” ആദ്യം ആയിട്ടാ അച്ഛനിത്രെ നാളൊക്കെ എന്നെ ഒറ്റക്കാക്കിട്ടു പോകുന്നെ… അങ്ങോട്ട് ചെന്നിട്ട് ഒന്ന് കണ്ടു പിടിച്ചോട്ടെ. വച്ചിട്ടുണ്ട് ഞാൻ…. ”
അവളാരോടെന്നില്ലാതെ പുലമ്പിക്കൊണ്ടിരുന്നു…
” വഴക്കു പറയാനാണോ ? ”
ഒരു തമാശ എന്നോണം ചോദിച്ചു .
“, പറയും.. വേണ്ടി വന്നാൽ രണ്ട് അടിയും കൊടുക്കും. എന്നെ ഒറ്റക്ക് ആക്കിട്ടു പോയിട്ടല്ലേ ? ”
ഞാൻ അവളുടെ സംസാരം കേട്ട് രസിച്ചതല്ലാതെ മറുപടി ഒന്നും കൊടുത്തില്ല.
” നന്ദുവേട്ടൻ അച്ഛനും ആയിട്ട് വഴക്ക് കൂടിട്ടുണ്ടോ? ”
” ഇല്ലെടോ ? എന്നോട് വഴക്ക് കൂടാൻ പോലും നിക്കാതെ പുള്ളി നേരത്തെ അങ്ങ് പോയില്ലേ ! ”
എന്റെ മറുപടി കേട്ട് അവളുടെ മുഖം കറുത്തു. ചോദിച്ചത് അബദ്ധം ആയിപോയി എന്നവൾക്ക് തോന്നിയിരിക്കണം… എനിക്ക് ഒരു വയസാകുന്നതിന് മുന്നേ ഒരു ആക്‌സിഡന്റിൽ എന്റെ അച്ഛൻ മരിച്ചിരുന്നു . പിന്നെ ടീച്ചർ ആയ അമ്മയായിരുന്നു ഞങ്ങൾക്കെല്ലാം. അത് അവൾക്കും അറിയാം. ഏടത്തി പറഞ്ഞിട്ടുണ്ടാകണം.. എങ്കിലും ഒരു ആവേശത്തിന് പുറത്തു ചോതിച്ചതാണവൾ. പാവം ചോദിച്ചു കഴിഞ്ഞാണ് അബദ്ധം മനസിലായത്..
” സോറി ”
” എന്തിന് ? ”
“‘ചോദിച്ചത് വിഷമം ആയോ? “”
” ഹേയ് ! ഓർമകളിൽ പോലും ഇല്ലാത്ത ഒരാളെ കുറിച് ഓർത്തു വിഷമിച്ചിട്ട് എന്ത് കിട്ടാനാ ”
എന്റെ ഉത്തരം കേട്ടു മുഖത്തൊരു ചിരി വരുത്തി അവൾ കാറിന് പുറത്തേക്കു നോക്കി ഇരുന്നു.
“‘എന്റെ അമ്മയെ പോലെ അല്ലെ ! ”
പെട്ടന്നായിരുന്നു അവളുടെ ചോദ്യം. ഞാൻ അവളെ ചോദ്യഭാവത്തിൽ ഒന്ന് നോക്കി.
” എനിക്കും ഓർമ്മ ഇല്ല അമ്മയെ .. ഓർക്കാൻ ഒന്നും തന്നിട്ടുമില്ല.. എങ്കിലും ഇടക്ക് ഒക്കെ തോന്നും ‘അമ്മ ഉണ്ടായിരുന്നു എങ്കിൽ എനിക്ക് ഇങ്ങനെ ഒന്നും ഉണ്ടാവില്ലായിരുന്നു എന്ന്.. ”
അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. എന്റെ
നോട്ടം എതിരിടാനാവാതെ വീണ്ടും അവൾ മുഖം തിരിച്ചിരുന്നു..
” അയ്യേ താൻ വീണ്ടും കരയുകയാ?? എന്തോന്നാടോ ഇത് ഒരു വക കുഞ്ഞു പിള്ളേരെ പോലെ എപ്പോളും ഈ കരച്ചിൽ തന്നെ… താൻ ആ കണ്ണൊക്കെ തുടച്ചിട്ട് നേരെ ഇരുന്നേ.. ”
യാത്ര പകുതി ദൂരമെങ്കിലും എത്തിയപ്പോൾ ആണ് വിശപ്പിന്റെ വിളി വന്നത് ..
” തനിക്കു വിശക്കുന്നില്ലേ. ”
ഡോർ ഗ്ലാസിൽ എന്തോ കുറിച്ചു കൊണ്ടിരുന്ന ദേവുവിനോട് ഞാൻ ചോദിച്ചു.
” എനിക്ക് വേണ്ട നന്ദുവേട്ട. . ”
” അല്ല അറിയാൻ പാടില്ലാത്ത കൊണ്ട് ചോദിക്കുവാ. തനിക്കീ വിശപ്പൊന്നും ഇല്ലേ. എനിക്കാണേൽ വിശന്നിട്ടൊരു രക്ഷയുമില്ല.. അതെങ്ങനാ അല്ലേലും കഴിക്കാറില്ലല്ലോ? എന്നിട് രാത്രിയൊക്കെ ചീവീട് കാറുന്ന പോലെ ഉറക്കമിളച്ചു ഇരുന്നു കരച്ചിലും. വെറുതെ അല്ലെടോ താനിങ്ങനെ മെലിഞ്ഞു ഒണക്ക ചുള്ളി പോലെ ആയി പോയത്. ”
അവളെ കളിയാക്കാൻ കിട്ടിയ അവസരം ഞാൻ നല്ലപോലെ വിനിയോഗിച്ചു..
” ഈ പറയുന്ന ആള് പിന്നെ അർണോൾഡ് ആണല്ലോ ? ”
ദേവുവിൽ നിന്നും അപ്പൊ തന്നെ കിട്ടി നല്ല ചുട്ട മറുപടി…
” താനെന്തു പറഞ്ഞാലും അടുത്തു കാണുന്ന ഹോട്ടലിന് മുന്നിൽ ഞാൻ വണ്ടി നിർത്തും. വലിയ ജാഡ കാട്ടാതെ വേണേൽ എന്റെ കൂടെ വന്നു കഴിച്ചോ.. ”
ദേവുവിനോട് കൂടുതൽ അടുത്തിടപഴകാൻ എനിക്ക് ലഭിച്ച അവസരമായിരുന്നു അത്. അത് പോലെ അവൾക്ക് തിരിച്ചും. ഒരാണിന്റെ കൂടെ ഒറ്റക്ക് പോകാൻ പെൺകുട്ടികൾ മടിക്കുന്ന ഈ കാലത്തും എന്റെ കൂടെ വരാൻ അവളെന്നിൽ വച്ചിരിക്കുന്ന വിശ്വാസം വലുതാണെന്ന ചിന്ത എന്നിൽ ഉണ്ടായി.. അവളെ എന്റെ ജീവിതത്തിൽ നിന്നുമൊഴിവാക്കുക എന്നതിലുപരി അവളെ അവളുടെ അച്ഛന്റെ സുരക്ഷിത കരങ്ങളിൽ എത്തിക്കുക എന്നതാണ് മഹത്തായ കാര്യമെന്ന് എനിക്ക് തോന്നി. എന്തിരുന്നാലും ലാഭം എനിക്ക് തന്നെ ആണ് .. അവൾക്ക് അവളുടെ അച്ഛനെ കിട്ടിയാൽ എനിക്ക് വീണ്ടും പഴയതു പോലെ നൂൽ ഇല്ലാത്ത പട്ടം പോലെ പാറി പറന്നു നടക്കാം…..
” ഇതെന്താലോജിചിരിക്കാ . വിശക്കുന്നു എന്ന് പറഞ്ഞിട്ടു കഴിക്കുന്നില്ലേ ? “
