മരുഭൂ വസന്തം – 2 26

 

കുറച്ചു ദൂരെയുള്ള റോഡിലൂടെ ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളുടെ ശബ്ദം നേർത്തു കേൾക്കാം. ചൂടില്ലാത്തതിനാൽ ജാലകം ചേർത്തടച്ചിട്ടില്ല, പ്രകൃതിയുടെ ആശ്വാസം ആസ്വദിക്കാൻ ലഭിക്കുന്ന കുറച്ചു മാസങ്ങൾ മാത്രമേ ഇവിടെയുള്ളൂ. അതും അടച്ചു മൂടി ഇരുന്നാൽ ശരിയാവില്ല.

അവൾ എഴുന്നേറ്റ് ജാലകത്തിലേക്ക് ചെന്ന് വിൻഡോ ഗ്ലാസ് കുറച്ചു കൂടി നീക്കി പുറത്തേക്ക് നോക്കി. ഒരേപോലെയുള്ള അനേകം വില്ലകൾ. ഈന്തപ്പനകളും അലങ്കാര വൃക്ഷങ്ങളും പരിസരത്തു വച്ചുപിടിപ്പിച്ച, അനേകമനേകം വേപ്പുമരങ്ങൾ ഇടതൂർന്നു വളർന്ന അറേബ്യൻ ഹരിതാഭയിൽ സ്ട്രീറ്റ് ലൈറ്റ്ന്റെ മഞ്ഞ വെട്ടം കളർന്നിരിക്കുന്നു.

നിശബ്ദമായ രാവിൽ നിർത്താതെ ചീറിപ്പാഞ്ഞു പോകുന്ന അനേകം വാഹനങ്ങളുടെ ടയർ ശബ്ദം കേൾക്കുമ്പോൾ ഏതോ അജ്ഞാത നഗരത്തിലെ ഏകാന്ത മുറിയിൽ താൻ തനിച്ചായത് പോലെ നൂറയ്ക്ക് തോന്നി.

 

സാറിന് തന്നോട് ഒരു അട്രാക്ഷനും തോന്നിയില്ലേ. താൻ എന്തുമാത്രം സുന്ദരിയാണ്. എത്ര നല്ല അടക്കവും ഒതുക്കവുമുള്ള പെണ്ണാണ്. ഇരുപത്തിയാറു വയസ്സായിട്ടും വിവാഹം കഴിച്ചില്ലെന്ന് ജാസീത്ത പറഞ്ഞിട്ടും ഒരു അട്രാക്ഷനും അങ്ങേർക്ക് തോന്നിയില്ലേ.? പെണ്ണിന്റെ ചൂടും സുഖവും അറിഞ്ഞ, അനുഭവിച്ച മനുഷ്യൻ അല്ലേ, എന്നിട്ടും തന്നെ കണ്ടിട്ട് അങ്ങേർക്ക് ഒരാഗ്രഹവും തോന്നിയില്ലേ.?

അപ്പോൾ താൻ എന്തിന് കൊള്ളാം. ഒരാണിന് തന്നെ കണ്ടിട്ട് അസ്വസ്ഥത തോന്നിയില്ലെങ്കിൽ ഒരു പെണ്ണെന്ന കാര്യത്തിൽ താനൊരു അപൂർണ്ണയാണ് എന്നല്ലേ അർത്ഥം. അവൾക്ക് കരച്ചിൽ വന്നു.

താൻ അയാളെ പ്രണയിക്കുന്നില്ല, കാമിക്കുന്നില്ല, എന്നിട്ടും നൂറയുടെ കണ്ണുകൾ നിറഞ്ഞു. അവൾ ജാലകം അടക്കാതെ ജാലകവിരിപ്പ് വലിച്ചിട്ടു കിടക്കയിൽ വന്നിരുന്നു മൊബൈൽ എടുത്തു നോക്കി. ഇല്ല, മെസേജ് നോക്കിയിട്ട് പോലും ഇല്ല.!

 

ദേഷ്യത്തോടെ ഫോൺ മേശയിലേക്ക് ഇട്ടിട്ട് അവൾ കിടക്കയിലേക്ക് കമിഴ്ന്നു വീണ് തലയണയിൽ ചുറ്റിപ്പിടിച്ചു ഉറക്കിലേക്ക് നുഴഞ്ഞു കയറി.

 

രാവിലെ അവൾ കുറച്ചുകൂടി വസ്ത്രത്തിൽ ശ്രദ്ധിച്ചു. കണ്ണാടിയുടെ മുന്നിൽ തിരിഞ്ഞും മറിഞ്ഞും നോക്കി തൃപ്തിയടഞ്ഞു. പിന്നെ താഴേക്ക് ചെന്ന് കിച്ചണിൽ പോയി ജാസ്മിൻ തയ്യാറാക്കി വച്ചിരുന്ന ബ്രേക്ക്ഫാസ്റ്റ് എടുത്തു ഡെയിനിങ് ഹാളിൽ കൊണ്ട് പോയി കഴിച്ചു തുടങ്ങി.

ഉണർന്നപ്പോൾ ആദ്യം നോക്കിയത് മൊബൈൽ പരിശോധനയായിരുന്നു. ഒരു ഗുഡ്മോർണിംഗ് വന്നു കിടക്കും എന്നായിരുന്നു വിശ്വാസം, പക്ഷേ ഒരു മണ്ണാങ്കട്ടയും ഉണ്ടായിരുന്നില്ല.

അവൾ അല്പം ഗൗരവത്തിൽ ബ്രെക്ഫാസ്റ്റ് കഴിച്ചു ഫോണും എടുത്തു വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. വാതിൽ അടക്കാതെ സാദാരണ പുറത്തേക്ക് ഇറങ്ങാത്തതാണല്ലോ, ഇവൾക്കിതെന്ത് പറ്റി എന്ന് ജാസ്മിൻ അതിശയിക്കുകയും ചെയ്തു.

 

തന്റെ ഓഫിസിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് വാഹിദ് മുഖമുയർത്തി. ചവുട്ടി മെതിച്ച് റൂമിലേക്ക് ചാടിക്കയറിവരുന്ന നൂറയെ കണ്ട് അവനൊന്നു അമ്പരന്നു.

 

“എന്ത് പറ്റി നൂർജഹാൻ. ന്താ കാര്യം.” കോപം കൊണ്ട് ചുവന്നു തുടുത്ത മുഖത്തേക്ക് നോക്കി അവൻ അങ്കലാപ്പോടെ ചോദിച്ചു. അവൾ അവന്റെ ഡെസ്കിനു സമീപം വന്നുനിന്ന് കിതച്ചു. കൈകൾ പിന്നിൽ ചുറ്റി രൂക്ഷമായി അവനെതന്നെ കണ്ണിമയ്ക്കാതെ നോക്കി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. അവൻ എന്താണ് സംഭവിച്ചത് എന്നറിയാതെ അവളെ തുറിച്ചു നോക്കി.

 

“കാര്യം പറയൂ. എന്താ കാര്യം, ആകെ അപ്സെറ്റ് ആണല്ലോ.” അവൻ വീണ്ടും ചോദിച്ചു.

അവൾ മറുപടി ഒന്നും പറഞ്ഞില്ല. കിതപ്പ് ഒന്നടങ്ങി.യപ്പോൾ കൈകൾ നേരെയാക്കി വെട്ടിതിരിഞ്ഞു വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിപോയി തന്റെ ഓഫീസിലേക്ക് കയറി.

 

വാഹിദിന് എന്താ കാര്യമെന്ന് മനസ്സിലായില്ല, അവൾ ദേഷ്യയത്തിലാണെന്ന് മാത്രം മനസ്സിലായി. എന്തായിരിക്കും കാര്യം? താനൊന്നും ചെയ്തില്ല ല്ലോ. അതിന് പിന്നാലെ തന്റെ ചിന്തയെ നയിക്കാതെ അവൻ തന്റെ മുന്നിലെ മോണിറ്ററിൽ കണ്ണോടിച്ചിരുന്നു. കുറേ മെയിലുകൾ വന്നു കിടപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *