“ഞാൻ വരില്ല. എനിക്ക് വാഹിദിനെ ഇഷ്ടമാണ്. അവൻ ഇല്ലാത്ത ഒരിടത്തേക്കും ഞാനില്ല. മാത്രമല്ല, ശാരിക ഇപ്പോൾ ജീവനോടെയില്ല. അത് കൊണ്ട് എന്നെ മനസ്സിലാക്കി വാഹിദ് സ്നേഹിച്ചു തുടങ്ങും എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.” ഇങ്ങോട്ട് വന്നു ജിസിസി ബിസിനസ് ഏറ്റെടുക്കാൻ പറഞ്ഞപ്പോൾ എലിസബത്ത് തീർത്തു പറഞ്ഞു.
“അതിന് വാഹിദിന്റെ കുഞ്ഞിനെ പ്രസവിക്കാൻ വേണ്ടി നീയാണ് ശാരികയെ ഇല്ലാതാക്കിയത് എന്ന സത്യം അവൻ അറിഞ്ഞാൽ ഈ സ്നേഹം നിനക്ക് കിട്ടുമോ.”
വിൻസന്റ് എടുത്തടിച്ചത് പോലെ അവളോട് ചോദിച്ചു. ആ മറുചോദ്യം അവളെ ഒന്ന് നടുക്കിക്കളഞ്ഞു. കാരണം അങ്ങിനെയൊരു നാടകം വിൻസെന്റ് കളിക്കാൻ തുടങ്ങിയാൽ, ശാരികയുടെ കൊലയാളിയെ പിടികൂടുന്നത് വരെ അവന്റെ ഭാഗത്തു തന്നെ സംശയിക്കാൻ സാധ്യതയുണ്ട്. താൻ അത്രമാത്രം വാഹിദിനെ സ്നേഹിക്കുന്നുണ്ടെന്നും അവന് വേണ്ടി എന്തും ത്യജിക്കാൻ തയ്യാറാണെന്നും വാഹിദിന് അറിയാം. അങ്ങിനെയെങ്കിൽ ശാരികയെ ഇല്ലാതാക്കാൻ ശ്രമിച്ചതും താൻ ആണെന്ന് വാഹിദ് ചിന്തിക്കും.
“അനാവശ്യം പറയരുത്. എനിക്ക് തന്നെപ്പോലെ ക്രിമിനൽ മൈന്റ് അല്ല. ഞാൻ എന്തിന് അവളെ കൊല്ലണം. ആവശ്യക്കാർ നിങ്ങളൊക്കെ തന്നെയല്ലേ. വാഹിദിന്റെ അമ്മയെ കടിച്ചു കീറി ചളിയിൽ വലിച്ചെറിഞ്ഞ ചെന്നായയല്ലേ നിന്റെ ഉപദേശി..” അവൾ വിൻസെന്റിനോട് പൊട്ടിത്തെറിച്ചു.
“എങ്കിൽ ആ ചെന്നായയുടെ ബുദ്ധി തനിക്ക് നേരെ തിരിയുന്നതിനു മുമ്പ് ഇങ്ങോട്ട് കേറിവരാൻ നോക്ക്. ഞാനീ പറഞ്ഞ കൊലപാതക നാടകം പോലും ആ മനുഷ്യന്റെ ബുദ്ധിയാണ്. വെറുതെ അവിടെ നിന്ന് നിന്നെ സ്നേഹിക്കുന്നവൻ ശത്രുവായി മാറുന്നത് കാണാൻ നിക്കണ്ട.” വിൻസെന്റ് അൽപ്പം മയത്തിൽ സംസാരിക്കാൻ തുടങ്ങി.
“അയാളുടെ ബുദ്ധിയല്ലേ, ഏതായാലും നല്ലതിനാവില്ല. ക്രിമിനൽ സൈക്കോ കിളവൻ.” അവൾ പ്രതിരോധിച്ചു. പക്ഷേ വിൻസെന്റ് അവൾക്ക് അധികം ചിന്തിക്കാൻ അവസരം നൽകിയില്ല.
“ഈ പറഞ്ഞത് അയാളുടെ ബുദ്ധിയല്ല എന്റെ മുന്നറിയിപ്പാണ്. നിന്നോട് അവിടെ വച്ചു തന്നെ പകതീർക്കാനാണ് അങ്ങേര് പറഞ്ഞത്. എന്റെ കട്ട്യോൾ അങ്ങേരുടെ മകളാണെന്ന് പോലും ഓർക്കാതെ എന്തിന് എല്ലാം ചെന്ന് അവളുടെ ചെവിയിലേക്ക് പാടിക്കൊടുത്തു? വാഹിദ് വന്നു രക്ഷിക്കും എന്ന് കരുതിയിട്ടാണോ? ശാരികയുടെ സ്വത്ത് തന്റെ പേരിലേക്ക് എഴുതി വാങ്ങിയിട്ട് അവൻ തന്നെ അവളെ ഇല്ലാതാക്കി എന്ന രീതിയിലാണ് കേസ് മുന്നോട്ട് പോകാൻ പോകുന്നത്. മര്യാദക്ക് കുറച്ചുനാൾ ഇവിടെ വന്നു നിന്ന് ഇവിടുത്തെ കാര്യങ്ങളൊക്കെ ഒന്ന് വെടിപ്പാക്കാൻ നോക്ക്. എന്നിട്ട് താൻ അവനെയോ അല്ലെങ്കിൽ ഏതവനെയാണെന്ന് വച്ചാൽ പ്രേമിക്കായോ പ്രസവിക്കയോ എന്ത് വേണേലും ചെയ്യ്.”
അങ്ങിനെ പലതും പറഞ്ഞും വാശിപിടിച്ചും ഭീഷണിപ്പെടുത്തിയും വിൻസെന്റ് അവളെ മാനസികമായി തളർത്തി. രണ്ട് മൂന്ന് ദിവസം അപ്പനെയും അമ്മയെയും വിളിച്ചു സംസാരിച്ചു കുറച്ചു ദിവസം അവളൊന്നു മാറി നിക്കട്ടെ എന്ന് പറഞ്ഞു സമ്മതിപ്പിച്ചു.
“മോളൊന്നു പോയി നോക്ക്. ഒരിക്കലും മമ്മി മോളെ ഒന്നിനും നിർബന്ധിച്ചിട്ടില്ലല്ലോ. ഇതിപ്പോ മമ്മിക്ക് പേടിയാവുന്നുണ്ട്. മോളെ സ്വന്തം ഇച്ചായൻ ആയിട്ടും അവൻ എന്നതൊക്കെയാ ചെയ്തു കൂട്ടുന്നതെന്ന് മമ്മിക്കും പപ്പയ്ക്കും പണ്ടേ അറിയാമായിരുന്നു. അതോണ്ടാ വേഗം പിടിച്ച് അവന്റെ കെട്ടുനടത്തിയത്. മോൾ വന്നു പറയുന്നില്ലെങ്കിൽ ഒന്നും അറിഞ്ഞതായി ഭാവിക്കണ്ട എന്നേ കരുതിയുള്ളു. മോളെ ആ ജോർജ് എന്നതേലും ചെയ്‌താൽ അത് കൂടി താങ്ങാൻ വയ്യാഞ്ഞിട്ടാ.”
എലിസബത്തിന്റെ മുന്നിൽ നിന്ന് അവളുടെ മമ്മി കണ്ണീർ ഒപ്പിക്കൊണ്ട് പറഞ്ഞു. എലിസബത്ത് അപമാനത്തോടെ സ്വന്തം അമ്മയുടെ നിസ്സഹായതയ്ക്കു മുന്നിൽ തലകുനിച്ചു നിന്നു. താൻ തന്റെ ചേട്ടന്റെ ഒപ്പം കിടക്ക പങ്കിടുന്നതൊക്കെ ആ വാതിലിനു പുറത്ത് അമ്മയും അച്ഛനും അറിയുന്നുണ്ടായിരുന്നു എന്ന തിരിച്ചറിവിൽ അവൾ സ്വത്വബോധത്തിന്റെ അപകർശതയിൽ സ്വയമുരുകി.
