കൗതുകകരമായ കേസ് എഡിറ്റ് ചെയ്ത പതിപ്പ് – 2 42അടിപൊളി 

രജിസ്ട്രാർ സാർ ഞെട്ടിപ്പോയി. തന്റെ ഓഫീസിലെ രഹസ്യങ്ങൾ ഇഷാൻ എങ്ങനെ അറിഞ്ഞു എന്നതായിരുന്നു അദ്ദേഹത്തിന്റെ പേടി. ഇഷാൻ അവിടെനിന്നും തന്റെ ടീമുമായി മുങ്ങി.

അതേസമയം, കൊല്ലം ടൗണിലെ ഒരു മൂലയിൽ എബി ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സബ് രജിസ്ട്രാർ രാമകൃഷ്ണന്റെ പേര് ഹാരിസ് സാർ നൽകിയ ലിസ്റ്റിലുണ്ട്. സണ്ണിയുടെ അച്ഛന്റെ സ്വത്തുക്കൾ മാറ്റി എഴുതാൻ കൂട്ടുനിന്നത് ഇതേ രാമകൃഷ്ണനാണ്. ഇഷാൻ ഇപ്പോൾ രാമകൃഷ്ണനെ വിരട്ടുന്നത് ആ പഴയ ഫയലുകൾ കൈക്കലാക്കാനാണ്.

ഉണ്ണിയും കൂട്ടരും വന്നപ്പോൾ എബി ശാന്തനായി അവരെ നോക്കി.

“ചേട്ടാ…ഇഷാൻ ആ സബ് രജിസ്ട്രാറെ വിരട്ടുകയാണ്.അയാളുടെ മകളെയും അവൻ വെറുതെ വിടുന്നില്ല,” ഉണ്ണി കിതച്ചുകൊണ്ട് പറഞ്ഞു.

“എനിക്കറിയാം ഉണ്ണീ…ഈ സബ് രജിസ്ട്രാർ വെറുമൊരു ഉദ്യോഗസ്ഥനല്ല. സണ്ണിയുടെയും വക്കീലിന്റെയും ശത്രുപ്പട്ടികയിലുള്ള ഒരാളാണ് അദ്ദേഹം. ഇഷാൻ വഴിയാണ് വക്കീൽ ഇയാളെ പൂട്ടാൻ നോക്കുന്നത്.”എബി പതുക്കെ പറഞ്ഞു.
പെട്ടെന്ന് എബിയുടെ ഫോണിലേക്ക് കാവ്യ മിസ്സിന്റെ കോൾ വന്നു. “എബി… സൂക്ഷിക്കണം. സണ്ണിയും മാത്യു വക്കീലും ഇപ്പോൾ സബ് രജിസ്ട്രാറുടെ അടുത്തേക്ക് വരുന്നുണ്ട്.നീ അവിടെനിന്നും മാറ്.”

കാവ്യ മിസ്സ് തന്നെ സഹായിക്കുകയാണോ അതോ വക്കീൽ പറഞ്ഞ പ്രകാരം കെണിയൊരുക്കുകയാണോ എന്ന് എബിക്ക് ഉറപ്പില്ലായിരുന്നു. എങ്കിലും അവൻ തീരുമാനിച്ചു—ഇന്ന് രാത്രി സബ് രജിസ്ട്രാറുടെ വീട്ടിൽ സണ്ണിയും വക്കീലും വരുമ്പോൾ അവിടെ താനുമുണ്ടാകും.

കൊല്ലത്തെ ആ പഴയ ക്ഷേത്രമൈതാനം ഉത്സവലഹരിയിലായിരുന്നു.ചെണ്ടമേളത്തിന്റെ മുഴക്കവും ആൾക്കൂട്ടത്തിന്റെ ആരവവും വാനോളം ഉയർന്നുനിന്ന ആ രാത്രിയിലാണ് ഇഷാനും സംഘവും തക്കം പാർത്തിരുന്നത്.

ഉണ്ണി തന്റെ പുതിയ കൂട്ടുകാരായ ഷാഹിറിനും അലക്സിനു ഒപ്പം ഉത്സവപറമ്പിലെ ആൾക്കൂട്ടത്തിനിടയിലൂടെ നടക്കുമ്പോഴാണ് ഇഷാൻ ഒരുകൂട്ടം ഗുണ്ടകളുമായി അവരെ വളഞ്ഞത്.സബ് രജിസ്ട്രാറുടെ വീടിനു മുന്നിൽ വെച്ച് കിട്ടിയ നാണക്കേടിന് പകരം വീട്ടാൻ ഇഷാൻ ഉറച്ചുതന്നെയായിരുന്നു.ആൾക്കൂട്ടത്തിന്റെ ബഹളത്തിനിടയിൽ ഉണ്ണിയെ വലിച്ചിഴച്ച് മൈതാനത്തിന്റെ ഇരുളടഞ്ഞ ഒരു മൂലയിലേക്ക് അവർ കൊണ്ടുപോയി.അവിടെവെച്ച് ഇഷാൻ ഉണ്ണിയെ ക്രൂരമായി മർദ്ദിച്ചു.

ഉണ്ണിയുടെ നിലവിളി ചെണ്ടമേളത്തിൽ മുങ്ങിപ്പോയി. മുഖം പൊത്തി നിലത്തിരുന്ന ഉണ്ണിയുടെ നെഞ്ചിന് നേരെ ഇഷാൻ തന്റെ ബൂട്ട് കൊണ്ട് ആഞ്ഞു ചവിട്ടി. “എബി വന്ന് നിന്നെ രക്ഷിക്കുമെന്ന് കരുതിയോടാ?” ഇഷാൻ പല്ലുഞെരിച്ചു ചിരിച്ചു.

പക്ഷേ ആ ചിരി അധികം നീണ്ടുനിന്നില്ല. ഇരുട്ടിൽ നിന്ന് ഒരു നിഴൽ പോലെ എബി അങ്ങോട്ട് നടന്നു വന്നു. അവന്റെ കണ്ണുകളിൽ ഉത്സവത്തിലെ തീവെട്ടികളേക്കാൾ വലിയൊരു തിളക്കമുണ്ടായിരുന്നു.

“കൈ വിടടാ അവനെ…” എബിയുടെ ശബ്ദം ശാന്തമായിരുന്നു, പക്ഷേ അതിൽ മരണത്തിന്റെ തണുപ്പുണ്ടായിരുന്നു.

“ഓ… വന്നല്ലോ വലിയവീട്ടിലെ സിംഹം!” ഇഷാൻ പരിഹാസത്തോടെ എബിയുടെ നേരെ തിരിഞ്ഞു. തന്റെ പത്തോളം വരുന്ന ഗുണ്ടകളോട് അവൻ ആംഗ്യം കാണിച്ചു. “ഇവന്റെ അഹങ്കാരം ഇന്ന് ഇവിടെ തീർക്കണം.”

ആദ്യമെത്തിയ ഗുണ്ടയുടെ കൈ ഒരൊറ്റ തിരിപ്പിന് എബി ഒടിച്ചു. അടുത്ത നിമിഷം എബിയുടെ കൈകൾ ഇഷാന്റെ ഷർട്ടിൽ മുറുകി. തന്നെ തല്ലുന്നതിനേക്കാൾ എബിക്ക് സഹിക്കാൻ കഴിയാത്തത് തന്റെ ചങ്ങായിമാരുടെ ദേഹത്ത് ആരെങ്കിലും കൈവെക്കുന്നതാണ്.

“എന്റെ പിള്ളേരെ തൊടുമ്പോൾ നീ ഒന്നുമാത്രം ഓർത്തോ ഇഷാൻ… നീ ഇത് ചെയ്യുന്നത് എബിയോടല്ല, വലിയവീട്ടിലെ രക്തത്തോടാണ്!”

എബി ഇഷാന്റെ മുഖം നോക്കി ഒരൊറ്റ ഇടി കൊടുത്തു. ഇഷാന്റെ മൂക്കിൽ നിന്നും ചോര ചീറ്റി. നിലത്തു വീണ ഇഷാനെ എബി വിട്ടില്ല. അവന്റെ കഴുത്തിന് കുത്തിപ്പിടിച്ചു പൊക്കി ഒരു മരത്തിന് അരികിലേക്ക് ചേർത്തു നിർത്തി.

“സബ് രജിസ്ട്രാറുടെ വീട്ടിൽ പോയി നീ കളിച്ചത് ആരുടെ ബലത്തിലാണെങ്കിൽ, ഞാൻ ഇവിടെ നിൽക്കുന്നത് എന്റെ മാത്രം ബലത്തിലാണ്. ഇനി മേലാൽ ഉണ്ണിയുടെ നിഴലിൽ പോലും നിന്നെ കണ്ടുപോയാൽ, നിന്റെ ഈ കൈ ഞാൻ തല്ലിയൊടിക്കും!”

Leave a Reply

Your email address will not be published. Required fields are marked *