“കാമി.. ആരാത്… എന്താവിടെ ..” പൊന്തക്കാടുകൾക്ക് നടുവിൽ പൊന്തിയ തലകൾ എന്നെ കണ്ടുവെന്നു തോന്നുന്നു…
“ഓടെടാ…, അക്ക കയ്യുയർത്തി ചുണ്ടുകൾക്കൊണ്ട് പറയാതെ പറയുമ്പോഴേക്കും മുന്നിൽക്കണ്ട വഴിയിലൂടെ ഞാൻ തിരിഞ്ഞ് നോക്കാതെ പാഞ്ഞിരുന്നു…
“ചുമ്മാ.. ഒരു പയ്യേൻ വഴിയറിയാമേ…”
ഉച്ചത്തിലുള്ള അക്കയുടെ വിശദീകരണം ഒന്ന് ബ്രേയ്ക്കിട്ട് നേർത്ത ശബ്ദത്തിൽ കേട്ടുകൊണ്ട് ഞാൻ ശ്വാസം വലിച്ചു വിട്ട് നൂറേ നൂറിൽ മുൾച്ചെടികൾക്കിടയിലൂടെ ഓട്ടം തുടർന്നു……
“ബർ ബ്രൗ …” വീണ്ടുമൊരു ചെറിയ മൈതാനമധ്യത്തിലൂടെ ഓടുമ്പോൾ ചൊറിയൻ പട്ടിസഭ കുരച്ചെഴുനേറ്റ് നിന്നപ്പോൾ ഞാൻ ഓട്ടം നിർത്തി തിരിഞ്ഞ് നോക്കി.
ഇല്ല…; ആരും പുറകെയില്ല. പുറമ്പോക്ക് പട്ടികളുടെ മുന്നിൽ ആവിശ്യമില്ലാതെ ഓടുന്നത് ബുദ്ധിയല്ല. മിക്കവാറും ജീൻസിൽ പുതിയ ഫാഷൻ അവതരിക്കും.
“ കിഴക്ക് പൂ….ക്കും മുരിക്കിലെന്തെ”
ഞാൻ ഓട്ടം നിർത്തി പാട്ട് പാടി ധൈര്യം അഭിനയിച്ചു മുന്നോട്ട് നോക്കിക്കൊണ്ട് കാല് നീട്ടി നീട്ടി വെച്ച് പട്ടികളിൽ നിന്ന് രക്ഷപ്പെട്ടു…… വീണ്ടും കല്ലും മുള്ളും നിറഞ്ഞ് വളഞ്ഞ് പുളഞ്ഞ വഴികൾ……
ഇടയ്ക്കിടെ കുപ്പക്കൂനകളും ചെറിയ വീടുകളും കണ്ട് തുടങ്ങിയപ്പോൾ മുൾച്ചെടികൾ പിൻവാങ്ങിത്തുടങ്ങി.. കൊച്ച് കൊച്ച് അഴുക്ക് ചാലുകൾ
മേമ്പൊടിയായ ചെറുറോഡുകൾ അവതരിച്ചു……………..
മുഷിഞ്ഞതും പഴയതുമായ ഡ്രസിട്ടും ഡ്രസ്സിടാതെയുമൊക്കെ ആളുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി… ആദ്യം കണ്ടവരൊക്കെ ഒരു സംശയത്തോടെ നോക്കാൻ തുടങ്ങിയപ്പോൾ സ്ഥിരം പോകുന്ന വഴിയെന്ന ഭാവം മുഖത്ത് വരുത്തി മൂളിപ്പാട്ടും പാടി നടന്നു..
ചെറിയ കടകളും വണ്ടികളും നിറയാൻ തുടങ്ങി.. സംശയാലുക്കൾ കുറഞ്ഞു വന്നു. അൽപം കഴിഞ്ഞപ്പോൾ എവിടെയോ കണ്ട് മറന്ന വഴി പോലെ ഒരു തോന്നൽ!
അതെ; അത് തന്നെ! കുറച്ച് മുൻപുള്ള
കാലം വെള്ളപ്പാച്ചിലായി ഓർമകളിൽ
നിറഞ്ഞു.., മറൈൻഡ്രൈവ്… കൈ നോട്ടം … കറുത്ത സുന്ദരി ചേച്ചി..
അതേ തെരുവ്… ഒന്ന് പോയി നോക്കിയാലോ..? വേണോ വേണ്ടേ..?
എന്തായിരിക്കും അവസ്ഥകൾ ?കുഴപ്പമാകുമോ..? പലതും ചോദിച്ചാൽ ചേച്ചിയോട് പല കാര്യങ്ങളും പറയാൻ പറ്റില്ലല്ലോ.!? പക്ഷെ ഒറ്റപ്പെടലിൽ നിന്ന് തല്കാലം രക്ഷപ്പെട്ടാലോ…… ? എന്തായാലും ഒന്നും വാങ്ങാതെ പറഞ്ഞ് വിട്ടതല്ലേ അന്ന് ചേച്ചിയും… ?
പഴയ സ്വീകരണം കിട്ടുമോ?
തിരിച്ചും മറിച്ചും ചോദ്യങ്ങൾ ഹരിച്ചും ഗുണിച്ചും കൊണ്ട് പെട്ടിക്കടയിൽ നിന്ന് കാലിച്ചായ കുടിച്ചു കൊണ്ട് തീരുമാനിച്ചു…, ഒന്ന് പോയി നോക്കുക തന്നെ..!
വളവ് തിരിഞ്ഞ് നടന്നു.. അന്ന് ചേച്ചി കൈ പിടിച്ച് വലിച്ച് കയറ്റിയ കൊച്ച് കെട്ടിടത്തിന് മുന്നിൽ ഒരു നിമിഷം നിന്നു.. ഇത് തന്നെയല്ലേ..?ഒന്ന് ചുറ്റും നോക്കി ഉറപ്പിച്ചു കൊണ്ട് കാല് മുന്നോട്ട് വെച്ചു.
“ഡൊക് ടൊക്………” നാല്പാളി വാതിലിൽ മുട്ടിയ ശേഷം നെഞ്ചിലെ മുട്ടലിന്റെ വേഗമളന്നു കൊണ്ട് അടുത്ത് വരുന്ന പാദപതനങ്ങൾക്ക് ഞാൻ കാതോർത്ത് നിന്നു………………
