________________
മുംബൈ സിഎസ്എംടി (CSMT) സ്റ്റേഷനിലെ ആകെപ്പാടെയുള്ള തിരക്ക്. ട്രെയിനുകളുടെ ഹോൺ മുഴക്കവും അനൗൺസ്‌മെന്റുകളും യാത്രക്കാരുടെ ഉന്തും തള്ളും. ശിവാനി വല്ലാതെ പരിഭ്രമിച്ചിരുന്നു. തന്റെ വലിയ ട്രങ്ക് പെട്ടിയും ബാഗും അരികിൽ വെച്ച് അവൾ ഓരോ പോക്കറ്റും ബാഗിന്റെ ഓരോ അടുക്കും വെപ്രാളത്തോടെ പരതുകയാണ്.
അഡ്മിറ്റ് കാർഡ് കാണാനില്ല!
ശിവാനി: (സ്വയം പിറുപിറുക്കുന്നു) “ഈശ്വരാ… എവിടെ പോയി? അത് ഇല്ലാതെ ഗേറ്റിൽ പോലും കയറ്റില്ലല്ലോ. ആ ചിക്കൻ കറി വീണപ്പോൾ ഡ്രസ്സ് മാറിയ തിരക്കിൽ അവിടെ വെച്ച് മറന്നതാണോ?”
അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി. മുംബൈ എന്ന ഈ മഹാ നഗരത്തിൽ ഒറ്റയ്ക്ക് നിൽക്കുമ്പോൾ തോന്നുന്ന ആ ഒരു നിസ്സഹായത അവളെ തളർത്തുകയായിരുന്നു. പെട്ടെന്ന്, തിരക്കിനിടയിലൂടെ പരിചിതമായ ഒരു ശബ്ദം കേട്ടു.
ആദിത്യ: “ഇതാണോ തിരയുന്നത്?”
ശിവാനി ഞെട്ടിപ്പിടഞ്ഞ് തലയുയർത്തി നോക്കി. മുന്നിൽ ആദിത്യ നിൽക്കുന്നു. തലേദിവസത്തെ ആ സാധാരണക്കാരനായ യാത്രികനല്ല ഇപ്പോൾ അവൻ. കയ്യിൽ ലേറ്റസ്റ്റ് ഐഫോണും, ഷൂസും, ആത്മവിശ്വാസം തുളുമ്പുന്ന ആ ചിരിയും അവനെ വേറിട്ടു നിർത്തി. അവൻ തന്റെ വിരലുകൾക്കിടയിൽ അവളുടെ അഡ്മിറ്റ് കാർഡ് കറക്കിക്കൊണ്ട് നിൽക്കുകയാണ്.
ആദിത്യ: “തന്റെ ‘അൽഗോരിതം’ ഇവിടെ അല്പം തെറ്റിപ്പോയി എന്ന് തോന്നുന്നു. ഇത് ട്രെയിനിൽ ഉപേക്ഷിച്ചിട്ട് വന്നാൽ പിന്നെ കാമ്പസിലേക്ക് എങ്ങനെ കയറാനായിരുന്നു പ്ലാൻ?”
ശിവാനിയുടെ മുഖത്ത് ആശ്വാസം പടർന്നെങ്കിലും, അവളുടെ സ്വാഭാവികമായ ആ ‘റിസർവ്ഡ്’ സ്വഭാവം വിട്ടുമാറിയിരുന്നില്ല. അവൾ വേഗത്തിൽ അവന്റെ കയ്യിൽ നിന്ന് അത് പിടിച്ചുവാങ്ങി….
ശിവാനി: “താങ്ക്സ്.” (വളരെ താഴ്ന്ന സ്വരത്തിൽ അവൾ അത് പറഞ്ഞു, പക്ഷേ ഒരു മര്യാദയ്ക്ക് വേണ്ടി പോലും അവന്റെ മുഖത്തേക്ക് നോക്കിയില്ല)…
അവൾ ഉടനെ തന്നെ തന്റെ ബാഗും തൂക്കി തിരിഞ്ഞു നടക്കാൻ തുടങ്ങി. സാധാരണ ആരെങ്കിലും ഇത്ര വലിയൊരു ഉപകാരം ചെയ്താൽ നിൽക്കുന്നതുപോലെ അവൾ നിന്നില്ല. നന്ദി പറയുന്നതിനേക്കാൾ വലിയൊരു കടമയാണ് ഐഐടിയിൽ എത്തുക എന്നത് അവളുടെ ആ നടത്തത്തിൽ ഉണ്ടായിരുന്നു…
ആദിത്യ അവിടെത്തന്നെ നിന്ന് അവളുടെ പോക്ക് നോക്കി ചിരിച്ചു.
ആദിത്യ: “ഹേയ്… ഒന്ന് നിൽക്ക്! ടാക്സി വിളിക്കാൻ അറിയാമോ? അതോ അവിടെയും ആരെങ്കിലും സഹായിക്കാൻ വരുമെന്ന് കരുതി നിൽക്കുകയാണോ?”
ശിവാനി തിരിഞ്ഞുപോലും നോക്കാതെ നടത്തത്തിന്റെ വേഗത കൂട്ടി.
ശിവാനി ടാക്സി സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ ആദിത്യ തന്റെ ലാൻഡ് റോവർ ഡിഫൻഡർ കാറിലേക്ക് കയറി.
മുംബൈയിലെ ട്രാഫിക്കിലൂടെയും പുതിയ നഗരത്തിന്റെ തിരക്കുകളിലൂടെയും കടന്ന് ശിവാനി MITബോംബെയിലെ ‘ഹോസ്റ്റൽ 15’-ൽ എത്തി. റൂമിൽ സാധനങ്ങളെല്ലാം വെച്ച് ഒന്ന് ഫ്രഷായപ്പോഴാണ് അവൾക്ക് സമാധാനമായത്. ആ ട്രെയിൻ യാത്രയും അഡ്മിറ്റ് കാർഡ് നഷ്ടപ്പെട്ട ആ നിമിഷവും ഒരു പേടിസ്വപ്നം പോലെ അവളുടെ ഉള്ളിലുണ്ട്.
എല്ലാം ഒന്ന് ശാന്തമായപ്പോൾ അവൾ നീരജിനെ വിളിച്ചു.
നീരജ്: “ഹലോ, എത്തിയോ? ഞാൻ എത്ര നേരം കൊണ്ട് വെയിറ്റ് ചെയ്യുവാ. അവിടെ എത്തിയപ്പോൾ എന്നെ വിളിക്കാൻ പോലും സമയം കിട്ടിയില്ലേ?”
നീരജിന്റെ സ്വരത്തിൽ പതിവുപോലെയുള്ള പരാതിയും അധികാരവുമുണ്ടായിരുന്നു.
ശിവാനി: (ക്ഷീണത്തോടെ) “ഇപ്പോഴാടാ ഒന്ന് റൂമിൽ എത്തിയത്. ഭയങ്കര തിരക്കായിരുന്നു. നീ എന്താ ചെയ്യുന്നത്?”
നീരജ്: “ഞാൻ ഇവിടെ ഈ പുതിയ ടെസ്റ്റ് സീരീസ് വർക്ക് ഔട്ട് ചെയ്യുകയായിരുന്നു. ഫിസിക്സിലെ ആ മെക്കാനിക്സ് പോർഷൻ കുറച്ച് ടഫാണ്. നീ അവിടെ എത്തിയ സ്ഥിതിക്ക് ഇനി നിനക്ക് ഇതൊന്നും നോക്കാൻ സമയം ഉണ്ടാവില്ലല്ലോ. നീ വലിയ ഐഐടിയൻ ആയില്ലേ!”
ശിവാനി ഒന്ന് ചിരിച്ചു. “ഏയ്, അങ്ങനെയൊന്നുമില്ല. എനിക്കും പഠിച്ചു തുടങ്ങണം. നീ നന്നായി പ്രിപ്പയർ ചെയ്യ്.”
സംസാരത്തിനിടയിൽ, അറിയാതെ ശിവാനി ആ കാര്യം പറഞ്ഞുപോയി.
