

“റെജിയ്ക്ക് വിശേഷമുണ്ട്…”

അൽപ്പം നാണത്തിൽ ചാലിച്ച് ഏലിയാസ് അത് പറയുമ്പോൾ ഷാനി അയാളുടെ കണ്ണുകളിലെ തിളക്കമളന്നു.

“നേരോ?”

ഫിറോസ് ചോദിച്ചു.

“എത്രയായി?”

ഷാനി ചോദിച്ചു.

ഫിറോസ് ഉത്തരത്തിന് കാത്തു.

“ഒരു മാസം കഷ്ടിച്ച് ആയതേയുള്ളൂ…”

ഷാനിയിൽ നിന്ന് ഒരു ദീർഘനിശ്വാസം ഫിറോസ് കേട്ടു.

“മോൻ എവിടെ? ജോജു വീട്ടിലായിരിക്കും അല്ലെ?”

ഫിറോസ് ചോദിച്ചു.

റജീനയുടെ മുഖം മാറി.

കണ്ണുകൾ ഈറനണിഞ്ഞു.

“വീട്ടിലാ സാറേ!”

ഏലീയാസിന്റെ സ്വരം അവർ കേട്ടു.

“മുകളിൽ…നിത്യഭവനത്തിൽ…”

അവർക്ക് ഒന്നും മനസ്സിലായില്ല.

“കഴിഞ്ഞ പതിനാറിന് മോനെ വിഷം തീണ്ടി…”

ഏലിയാസ് പറഞ്ഞു.
“രക്ഷപ്പെടുത്താൻ പറ്റിയില്ല…ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും …”

ബാക്കി പറയാനാകാതെ അയാൾ നിർത്തി.

“എന്നാ കാണാം സാറെ!”

ഏലിയാസ് പറഞ്ഞു.

അവർ തലകുലുക്കി.

റെജീനയും ഏലിയാസും മുമ്പോട്ട് നടന്നു.

“സാറെന്നാ അങ്ങോട്ട് വരുന്നേ? റംബൂട്ടാനൊക്കെ സൂപ്പറായി കേട്ടോ! വാ!”

“വരുന്നുണ്ട്,”

ഫിറോസ് പറഞ്ഞു.

പിന്നെ അയാൾ ഷാനിയുടെ തോളിൽ കൈവെച്ചു.

“ഞങ്ങൾ രണ്ടുപേരും,”

***********************************

അന്ന് വൈകുന്നേരം ഷാനിയും ഫിറോസും വീടിന് മുമ്പിലെ പൂന്തോട്ടതിന്റെ മുമ്പിലിരിക്കുമ്പോൾ ഗേറ്റ് കടന്ന് മകൾ ഷാരോൺ സൈക്കിളുമായി അകത്തേക്ക് വന്നു.

“ഈ സന്ധ്യവരെ നീ അവിടെ എന്തെടുക്കുവാരുന്നെടീ?”

ശബ്ദമുയർത്തി ഷാനി ചോദിച്ചു.

“മമ്മിയോട് ഞാൻ പറഞ്ഞാരുന്നല്ലോ മാളവികേടെ കൂടെ ഇരുന്ന് പഠിക്കുവാരുന്നെന്ന്!”

“കൃത്യം ആറുമണി ആകുമ്പോൾ മടങ്ങി വരണം എന്ന് ഞാൻ പറഞ്ഞാരുന്നു. എന്നിട്ട് ഫോൺ ചെയ്യേണ്ടി വന്നു നിനക്ക് അവിടെന്ന് ഇങ്ങോട്ട് വരാൻ; അല്ലേ?”

“പപ്പാ..”

അവൾ ഫിറോസിനെ ദയനീയമായി നോക്കി.

“ഈ മമ്മിയെന്താ ഇങ്ങനെ?”

“മമ്മി ഇങ്ങനെയാണ്. നല്ല മമ്മിമാരൊക്കെ ഇങ്ങനെയാണ് മോളെ!”

അയാൾ മകളുടെ നീണ്ട തലമുടിയിൽ തഴുകി.

“എന്താ സൈക്കിളിന്റെ കാരിയറിൽ ?”

ഷാനി ചോദിച്ചു.

“ഓ!”

ഷാരോൺ പെട്ടെന്ന് ഉത്സാഹവതിയായി.

“മാളവികേടെ ബ്രദർ നവീൻ ചേട്ടൻ തന്നതാ,”

അവൾ പെട്ടെന്ന് കാരിയറിൽ നിന്ന് ഒരു പോളിത്തീൻ കവറെടുത്തു.

അത് തുറന്ന് അവൾ ചെടികളെടുത്ത് അവരെ കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *