ഇത് ഗിരിപർവ്വം 1
Ethu Giriparvvam Part 1 | Author ; Kabaninath
“” അവളപ്പടിയൊൻറും അഴകില്ലെയ്…
യവളക്കുയാരും ഇണയില്ലെയ്…….”.
ബസ്സിനുള്ളിൽ നിന്നും പതിഞ്ഞ ശബ്ദത്തിൽ ഗിരി പാട്ടു കേട്ടു…
ബസ്സിനകം ഏറെക്കുറേ ശൂന്യമായിരുന്നു..
തിരുവമ്പാടി എത്താറായെന്നു തോന്നുന്നു…
ഇരുൾ പരന്നതിന്റെ അടയാളമെന്നവണ്ണം, വൈദ്യുത ബൾബുകൾ പിന്നോട്ടോടുന്നത് മയക്കത്തിലായിരുന്ന ഗിരി കണ്ണു തുറന്നപ്പോൾ കണ്ടു…
സ്റ്റാൻഡിലേക്ക് കയറി ബസ്സ് നിന്നു…
സ്ഥലമോ, എത്തിച്ചേരേണ്ട സ്ഥലമോ തിട്ടമില്ലാത്ത ഗിരി അവസാനമാണ് ബർത്തിലിരുന്ന ഷോൾഡർ ബാഗും വലിച്ച് പുറത്തിറങ്ങിയത്……
തണുപ്പു തോന്നുന്നുണ്ടായിരുന്നു…
ബസ് സ്റ്റാൻഡിൽ അധികമാരും ഉണ്ടായിരുന്നില്ല……
മൂന്നാല് ട്രാൻസ്പോർട്ട് ബസ്സുകൾ മാത്രം…
കുറച്ചു മുന്നിൽ ഒരു മദ്ധ്യവയസ്കനെ കണ്ട് ഗിരി, അയാളുടെയടുത്തേക്ക് ചെന്നു……
“ ചേട്ടാ… ഈ മുത്തപ്പൻ പുഴ… ?””
ഗിരി ഫോണിൽ എഴുതി വെച്ചത് നോക്കി ചോദിച്ചു..
“” അതാ……. “
അയാൾ ലൈറ്റിട്ടു കിടന്ന ഒരു ട്രാൻസ്പോർട്ട് ചൂണ്ടി പറഞ്ഞു…
അയാൾ വാ തുറന്നപ്പോൾ മദ്യത്തിന്റെ മണം ഗിരിക്ക് അനുഭവപ്പെട്ടു……
“” ഇവിടെ എവിടെയാ ബീവറേജ്… ?””
ഒന്നു പിൻ തിരിഞ്ഞ ശേഷം ഗിരി ചോദിച്ചു……
അയാളുടെ മുഖം ഒന്ന് പ്രകാശിച്ചു.
“” ഞാനും അങ്ങോട്ടാ… പോരേ… “
അയാൾ മുണ്ടു മടക്കി കുത്തി നടന്നു……
“ ബസ്സോ………?”
ഗിരി ചോദിച്ചു..
“ അതെട്ടേ മുക്കാലിനാ… …. “
മദ്യവും വാങ്ങി വരുമ്പോൾ ബസ്സിൽ കണ്ടക്ടർ കയറിയിരുന്നു…
ഒരു ഒഴിഞ്ഞ സീറ്റിൽ ഗിരി ഇരുന്നു…
സുധാകരേട്ടൻ………..!
പറയത്തക്ക പരിചയമൊന്നുമില്ല…
ജയിലിൽ വച്ച് അഞ്ചോ ആറോ കൂടിക്കാഴ്ച… !
മിക്കതും ആരുമില്ലാത്ത ലൈബ്രറിയിൽ വെച്ചാകും…
അയാൾ പറഞ്ഞതൊക്കെ ശരിയാണെങ്കിൽ ജീവിതം ഒന്ന് പച്ചപിടിക്കും……
ബസ്സ് സ്റ്റാർട്ട് ചെയ്തു……
കണ്ടക്ടർ വന്നപ്പോൾ ടിക്കറ്റെടുത്ത് ഗിരി വീണ്ടും ചിന്തകളിലേക്ക് വീണു…
അയാളിപ്പോഴും ജയിലിലായിരിക്കും……
മുന്നോട്ടു പോകുന്തോറും തണുപ്പ് കൂടിക്കൂടി വന്നു…
ഗിരി വിൻഡോ ഷട്ടർ താഴ്ത്തി…
ജയിൽ വാസവും സഹോദരിയുടെ കല്യാണം മുടങ്ങിയതും ഗിരിക്ക് ഓർമ്മ വന്നു..
ഗാഥ മോൾ………..!
ജീവനായ എട്ടനെയും അവൾ തള്ളിപ്പറഞ്ഞു……
അച്ഛനും ജ്യേഷ്ഠൻമാരും പണ്ടേ അങ്ങനെ ആയതിനാൽ പ്രത്യേകിച്ചു സങ്കടപ്പെടേണ്ട കാര്യമില്ല… ….
ഗാഥ മാത്രം… !
അവന്റെ കണ്ണുകൾ നനഞ്ഞു…
കയറ്റങ്ങളും വളവുകളും താണ്ടി, ബസ്സ് കിതച്ചു കയറിക്കൊണ്ടിരുന്നു…
ബസ്സ് തിരിച്ചു നിർത്തിയിടത്താണ് അവൻ ഇറങ്ങിയത്……
അഞ്ചാറാളുകൾ മാത്രം………!
ഒരു പെട്ടിക്കട പോലും കാണാനില്ല..
അവസാനം ഇറങ്ങിയ ആളുടെ നേരെ ഗിരി ബാഗുമെടുത്ത് നടന്നു……
“” ചേട്ടാ… …. ഒരു മിനിറ്റ്……………..”
അവൻ വിളിച്ചയാൾ ഒരു ബീഡിക്ക് തീ കൊളുത്തിക്കൊണ്ട് തിരിഞ്ഞു നിന്നു…
“” എന്നതാ… ….?””
അയാളിഷ്ടപ്പെടാത്ത മട്ടിൽ തിരിഞ്ഞു നിന്നു….
“” സുധാകരൻ ചേട്ടൻ…… ?””
ഗിരി അയാളോട് ചോദിച്ചത് അബദ്ധമായെന്ന മട്ടിൽ നിന്നു…
“ എത് സുധാകരൻ…….? ഇവിടെ നാലഞ്ചു സുധാകരൻമാരുണ്ട്………. “
“” ആള് ജയിലിലായിരുന്നു… ….”
അയാൾ ഗിരിയെ ഒന്ന് തുറിച്ചു നോക്കി…
അയാളുടെ മിഴികൾ ഇടം വലം പിടഞ്ഞ് ചെറുതാകുന്നത് ഗിരി കണ്ടു… ….
“” എവിടുന്നാ…………….?”
“ നാട്ടിൽ നിന്നാ………. “
ഒരു വഴി പോക്കനോട് കാര്യങ്ങൾ പറയുന്നത് ശരിയല്ലാത്തതിനാൽ ഗിരി, അങ്ങനെയാണ് പറഞ്ഞത്..
“ എന്റെ വകയിൽ ഒരമ്മാവനാ… ….”
അയാൾ ഇനിയും എന്തെങ്കിലും ചോദിക്കുമെന്ന് കരുതി ഗിരി കൂട്ടിച്ചേർത്തു…
“ ഞാനും അതിനടുത്തു തന്നാ……. വാ… …. “
അയാളുടെ സ്വരം മയപ്പെട്ടു……
അയാൾ ഫോണെടുത്ത് ഫ്ളാഷ് ലൈറ്റ് ഓണാക്കി..
അയാൾക്കൊപ്പം ഗിരിയും നടന്നു തുടങ്ങി…
“” നല്ല തണുപ്പാണല്ലേ… …. “
ഗിരി ചോദിച്ചു..
“” ആ… ഇവിടെ ഇങ്ങനെയാ………. “
അയാൾക്കവന്റെ സംസാരം ഇഷ്ടപ്പെടാത്തതു പോലെ തോന്നി…
പിന്നീട് സംസാരങ്ങളൊന്നും ഉണ്ടായില്ല…
പുഴയുടെ ഇരമ്പം അടുത്തു വരുന്നതു ഗിരി കേട്ടു തുടങ്ങി…
അയാൾ കെട്ടുപോയ ബീഡി രണ്ടു തവണ നടപ്പിനിടയിൽ കൊളുത്തിയിരുന്നു.
