: ഹലോ… പറയെടി.. എന്ത് മനസിലായി
: ഇത് അതുതന്നെ.. എന്റെ ഏട്ടത്തിയമ്മ…. കള്ളാ.. അന്ന് കേക്ക് വായിൽവച്ചു കൊടുക്കുന്നത് കണ്ടപ്പോഴേ എനിക്ക് തോന്നിയതാ..
: പോടീ.. അന്നൊന്നും ഇല്ലായിരുന്നു.. ഈയടുത്ത് മനസ്സിൽ കയറിയതാ.. നിന്റെ അഭിപ്രായം എന്താ… ആളെ ഇഷ്ടപ്പെട്ടോ
: എന്റെ ഏട്ടന് പറ്റിയ ആളാ… നമുക്ക് ഇത് ഉറപ്പിക്കാം. എന്തായാലും അവളുടെ പത്ത് തലമുറയുടെ ചിത്രമെങ്കിലും ഏട്ടൻ അന്വേഷിച്ചിട്ടുണ്ടാവും.. അതുകൊണ്ട് ഇനി ഒന്നും നോക്കണ്ട.. ഞാൻ അമ്മാവനെ വിളിക്കട്ടെ..
: നീ ഒന്ന് അടങ്ങ് എന്റെ വൈഗേ… അവൾ ഒന്നും പറഞ്ഞില്ലല്ലോ..
: അവളെക്കൊണ്ട് ഞാൻ സമ്മതിപ്പിച്ചോളാം.. ഏട്ടൻ ആ നമ്പർ അയച്ചേ..
: എടി ഇത് കൊലക്കേസിലെ പ്രതിയൊന്നുമല്ല ഇടിച്ച് സമ്മതിപ്പിക്കാൻ.. നീ ഇപ്പൊ വയ്ക്ക്. രാമേട്ടൻ ഇവിടെ പുട്ട് വിഴുങ്ങിയതുപോലെ നിൽപ്പുണ്ട്..ഞാൻ കാര്യങ്ങൾ പറയട്ടെ..
ഹരി സ്വാപ്നയെ പ്രപ്പോസ് ചെയ്തതും അവളെ കെട്ടിയാൽ കൊള്ളാമെന്നും പറഞ്ഞതുകേട്ട് രാമേട്ടന് അത്ഭുതം തോന്നി.
: ഇത് വേണോ ഹരി… നിന്റെ നിലയും വിലയും വച്ച് നോക്കുമ്പോൾ.. അവളുടെ ഇപ്പോഴത്തെ സ്ഥിതിയൊക്കെ ഞാൻ പറഞ്ഞതല്ലേ..
: എന്റെ രാമേട്ടാ… അച്ഛനും അമ്മയും ഞങ്ങളെ അമ്മാവന്റെ കയ്യിൽ കൊടുത്തിട്ട് പോയപ്പോ ആകെ സമ്പാദ്യമെന്ന് പറയാൻ ഉണ്ടായിരുന്നത് നാട്ടുകാർ തീയിട്ട് നശിപ്പിച്ച ഒരു കടയും അതിരിക്കുന്ന മുപ്പത് സെൻറ് സ്ഥലവുമാണ്. എനിക്കും വൈഗയ്ക്കും പ്രായപൂർത്തിയായി തിരിച്ചറിവ് വന്ന കാലത്ത് ഞാൻ അമ്മാവനോട് പറഞ്ഞിട്ടുണ്ട് അത് വിൽക്കാം.. എന്നിട്ട് കിട്ടുന്ന പണംകൊണ്ട് എന്തെങ്കിലും പുതിയ ബിസിനസ് തുടങ്ങാമെന്ന്. അച്ഛനുണ്ടാക്കിയത് വിറ്റിട്ട് തിന്നാനല്ല നിന്നെ ഞാൻ പഠിപ്പിച്ചതും ജോലിക്കാരനാക്കിയതെന്നുമാണ് അന്ന് എന്നോട് അമ്മാവൻ പറഞ്ഞത്. ബോംബെയിലും ദുബായിലുമായി രാവും പകലും പണിയെടുത്തിട്ടാണ് ഹരി ഈ കാണുന്നതെല്ലാം ഉണ്ടാക്കിയത്. രാമേട്ടനറിയോ, അന്നെന്റെ കുഞ്ഞുപെങ്ങൾ കോളേജ് വിട്ടുവന്നാൽ പാർട്ട് ടൈം ജോലിക്ക് പോകുമായിരുന്നു ഏട്ടനെ സഹായിക്കാൻ..അങ്ങനെ കെട്ടിപൊക്കിയതാ ഇന്നീക്കാണുന്ന ലാലാ ഗ്രൂപ്പ്. അതുകൊണ്ട് സ്വാപ്നയുടെ ഇപ്പോഴത്തെ അവസ്ഥ ആരെക്കാളും നന്നായി എനിക്ക് മനസിലാവും. സഹതാപം കൊണ്ട് തോന്നിയ ഇഷ്ടമല്ല എനിക്ക് അവളോട്.. പണം കൊടുത്താലും കിട്ടാത്ത ചിലതില്ലേ രാമേട്ടാ… എന്റെ കണ്ണിൽ അവൾ ഏറ്റവും സുന്ദരിയാണ്, കറകളഞ്ഞ മനസാണ്, തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ആരുടെ മുന്നിലും തലകുനിക്കാത്ത മനോവീര്യമുള്ളവളാണ്.. ഇതിൽപ്പരം വേറെ എന്താ വേണ്ടത്, എന്റെ അച്ഛനും അമ്മയ്ക്കും തെറ്റ് ചെയ്തിട്ടില്ലെന്ന പൂർണവിശ്വാസമുണ്ടായിട്ടും അവർക്കില്ലാതെപോയ മനക്കരുത്ത് ഞാൻ അവളിൽ കണ്ടു. അവസ്ഥകൾ പലതുമുണ്ടാവും, അതിൽ നിന്നും ഒളിച്ചോടാതെ സധൈര്യം മുന്നോട്ട് പോകാനല്ലേ നമ്മൾ നോക്കേണ്ടത്… അതിന് എനിക്ക് പറ്റിയ കൂട്ടാണ് സ്വപ്ന.
: ഹരീ… ഞാൻ നിന്നെ വിഷമിപ്പിച്ചു അല്ലെ… പോട്ടെടാ, എനിക്കറിയില്ലേ നിന്നെ. എന്തായാലും നിന്റെ മനസ് വലുതാ… നല്ലതേ വരൂ. ഞാൻ വൈഗയെകൂട്ടി നിന്റെ അമ്മാവനെ കാണാം.. ഇതൊന്നും അധികം വൈകിക്കണ്ട. ഇന്ന് തന്നെ പോവാം
: ആയില്ല രാമേട്ടാ… അവളുടെ മനസ്സിൽ വേറെ ആരെങ്കിലും ഉണ്ടോ എന്നറിയില്ലല്ലോ… അവൾ പറയട്ടെ എന്നിട്ട് ബാക്കി നോക്കാം..അതുമല്ല എന്റെ ചരിത്രം അവളറിയണം. എന്നിട്ട് തീരുമാനിക്കട്ടെ
: എല്ലാം ഇപ്പോഴേ പറയണോ…
: ഞാൻ അന്വേഷിച്ചിടത്തോളം നല്ല കുടുംബമാണ്. പോരാത്തതിന് നല്ല സ്വഭാവമുള്ള കുട്ടിയും. സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവിതംവരെ വേണ്ടെന്നുവയ്ക്കാനുള്ള മനസുണ്ട്. അതുകൊണ്ട് അവളോട് പറയണം എല്ലാം..
: എന്ന നിന്റെ ഇഷ്ടംപോലെ…
……..
ഇതേസമയം വൈഗയുടെ ഓഫീസിൽ നിന്നും അവൾ ചാടിയെഴുന്നേറ്റ് നേരെ പോയത് കമ്മിഷണർ ശ്യാമപ്രസാദിന്റെ അടുത്തേക്കാണ്. ചിരിച്ച മുഖവുമായി തന്റെ ഓഫിസിലേക്ക് ദൃതിയിൽ വരുന്ന വൈഗയെ കണ്ടതോടെ ശ്യാമപ്രസാദ് ആകെ അന്തംവിട്ട് നോക്കുകയാണ്..
