സംസാരിച്ച് ഫോൺ കട്ട് ചെയ്തു. ആ മുഖം ഫോൺ സ്ക്രീനിൽ നിന്ന് മാഞ്ഞുപോയ ആ നിമിഷം എന്റെ നെഞ്ചിൽ ഒരു വലിയ കല്ല് കയറ്റിവെച്ചതുപോലെ വല്ലാത്തൊരു ഭാരവും സങ്കടവും തോന്നി.
കട്ടിലിൽ തലയും താഴ്ത്തി അനങ്ങാതെ ഇരിക്കുന്ന എന്നെക്കണ്ട് രാമേന്ദ്രൻ ചേട്ടൻ ഹാളിൽ നിന്ന് പതുക്കെ എന്റെ അടുത്തേക്ക് വന്നു കസേര വലിച്ചിട്ടു.
എന്റെ തോളിൽ കൈവെച്ച് ചേട്ടൻ ചോദിച്ചു:
“എന്താടാ ഷാജു, നാട്ടിൽ നിന്ന് വന്നിട്ട് ഇത്ര ദിവസമായിട്ടും മുഖത്തൊരു
വാട്ടമൊക്കെ ഉള്ളതുപോലെ! സങ്കടം ഒന്നും ഇതുവരെ മാറിയില്ലേടാ?”
ഞാൻ ഒരു ദീർഘശ്വാസത്തോടെ തലയുയർത്തി ചേട്ടനെ നോക്കി പറഞ്ഞു:
“ഇല്ല ചേട്ടാ… എന്താണെന്ന് എനിക്ക് തന്നെ അറിയുന്നില്ല. ഇതിനുമുമ്പൊക്കെ നാട്ടിൽ പോയിട്ട് തിരിച്ചു വരുമ്പോൾ രണ്ടോ മൂന്നോ ദിവസം കഴിയുമ്പോഴേക്കും ആ ഒരു മൂഡ് ഒക്കെ മാറി സാധാരണ നിലയിലാകാറുള്ളതാ.
പക്ഷേ… ഇത്തവണ കല്യാണം കഴിഞ്ഞ് വന്നതുകൊണ്ടാണോ എന്താണെന്ന് അറിയത്തില്ല, മനസ്സിൽ നിന്ന് ആ വിങ്ങൽ മാത്രം ഒട്ടും മാറുന്നില്ല ചേട്ടാ. അവളെ പിരിഞ്ഞിരിക്കുന്ന ആ ഒരു വിഷമം നെഞ്ചിൽ വന്ന് അടച്ചുപിടിക്കുന്നതുപോലെ…”
അതുകേട്ട് ചേട്ടൻ ഒരു ചെറുചിരിയോടെ എന്റെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു:
“ആടാ … അതൊക്കെ വളരെ സാധാരണമാണ്. കല്യാണം കഴിഞ്ഞിട്ട് വരുന്ന എല്ലാ പ്രവാസികളുടെയും അവസ്ഥ ഇതുതന്നെയാ. പുതിയ ജീവിതത്തിന്റെ ആ ചൂടും സുഖവുമൊക്കെ അറിഞ്ഞ് ഇറങ്ങിപ്പോരുമ്പോൾ ആർക്കായാലും ഈ ഒരു മൂഡും സങ്കടവുമൊക്കെ ഉണ്ടാകും.
നീ മാത്രമല്ലല്ലോടാ, നാട്ടിൽ പെണ്ണിനെ ഇട്ടിട്ട് വരുന്ന പ്രവാസികളുടെയെല്ലാം സ്ഥിതി ഇതാണ്. കുറച്ചുദിവസം കഴിയുമ്പോഴേക്കും അതൊക്കെ ശരിയായിക്കോളും, നീ വിഷമിക്കാതെടാ.”
എന്റെ മുഖത്തെ ആ സങ്കടം മായാതെ ഇരിക്കുന്നത് കണ്ടപ്പോൾ ചേട്ടൻ ഒന്നുകൂടി എന്റെ അടുത്തിരുന്നു. എന്നിട്ട് ഗൗരവത്തോടെ പറഞ്ഞു:
“നീ ഇങ്ങനെ വിഷമിച്ചിരുന്നിട്ട് ഇപ്പോൾ എന്ത് കാര്യമാടാ ഉള്ളത്? അതുകൊണ്ട് വല്ലതും നടക്കുമോ? നീ ഒരു കാര്യം ചെയ്യ്, നാളെത്തന്നെ ഓഫീസിൽ പോയി മാനേജരോട് സംസാരിച്ച് ഒരു ഫാമിലി വിസയ്ക്ക് അപ്ലൈ ചെയ്യ്.
എന്നിട്ട് നിന്റെ ഭാര്യയെ ഇങ്ങോട്ട് കൊണ്ടു പോരൂ. അപ്പോൾ പിന്നെ രാവിലെയൊക്കെ ജോലി കഴിഞ്ഞു വന്നാല് കൂടെയൊരു പെണ്ണുണ്ടാവുമല്ലോ, നിനക്ക് സമാധാനത്തോടെ ഇവിടെ നിൽക്കാല്ലോടാ.”
അതുകേട്ട് ഞാൻ ഒരു ദീർഘശ്വാസത്തോടെ തലയാട്ടി ചേട്ടനോട് പറഞ്ഞു:
“അതൊക്കെ ഞാൻ ആലോചിക്കാതെ ഇരുന്നിട്ടില്ല ചേട്ടാ… അങ്ങനെയൊക്കെ കൊണ്ടുവരണമെന്ന് എനിക്കും
ആഗ്രഹമുണ്ട്. പക്ഷേ, എനിക്ക് ആ മാനേജറുടെ മുന്നിൽ ചെന്ന് ഇതൊക്കെ സംസാരിക്കാൻ ഒരു മടി തോന്നി. അതുകൊണ്ടാ.”
ചേട്ടൻ എന്റെ തോളിൽ തട്ടി കടുപ്പത്തിൽ തന്നെ പറഞ്ഞു:
“ഏയ്, നീ ഇങ്ങനെ ഓരോന്നും ഓർത്ത് മടിപിടിച്ച് നിന്നിരുന്നെങ്കിൽ ജീവിതത്തിൽ ഒരു കാര്യവും നടക്കില്ലടാ! നിനക്ക് വല്ലതും
വേണമെന്നുണ്ടെങ്കിൽ നീ തന്നെ മുന്നിട്ടിറങ്ങി സംസാരിക്കണം.
ഓഫീസിൽ പോയി നിന്റെ കാര്യം തുറന്നു പറ. ഇനി അതല്ല, ഞാന് സംസാരിക്കണം എന്നുണ്ടെങ്കിൽ ഞാൻ മാനേജരോട് സംസാരിച്ചു നോക്കാം.”
ചേട്ടന്റെ ആ വാക്കുകൾ കേട്ടപ്പോൾ എന്റെ ഉള്ളിൽ എവിടെയോ ഒരു ധൈര്യം കയറിവന്നു. ഞാൻ പെട്ടെന്ന് മുഖം ഉയർത്തി ചേട്ടനെ നോക്കി ഉറപ്പിച്ചു പറഞ്ഞു:
“അതല്ല ചേട്ടാ… ചേട്ടൻ പറഞ്ഞത് ശരിയാ, ഇനി ഇങ്ങനെ മടിപിടിച്ച് കൈയുംകെട്ടി
ഇരുന്നിട്ട് ഒരു കാര്യവുമില്ല. ഞാൻ എന്തായാലും നാളെത്തന്നെ ഓഫീസിലേക്ക് ചെല്ലുന്നുണ്ട്, മാനേജരെ കണ്ട് സംസാരിച്ച് കാര്യങ്ങൾ ഒക്കെ തീർപ്പാക്കുന്നുണ്ട്!”
അങ്ങനെ പറഞ്ഞു കഴിഞ്ഞപ്പോൾ പെട്ടെന്ന് എന്റെ മനസ്സിൽ വേറൊരു സംശയം കയറിവന്നു. ഞാൻ ചേട്ടനോട് ചോദിച്ചു:
“ചേട്ടാ… വിസയൊക്കെ ശരിയായി അവൾ ഇങ്ങോട്ട് വരുമ്പോൾ അവൾ എവിടെ നിൽക്കും? നമ്മൾ വേറെ ഫ്ലാറ്റിലോട്ട് മാറിപ്പോകേണ്ടി വരില്ലേ? ഞാൻ മാത്രം ഇവിടെനിന്ന് വേറെ ഫ്ലാറ്റിലോട്ട് പോകുമ്പോൾ ഇവിടുത്തെ ഈ വലിയ റൂമിന് വേറെ ആരെെയെങ്കിലും റെന്റിന് കിട്ടേണ്ടി വരില്ലേ?
