Kambi Kadha – തീ മിന്നൽ അപ്പേട്ടൻ – 1
രാത്രി,,,,, കണ്ണടച്ചാൽ അറിയാത്തപോലെ കുറ്റാകുറ്റിരുട്ടുള്ളൊരു രാത്രി, കരിയിലകൾക്കും ഉരുളൻ കല്ലുകൾക്കുമിടയിൽ കൂടി ചെറിയൊരു ശീൽക്കാരത്തോടെ, കരിനാഗമെന്നോണം അരുവി വളഞ്ഞു പുളഞ്ഞൊഴുകി.
പരമൻപിള്ള അന്ന് വളരെ വൈകി, കടത്ത് കടന്നപ്പോഴേ തോന്നിയിരുന്നു, വൈകുമെന്ന് വയറ്റികിടന്ന കുറച്ചു വാട്ടചാരായതിൻ്റെ ബലത്തിൽ അങ്ങ് നടന്നു. വരുംവരായ്കകളെ കുറിച്ചൊന്നും ആലോചിച്ചില്ല.
സൂചി കുത്തിയാൽ കടക്കാത്ത കാട്. അന്തരീക്ഷത്തിൽ രാപക്ഷികളുടെ നാദം മുഖരിതമായി. രാത്രി ഇരതേടുന്ന മൃഗങ്ങളുടെ ശബ്ദം കേൾക്കാനില്ല, അങ്ങനെ വന്നാൽ സൂക്ഷിക്കണം,ഏതു നിമിഷവും അതിലൊന്ന് മുന്നിലെത്താം, വിശന്ന മൃഗങ്ങൾ ശബ്ദമുണ്ടാക്കാൻ നിൽക്കില്ല. അകലെയെവിടെയോ ഒരു ചെന്നായ് ഓരിയിട്ടോ?….
വേണ്ടായിരുന്നു ഓർക്കണ്ടതായിരുന്നു നാടേതാണെന്നും, ഈ ദിവസം ഏതാണെന്നും.
ഇന്ന് ചാന്ദ്രപൗർണമിയും, ഗ്രഹണവും ഒരുമിച്ചു വന്ന അപൂർവ്വ രാത്രി. ഈ ദിവസങ്ങളിൽ നരിമലഗ്രാമത്തിൽ പൊടിയീച്ചകുഞ്ഞുപോലും പുറത്തിറങ്ങാറില്ല. അതിനു അതിൻ്റെതായ കാരണം ഉണ്ടെന്നു തന്നെ കൂട്ടിക്കോളൂ. അതൊക്കെ വഴിയേ പറയാം.
അയാളെ എവിടെനിന്നോ ഒരു ഭയം കടന്നുപിടിച്ചു. നടത്തം വേഗത്തിൽ ആയി. ഒരു ചില്ല അമർന്നൊടിഞ്ഞാൽ, പരന്നൊഴുകുന്ന ജലാശയത്തിലേക്ക് മാക്രിയൊന്നെടുത്തു ചാടിയാൽ, ഒന്നിൽ കൂടുതൽ വട്ടം പാതിരാകോഴി കരഞ്ഞുപോയാൽ അയാൾ അവിടെ അപ്പോൾ വീണുമരിക്കുമെന്ന അവസ്ഥയെത്തി.
കാറ്റിൽ പവിഴമല്ലിയുടെയും, പൂത്തപാലയുടെയും ഗന്ധം അലഞ്ഞുതിരിയുന്നു. യക്ഷികഥകളിൽ എന്നപോലെ കാട്, ഒരുങ്ങി കെട്ടി എന്തിനോ വേണ്ടി കാത്ത് നിൽക്കുന്നു. അവളുടെ സൗന്ദര്യലഹരിയിൽ അയാൾക് തെല്ലൊരു ഭയം തോന്നി. തണുത്തകാറ്റ് വീശുന്നുണ്ട്, അയാൾ കൈ രണ്ടും ശരീരത്തോട് ചേർത്ത് പിടിച്ചു, നല്ല മഴക്കോളുണ്ട്. എങ്കിലും ഈ തണുത്തക്കാറ്റിലും അയാൾ കുടുകുടെ വിയർത്തുകൊണ്ടിരുന്നു.
തന്നെ ആരെങ്കിലും പിന്തുടരുന്നുണ്ടോ എന്ന് അയാൾ നെറ്റിയിൽ പടർന്നൊഴുകുന്ന വിയർപ്പു തുടച്ചുകൊണ്ട് തുടരെ തുടരെ നോക്കി. മരണം വരുന്നുണ്ടെങ്കിൽ അത് പിന്നിൽ നിന്നാകുമെന്നു, ഏതൊരു ഭയന്ന മനുഷ്യനെയും പോലെ ആയാളും നിനച്ചു. എങ്കിലും മരണം മനുഷ്യൻ അല്ലല്ലോ. പിന്നിൽനിന്ന് കുത്താൻ.
മുന്നിൽ തിളങ്ങുന്ന കണ്ണുമായി മരണം വഴിമുറിച്ചു കടന്നുപോയത് അയാൾ അറിഞ്ഞില്ല. പീത വർണ്ണത്തിൽ ചന്ദ്രക്കല പോലെ വളഞ്ഞ്, കത്തുന്ന രണ്ട് കണ്ണുകൾ ഇരുളിൽ അയാളെ തന്നെ നോക്കി നിന്നു. കരിയിലകൾ, ഈ ഗ്രാമത്തിൽ മനുഷ്യർ ജനിച്ചു, ചാവുമ്പോലെ, കാറ്റിൽ പൊഴിഞ്ഞു വീണുകൊണ്ടിരുന്നു.
ഈ നശിച്ച കാടൊന്നു കടന്നുകിട്ടിയിരുന്നെങ്കിൽ, അയാൾ വെറുതെ ഓർത്തു. നരിമലക്കു ഈ പേര് വരാൻ ഒരു കാരണം ഉണ്ട്, അതോർത്തപ്പോൾ അയാളുടെ മുട്ടിടിക്കാൻ തുടങ്ങി.
തന്റെ പാതിജീവൻ, ദാക്ഷായണി. അവളെ ഇനി കാണാൻ കഴിയില്ലേ?,,, തൻറെ കുഞ്ഞു മക്കൾ ചിന്നുവും തുമ്പിയും അവരെ ഒന്ന് കൊഞ്ചിക്കാനോ,,,, അവർക്കു തൻ്റെ മടിക്കുത്തിലിരിക്കുന്ന തേൻമിട്ടായി കൊടുക്കാനോ കഴിയില്ലേ?,,, അവരുടെ നിഷ്കളങ്കമായ ചിരി അതൊന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ. അയാൾ ഭയത്തിൽ ഉരുകി ഒന്നിൽ തുടങ്ങി മറ്റൊരു ചിന്തയിലേക്ക് തുടരെത്തുടരെ കൂപ്പുകുത്തി വീണു. എല്ലാ ചിന്തയുടെയും ഒടുക്കം അയാളുടെ ദൗർഭാഗ്യകരമായ ദുർമരണമായിരുന്നു.
ഈ നാടിനിങ്ങനെ ദുഷ്‌സ്ഥിതി വന്നതെങ്ങനെയാണ്. തന്നെ രക്ഷിക്കാൻ ആരെങ്കിലും വന്നിരുന്നെങ്കിൽ. അയാൾ കാടുവാഴുന്ന കാട്ടുമുത്തിയമ്മയെ തൊഴുതു. ആരെങ്കിലും വന്നിരുന്നെങ്കിൽ. തന്നെ രക്ഷിക്കാൻ….
പിന്നിൽ ശബ്ദം കെട്ടു ഞെട്ടി തിരിഞ്ഞു, കുറ്റിക്കാട്ടിൽ എന്തോ അനങ്ങുന്നു, മുന്നോട്ടോടാൻ നോക്കിയിട്ടു കാലനങ്ങുന്നില്ല, പെട്ടന്ന് അയാളെ ഭയത്തിൽ വിറപ്പിച്ച ജീവി പുറത്തു ചാടി, ഒരു പാവം കാട്ടുമുയൽ, അത് ഇതൊന്നും ശ്രദ്ധിക്കാതെ അടുത്തുകണ്ട കുറ്റിക്കാട്ടിലേക്ക് എടുത്തു ചാടി. ശ്വാസംനേരെ വീണ പരമൻപിള്ള കാട്ടുമുത്തിയമ്മയെ വിളിച്ചു ആശ്വസിച്ചു സമാധാനത്തോടെ മുന്നിലേക്ക് നടന്നു. അല്പം നടന്നു മുന്നിലേക്ക് നോക്കിയ അയാളുടെ കണ്ണുരുണ്ട് പുറത്തേക്കു തുറിച്ചു, ശബ്ദം തൊണ്ടയിൽ തടഞ്ഞു, ശ്വാസംമാത്രം പുറത്തേക്കുവന്നു, രക്തംപോലും ആവിയായിപ്പോയി ആ കാഴ്ചകണ്ട്, അയാൾ ഭയത്തിൽ വിറച്ചു പിറകിലേക്ക് അലച്ചുതല്ലി വീണു. മുന്നിൽ നിൽക്കുന്നതെന്തോ, അത് കൊതിയോടെ മണക്കുന്നുണ്ട്, മനുഷ്യന്റെ ചുടുരക്തത്തിന്റെ ഗന്ധം, മാംസത്തിന്റെ രുചി. അത് മനുഷ്യനല്ല, മൃഗവുമല്ല. ചന്ദ്രൻ ഗ്രഹണത്താൽ പാതിമറഞ്ഞു തുടങ്ങി. അയാൾ അതിൻറെ ജ്വലിക്കുന്ന കണ്ണുകളെ നോക്കി പറ്റുന്നത്ര ശബ്ദത്തിൽ ഓളിയിട്ടു, വിറങ്ങലിച്ച തൊണ്ടയിലൂടെ ചെറിയൊരു ആർത്തനാദം പുറത്തുവന്നു, അയാളുടെ ഇടറിയ ശബ്ദം അവിടെ അലയടിച്ചു.
“അമ്മെ, രക്ഷിക്കണേ…..”
ആർത്തുലച്ചു വന്ന മഴ, നിലത്തു താളംകെട്ടി കിടന്ന രക്തത്തെ അതിനൊപ്പം കൂട്ടി, ഒഴുകുന്ന അരുവിയിൽ കൊണ്ട് വിട്ടു. അരുവി ഇതറിയാതെ ഒഴുകിക്കൊണ്ടിരുന്നു.
കൊടുംകാടിനാൽ ചുറ്റപ്പെട്ട നരിമലഗ്രാമം ഇതൊന്നുമറിയാതെ സുഖസുഷുപ്തിയിലാണ്ടു.
***********************
അപ്പൂട്ടൻ രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു, സൂര്യൻ പോലും ഉണർന്നിട്ടില്ല, നരിമല ഗ്രാമം ഇന്നലെ പെയ്ത പെരുമഴയുടെ ആലസ്യത്തിൽ ഉറക്കത്തിലാണ്ടു കിടന്നു. അവനു മാത്രം ഉറങ്ങാൻ പറ്റില്ല, ഇന്ന് ചന്തയുള്ള ദിവസമാണ്, കുറച്ചു നാളുകളായി പകൽ കോളേജിൽ പോയി വന്നതിനു ശേഷം കാട് കയറി അവൻ ശേഖരിച്ച കുറച്ചു തേനും, വള്ളിനാരങ്ങയും, കുടംപ്പുളിയും ഉണ്ട് അത് കൊണ്ട് പോയി വിൽക്കണം. വിഷുവാണ് വരുന്നത് മങ്കുവിന് ഒരു ജോഡി ഡ്രസ്സ് വാങ്ങി കൊടുക്കാം എന്ന് താൻ വാക്കു പറഞ്ഞതാണ്. അവൻ ഉറങ്ങി കിടക്കുന്ന കുഞ്ഞനിയനെ നോക്കി, മങ്കു, മഹേശ്വരൻ. നല്ല പേരാണ്, അച്ഛൻ ഇട്ടതാണ്.
ഈ നാട്ടിലെല്ലാവരും പഴയ രീതികളാണ്, പട്ടണത്തിൽ നിന്നും ഒരുപാട് അകന്ന ഒരു നാട്, ചുറ്റും കാടുള്ളതു കൊണ്ട് പെട്ടന്നാരും ഇങ്ങോട്ടു കടന്നു വരില്ല. അച്ഛൻ ഫോറസ്‌റ്റ് ഓഫീസർ ആയിരുന്നു. ഒരു പൗർണമി നാളിൽ, ചുള്ളിയോടിക്കാൻ പോയ ഒരു കുട്ടിയെ തിരഞ്ഞു കാടു കയറിയതാണ്. പിന്നെ ആരും അച്ഛനെ കണ്ടിട്ടില്ല. ഇവിടത്തെ ആളുകൾക്ക് അതൊരു സാധാരണ സംഭവം ആയിരുന്നു, ചോദിച്ചാൽ അതിനവർ നൂറുകൂട്ടം കെട്ടുകഥകളും പറയും. ആ ആധിയിൽ അമ്മയും പോയി, അന്ന് മങ്കു മുട്ടിൽ ഇഴയുന്ന പ്രായം ആണ്. ഇപ്പോൾ അവൻ ഇപ്പോൾ മൂന്നാം തരത്തിൽ എത്തി. അവൻ കുഞ്ഞായിരിക്കുമ്പോൾ താൻ പെട്ട പാട്. അവനെ ഒരിക്കലും പട്ടിണിക്കിട്ടിട്ടില്ല. അവൻ വെറുതെ ഒരു നെടുവീർപ്പിട്ടു. തനിക്കിനി അവൻ മാത്രമേ ഉള്ളു, അവന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങളെങ്കിലും സാധിച്ചു കൊടുക്കണം.