ലവ് ബൈറ്റ് – 4 34

 

എന്നാലും എന്റെ ഈ തങ്കക്കുടത്തിനെ എന്തിനാ ഇവർ ഇങ്ങനെ പേടിക്കുന്നത്? ഇവളത്ര വലിയ ഭീകരിയൊന്നുമല്ലല്ലോ!

“ആഹ്… എന്തെങ്കിലും ആവട്ടെ,” ഞാൻ ചിന്തിച്ചു.

 

ഞാനും ചേച്ചിയും ഏട്ടത്തിയും വീണ്ടും കഴിക്കുന്നതിലും സംസാരത്തിലും ശ്രദ്ധ കൊടുത്തു. ഇടക്ക് ഞാൻ പറയുന്നതിനൊക്കെ വെറുമൊരു “മ്മ്…” എന്ന മൂളൽ മാത്രമായിരുന്നു അനുവിൽ നിന്നുള്ള മറുപടി.

 

കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഫുഡ് ഏകദേശം കഴിയാറായിരുന്നു. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്, അനു അവളുടെ മുന്നിലിരിക്കുന്ന ആ ബിരിയാണി പ്ലേറ്റിൽ ഒന്ന് തൊട്ടു നോക്കിയിട്ടുപോലുമില്ല!

 

“എന്താ… കഴിക്കുന്നില്ലേ?” ഞാൻ ചോദിച്ചു.

അവൾ എന്നെ ഒന്ന് നോക്കി. എന്നിട്ട് ആ പാത്രം ബിരിയാണിയിൽ നിന്നും ഒരൊറ്റ റൈസ് മാത്രം വിരലിലെടുത്ത് മെല്ലെ വായിലേക്ക് വെച്ചു.

ഞാൻ എന്താണ് കാര്യം എന്ന് ചോദിക്കാൻ വായ തുറന്നതും…

 

“ഠപ്പേ…!”

 

യാതൊരു മുന്നറിയിപ്പുമില്ലാതെ അവൾ ആ ടേബിളിൽ ഒരൊറ്റയടി!

 

ആ ശബ്ദം കാന്റീനിൽ ആകെ മുഴങ്ങി.ആ വലിയ കാന്റീൻ ഹാൾ മുഴുവൻ ശ്മശാനമൂകമായി! സൂചി വീണാൽ കേൾക്കുന്ന നിശബ്ദത. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരും സർവ്വ് ചെയ്യുന്നവരും എന്തിന് കാഷ് കൗണ്ടറിൽ നിന്നവർ വരെ ഞെട്ടിത്തരിച്ച് ഞങ്ങളുടെ ടേബിളിലേക്ക് നോക്കി നിന്നുപോയി….

 

തൊട്ടടുത്ത നിമിഷം, കാഷ് കൗണ്ടറിൽ നിന്നിരുന്ന വേറൊരു കുടവയറൻ ചേട്ടൻ ഓടിക്കിതച്ചു ഞങ്ങളുടെ അടുത്തേക്ക് പാഞ്ഞുവന്നു.

 

അയാളുടെ മുഖത്ത് വല്ലാത്തൊരു ഭയമുണ്ടായിരുന്നു. നെറ്റിയിൽ നിന്ന് വിയർപ്പ് ഒലിച്ചിറങ്ങുന്നുണ്ട്. ആ വലിയ മനുഷ്യൻ അനുവിന്റെ മുന്നിൽ എത്തിയപ്പോൾ ഒരു കൊച്ചുകുട്ടിയെപ്പോലെ വിറയ്ക്കുന്നത് എനിക്ക് കാണാമായിരുന്നു.

 

“എന്താ… എന്താ മാം? എന്തു പറ്റി?”

 

അയാൾ കൈകൾ കൂപ്പി, വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു.

 

അനു അയാളെ ഒന്ന് അടിമുടി നോക്കി. ആ നോട്ടത്തിൽ തന്നെ അയാളുടെ ജീവൻ പകുതി പോയിക്കാണണം!

 

“എന്താടോ ഇത്? മനുഷ്യന്മാർക്ക് തിന്നാൻ കൊള്ളുന്ന സാധനമാണോ ഇവിടെ വിളമ്പുന്നത്?”

 

അവളുടെ ശബ്ദം പതുക്കെയായിരുന്നെങ്കിലും, ആ നിശബ്ദതയിൽ അത് വല്ലാതെ മുഴങ്ങിക്കേട്ടു. ആ ശബ്ദത്തിൽ തണുത്തുറഞ്ഞ ഒരു കോപമുണ്ടായിരുന്നു.

 

ഞാനും ഏട്ടത്തിയും ഞെട്ടിത്തരിച്ച് പരസ്പരം നോക്കി. ഞങ്ങൾ രണ്ടുപേരും ആർത്തിയോടെ, എന്ത് ടേസ്റ്റ് ആണെന്ന് പറഞ്ഞ് തിന്നുതീർത്ത അതേ ബിരിയാണിയാണ് അവളും കുറ്റം പറയുന്നത്!

 

ഒരൊറ്റ ചോറുമണി മാത്രം വായിൽ വെച്ചിട്ട് അവൾക്കെങ്ങനെ ഇത് പറയാൻ സാധിക്കുന്നു…?

 

“മാം… അത്… ഇന്നത്തെ ബിരിയാണി… നല്ല ഫ്രഷ്…” അയാൾ വിക്കി വിക്കി എന്തോ പറയാൻ ശ്രമിച്ചു.

 

“വായടക്കെടോ!”

 

അവൾ പാമ്പിനെപ്പോലെ ചീറി.

 

“ഒരു ഉണക്ക ചോറും ഇറച്ചിയും ഉണ്ടാക്കി എടുത്തു വന്നിരിക്കുന്നു! ഇതൊക്കെ തിന്ന് ഇവിടെയുള്ള രോഗികളും കൂട്ടിരിപ്പുകാരും എന്തെങ്കിലും പറ്റി ചത്താൽ നീ സമാധാനം പറയുമോ? പൈസ വാങ്ങിയിട്ടല്ലേടോ ഫുഡ് കൊടുക്കുന്നത്? വൃത്തിയായി ഒരു ഭക്ഷണം ഉണ്ടാക്കാൻ അറിയില്ലെങ്കിൽ ഈ പണി നിർത്തിയിട്ട് പോടോ!”

 

അവളുടെ ഓരോ വാക്കുകളും ചാട്ടവാറടി പോലെയാണ് അയാളുടെ മുഖത്ത് വീണത്.

 

എനിക്ക് ശരിക്കും അയാളോട് വല്ലാത്തൊരു സഹതാപം തോന്നി. പ്രായമുള്ളൊരാളാണ്, എന്റെ അച്ഛന്റെയത്രയും പ്രായം വരും. ആ കാന്റീൻ നിറയെ ആളുകൾ നോക്കി നിൽക്കുമ്പോൾ, തോർത്ത് കൊണ്ട് മുഖത്തെ വിയർപ്പ് തുടച്ച്, തലകുനിച്ച്, കുറ്റവാളിയെപ്പോലെ നിൽക്കുകയാണ് അയാൾ. എന്ത് ചെയ്യണമെന്നറിയാത്ത ഒരു നിസ്സഹായാവസ്ഥ അയാളുടെ മുഖത്തുണ്ടായിരുന്നു. അയാളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടോ എന്ന് പോലും എനിക്ക് സംശയം തോന്നി. ആർക്കായാലും ആ കാഴ്ച കണ്ടാൽ സങ്കടം വരും.

 

“സോറി മാം… അറിയാതെ പറ്റിയതാ… ഞ… ഞാൻ വേറെ മാറ്റിത്തരാം…” ശബ്‌ദം താഴ്ത്തി മറ്റുള്ളവരെ നോക്കി അയാൾ ദയനീയമായി പറഞ്ഞു.

Updated: March 2, 2026 — 10:30 pm

Leave a Reply

Your email address will not be published. Required fields are marked *