വർഷങ്ങൾക്ക് ശേഷം – 4അടിപൊളി  

ഭാർഗ്ഗവി : “പറയാനാണേൽ കൊറെയുണ്ട്.. പണ്ടിവരെയൊക്കെ ഒക്കത്ത് എടുത്തോണ്ട് നടന്നപ്പോ തൊട്ടുള്ള കഥകൾ… വല്യ ദേഷ്യക്കാരനായിരുന്നു ഇവൻ. കണ്ടോ ഇപ്പഴും ചെറുതായി ദേഷ്യമൊക്കെ വരുന്നുണ്ട്.”

റോഷന്റെ മുഖത്ത്‌ നോക്കി ഭാർഗ്ഗവി അത് പറഞ്ഞപ്പോൾ, അവന്റെ ശുണ്ഠി പിടിച്ച മുഖം കണ്ട് അഞ്ജുവിന് തന്റെ ചിരി അടക്കാനായില്ല. ചിരി കേട്ട് റോഷൻ അവളെ മുഖം തിരിച്ചു നോക്കി. അഞ്ജുവാകട്ടെ അന്നേരം ഒരു കളിയെന്നോണം ഉടനടി അവനിൽ നിന്നും കണ്ണുകൾ തിരിച്ചു.

ഭാർഗ്ഗവി: “പണ്ട് ഒരിക്കെ ഗ്രൗണ്ടിൽ പന്ത് കളിക്കുന്നതിനിടെ നമ്മടെ അച്ചുവിനെ ആരോ തല്ലിയെന്നും പറഞ്ഞു, രായ്ക്ക് രാമാനം അവന്റെ വീട്ടിൽ ചെന്ന് അവന്റെ മോന്ത ഇടിച്ചു പൊളിച്ചിട്ടുണ്ട് ഇവൻ…. അറിയോ…! ആ ചെക്കന് ഇപ്പോഴും മുൻവശത്ത് രണ്ടു പല്ലില്ലന്നാ കേട്ടെ….”

തമാശ കഥ പറയുന്ന പോലെയാണ് ഭാർഗ്ഗവി അത് അവതരിപ്പിച്ചതെങ്കിലും, ആ കഥ കേട്ടതും അഞ്ജുവിന്റെ കണ്ണ് തള്ളിപ്പോയി. ഇത്രയും ടെറർ ആയിരുന്ന മനുഷ്യനാണോ തന്റെ ഷോ’ക്ക് മുൻപിൽ പൂച്ചയെപ്പോലെ നിന്നുതരുന്നതെന്ന് ആലോചിച്ച് അവൾ അന്തം വിട്ടു.

എന്നാൽ സാധാരണ ആണുങ്ങളെപ്പോലെ പഴയ തല്ലുകഥകളിൽ ഗർവ്വ്‌ കൊള്ളാതെ, അറിയാത്ത പ്രായത്തിൽ സംഭവിച്ച തെറ്റെന്ന മട്ടിൽ തല താഴ്ത്തി ഇരിക്കുകയാണ് റോഷൻ ചെയ്തത്. അതും കൂടി കണ്ടതോടെ അവൾക്കവനോട് ആരാധനയാണോ ഇഷ്ട്ടമാണോ എന്നു പറഞ്ഞറിയിക്കാൻ ആവാത്ത എന്തോ ഒരു വികാരം തോന്നിപ്പോയി.

റോഷൻ : “എപ്പോ വന്നാലും അമ്മക്ക് ഈ കഥകളെ പറയാനുള്ളൂ…?”

“പിന്നെ ഒള്ള കഥകളല്ലേ പറയാൻ പറ്റൂ…”, ഭാർഗ്ഗവി തുടർന്നു… “അന്നതിന്റെ പേരിൽ ഇവനെ ഇവന്റെ അച്ഛൻ പേരവടികൊണ്ട് അടിച്ച അടിയുടെ ശബ്ദം…! ദേ … ഇപ്പോഴും എന്റെ കാതിലുണ്ട്.”

റോഷൻ : “ആ.. അതു കേട്ടിട്ടായിരിക്കും അമ്മേടെ കാത് അടിച്ചു പോയത്”, റോഷൻ വന്ന അരിശത്തിൽ, ശബ്ദം കുറച്ചു പറഞ്ഞു.

റോഷൻ പറഞ്ഞത് കേട്ട്, അതിന് ചിരിക്കണോ അതോ പ്രതികരിക്കണോ എന്നറിയാതെ അഞ്ജു കണ്ണും തുറിച്ച് റോഷനെ നോക്കി. ഇത് ശ്രദ്ധിച്ച റോഷൻ അവളെ വെല്ലുന്ന ആറ്റിട്യൂഡിൽ, അഞ്ജുവിനെ നോക്കി ‘എന്താ’ എന്ന ഭാവത്തിൽ പുരികമുയർത്തി. അവൾ സാധാരണ ചമ്മുമ്പോൾ റോഷൻ കാണിക്കാറുള്ള പോലെ, തിരിച്ച് ‘ഒന്നുമില്ല’ എന്ന് തോളുകുലുക്കി.

“എന്നാ അമ്മേം മോളും കൂടി കഥ പറഞ്ഞ് ഇരിക്ക്.. ഞാൻ പോവാ..”, റോഷൻ ചായയുടെ പിട്ട് മുറ്റത്തേക്ക് നീട്ടി ഒഴിച്ചു, പോകാനായി എഴുന്നേറ്റു.

ഭാർഗ്ഗവി: ” ഹോ.. അപ്പോഴേക്കും ദേഷ്യം വന്നല്ലോ…!”

മുറ്റത്തേക്ക് ഇറങ്ങിയ റോഷൻ പെട്ടന്നൊന്ന് അഞ്ജുവിന് നേരെ തിരിഞ്ഞു. എന്നിട്ട് നേരത്തെ പറഞ്ഞ അതേ ടോണിൽ ചോദിച്ചു.

റോഷൻ : “അതേ നിനക്ക് വർക്ക്‌ ഫ്രം ഹോമല്ലേ, ആ സ്കൂട്ടർ ഞാനൊന്ന് എടുത്തോട്ടെ…?”

റോഷൻ ആ ഭാവത്തിലത് ചോദിച്ച വഴിക്ക് അഞ്ജു ഒരു പൂച്ചകുട്ടിയെപ്പോലെ തലയാട്ടി, ഉമ്മറത്തെ ആണിയിൽ തൂക്കിയിട്ടിരുന്ന താക്കോൽ എടുത്ത് കൊടുത്തു.

“ഞാനേ പിന്നെ വരാം.. അപ്പോഴേക്കും വേറെ എന്തേലും കഥ ഉണ്ടേൽ എടുത്തു വച്ചോ…”, സ്കൂട്ടർ സ്റ്റാർട്ടാക്കി നീങ്ങുന്നതിനിടയിൽ അവൻ ഭാർഗ്ഗവിയോടായി ഉറക്കെ പറഞ്ഞു.

ആ പറഞ്ഞത് കേട്ടു അഞ്ജുവും ഭാർഗ്ഗവിയും ചിരിച്ചു.

“ചോരത്തിളപ്പ് ഉണ്ടന്നേ ഉള്ളൂ.. ആള് പാവമാ..”, റോഷൻ പോയ് മറഞ്ഞതും, ഭാർഗ്ഗവി ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് നടന്നു… പുറകെയായി അഞ്ജുവും…

ഭാർഗ്ഗവി: “അച്ഛൻ മരിച്ചപ്പോ കടം കേറിയ ചിത്രയേയും രോഹിണിയേയും ഈ നിലയിലേക്ക് പിടിച്ചു കേറ്റിയതേ അവൻ ഒറ്റക്കാ…”

ഇതു കേട്ട അഞ്ജു, ദൂരെ റോഡിലൂടെ നീങ്ങി മറയുന്ന റോഷനെ ബഹുമാനം കലർന്ന ഒരു നോട്ടം നോക്കി…

വീണ്ടും എന്തെങ്കിലും അമ്മയിൽ നിന്നും ചാടിയാലോ എന്ന ചിന്തയിൽ ജോലിക്ക് തിരികെ കേറാതെ കുറച്ചു നേരം അവിടെ തന്നെ ചിക്കി ചികകി നിന്നു.

ഭാർഗ്ഗവി : വിമലിന് കച്ചോടം തുടങ്ങാനായി വാങ്ങിയ കടം ഇപ്പോഴും തിരിച്ച് കൊടുക്കാനുണ്ട്. നാളിത് വരെ ചോദിച്ചിട്ടില്ല, അവൻ.. അതെങ്ങനെയാ ചിത്രയുടെ അല്ലേ മോൻ… സ്നേഹിക്കാനേ അറിയൂ.. സ്നേഹിക്കാൻ മാത്രം….”

കറി എടുത്തു വക്കുന്നതിനൊപ്പം ഭാർഗ്ഗവി പറഞ്ഞത് അഞ്ജു കേട്ടു. അവളുടെ മനസ്സിൽ റോഷനോട് സ്‌നേഹ-ബഹുമാനങ്ങൾക്കൊപ്പം അല്പം ആദരവും മുളപ്പൊട്ടി…

*** *** *** *** ***

സ്കൂട്ടർറുമായി അവൻ ആദ്യം പോയത് അമ്പലത്തിലേക്കാണ്. ചുറ്റുപാടും ഏതൊക്കെയോ നാട്ടുകാരുണ്ട്. പരിചയത്തിൽ ചിരിച്ചവരെയെല്ലാം നോക്കി അവനും ചിരിച്ചു. ഇന്നലെ അനുഭവപ്പെട്ട അത്ര അപരിചിതത്ത്വം ഇന്നില്ല”, അവൻ ചിന്തിച്ചൂ…

പരിപാടി നടക്കുന്ന സ്റ്റേജ് പരിസരത്ത് കഥകളിട്രൂപ്പിന്റെ വണ്ടി വന്നു കിടക്കുന്നുണ്ട്. രാത്രിയിലത്തെ കളിക്ക് ഇവരെന്തിനാ ഇത്ര നേരത്തെ വന്നു കിടക്കുന്നേ ആവോ…?”, അവലാതിക്ക് ചിന്തിക്കാൻ എന്തേലും വേണ്ടേ…. അവൻ കൗതുകത്തിൽ രാത്രി നടക്കാൻ പോകുന്ന കഥകളിയുടെ പേര് ഒന്ന് മനസ്സിൽ വായിച്ചു; ബാലിവധം… പേര് പോലെ ചിലപ്പോ കളിയും വധം’ ആകാൻ ചാൻസുണ്ട്…!’, അലവലാതി മൊഴിഞ്ഞു.

കൂട്ടിന് വിമലും അച്ചുവും ഇല്ലാത്തത്കൊണ്ട് അധികനേരം അവനവിടെ നിൽക്കാൻ തോന്നിയില്ല. ചുറ്റുപാടും ഒരു റൗണ്ട് അടിച്ച ശേഷം സ്കൂട്ടർ എടുത്തു അവനവിടുന്നു വിട്ടു.

*** *** *** *** *** അവൻ കുറച്ച്സമയം ലക്ഷ്യബോധമില്ലാതെ, തോന്നിയ വഴിയിലൂടെയെല്ലാം സ്കൂട്ടർ ഓടിച്ചു. ഇടക്ക് ചായക്കടയിൽ നിർത്തി ഒരു ലൈറ്റ്സ് പുകച്ചു. അപ്പോഴാണ് അമ്മ കഥ പറഞ്ഞ ഓർമ്മയിൽ, പഴയ ഗ്രൗണ്ടും കളിയുമൊക്കെ മനസ്സിലേക്ക് കേറി വന്നത്. നൊസ്റ്റാൾജിയയിൽ മുഴുകി സ്വയം പുഞ്ചിരിച്ചുകൊണ്ടു അവൻ ഗ്രൗണ്ടിന്റെ ഭാഗത്തേക്ക് സ്കൂട്ടർ തിരിച്ചു.

*** *** *** *** *** ടൗണിലേക്ക് പോകും വഴി, മെയിൻ റോഡിൽ നിന്നും കുറച്ച് അകത്തോട്ട് കേറിയിട്ടാണ് “തലക്കൽ മൈതാനം”. ഒരു കാലത്ത്‌ ചുറ്റുമുള്ള 5 ദിക്കിലേയും പിള്ളേര് ഒത്തുകൂടി കളിച്ചിരുന്ന അവരുടെ സ്വന്തം വാംഘഡെ സ്റ്റേഡിയം’…

ഗ്രൗണ്ടിന്റെ ഒരു ഭാഗത്ത് സ്കൂട്ടർ ഒതുക്കി റോഷൻ വെറുതെ ചുറ്റും നടക്കാൻ തുടങ്ങി.

ഒറ്റക്കും തെറ്റക്കും കുറച്ച് വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു എന്നതൊഴിച്ചാൽ ഗ്രൗണ്ട് കാലിയാണ്. ഒരു കാലത്ത്‌ സർവ്വദാ ജനസജീവമായിരുന്ന ആ മൈതാനത്തിന്റെ അസ്ഥികൂടത്തിലൂടെ ഓർമ്മകൾ അയവിറക്കി അവൻ നടന്നു നീങ്ങി… ചുവടുകൾ അധികരിക്കരിക്കും തോറും അവന്റെ കാതുകളിൽ പഴയ കളിയാരവങ്ങൾ മുഴങ്ങാൻ തുടങ്ങി…

ആദ്യം ബാറ്റ് ചെയ്യാൻ വേണ്ടിയുള്ള വിമലിന്റെയും അച്ചുവിന്റെയും തമ്മിത്തല്ല്… തൊട്ടടുത്ത് ബാറ്റ് ചെയ്യാൻ, സ്വന്തം ടീം-മേറ്റിനെ പ്രാകി ഔട്ടാക്കുന്ന റഹീം… ഒരു കാലത്തും റൺ ഔട്ട്‌ സമ്മതിച്ചു തരാത്ത വക്കച്ചൻ ചേട്ടൻ… തൊട്ടടുത്തെ തെങ്ങിൻതോപ്പിൽ സിക്സ് പോയി കാണാതാകുന്ന പന്തിനു വേണ്ടിയുള്ള തിരച്ചിൽ… കമ്മ്യൂണിസ്റ്റ്‌ പച്ചയുടെ ഇല പറിച്ചു മഷിനോട്ടം നടത്തി, കാണാതായ പന്ത് കണ്ടെത്തുന്ന രാഹുൽ… ബാറ്റ് സ്വന്തമായി ഉള്ളതിന്റെ പേരിൽ മാത്രം ടീം ക്യാപ്റ്റൻ ആകുന്ന ബേസിൽ… മുരളീധരന്റെ സ്റ്റൈൽ ആണെന്നും പറഞ്ഞു കൈമടക്കി മാങ്ങ’ മാത്രം ഏറിയുന്ന ശ്രീനാഥേട്ടൻ… അങ്ങനെ എണ്ണിയാലൊടുങ്ങാത്ത നല്ല നിമിഷങ്ങൾ അവന്റെ ഉള്ളിലേക്ക് അരിച്ചെത്തി. സത്യത്തിൽ ഇന്ത്യയുടെ ഹൃദയമിരിക്കുന്നത് ഗ്രാമങ്ങളില്ല മറിച്ചു കളിക്കളങ്ങളിലാണ് എന്നവന് തോന്നിപ്പോയി. ഇവിടെ ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല… ഉള്ളത് സ്പോർട്സ് മാൻ സ്പിരിറ്റ് മാത്രം.. അതും കളി കഴിഞ്ഞുടൻ തിരികെ സൗഹൃദമായി മാറുന്നവ…