“നോ.. അനാവശ്യം പറയരുത്. അങ്ങിനെ ഒന്നും ഞാൻ പറഞ്ഞില്ല.” നൂറയുടെ ശബ്ദം ഉയർന്നു.
“പറഞ്ഞില്ല, പക്ഷേ സൈക്കോളജിക്കളി അതാണല്ലോ അടിസ്ഥാന കാരണം.” സുധീർ ഫിലോസഫി പറയുന്ന ഭാവത്തോടെ പറഞ്ഞു.
“ഓഹ് അതാണോ സംഭവം. ഞാൻ അതൊന്നും ഓർത്തില്ല. ഇനിയിപ്പോ ന്ത് ചെയ്യും സുധീർ.” വാഹിദ് ഗൗരവം അഭിനയിച്ചു വലിയ തെറ്റ് ചെയ്തത് പോലെ മുഖം ഇളക്കിക്കൊണ്ട് പറഞ്ഞു.
“സാർ ഇന്നലെ ഇവൾ മെസേജ് നോക്കിയില്ല. അത് അവൾ സഹിച്ചു. രാവിലെ ഗുഡ്മോർണിംഗ് പറഞ്ഞത് മൈന്റ് ചെയ്തില്ല. അതും അവൾ സഹിച്ചു. പക്ഷേ സാറിനെ പിക് ചെയ്യാൻ ഫ്ലാറ്റിലേക്ക് വന്നപ്പോൾ സാർ അവളോട് പറയാതെ എന്റെ കൂടെ ഓഫീസിലേക്ക് വന്നു. അത് അവൾക്ക് സഹിക്കാൻ പറ്റില്ല. സാറിന് മാപ്പില്ല.. ശിക്ഷ അനുഭവിക്കേണ്ടി വരും.” സുധീർ ആഴത്തിൽ ആലോചിച്ചു പറയുന്ന നാട്യത്തിൽ തലയാട്ടിക്കൊണ്ട് വാഹിദിനോട് പറഞ്ഞു.
“എനിക്കെന്ത് കുഴപ്പം. എനിക്കെന്താ വാട്സാപ്പ് നോക്കി ഇരിക്കലാണോ പണി..” നൂറ ചൊടിച്ചുകൊണ്ട് സുധീറിനോട് പറഞ്ഞു.
“അത് ശരിയാ. ഞാൻ അവൾക്ക് അത്ര സ്പെഷ്യൽ ഒന്നും അല്ല. സുധീർ അവളെ അനാവശ്യമായി വളച്ചൊടിച്ചു കുറ്റപ്പെടുത്തല്ലേ.” വാഹിദ് അവളുടെ ഭാഗം ചേർന്ന് സംസാരിക്കുന്നത് പോലെ അഭിനയിച്ചു. അത് കേട്ടപ്പോൾ നൂറ പെട്ടന്നുണ്ടായ ഒരു ഞെട്ടലോടെ അവനെ നോക്കി.
“ഞാൻ അങ്ങിനൊന്നും പറഞ്ഞിട്ടില്ല.വിഷ് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യട്ടെ, പക്ഷേ രാവിലെ ഇക്കാന്റെ ഒപ്പം പോരുന്ന കാര്യമെങ്കിലും ഒന്ന് മെസേജ് ചെയ്യാമായിരുന്നു എന്നെ പറഞ്ഞുള്ളൂ..” അവൾ ശബ്ദം അൽപ്പം മയപ്പെടുത്തി ആരോടെന്നില്ലാതെ അലക്ഷ്യമായി പറഞ്ഞു.
“ഓഹോ അപ്പൊ അതാണോ ഈ കലാപകാരണം. എന്നോടും ആരും പറഞ്ഞില്ല പിക് ചെയ്യാൻ വരുമെന്ന്. So, വൈൽ ഐ ഗോട്ട് ദി കോൾ ഫ്രം സുധീർ, ഞാനിങ്ങു പോന്നു.” വാഹിദ് നിരപരാധി കണക്കെ തന്റെ അവസ്ഥ വ്യക്തമാക്കി. സുധീർ തലകുലുക്കി. ആ പറഞ്ഞതിൽ ന്യായമുണ്ടെന്ന് മനസ്സിലായപ്പോൾ നൂറയുടെ മുഖത്ത് ശാന്തത പടർന്നു. അവൾ കൈകൾ നെഞ്ചിൽ നിന്ന് മാറ്റി.
“സുധീർ, നമുക്ക് നാളെ മുതൽ ഒരു ഡ്രൈവറെ ഏർപ്പാടാക്കാം. അല്ലെങ്കിൽ ഒരു ടാക്സി. എന്ത് പറയുന്നു.”? വാഹിദ് ചോദിച്ചു.
“ടാക്സി ഒന്നും വേണ്ട സാർ. നമ്മുടെ കമ്പനിയുടെ കാറുണ്ടല്ലോ. ഞാനോ ഇവളോ ഇടക്ക് യൂസ് ചെയ്യുന്ന ലാൻഡ്ക്രൂയിസ്. ഒരു കാര്യം ചെയ്യാം, നല്ല സ്മാർട്ട് ആയിട്ടുള്ള പേർസണൽ സെക്രട്ടറിയെ അറേഞ്ച് ചെയ്യാം.
ഇഷ്ടം പോലെ പെൺകുട്ടികൾ ഉണ്ട് വിത്ത് ലൈസെൻസ്. നമുക്ക് ആരെയെങ്കിലും അറേഞ്ച് ചെയ്യാം.” സുധീർ പരിഹാരം കണ്ടെത്തി. നൂറയുടെ നഖം അവന്റെ മേശയിൽ അരൂപമായ ചിത്രങ്ങൾ വരച്ചുകൊണ്ടിരുന്നു. അവൾ മുഖമുയർത്തിയില്ല. വഹിദും സുധീറും അവൾ അറിയാതെ അവളെ വീക്ഷിച്ചു കൊണ്ടിരുന്നു.
“ശരിയാണല്ലോ. ഇന്നലെ നൂർജഹാൻ പറഞ്ഞതും ഇത് തന്നെയാണല്ലോ. നല്ല ഒപ്പിനിയൻ സുധീർ. താങ്ക്സ്.” വാഹിദ് പറഞ്ഞു. എന്നിട്ട് നൂറയോട് ചോദിച്ചു.
“നൂർജഹാൻ ഒന്നും പറഞ്ഞില്ല ല്ലോ. ഇയാൾക്കെന്ത് തോന്നുന്നു.”? അവൻ അവളുടെ മറുപടിക്ക് കാതോർത്തു.
“വിസിറ്റ് വിസയിൽ ഒന്നും അല്ലല്ലോ വന്നേക്കുന്നത് റെസിഡന്ഷ്യൽ വിസയിൽ തന്നേയല്ലേ. അപ്പൊ uae ലൈസെൻസ് എടുത്താൽ മതിയല്ലോ.” അവൾ മുഖം ഉയർത്താതെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. അത് കേട്ടപ്പോൾ ചെറിയൊരു നിശബ്ദത അവിടെ തളംകെട്ടി നിന്നു. പിന്നെ സുധീർ പറഞ്ഞു.
“അത് ശരിയാണല്ലോ. പറയും പോലെ സാറിന് ലൈസെൻസിനു അപ്ലൈ ചെയ്യണ്ടേ. ഇത്രയും അത്യാവശ്യമായ ഒരു ചിന്ത നമ്മൾ ചർച്ച ചെയ്തേയില്ല ല്ലോ.” അയാളുടെ മുഖത്ത് വലിയൊരു പുഞ്ചിരി നിറഞ്ഞു നിന്നു. വാഹിദ് നൂറയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. അവന് അവളോട് വളരെ മതിപ്പ് തോന്നി. എത്ര കൃത്യമായിട്ടാണ് അവൾ ചിന്തിക്കുന്നത്.
അവൻ സുധീറിനോട് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു നൂറയുടെ നിൽപ്പ് കാണിച്ചു കൊടുത്തു. അവൾ അപ്പോഴും തന്റെ ദേഷ്യം അനാവശ്യമായിരുന്നു എന്ന തിരിച്ചറിവിൽ അവരെ അഭിമിഖീകരിക്കാൻ മടിയുള്ളത് കൊണ്ട് തലയും കുനിച്ചു മേശയിൽ വെറുതെ കോറിവരഞ്ഞു കൊണ്ട് നിന്നതേയുള്ളൂ.
