മീര ഒന്ന് ഞെട്ടി. അവളുടെ ശ്വാസം തൊണ്ടയിൽ കുടുങ്ങി.
“ആരാണെന്ന് കണ്ടില്ലേ അമ്മേ?”
”ഇല്ല മോളെ, മുഖം വ്യക്തമായില്ല. ഒരു കറുത്ത വണ്ടിയിലായിരുന്നു വന്നത്.
പിന്നെ ചെറിയ മഴയും ഉണ്ടായിരുന്നു..അതുകൊണ്ട് പോയിനോക്കാൻ എന്നെക്കൊണ്ട് പറ്റിയില്ല..”
ദേവകി അമ്മ നടന്നകന്നു.
മീര തളർന്ന് ഉമ്മറത്തെ പടികളിൽ ഇരുന്നു പോയി.
അത് അവൻ തന്നെയാകും!
നേരത്തെ സ്കൂളിൽ വെച്ച് കണ്ട, ആ കറുത്ത ഥാറിൽ പോയ അതേ യുവാവ്.
അയാൾ തന്റെ വീടിന് ചുറ്റും വട്ടമിടുകയാണ്.
താൻ വീട്ടിലെത്തുന്നതിന് തൊട്ടുമുൻപ് വരെ അവൻ ഇവിടെ ഉണ്ടായിരുന്നു എന്ന തിരിച്ചറിവ് അവളിൽ ഭയത്തോടൊപ്പം ഒരു തരം വല്ലാത്ത ഉൽക്കണ്ഠയും ഉണ്ടാക്കി.
തളർന്നു കിടക്കുന്ന അമ്മ പോലും സന്ദീപിന്റെ പേര് വിളിച്ചു ചോദിക്കുന്നുണ്ടെങ്കിൽ… ഇതിൽ എന്തോ ഒരു നിഗൂഢതയില്ലേ? സന്ദീപ് മരിച്ചിട്ടില്ലെന്ന് അവളുടെ ഹൃദയം മന്ത്രിക്കാൻ തുടങ്ങി.
ദേവകി അമ്മ യാത്ര പറഞ്ഞ് പടിയിറങ്ങിയതും മീര ഉമ്മറത്തെ ഭാരമേറിയ ആ മരവാതിലുകൾ വലിച്ചടച്ച് കുറ്റിയിട്ടു.
പുറംലോകത്ത് നിന്നും താൻ സുരക്ഷിതയാണെന്ന് ബോധ്യപ്പെടുത്താൻ അവൾ ശ്രമിച്ചു.
അകത്തെ മുറിയിൽ അമ്മ ശാന്തമായി ഉറങ്ങുകയാണ്.
സന്ദീപിന്റെ അമ്മ… അഞ്ചു വർഷം മുമ്പ് മകൻ മരിച്ചതോടെ ആ തറവാട്ടിൽ ബാക്കിയായ ഒരേയൊരു കണ്ണി.
അമ്മയുടെ ചുളിഞ്ഞ മുഖത്തേക്ക് നോക്കി നിൽക്കെ മീരയുടെ ഉള്ളിൽ നൊമ്പരമുണർന്നു.
സന്ദീപ് തിരിച്ചുവന്നാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഈ പാവമായിരിക്കും. പക്ഷേ, വരുന്നത് തന്റെ സന്ദീപ് തന്നെയാണോ?
തലയിൽ ഒരു വലിയ ഭാരം കയറ്റിവെച്ചതുപോലെ മീരയ്ക്ക് തോന്നി.
ഉടനെ ഒന്ന് കുളിച്ചാൽ ആശ്വാസം കിട്ടുമെന്ന് കരുതി അവൾ സ്വന്തം മുറിയിലേക്ക് നടന്നു.
ആ മഴയുള്ള കാലാവസ്ഥയിലും മുറിയിലെത്തിയ അവൾ ഫാൻ ഇട്ടു.
ജനലുകൾ പാതി തുറന്നു കിടക്കുകയായിരുന്നു.
പുറത്ത് പതിയെ ഇരുട്ട് പടർന്നു തുടങ്ങിയിരിക്കുന്നു.ഒരു നല്ല മഴക്കുള്ള കോള് ഉള്ളതായി അവൾക്ക് തോന്നി..
മഴയുടെ തണുപ്പുള്ള കാറ്റ് മുറിക്കുള്ളിലേക്ക് ഇരച്ചുകയറി.
മീര തന്റെ നീല സാരിയുടെ മുന്താണി തോളിൽ നിന്നും മാറ്റി, അരയിൽ നിന്നും സാരിയുടെ ഓരോ ചുരുളുകളും അഴിച്ചു തുടങ്ങി.
പെട്ടെന്നാണ് മുറിക്കു പുറത്തെ മുറ്റത്തു ഒരു കാൽപെരുമാറ്റം കേട്ടത്. കരിയിലകൾ അമരുന്ന ആ ശബ്ദം!
മീര ഒരു നിമിഷം സ്തംഭിച്ചു പോയി. അവളുടെ ഹൃദയം തൊണ്ടക്കുഴിയിൽ വന്നു നിന്നു. പാതി അഴിഞ്ഞു കിടന്ന സാരിത്തുമ്പ് അവൾ വിറയ്ക്കുന്ന കൈകളോടെ മാറോടടുക്കി പിടിച്ചു.
അപ്പുറത്തെ ജനലിന്റെ പാളികൾക്കിടയിലൂടെ ആരുടെയോ നിഴൽ നീങ്ങുന്നത് അവൾ കണ്ടു. ഒരു നിമിഷം… ആ ചില്ലിനുമപ്പുറം രണ്ട് കണ്ണുകൾ തന്നെ ഉറ്റുനോക്കുന്നതായി അവൾക്ക് തോന്നി.
”ആരാ?!!”
അവൾ ഉറക്കെ ചോദിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല.
ഭയത്തോടെ അവൾ ജനലിന് അടുത്തേക്ക് ഓടിച്ചെന്ന് ആ പാളികൾ വലിച്ചടച്ചു.
ജനലിന്റെ കുറ്റിയിടുമ്പോൾ അവളുടെ വിരലുകൾ തണുത്തുറഞ്ഞിരുന്നു.
മുറിയിലെ എല്ലാ ജനലുകളും അടച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം അവൾ ഭിത്തിയിൽ ചാരി നിന്ന് കിതച്ചു.
മുറിയിൽ ഇപ്പോൾ വെളിച്ചം കുറവാണ്. പെട്ടെന്ന് അവളുടെ ബെഡിലിരുന്ന ഫോൺ ശബ്ദിച്ചു. ഒരു സന്ദേശം വന്നിരിക്കുന്നു. അവൾ വേഗം ഫോൺ എടുത്തു.
അതേ നമ്പറിൽ നിന്ന് തന്നെയായിരുന്നു അത്:
”എന്തിനാ മീരേ ജനലുകൾ അടയ്ക്കുന്നത്? ആ പഴയ സന്ദീപിൽ നിന്നും നീ എപ്പോഴാണ് ഇത്രയധികം ഒളിച്ചു തുടങ്ങിയത്? നിന്റെ തോളിലെ ആ കുഞ്ഞു വട്ട മറുകുണ്ടല്ലോ… അത് കാണാൻ ഇന്നും അതേ ഭംഗിയുണ്ട്.”
