കൗതുകകരമായ കേസ് എഡിറ്റ് ചെയ്ത പതിപ്പ് – 2 42അടിപൊളി 

“അടിച്ചവനെടാ!” ഇഷാന്റെ അലർച്ചയോടെ ഗുണ്ടകൾ എബിയുടെ നേരെ പാഞ്ഞു.

ആദ്യമെത്തിയവന്റെ താടിക്ക് നോക്കി എബി ഒരൊറ്റ ഇടി കൊടുത്തു. അവൻ കറങ്ങി വീഴുമ്പോഴേക്കും എബി അടുത്തവന്റെ കൈ തിരിച്ച് ഒടിച്ചു. ഒരു സിനിമയിലെന്നപോലെ വേഗത്തിലായിരുന്നു എബിയുടെ ഓരോ ചലനങ്ങളും.മുമ്പ് പത്തനംതിട്ടയിലെ തറവാട് സ്വത്തുക്കൾ നോക്കി നടത്തുമ്പോൾ ഉണ്ടായ തഴക്കം അവന് തുണയായി.

സന്ദീപ് ഒരു വടിയുമായി എബിയുടെ തലയ്ക്ക് നേരെ വീശി.എബി ഒഴിഞ്ഞുമാറി അവന്റെ നെഞ്ചിന് നേരെ ഒരു ചവിട്ട് കൊടുത്തു.സന്ദീപ് തെറിച്ചുപോയി അവിടുത്തെ പഴയ തടിപ്പെട്ടികൾക്ക് മുകളിലേക്ക് വീണു.

“നിന്റെ അച്ഛന്റെ അഹങ്കാരമല്ലേടാ നിനക്ക്?”എബി ഇഷാന്റെ കഴുത്തിന് കുത്തിപ്പിടിച്ചു.

ഇഷാൻ ശ്വാസം കിട്ടാതെ പിടഞ്ഞു.അവനെ ദൂരേക്ക് വലിച്ചെറിഞ്ഞ ശേഷം എബി സന്ദീപിന്റെ അടുത്തേക്ക് നടന്നു. തന്റെ ബൂട്സ് കൊണ്ട് അവന്റെ കൈയ്യിൽ അമർത്തി ചവിട്ടി.

“ശരണയെയും ബബിതയെയും കരുവാക്കി നീ കളിച്ചത് എന്റെ പിള്ളേരോടല്ല, എന്നോടാണ്. ഇനി മേലാൽ എന്റെ വഴിയിൽ നിന്നെ കണ്ടാൽ നിന്റെ അച്ഛൻ പോലും നിന്നെ തിരിച്ചറിയില്ല.” എബി ശാന്തനായി പറഞ്ഞു.

നിലത്തു വീണുകിടക്കുന്ന പത്തുപേരെയും നോക്കാതെ എബി പതുക്കെ പുറത്തേക്ക് നടന്നു. പുറത്ത് ബൈക്കിൽ ചാരി നിന്നും.ദൂരെ നിന്ന് പോലീസ് ജീപ്പിന്റെ സൈറൺ കേട്ടു തുടങ്ങി.

അലക്സും ഷാഹിറും അങ്ങോട്ട് ഓടിവന്നു. “എബി ചേട്ടാ…അകത്തെല്ലാം ക്ലിയറാണോ?”

“ആ… ചെന്നു നോക്ക്.അവർക്ക് കുറച്ചു കാലത്തേക്ക് എഴുന്നേൽക്കാൻ പറ്റില്ല.” എബി ബൈക്ക് സ്റ്റാർട്ട് ചെയ്തു.

ഫോൺ ബെൽ ചെയ്തു. സണ്ണിയാണ്.
“എബി… എവിടെയാടാ നീ? ഇവിടെ അപ്പൻ നിന്നെ തിരക്കുന്നുണ്ട്.”

എബി പതുക്കെ ചിരിച്ചു. “ഞാൻ വരുന്നുണ്ട് സണ്ണീ… നിനക്ക് വേണ്ടിയുള്ള ഒരു സ്പെഷ്യൽ ഗിഫ്റ്റും എന്റെ കൈയിലുണ്ട്.”

⏩⏩
വർഷ എബിയെ കോളേജിൽ കണ്ടതിനുശേഷം വിനിതയുടെ അടുത്തേക്ക് പോകാൻ ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്നു.മനസ്സിൽ മുഴുവൻ കുറച്ചു നാളുകളായി എബിയുടെ നിഗൂഢമായ പെരുമാറ്റമായിരുന്നു.അപ്പോഴാണ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഒരു പഴയ ജീപ്പിന് അരികിൽ നിൽക്കുന്ന ആളെ വർഷ ശ്രദ്ധിച്ചത്.

ട്രിസ!.

വർഷയുടെ പഴയ സ്കൂൾ സുഹൃത്താണ്. പക്ഷേ വർഷയെ കണ്ടപ്പോൾ ട്രിസയുടെ മുഖത്ത് പഴയ ആവേശം ഉണ്ടായിരുന്നില്ല. പകരം എന്തോ വലിയ ഭാരം ചുമക്കുന്ന ഒരാളുടെ ഗൗരവമായിരുന്നു.

“ട്രിസ! നീ എപ്പോഴാ കൊല്ലത്ത് വന്നത്?” വർഷ അത്ഭുതത്തോടെ അവളുടെ അടുത്തേക്ക് ഓടിച്ചെന്നു.

ട്രിസ പതുക്കെ തിരിഞ്ഞുനോക്കി. ഒരു കറുത്ത ചുരിദാറായിരുന്നു അവളുടെ വേഷം. കണ്ണുകൾക്ക് ചുറ്റും ഉറക്കമില്ലാത്ത രാത്രികളുടെ അടയാളങ്ങൾ. “ഒരു വർഷം കഴിഞ്ഞു വർഷേ… ഒരു കാര്യം അന്വേഷിച്ച് വന്നതാ.”

“എന്ത് പറ്റി? നിന്നെ കണ്ടിട്ട് ആകെ ഒരു മാറ്റം പോലെ,” വർഷ അവളുടെ കൈയിൽ പിടിച്ചു.

“വർഷേ… നീ ഇപ്പോഴും ആ എബ്രഹാമിന്റെ (എബി) കൂടെയാണോ നടക്കുന്നത്?” ട്രിസയുടെ ചോദ്യം കേട്ട് വർഷ ഒന്ന് ഞെട്ടി. എബിയുടെ പേര് ട്രിസ എങ്ങനെ അറിഞ്ഞു?

“എബി വിനിതയുടെ ബ്രദറല്ലേ… ഞങ്ങൾ തമ്മിൽ കാണാറുണ്ട്.എന്തേ അങ്ങനെ ചോദിക്കാൻ?” വർഷ ആകാംക്ഷയോടെ തിരക്കി.

ട്രിസ ഒരു നിമിഷം മടിച്ചുനിന്നു. പിന്നെ ചുറ്റും നോക്കിയ ശേഷം ശബ്ദം താഴ്ത്തി പറഞ്ഞു. “നീ അവനിൽ നിന്ന് അകന്നു നിൽക്കുന്നതാണ് നല്ലത്. വലിയവീട്ടിലെ ആ പഴയ കേസുമായി അവന് ബന്ധമുണ്ട്.അത് മാത്രമല്ല, ഇപ്പോൾ അവൻ നടക്കുന്നത് സണ്ണിയുടെ കൂടെയാണെന്ന് ഞാൻ അറിഞ്ഞു.സണ്ണിയെക്കുറിച്ച് നിനക്ക് ഒന്നും അറിയില്ല വർഷേ… അവനാണ് ഈ നഗരത്തിലെ ഏറ്റവും വലിയ അപകടകാരി.”

വർഷയ്ക്ക് തന്റെ ചെവികളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. സണ്ണി എബിയുടെ ചങ്കല്ലേ? ട്രിസ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്?

“നീ എന്തൊക്കെയാ ഈ പറയുന്നത് ട്രിസ? സണ്ണി, എബിയുടെ കൂട്ടുകാരനാണ്.അവർ തമ്മിൽ എന്ത് പ്രശ്നമാണ്?”

“ആ പ്രശ്നം തുടങ്ങുന്നത് വർഷങ്ങൾക്ക് മുൻപാണ്. എന്റെ അച്ഛൻ ആ പഴയ പോലീസ് കേസിൽ പെട്ടത് എങ്ങനെയാണെന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്.എബി വിചാരിക്കുന്നത് പോലെ സണ്ണി ഒരു പാവമല്ല.അവൻ ഒരു വലിയ ചതിക്ക് കോപ്പുകൂട്ടുകയാണ്.നീ എബിയോട് പറയണം… അവൻ സൂക്ഷിക്കണമെന്ന്.”

Leave a Reply

Your email address will not be published. Required fields are marked *