ഒരു ഗതിയും പരഗതിയുമില്ലാതെ, മുന്നിൽ നടക്കുന്ന ആ വലിയ അപകടത്തെ മനസ്സുരുകി ശപിച്ചുകൊണ്ട് അവളും കൃതികയുടെ പിന്നാലെ നടന്നു.
പ്രധാന വഴിയിൽ ആയുധമേന്തി നിൽക്കുന്ന ആ വലിയ കൊലയാളിപ്പടയുടെ കണ്ണുവെട്ടിച്ച്, രണ്ട് പെരുച്ചാഴികളെപ്പോലെ പതുങ്ങിപ്പതുങ്ങി അവർ ആ കാടിന്റെ അതിർത്തി കടന്നു.
നിമിഷങ്ങൾക്കകം, പുറത്തെ ലോകത്ത് നിന്നും പൂർണ്ണമായും ഒറ്റപ്പെട്ട്, മരവിപ്പിക്കുന്ന തണുപ്പും മരണത്തിന്റെ നിശ്ശബ്ദതയും തളംകെട്ടിനിൽക്കുന്ന ആ കൊടുംകാടിനുള്ളിലേക്ക് അവർ രണ്ടുപേരും ചെന്നെത്തി.
ശപിക്കപ്പെട്ട ആത്മാക്കളുടെ മണ്ണിലേക്ക് അവരുടെ കാൽപ്പാദങ്ങൾ പതിഞ്ഞുകഴിഞ്ഞിരുന്നു!
കൊടുംകാടിന്റെ വന്യമായ ഇരുളിലേക്ക് ചുവടുവെച്ചതും ചുറ്റുമുള്ള വായുവിന് കനത്ത മരവിപ്പ് പടർന്നു.
ഇനി മുന്നോട്ട് വെറുംകൈയോടെ പോവുക അസാധ്യമാണെന്ന് കൃതികയ്ക്കും റോസിനും ഒരുപോലെ ബോധ്യമായി.
ആത്മാക്കളുടെ മടയിലേക്ക് കടക്കുന്നതിന് മുൻപ് തങ്ങളുടെ പൂർണ്ണ ശക്തിയും പുറത്തെടുത്തേ മതിയാകൂ.
രണ്ടുപേരും ഒരേസമയം നിശ്ചലരായി നിന്ന് വലതുകൈകൾ ശൂന്യതയിലേക്ക് നീട്ടിപ്പിടിച്ചു. കാതുകൾ തുളച്ചുകയറുന്ന കാറ്റിന്റെ ഇരമ്പലിനിടയിലൂടെ അവരുടെ ചുണ്ടുകൾ പുരാതനമായ ആയുധമന്ത്രം അതിവേഗം ഉരുവിടാൻ തുടങ്ങി
മന്ത്രം അവസാനിച്ച ആ ക്ഷണത്തിൽ, ചുറ്റുമുള്ള കറുത്ത ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് രണ്ട് വ്യത്യസ്ത നിറങ്ങളിലുള്ള പ്രകാശവലയങ്ങൾ അവരുടെ ഉള്ളംകൈകളിൽ രൂപപ്പെട്ടു.
കൃതികയുടെ കൈകളിലേക്ക് അവതരിച്ചത് മാന്ത്രികശക്തിയുള്ള ഒരു ഇരട്ടവാളായിരുന്നു ‘രുദ്രദണ്ഡം’!
കടുംചുവപ്പ് നിറത്തിൽ തീക്കനലുകൾ ചിതറുന്ന ആ വാളുകളുടെ അറ്റത്ത് സർപ്പത്തിന്റെ കണ്ണുകൾ പോലെയുള്ള മാണിക്യക്കല്ലുകൾ പതിപ്പിച്ചിരുന്നു. വാൾ വീശുമ്പോൾ തന്നെ വായുവിൽ തീപ്പൊരികൾ ചിതറുന്നത്ര ഉഗ്രമായ ആയുധം!
റോസിന്റെ കൈകളിലേക്ക് വന്നത് നീല പ്രകാശം വമിക്കുന്ന കൊടുംവിഷമുള്ള ഒരു ചാട്ടുളിയായിരുന്നു ‘കാലപാശം’!
അറ്റത്ത് ചന്ദ്രക്കലയുടെ ആകൃതിയിലുള്ള കൊളുത്തുകളും, പിടിയിൽ പുരാതന ലിപികളും കൊത്തിവെച്ച ആ ആയുധത്തിൽ നിന്നും ഒരുതരം നീല പുക വായുവിലേക്ക് പടരുന്നുണ്ടായിരുന്നു. ശത്രുവിന്റെ ജീവനെയൊന്നാകെ തളർത്താൻ പോന്ന മാരകായുധം.
കയ്യിലെ ആയുധങ്ങളുടെ ഭാരവും അതിൽ നിന്നൊഴുകിയ അമാനുഷിക ഊർജ്ജവും സിരകളിലേക്ക് പടർന്നപ്പോൾ കൃതികയുടെ ചുണ്ടിലൊരു വന്യമായ പുഞ്ചിരി വിരിഞ്ഞു. അവൾ റോസിന് നേരെ നോക്കി തന്റെ ഇരട്ടവാളുകൾ വായുവിൽ ചുഴറ്റി.
“എന്നാ തുടങ്ങിയാലോ?”
കൃതിക ചോദിച്ചു.
“തുടങ്ങാം!”
റോസിന്റെ കണ്ണുകളിലും അതുവരെയില്ലാത്ത ഒരു വേട്ടക്കാരിയുടെ തീക്ഷ്ണത തിളങ്ങി.
അടുത്ത നിമിഷം, തങ്ങളുടെ സർവ്വ ശക്തിയുമെടുത്ത് അവർ മുന്നോട്ട് കുതിച്ചുപാഞ്ഞു!
ആത്മാക്കളുടെ വാസസ്ഥലമായ ആ കൊടുംകാടിന്റെ ഹൃദയത്തിലൂടെ ഗുഹയും ലക്ഷ്യം വെച്ചായിരുന്നു അവരുടെ ആ ഓട്ടം.
കൂറ്റൻ മരങ്ങളുടെ വേരുകളും വിഷമുള്ള മുൾപ്പടർപ്പുകളും അവരുടെ കാലടികൾക്ക് മുന്നിൽ തടസ്സമായില്ല. ഒരു കൊടുങ്കാറ്റുപോലെ അവർ കാടിന്റെ ഇരുളിലൂടെ ചീറിപ്പാഞ്ഞു. അവരുടെ ശരീരത്തിൽ നിന്നും പ്രവഹിച്ച ചുവപ്പും നീലയും പ്രകാശങ്ങൾ ആ കറുത്ത മരങ്ങൾക്കിടയിലൂടെ മിന്നൽപ്പിണരുകൾ പോലെ പാഞ്ഞുപോയി.
കാട്ടിലെ ഉണക്കയിലകളെ ചവിട്ടിമെതിച്ചുകൊണ്ട്, മരണത്തെപ്പോലും വെല്ലുവിളിക്കുന്ന വേഗതയിൽ ആ രണ്ടു പെൺപുലികളും കാടിന്റെ ഉള്ളറകളിലേക്ക് ഓടിക്കയറി!
കാടിന്റെ ഉള്ളറകളിലേക്ക് കുറച്ചുദൂരം പാഞ്ഞുപോയതും, പെട്ടെന്ന് മരങ്ങൾക്കിടയിൽ നിന്നും ഉണങ്ങിയ ചുള്ളിക്കമ്പുകൾ ഒടിയുന്ന നേരിയൊരു ശബ്ദം അവരുടെ കാതുകളിൽ പതിച്ചു.
ഇരുവരുടെയും ഓട്ടം ഒറ്റ നിമിഷം കൊണ്ട് നിശ്ചലമായി.
യാതൊരു ആലോചനയ്ക്കും നിൽക്കാതെ, പരസ്പരം പുറംതിരിഞ്ഞ്, ഒരാൾക്ക് മറ്റൊരാൾ കണ്ണെന്നവണ്ണം കൃതികയും റോസും വട്ടത്തിൽ നിലയുറപ്പിച്ചു.
നാലുപാടുമുള്ള ഇരുട്ടിലേക്ക് അവർ തങ്ങളുടെ ആയുധങ്ങൾ നീട്ടിപ്പിടിച്ചു. കാറ്റിൽ ഇലകൾ പരസ്പരം ഉരസുന്നതല്ലാതെ മറ്റൊരു ചലനവുമില്ല.
