ഇരുപത്തിമൂന്ന് വയസ്സ് ഉള്ളു എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല.എല്ലാ കാര്യങ്ങളും അവൻ തന്നെ ചെയ്യണം, കാടിനോട് ചേർന്നൊരു വീടും പറമ്പും ഉണ്ട്. പക്ഷെ ജീവിക്കാൻ അത് പോരല്ലോ. എല്ലാപണികളും അപ്പൂട്ടൻ ചെയ്യും.
നാട്ടിൽ കോളേജ് ഉണ്ട്.,,, ചെറിയസ്കൂളും, പ്ലസ് ടു വും, കോളേജും, എല്ലാം ഒരേ കോമ്പൗണ്ടിൽ ആണ്. അവൻ മുടങ്ങാതെ ക്ലാസ്സിങ്ങിനു പോയിരുന്നു. പഠിക്കാൻ ബുദ്ധി ഇണ്ടായിട്ടോ, ആഗ്രഹം ഉണ്ടായിട്ടോ അല്ല, അവിടെ അച്ഛൻ, അമ്മ ഇല്ലാത്ത കുട്ടികൾക്ക് മാസാമാസം സ്കോളർഷിപ് കിട്ടും, അതില്ലെങ്കിൽ പട്ടിണിയാവും. അതോണ്ട് മാത്രം കോളേജിൽ പോണതാണ്. സയൻസ് ഭാഗം ഒന്നും അവിടെയില്ല, ഹ്യൂമാനിറ്റീസും, കോമേഴ്സും മാത്രേ ഉള്ളു. സോഷ്യോളജി ആണ് അവൻ എടുത്തത് അതാവുമ്പോ, വല്ലതും എഴുതി വച്ചാൽ ജയിക്കാലോ.
അമ്മ മരിച്ചതിനു ശേഷം അവൻ കുറെ ഉഴപ്പി പല ജോലിക്കും പോയി നോക്കി. ആരു ജോലി കൊടുക്കാൻ ആണ്, ശോഷിച്ചു ആവാതില്ലാത്ത രൂപം, പ്ലസ്ടു മുഴുവൻ ആക്കിയിട്ടില്ല, പോരാത്തതിന് മണ്ടനും. എടുപിടി പണികളും മറ്റും ചെയ്യാം എന്നല്ലാതെ, മറ്റൊന്നിനും കഴിയില്ല. തൻ്റെ ഒപ്പം ഉള്ള മറ്റു കുട്ടികളുടെ ബുദ്ധി ഒന്നും അവനില്ല. ഒരു പൊട്ടൻ.
അങ്ങനെ കണ്ണടച്ച് തുറക്കലെ രണ്ടു കൊല്ലം പോയി ഒപ്പം ഉള്ളവര് വലിയ ക്ലാസ്സുകളിൽ ആയി. അപ്പോൾ ആണ് സ്കോളര്ഷിപ്പിന്റെ കാര്യം അറിയണതു, ഒരു ആരോഗ്യവും ഇല്ലാത്ത തനിക്കു, പണിയെടുത്തു അത്ര കാശു ഉണ്ടാക്കാൻ പറ്റില്ലാന്ന് അവനു ഉറപ്പായിരുന്നു. അതുകൊണ്ടു അവൻ പഠിക്കാൻ ചേർന്നു എങ്ങനെയൊക്കെയോ തട്ടിമുട്ടി പാസ് ആയി പോയി കൊണ്ടിരിക്കുന്നു. ഇപ്പൊ മൂന്നാം വര്ഷം ആണ്, ഇതുകഴിഞ്ഞ പിജിക്കു കിട്ടാൻ ഒരു സാധ്യതയും കാണുന്നില്ല. എങ്ങനെ ജീവിക്കും. ആലോചിച്ചിട്ട് അവനു ഒരു എത്തും പിടിയും കിട്ടിയില്ല.
അവൻ , പല്ലൊക്കെ തേച്ചു വന്നു ഷർട്ട് ഇല്ലാതെ കണ്ണാടിയിൽ നോക്കി, ഉണങ്ങി ആവതില്ലാത്ത എല്ലുകൾ എണ്ണിയെടുക്കാവുന്ന ശരീരം. ഇത്തിരി പൊഴക്കം കൂടുതൽ ഉള്ള ഷർട്ടുകൾ ആണ് ഇടുക, അത് ശരീരം തടി തോന്നിക്കാൻ വേണ്ടി മാത്രം അല്ല, അതെ ഉള്ളു. ആ അറ്റം പിഞ്ഞി തുടങ്ങിയ നാല് ഷർട്ടും അഞ്ചു മുണ്ടും (അതിൽ രണ്ടെണ്ണം പണിയെടുക്കുമ്പോഴും വീട്ടിലും മാത്രം ഉടുക്കുന്നതാണ്) മാത്രം വച്ചാണ് അവൻ കൊല്ലങ്ങൾ ആയി, ഓടിക്കൊണ്ടിരിക്കുന്നതു.
അവൻ മുഖത്തേക്ക് നോക്കി, മുടി വളർന്നു മുഖം മൂടി കിടപ്പുണ്ട്, അത് നന്നായി, മുഖത്തു അവിടവിടെ ഉള്ള മുഴകളും, കണ്ണിനോട് ചേർന്നുവട്ടത്തിൽ ഉള്ള ചൊറിയും ആളുകൾ കാണാതിരിക്കുമല്ലോ. അതെല്ലാം കൂടിക്കൂടി വരുന്നുണ്ട്. ചികിൽസിപ്പിക്കാൻ പണം ഇല്ല, വേറെ വഴിയില്ല അങ്ങനെ തന്നെ കിടക്കട്ടെ. അതിലും പ്രധാനപ്പെട്ട എത്ര കാര്യങ്ങൾ വേറെ ഉണ്ട്.
അപ്പൂട്ടൻ മങ്കുവിനടുത്ത് ഇരുന്നു അവൻ തനിക്കു ചുറ്റും ചുരുങ്ങി വരുന്ന വേദനയുടെ ലോകം അറിയാതെ, അതവനെ അറിയിക്കാതിരിക്കാൻ പെടാപ്പാടുപെടുന്ന അവൻ്റെ പാവം അപ്പേട്ടൻ്റെ ഇത്തരം വിക്രമപ്രവർത്തികൾ ഒന്നും അറിയാതെ, സ്വപ്നം കണ്ടു ശാന്തമായി ഉറങ്ങുന്നു. അപ്പു പതിയെ തലയിൽ തലോടിയപ്പോൾ അവന്റെ കുഞ്ഞു മുഖത്തു ചെറിയ ചിരി പടർന്നു. അവൻ അച്ഛനെയും, അമ്മയെയും പോലെ സുന്ദരൻ ആണ്, പക്ഷെ എത്ര വികൃതൻ ആയിട്ടും അപ്പൂട്ടനെ അവനു ജീവൻ ആണ്. എപ്പോഴും അപ്പേട്ട… അപ്പേട്ട.. ന്ന് വിളിച്ചു പുറകെ ഇണ്ടാവും. അവന്റെ ഹീറോ ആണ് ഈ ചുള്ളി ഓടിക്കാൻ പോലും ആവതില്ലാത്ത അപ്പേട്ടൻ. അതോർത്തപ്പോൾ അപ്പൂട്ടന് ചിരിപൊട്ടി.
പക്ഷെ പുറമെ ഉള്ളവർക്ക് അങ്ങനെ അല്ല, അപ്പൂട്ടനെ കണ്ടാൽ തന്നെ ആർക്കും ഇഷ്ടാവില്ല, മുഖത്തുള്ള മുഴയൊക്കെ അവർക്കും പകർന്നാലോ എന്ന് വച്ച് ആരും അധികം അടുത്ത് വരില്ല. ഒന്നോ രണ്ടോ കൂട്ടുകാരൊഴിച്ചു ആരും അവനോടു സംസാരിക്കാറ് തന്നെയില്ല. അവനും അങ്ങനെ തന്നെ, തന്നെ ഈ രീതിയിൽ ഇഷ്ടപ്പെടുന്നവർ ആണ്, മനസ്സുകൊണ്ട് തന്നെ ശരിക്കും ഇഷ്ടമുള്ളവർ എന്നവന്, നല്ല ബോധ്യം ഉണ്ടായിരുന്നു.
പക്ഷെ അപ്പൂട്ടൻ, നമ്മൾ കണ്ടിട്ടുള്ളവരിൽ വച്ച് ഏറ്റവും നല്ലവൻ ആയിരുന്നു, വലിയ മനസ്സുള്ളവൻ ആയിരുന്നു, എല്ലാവരെയും അവൻ സഹായിക്കും, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്നെ. അതുകൊണ്ടു അവനെ അടുത്തറിയുന്നവർക്കു അവനെ അത്രക്കങ്ങട് ഇഷ്ടം ആവും.
അവൻ മങ്കുവിനെ ഉണർത്താതെ, കതകടച്ച്, ചാക്കുകെട്ടും തോളിൽ വച്ച് ഇറങ്ങി നടന്നു. ചെറിയ ചാക്ക് ആണെങ്കിലും, ആരോഗ്യം ഇല്ലാത്തോണ്ട് ഇടയ്ക്കിടക്ക് താഴെ വച്ച് വിശ്രമിക്കണം.
നാട്ടിൽ ആകെ പ്രശ്നങ്ങൾ ആണ്. തസ്കര ശല്യം അതും ആനത്തലയൻ കൊള്ളക്കാർ, പോരാത്തതിന് ചുറ്റും കാടായതു കൊണ്ട് ചില സമയങ്ങളിൽ പുലിയും കടുവയും നാട്ടിൽ ഇറങ്ങും, പലപ്പോഴും പുഴക്കപ്പുറത്തെ ഫാക്ടറിയിൽ നിന്നുള്ള പുക മേഘത്തിൽ കലർന്ന് ഇടയ്ക്കു ആസിഡ് മഴയും പെയ്യും. എല്ലാത്തിലും ഉപരി ഇവരുടെ കഥകളിൽ ജീവിക്കുന്ന, ആ സത്വവും, മനുഷ്യനും മൃഗവും ചേർന്ന, പൗർണമി ദിവസങ്ങളിൽ ഇരപിടിക്കുന്ന ആ സത്വം. വെറും കെട്ട്ക്കഥകൾ. അതിനു പിന്നിൽ എന്തെങ്കിലും രഹസ്യം കാണാതിരിക്കില്ല. ഇതിൽ നിന്നെല്ലാം ഈ നാടിനെയും നാട്ടുകാരെയും താൻ രക്ഷിക്കുന്നത് അവൻ ഇടക്ക് പകൽകിനാവ് കാണും. അത് കാണാനും തന്നെ ആരാധനയോടെ നോക്കി നില്ക്കാനും അമ്പിളി കൂടി ഉണ്ടായിരുന്നെങ്കിലോ. അവനതോർക്കുമ്പോ രോമാഞ്ചം വരും.
അമ്പിളി അച്ഛന്റെ പ്രിയ കൂട്ടുകാരൻ ഫോറെസ്റ്റ് ഓഫീസർ രാമനാഥൻ്റെ, മൂത്തമകൾ, പട്ടണത്തിൽ പോയി ഡോക്ടർ ഭാഗം പഠിച്ച പെൺകുട്ടി, ഇപ്പോ അവിടെ ഒരു ഹോസ്പിറ്റലിൽ ട്രെയിനിങ് ആണ്. അവൻ്റെ അതെ വയസ്സേ ഉള്ളു, അവർ ഒരേ ക്ലാസ്സിൽ പഠിച്ചിരുന്നതാണ്. നല്ല കൂട്ടായിരുന്നു ചെറുപ്പത്തിൽ, അവന്റെ വികൃതമായ മുഖമൊന്നും അവൾക്കു ഒരു പ്രശ്നമേ ആയിരുന്നില്ല. അതൊന്നും നോക്കാതെ അവൾ കൂട്ട് കൂടി. അവൾ ആയിരുന്നു നാട്ടിൽ ഏറ്റവും സുന്ദരി, ഒരുപാട് പേർക്ക് അവളെ ഇഷ്ടം ആയിരുന്നു, അവരൊക്കെ അവളോട് പറയും, അപ്പൂട്ടനോട് കൂട്ടുകൂടണ്ട ആ രോഗം പടർന്ന ഈ ഭംഗി ഒക്കെ പോയ് പോകുമെന്ന്. അവളതു ശ്രദ്ധിച്ചില്ലെന്നു മാത്രമല്ല കൂടുതൽ കൂടുതൽ കൂട്ട് കൂടി. അവൾ അവനൊരു ആശ്വാസം ആയിരുന്നു, മങ്കുവിനെപോലെ തന്നെ മനുഷ്യനായി കാണുന്ന ഒരാൾ.
അമ്മയുടെ മരണത്തിനു ശേഷം എന്ത് ചെയ്യും എന്നൊരു ബോധം ഇല്ലാതെ അവളുടെ വാക്കു പോലും കേൾക്കാതെ പണിക്കു പോയി, അതോടെ അവളൊന്നു പിണങ്ങി. അപ്പോഴത്തെ അവസ്ഥ കാരണം അവളോട് തീരെ സംസാരിക്കാതെയായി, ഒരു തരം ദേഷ്യം പോലെ ആയിരുന്നു എല്ലാരോടും അത് അവളോടും കാണിച്ചു. അവൾക്കത് നല്ല വിഷമമായി. അപ്പോഴക്കും എൻട്രൻസിൽ അവൾക്കു പട്ടണത്തിൽ ഉള്ള മെഡിക്കൽ കോളേജിൽ സീറ്റ് കിട്ടി, പട്ടണത്തിൽ പോയി, പഠിക്കാൻ ഒരുപാട് ഉള്ളത് കൊണ്ട് വല്ലപ്പോഴും മാത്രമേ വരാറുള്ളൂ, അപ്പോൾ തന്നെ തിരിച്ചു പോവുകയും ചെയ്യും. അപ്പോഴേക്കും അവർ തമ്മിലുള്ള സൗഹൃദം വല്ലാതെ അകന്നുപോയിരുന്നു.
അപ്പൂട്ടന് അറിയാം, അവളെ കുറിച്ച് പലതും നാട്ടിൽ കേൾക്കുന്നുണ്ട്. അവൾക്കു അവിടെ ഒരു ഡോക്ടര് പയ്യനും ആയി പ്രേമം ഉണ്ടെന്നോ. രാമനാഥൻ ചേട്ടൻ അതിന് പാതിസമ്മതം മൂളി എന്നൊക്കെ. അവൾ ഇവിടന്നു പോയ അമ്പിളിയെ അല്ല. മോഡേൺ ആയുള്ള ഇറുകിയ ജീൻസും, ബനിയനും എല്ലാം ഇടും, മുടിയിൽ കടുംചുവപ്പിൽ നിറം കൊടുത്തിട്ടുണ്ട്, ഉച്ചവെയിൽ വന്നു തട്ടുമ്പോൾ അത് തെച്ചിപ്പൂ പോലെ കത്തി നിൽക്കും. അത് കാണാൻ എന്ത് ചേലാണ്.കണ്ണിൽ വിലകൂടിയ ഏതൊക്കെയോ കരിമഷികൾ എഴുതിയിട്ടുണ്ടാവും, ജന്മനാ ചെറിപ്പൂ നിറമുള്ള ചുണ്ടിൽ അവൾ ഇപ്പോൾ അല്പം ചായം പുരട്ടാറുണ്ട്. ഇതൊന്നും കൊണ്ട് നാട്ടുകാർ പറയണപോലെ, പെണ്ണ് കൈവിട്ടു പോയതായി അപ്പൂട്ടന് തോന്നിയില്ല. എല്ലാം അവളുടെ ഭംഗി ഇരട്ടിപ്പിച്ചതായിട്ടേ തോന്നിയുള്ളൂ. എങ്കിലും അവൻ അവളോട് പോയി സംസാരിക്കാനോ, സൗഹൃദം പുതുക്കാനോ മുതിർന്നില്ല, അവൾ അറിയില്ലെന്ന് എങ്ങാനും പറഞ്ഞാൽ, എല്ലാവരും അവനോടു കാണിക്കുന്നപോലെ അറപ്പു കാണിച്ചാൽ, അതവന് ഏറെ വിഷമം ആകും. അതുകൊണ്ടു മാത്രം ആണ്.