മുൻവാതിൽ ലോക്ക് അഴിച്ചു ഞാൻ വാതിൽ തുറന്നു. നോക്കുമ്പോൾ ‘അഭി’യാണ്.
“വാടാ, കയറി ഇരിക്ക് ”
ഞാൻ അഭിയോടായി പറഞ്ഞു.
എന്റെ ശബ്ദം കേട്ടപ്പോൾ അഭി തിരിഞ്ഞു നോക്കി. പിന്നെ ഒന്നും പറയാതെ അവൻ അകത്തേക്ക് കയറി.
“ചിഞ്ചു എണീറ്റില്ലേ ” സോഫയിൽ ഇരുന്നുകൊണ്ട് അവൻ ചോദിച്ചു.
” എഴുന്നേറ്റില്ലടാ, ഞാൻ എണീക്കുമ്പോൾ നല്ല ഉറക്കമായിരുന്നു. പിന്നെ ഉറങ്ങിക്കോട്ടെ എന്ന് ഞാനും വിചാരിച്ചു
” ഭക്ഷണം ഞാൻ കൊണ്ടുവരണം എന്ന് വിചാരിച്ചതാടാ, പിന്നെ രാവിലെ തന്നെ രാധിക ചേച്ചി…..! ”
അഭി അത് പറയുമ്പോഴേക്കും പുറകിൽ നിന്ന്
“അഭി, നീ ഭക്ഷണം കൊണ്ടുവന്നില്ലല്ലോ ”
രാധികചേച്ചിയാണ് കൂടെ കിച്ചുവും ഉണ്ട്, അവന്റെ കയ്യിൽ ഒരു ടോയ് കാറും ഉണ്ട്.
” ഏയ് ഇല്ല , ചേച്ചി പറഞ്ഞതു കൊണ്ടാണ്. ഇല്ലെങ്കിൽ ഞാൻ തന്നെ കൊണ്ടുവന്നേനെ. ”
അഭി രാധിക ചേച്ചിയോടായി പറഞ്ഞു.
ചേച്ചി കൊണ്ടു വന്ന ഭക്ഷണം ടേബിളിൽ എടുത്ത് വെച്ചിട്ട്, കിച്ചണിലേക്ക് പോയി.
അപ്പോഴേക്കും മുകളിൽ നിന്ന് ചിഞ്ചു താഴേക്ക് ഇറങ്ങി വന്നു. ഇന്നലെത്തെ പോലെ തന്നെയാണ് അവളുടെ കോലം. മുഖത്തിന്റെ ക്ഷീണഭാവം ഇത് വരെ മാറിയിട്ടില്ല. അവൾ എന്റെ അടുത്ത് വന്നിരുന്നു.
“നീ ഇന്ന് ഓഫീസിൽ പോയില്ലേ?”
ഞാൻ അഭിയോട് എന്തെകിലും ചോദിക്കണമല്ലോ എന്ന് വിചാരിച്ചു ചോദിച്ചു.
” ഉച്ചകഴിഞ്ഞു ഒരു മീറ്റിംഗ് ഉണ്ടെടാ, അപ്പൊ പിന്നെ ഇങ്ങോട്ട് വന്നിട്ട് പോകാമെന്നു കരുതി ”
( അഭിക്ക് ചെറിയ രീതിയിലുള്ള ബിസിനസ്സ് ഉണ്ട്, അവന്റെ അച്ഛൻ തുടങ്ങി വെച്ചതാ, ഇന്ന് അവനും അവന്റെ ചേട്ടനും നോക്കി നടത്തുന്നു. അഭിക്ക് അച്ഛനും, അമ്മയും ഒരു ചേട്ടനുമാണ് ഉള്ളത്. ചേട്ടന്റെ കല്യാണം ഈ അടുത്താണ് കഴിഞ്ഞത്.)
“മക്കളെ വാടാ, ഭക്ഷണം കഴിക്കാം”
രാധിക ചേച്ചി ടേബിളിന്റെ മുകളിൽ പ്ലേറ്റ് വെച്ചുകൊണ്ട് പറഞ്ഞു.
“അനീഷേട്ടനെ കണ്ടില്ലല്ലോ പോയോ ”
അഭി ചേച്ചിയോടായി ചോദിച്ചു.
” സമയം എത്രയിന്ന വിചാരം, ഏട്ടൻ ഡ്യൂട്ടിക്ക് പോയെടാ ”
ഞാൻ ക്ലോക്കിലേക്ക് നോക്കി സമയം 10 മണി കഴിഞ്ഞിരിക്കുന്നു.
( അനീഷേട്ടൻ ഒരു സർക്കാർ സ്ഥാപനത്തിലാണ് വർക്ക് ചെയ്യുന്നത്.)
“നിന്റെ ചേട്ടൻ ഇവിടെയൊന്നും ഇല്ലേ, അല്ല ഇങ്ങോട്ടൊന്നും കണ്ടില്ലല്ലോ.”
രാധിക ചേച്ചി അഭിയോടായി ചോദിച്ചു.
“ചേട്ടൻ ലക്ഷ്യദ്വീപിലേക്ക് പോയതല്ലെ, ഹണിമൂണിന്. ഈ ആഴ്ച്ച കഴിയും അവിടുന്ന് എത്താൻ.”
അങ്ങനെ അവരോരോന്നും സംസാരിച്ചു ഭക്ഷണം കഴിച്ചിരുന്നു.
അപ്പോഴെല്ലാം ഞാൻ ചിഞ്ചുവിനെ മാത്രമാണ് ശ്രദ്ധിച്ചത്. കഴിഞ്ഞ സംഭവങ്ങൾ അവളെ വല്ലാതെ അലട്ടുന്നുണ്ട്. അവൾ ഭക്ഷണം കഴിക്കുകയാണെന്ന് അവൾക്ക് പോലും അറിയാത്തത് പോലെ.
കഴിച്ച ശേഷം മുറ്റത്തിന്റെ ഒരു സൈഡിൽ ഇരിക്കാൻ പാകത്തിനുള്ള ഒരു ഗാർഡൻ സെറ്റ് ചെയ്തിരുന്നു , ഞാനും അഭിയും അവിടേക്ക് പോയി ഇരുന്നു.
കുറച്ചു സമയത്തിന് ശേഷം.
“ഒരു ഉപദേശം തരുന്നു എന്ന് വിചാരിക്കരുത്. കുറച്ച് നാള് നീ ഒറ്റയ്ക്കു എങ്ങോട്ടും പോകാൻ നിൽക്കേണ്ട. ചിഞ്ചുവിനെ ഭക്ഷണം കഴിക്കുമ്പോ നീ ശ്രെദ്ധിച്ചില്ലേ. അതുകൊണ്ട് അവളെ ഒറ്റയ്ക്ക് ഇരിക്കാൻ ഇരുത്താൻ പാടില്ല ”
അഭി എന്നോടായി പറഞ്ഞു.
“മംമ്മ് , ഞാനും അതാ ആലോചിക്കുന്നത്. എനിക്കായാലും ഇവിടെയുള്ള സമയം എന്തോ മനസ്സ് വല്ലാതെ തളരുന്നത് പോലെ. ഏതായാലും കുറച്ചു നാള് നോക്കാം എന്നിട്ട് തീരുമാനിക്കാം.”
ഞാൻ അവനോടായി പറഞ്ഞു.
അങ്ങനെ ഞങ്ങൾ ഓരോന്നും സംസാരിച്ചിരുന്നു. ഏകദേശം ഒരു ഉച്ചയായപ്പോൾ അഭി ഓഫീസിലേക്ക് പോയി.
വൈകുന്നേരം ഞാൻ ചിഞ്ചുവിനെയും കൂട്ടി ഒരു ആൾതിരക്കില്ലാത്ത ബീച്ചിലേക്ക് പോയി.
സൂര്യൻ അസ്‌തമത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുന്നു . പക്ഷികൾ എങ്ങോട്ടെന്നില്ലാതെ പറന്നു കളിക്കുന്നു.
