മലമുകളിൽ കൃഷിയിടങ്ങളാണ്. പലയിടത്തും കുടിലുകളുണ്ട്.
അവയിലൊന്നും പക്ഷെ ആളുകളില്ല എന്ന് ഫിറോസിനറിയാം.
സ്ഥലമുടമകളൊക്കെ അങ്ങ് ദൂരെ കോതമംഗലത്തോ അടിമാലിയിലോ എറണാകുളത്തോ ഒക്കെയാകും.
പലരും സ്ഥലമുള്ളവർ. ഉദ്യോഗസ്ഥർ.
അവർ ഏർപ്പെടുത്തുന്ന പണിക്കാർ സ്ഥലം മുഴുവൻ റബ്ബറിന്റെയും കുരുമുളകിന്റെയും രൂപത്തിൽ പച്ചനിറം നൽകുന്നു.
ഫിറോസിന്റെ മുമ്പിൽ മലമുകളിൽ വലിയൊരു ഭൂവിഭാഗം നിറയെ പച്ചപുതച്ച, സാഹിത്യകാരന്മാർ പറയാറുള്ളത് പോലെ ഹരിതാഭമായ ഫലഭൂയിഷ്ഠമായ ഭൂമി.
അയാൾ ചുറ്റും നോക്കി.
പറഞ്ഞ അറിവ് വെച്ച് അയാൾ ഏലീയാസിന്റെ കുടിൽ തിരഞ്ഞു.
ദൂരെ വലിയൊരു വാകമരത്തിന്റെയടുത്ത് ഒരു കുടിലിന്റെ മുമ്പിൽ ഒരു സ്ത്രീയെ അയാൾ കണ്ടു.
“യെസ്!!”
അയാൾക്ക് പെട്ടെന്ന് ഉത്സാഹം വന്നു.
“ഇത് തന്നെ! ഈ മലമുകൾ വൻകരയിലെ ഒരേയൊരു താമസക്കാരൻ ഏലീയാസിന്റെ വീട് ഇതുതന്നെ!”
അയാൾ ഉത്സാഹത്തോടെ അങ്ങോട്ട് നടന്നു.
ഏകദേശം അഞ്ചു മിനിറ്റ് വേഗത്തിൽ നടന്ന് അയാൾ കുടിലിന്റെ മുമ്പിലെത്തി.
ചുറ്റും വാഴകളുണ്ട്.
പാവലിന്റെ വലിയ പന്തലും.
കുടിലിന്റെ തെക്കേ വശത്ത് വലിയ കോഴിക്കൂട്.
കാഷ്ഠത്തിന്റെ രൂക്ഷഗന്ധം!
വടക്ക് ഭാഗത്ത് വലിയ ആട്ടിൻകൂട്.
മുറ്റം നിറയെ ചക്കമടലും ചക്കക്കുരു തൊണ്ടുകളും.
മുമ്പിൽ വാഴകളില്ലാത്തിടത്ത് പേരമരങ്ങൾ.
വാഴകൾ വളരുന്നതിനടുത്ത് കുറെ ജമന്തി ചെടികൾ വളർന്ന് നിന്നിരുന്നു.
ജമന്തിപ്പൂക്കൾ കാറ്റിലുലഞ്ഞ് അവിടം സുഗന്ധിയാക്കി.
“ആരുമില്ലേ ഇവിടെ?”
അയാൾ വിളിച്ചു ചോദിച്ചു.
അകത്ത് നിന്ന് മുമ്പ് ദൂരെ നിന്ന് കണ്ട സ്ത്രീയാണ് എന്ന് തോന്നുന്നു, പെട്ടെന്ന് ഇറങ്ങി വന്നു.
നാൽപ്പത് കഴിഞ്ഞിട്ടുണ്ടാകും.
തലമുടി ഒക്കെ അലസമാണ്.
വസ്ത്രവും.
അവിടെ ഇവിടെയായി കീറലുള്ള ഒരു നൈറ്റിയാണ് വേഷം.
അത് അരയിൽ എടുത്ത് കുത്തിയിരിക്കുന്നു.
കൊഴുത്ത കൈത്തണ്ടകളും കാലുകളും.
അവളുടെ തലമുടിയിൽ പക്ഷെ ജമന്തിപ്പൂക്കളുണ്ടായിരുന്നു.
അയാളെ കണ്ട് അവൾ സംഭ്രമിച്ചു.
“അയ്യോ സാറേ ..ഇവിടെ എങ്ങും ഒന്നുമില്ല!!”
അവൾ ഉച്ചത്തിൽ ദയനീയമായി അയാളെ നോക്കി പറഞ്ഞു.
അടുത്ത നിമിഷം അവൾ തന്റെ കാൽക്കൽ വീഴും എന്നയാൾക്ക് തോന്നി.
പക്ഷെ എന്തിന്?
കാൽക്കൽ വീഴും എന്ന് പോലും ഫിറോസിന് തോന്നി.
“ഏലിയാസ് എവിടെ?”
ഏലിയാസ് ചേട്ടൻ എവിടെ എന്ന് ചോദിക്കാമായിരുന്നു.
അയാൾ വിഷമത്തോടെ ഓർത്തു.
ആ സ്ത്രീയുടെ പ്രകടനമൊക്കെ കണ്ട് പകച്ചു പോയത് കൊണ്ട് സ്വരം ശാന്തമാക്കാൻ അയാൾക്കും പറ്റിയില്ല.
“എന്റെ പൊന്നുസാറെ!”
അവൾ കൈകൾ കൂപ്പി.
“അതിയാൻ ഇവിടെ ഇല്ല. ഒരത്യാവശ്യത്തിന് താഴെ കവലേൽ വരെ പോയേക്കുവാ. അതിയാൻ ഇപ്പം ആ പണി ഒന്നും ചെയ്യുന്നില്ല. നിർത്തിതാ…”
എന്തായിരിക്കാം ഈ സ്ത്രീ ഉദ്ദേശിക്കുന്നത്?
നിയമവിരുദ്ധമായി എന്തോ ഏലിയാസ് ചെയ്യുന്നുണ്ട്.
അതേക്കുറിച്ച് പൊലീസിന് വിവരം കിട്ടിയിട്ടുണ്ടെന്നും അതന്വേഷിക്കാൻ വന്ന ഉദ്യോഗസ്ഥനാണ് താൻ എന്നും അവർ കരുതുന്നു.
നിയമവിരുദ്ധമായ എന്ത് കാര്യമായിരിക്കാം ഏലിയാസ് ചെയ്യുന്നത്?
മരം മുറിക്കൽ?
കഞ്ചാവ് കൃഷി?
അല്ല!
കള്ളവാറ്റ്!
യെസ്!
അതാണ്!
അയാൾ ചിരിച്ചു.
“എന്റെ ചേച്ചി ഞാൻ പോലീസ് ഒന്നുമല്ല!”
അവളുടെ ഭാവം മാറി.
പെട്ടെന്ന് സൗഹൃദമായി.
“അല്ലെ? പിന്നെ സാറാരാ?”
“എന്റെ ചേച്ചി…”
അയാൾ പറഞ്ഞു.
പിന്നെ പുറത്തേക്ക് വിരൽ ചൂണ്ടി.
“ഈ കാണുന്ന പറമ്പ് ഞാൻ മേടിച്ചതല്ലേ? നിങ്ങളല്ലേ എന്റെ അയലോക്കം. ഞാനിവിടെ വന്നീ റബ്ബർ ഒക്കെ വെച്ച സമയത്ത് നിങ്ങളാരും ഇവിടെ ഒണ്ടാരുന്നില്ല. അതല്ലേ?”
“അയ്യൊ ആണോ?”
അവർ പെട്ടെന്ന് അകത്തേക്ക് നോക്കി.
“എടാ ജോജൂ ആ പായിങ്ങ് എടുത്തേടാ…”
അയാളെ സ്വീകരിക്കാനുള്ള പുറപ്പാടാണ്.
“‘അമ്മ എന്നാ ഇപ്പം കെടക്കാൻ പോകുവാണോ?”
ഒരുത്തൻ അകത്ത് നിന്ന് വിളിച്ചു ചോദിക്കുന്നത് കേട്ടു.
തുടർന്ന് ഒരു വഷളൻ ചിരിയും.
“ജോജൂ നീ ചുമ്മാ നേരോം കാലോം നോക്കാതെ ഒരുമാതിരി തരവഴിത്തരം വളിപ്പ് പറയല്ലേ! ആ പായിങ്ങ് താടാ അലവലാതീ!”
അകത്ത് നിന്ന് ഏകദേശം പതിനെട്ട് വയസ്സ് പ്രായമുള്ള ഒരു ചെറുപ്പക്കാരൻ ഇറങ്ങിവന്നു.
