വല്ലാത്തൊരു ചിരിയും മുഖത്തേന്തി കാട്ടിലെ ഇരുട്ടിലേക്ക് അവർ വീണ്ടും ചുവടുവെച്ചു. ആത്മാക്കൾക്ക് പോലും ഭയം തോന്നുന്ന വിധത്തിൽ ക്രൂരവും തമാശയും കലർന്നൊരു വല്ലാത്ത ഉന്മാദത്തോടെ ആ രണ്ടുപേരും മുന്നോട്ട് നീങ്ങി!
ആ കാട്ടിലെ ഇരുട്ടിലൂടെ പിന്നീട് നടന്നത് ഒരു ഒന്നൊന്നര വേട്ടയായിരുന്നു.
ഭയം മാറി തലയ്ക്ക് വെളിവുകേട് കയറിയ റോസും കൃതികയും ആ കാടിനെ അക്ഷരാർത്ഥത്തിൽ ഒരു കശാപ്പുശാലയാക്കി മാറ്റി.
മരങ്ങൾക്ക് പിന്നിൽ നിന്നും വായുവിൽ ഒഴുകിനടന്നും ഭയപ്പെടുത്താൻ നോക്കിയ ആത്മാക്കൾക്ക് തെറ്റി.
“ഇങ്ങോട്ട് വാ മൈരോളേ…” എന്നും പറഞ്ഞ് ചാടിവീഴുന്ന റോസിനെക്കണ്ട് പല പ്രേതങ്ങളും തിരിഞ്ഞോടാൻ തുടങ്ങി. ഓടുന്നവന്റെയും പോകുന്നവന്റെയും തലമണ്ട നോക്കി കൃതിക തന്റെ രുദ്രദണ്ഡം വെട്ടിത്തിരിച്ചു.
“കൃതികേ… ലെഫ്റ്റിൽ രണ്ടെണ്ണം ചാടാൻ നോക്കുന്നു!”
റോസ് ആവേശത്തോടെ വിളിച്ചുപറഞ്ഞു.
കൃതിക ചാടിയുയർന്ന് ഒറ്റക്കറക്കം.
ആകാശത്തുവെച്ചുതന്നെ ആ രണ്ട് ചാരരൂപങ്ങളെയും അവൾ ഈർക്കിലി വെട്ടുന്ന ലാഘവത്തോടെ നെടുകെ പിളർന്നു.
താഴേക്ക് വീഴുന്നതിനുമുൻപേ രണ്ടും ചാരപ്പൊടിയായി റോസിന്റെ തലയിലേക്ക് ഉതിർന്നു വീണു.
“ഛെ! എന്റെ തലയിൽ കൊണ്ട് ചാരമിടാതെടീ ചെറ്റേ… ഇത് കുളിച്ചുവന്ന മുടിയാ!”
റോസ് തല തട്ടിക്കുടഞ്ഞ് പരാതി പറഞ്ഞു.
ചില കുട്ടിപ്രേതങ്ങൾ മരത്തിന്റെ കൊമ്പിലിരുന്ന് ഇവരെക്കണ്ട് തിരിഞ്ഞോടാൻ തുടങ്ങിയപ്പോൾ, കൃതിക ഓടിച്ചെന്ന് അതിന്റെ കാലിൽ പിടിച്ച് നിലത്തടിച്ച് വെണ്ണീറാക്കി.
“എങ്ങോട്ടാടാ ഓടുന്നേ? ആത്മാക്കളുടെ പേര് കളയാൻ ഇറങ്ങിയിരിക്കുന്നു!”
കൃതികയുടെ ഭാവം കണ്ടാൽ തോന്നും ഏതോ ചന്തയിൽ മീൻ വെട്ടാൻ നിൽക്കുകയാണെന്ന്.
നൂറ്റാണ്ടുകളായി മനുഷ്യന്റെ ചോര ഊറ്റിക്കുടിക്കാൻ കാത്തിരുന്ന ആ കാട്, ഈ രണ്ട് പെണ്ണുങ്ങളുടെ തല്ലും തൊഴിയും കണ്ട് അക്ഷരാർത്ഥത്തിൽ ഭയന്നുവിറച്ചു.
അങ്ങനെ വഴിയിൽ കണ്ട സകലമാന ആത്മാക്കളെയും ചാരപ്പൊടിയാക്കി ഓടിപ്പാഞ്ഞ്, ഒടുവിൽ അവർ ലക്ഷ്യസ്ഥാനത്തിന് തൊട്ടടുത്തെത്തി.
മുന്നിലെ
കാഴ്ച കണ്ടതും പെട്ടെന്ന് കൃതിക റോസിന്റെ കൈപിടിച്ച് വലിച്ച് തൊട്ടടുത്തുള്ള ഒരു കൂറ്റൻ മരത്തിന്റെ മറവിലേക്ക് ഒതുക്കി നിർത്തി.
രണ്ടുപേരും തങ്ങളുടെ ആയുധങ്ങളുടെ പ്രകാശം ഒതുക്കിപ്പിടിച്ച് ശ്വാസമടക്കിനിന്നു.
ഭയാനകമായ ആ വലിയ ഗുഹാമുഖം അവർക്ക് തൊട്ടുമുന്നിലായി കാണാമായിരുന്നു. ഗുഹയുടെ ഉള്ളിൽ നിന്നും ചോരയുടെയും ചന്ദനത്തിരിയുടെയും നേരിയൊരു ഗന്ധം പുറത്തേക്ക് ഒഴുകിവരുന്നുണ്ട്.
എന്നാൽ അതിനേക്കാൾ അവരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് ഗുഹയുടെ കവാടമായിരുന്നു.
കവാടത്തിന് ഇരുവശത്തുമായി, ഭീമാകാരമായ ശരീരപ്രകൃതിയുള്ള രണ്ട് കാവൽക്കാർ ചുറ്റും കണ്ണോടിച്ച് ഉറച്ചുനിൽക്കുന്നുണ്ട്.
നിഹാരയുടെ ആ കൊലയാളിപ്പടയിലെ കൊടുംക്രൂരന്മാരായ രണ്ട് പോരാളികൾ! കാട്ടിലെ കളി കഴിഞ്ഞ് ഇനി തുടങ്ങാൻ പോകുന്നത് യഥാർത്ഥ മരണക്കളിയാണെന്ന് ആ പാറപോലെയുള്ള കാവൽക്കാരെ നോക്കിനിന്ന റോസിനും കൃതികയ്ക്കും വ്യക്തമായി മനസ്സിലായി.
ഇത്രയും നേരം കാട്ടിലെ ആത്മാക്കളുടെ മേക്കിട്ടു കയറിയ ധൈര്യമൊക്കെ ചോർന്നുപോയ അവസ്ഥ.
“എടീ കൃതികേ… ഇനി എന്ത് ചെയ്യും?”
റോസ് പതിഞ്ഞ സ്വരത്തിൽ, വിക്കിവിക്കി ചോദിച്ചു.
“എനിക്കുമറിയില്ല…”
കൃതിക ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു.
അവർ രണ്ടുപേരും മരത്തിന്റെ പിന്നിലിരുന്ന് ആ കാവൽക്കാരെത്തന്നെ കുറച്ചുനേരം നിരീക്ഷിച്ചുകൊണ്ടിരുന്നു. അവരുടെ ഓരോ ചലനങ്ങളിലും വർഷങ്ങളുടെ പരിശീലനവും കൊടുംക്രൂരതയും തെളിഞ്ഞുനിന്നിരുന്നു.
നേരിയൊരു അനക്കം പോലും ആ മലഞ്ചെരുവിൽ ഉണ്ടാക്കാൻ കഴിയാത്തത്ര ഭയാനകമായ അന്തരീക്ഷം.
പെട്ടെന്നാണ് കൃതിക എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ റോസിന് നേരെ തിരിഞ്ഞത്.
“എഡി… നിനക്ക് അതിലൊരാളെ മാനേജ് ചെയ്യാൻ പറ്റുമോ?”
ആ ചോദ്യം കേട്ടതും റോസ് ഞെട്ടി കണ്ണുമിഴിച്ചു.
“നീ കാര്യമായിട്ട് തന്നെയാണോ ഈ ചോദിക്കുന്നത്? അവന്മാരുടെ ദേഹത്തെ മസിൽസ് കണ്ടില്ലേ നീ? ഒരൊറ്റ അടി തന്നാൽ നമ്മൾ രണ്ടുപേരും തെറിച്ചുപോകും!”
