നിധിയുടെ കാവൽക്കാരൻ – 28 1അടിപൊളി  

കാറുകളുടെ വാതിലുകൾ ഒന്നിനുപുറകെ ഒന്നായി തുറക്കപ്പെട്ടു. കറുത്ത സ്യൂട്ടും നീളൻ കോട്ടും ധരിച്ച നിരവധി പുരുഷന്മാരും സ്ത്രീകളുമാണ് അതിൽ നിന്നും പുറത്തിറങ്ങിയത്. അവരുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസങ്ങളുമുണ്ടായിരുന്നില്ല.

ഒരോരുത്തരുടെയും കൈകളിൽ മാരകമായ തോക്കുകളും, കോടമഞ്ഞിൽ വെട്ടിത്തിളങ്ങുന്ന മൂർച്ചയേറിയ വലിയ വാളുകളുമുണ്ടായിരുന്നു. അച്ചടക്കമുള്ള ഒരു വലിയ സൈന്യത്തെപ്പോലെ അവർ കാറുകൾക്ക് ചുറ്റുമായി അണിനിരന്നു.

എന്നാൽ മുന്നിലെ കാറുകളിൽ നിന്നും പുറത്തിറങ്ങിയവർ അവരിൽ നിന്നും തികച്ചും വ്യത്യസ്തരായിരുന്നു. അത് കണ്ട റോസിന്റെയും കൃതികയുടെയും കണ്ണുകൾ വിസ്മയം കൊണ്ടും ഭയം കൊണ്ടും വിടർന്നു.

കറുത്ത സ്യൂട്ടുകൾക്ക് പകരം, പൗരാണിക കാലത്തെ സമുറായി പോരാളികളെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളായിരുന്നു അവർ ധരിച്ചിരുന്നത്.

കാറ്റിൽ പാറിപ്പറക്കുന്ന കറുത്ത മേലങ്കിയും, അയഞ്ഞ വലിയ പാന്റും, അരയിൽ വീതിയുള്ള വെള്ളക്കച്ചയും കെട്ടിയ ആ വസ്ത്രധാരണത്തെ അവർ അത്ഭുതത്തോടെ നോക്കിനിന്നു…..

ഇരുട്ടിന്റെ പുരോഹിതന്മാരെപ്പോലെ തോന്നിക്കുന്ന ആ വസ്ത്രം ധരിച്ചവരുടെ ഓരോ ചലനങ്ങളിലും, കാഴ്ചക്കാരുടെ സിരകളിലെ ചോര മരവിപ്പിക്കുന്ന വലിയൊരു ഗാംഭീര്യവും മരണത്തിന്റെ തണുപ്പുമുണ്ടായിരുന്നു….

അവരുടെ കൈകളിലെ നീളൻ വാളുകൾ നിലത്തുമുട്ടിയാണ് കിടന്നിരുന്നത്.

അവരെ ഒറ്റനോട്ടത്തിൽത്തന്നെ റോസിനും കൃതികയ്ക്കും ഒരു കാര്യം വളരെ വ്യക്തമായി മനസ്സിലായി. എന്തിനും മടികാണിക്കാത്ത കൊടും രാക്ഷസൻമാരാണവർ.ജീവനെടുക്കാൻ യാതൊരു മടിയുമില്ലാത്തവർ.

അവിടെയൊരു ഏറ്റുമുട്ടൽ ഉണ്ടായാൽ, ഈ വലിയ ആയുധധാരികളുടെ സംഘത്തെ തോൽപ്പിക്കാനോ, ഒരു നിമിഷം ഒന്ന് തടഞ്ഞുനിർത്താൻ പോലുമോ തങ്ങൾ രണ്ടുപേർക്കും കഴിയില്ലെന്ന ഭയാനകമായ യാഥാർത്ഥ്യം അവരുടെ നെഞ്ചിടിപ്പ് കൂട്ടി.

ഒരു വൻമതിൽ പോലെയാണ് ആ പട അവിടെ നിലയുറപ്പിച്ചിരിക്കുന്നത്.

അതിനിടയിൽ, വ്യൂഹത്തിന്റെ ഏറ്റവും മുന്നിൽ കിടന്നിരുന്ന ആ വലിയ കാറിന്റെ മുൻവാതിൽ തുറക്കപ്പെട്ടു. അതിൽ നിന്നും ആദ്യം പുറത്തേക്കിറങ്ങിയ കാൽപ്പാദങ്ങൾ കണ്ടപ്പോൾ തന്നെ കൃതികയുടെ ശ്വാസം നിലച്ചു. അതെ, അവളാണ്… ആ ചുവന്ന മുടിക്കാരി!

ഇരുട്ടിലും അഗ്നിപോലെ തിളങ്ങുന്ന അവളുടെ ചുവന്ന മുടിയിഴകളും, ക്രൂരത നിറഞ്ഞ കണ്ണുകളും അവർക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞു.

അധികാരഭാവത്തോടെ അവൾ മുന്നോട്ട് നടന്നതും, ആ കാറിന്റെ പിൻസീറ്റുകളിൽ നിന്നും മറ്റുചിലർ കൂടി പുറത്തിറങ്ങി. അവരെ കണ്ടതും റോസ് അറിയാതെ കൃതികയുടെ കൈകളിൽ മുറുകെപ്പിടിച്ചുപോയി.

മറ്റാരുമായിരുന്നില്ല അത്, അന്ന് തങ്ങളുടെ ട്രെയിനിങ്

ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് പ്രശ്നമുണ്ടാക്കിയ അതേ യുവാക്കളും യുവതികളും!

പഴയ അതേ അഹങ്കാരവും പകയും അവരുടെ മുഖത്ത് ഇപ്പോഴുമുണ്ടായിരുന്നു. സംഹാരവസ്ത്രമണിഞ്ഞ ആ പോരാളികൾക്കിടയിലൂടെ, ആ ചുവന്ന മുടിക്കാരിയുടെ പിന്നാലെ മരണത്തിന്റെ മാലാഖമാരെപ്പോലെ അവരും നടന്നുനീങ്ങി.

വരാൻ പോകുന്ന വലിയൊരു രക്തച്ചൊരിച്ചിലിന്റെ രംഗവേദിയായി ആ മലമ്പാത മാറിക്കഴിഞ്ഞിരുന്നു!..

റോസിന്റെയും കൃതികയുടെയും കൺമുന്നിലൂടെ, നിഹാരയും സംഘവും കനത്ത കോടമഞ്ഞിനെ വകഞ്ഞുമാറ്റി ആ മലമ്പാതയിലൂടെ മുന്നോട്ട് നടന്നുതുടങ്ങി.

മരണത്തിന്റെ തണുപ്പുള്ള കാറ്റിൽ അവരുടെ കറുത്ത മേലങ്കികൾ പാറിപ്പറക്കുന്നുണ്ടായിരുന്നു. ആ വലിയ കൊലയാളിപ്പടയിലെ ഭൂരിഭാഗം പേരും അവർക്ക് പിന്നാലെ ആ മഞ്ഞിലേക്ക് മറഞ്ഞു.

എന്നാൽ എല്ലാവരും പോയിരുന്നില്ല. അവരിൽ കുറച്ചുപേർ ആ വഴിയുടെ തുടക്കത്തിൽ തന്നെ ആയുധങ്ങളുമായി നിലയുറപ്പിച്ചു.

ഇരയെ കാത്തിരിക്കുന്ന മൃത്യുവിന്റെ കാവൽനായ്ക്കളെപ്പോലെ, ഒരിഞ്ചുപോലും അനങ്ങാതെ അവർ ആ പാതയ്ക്ക് കുറുകെ ഒരു കോട്ടയൊരുക്കി നിന്നു.

ഇനി എന്ത് ചെയ്യണമെന്നറിയാതെ റോസ് കൃതികയോട് ചോദിച്ചു:

“എടീ… ഇനി നമ്മളെന്ത് ചെയ്യും?”

Leave a Reply

Your email address will not be published. Required fields are marked *