നിധിയുടെ തല എന്റെ തലയിണയോട് ചേർന്നു കിടക്കുന്നു. അവളുടെ മുഖത്തെ ആ ഗൗരവവും സ്നേഹവുമെല്ലാം മാഞ്ഞുപോയിരിക്കുന്നു.
രണ്ടുപേരുടെയും കണ്ണുകൾ പാതി തുറന്നിട്ടുണ്ടായിരുന്നു.
ആ തുറിച്ചു നോക്കുന്ന കണ്ണുകൾ… അത് എന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്നതുപോലെ.
‘നീ കാരണമാണ്… നീയാണ് ഞങ്ങളെ കൊന്നത്…’ എന്ന് ആ കണ്ണുകൾ എന്നോട് വിളിച്ചു പറയുന്നതുപോലെ.
അവരുടെ കഴുത്തിൽ നിന്നും മാംസവും എല്ലുകളും പുറത്തേക്ക് തള്ളി നിൽക്കുന്നു. ചോരയുടെ ഗന്ധം ആ മുറി മുഴുവൻ നിറഞ്ഞു.
എനിക്ക് ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി.
“ഇല്ല… ഇല്ല… എന്റെ ആമി… എന്റെ നിധി…”
ഞാൻ അലറിക്കരയാൻ ശ്രമിച്ചു. പക്ഷേ ശബ്ദം പുറത്തു വരുന്നില്ല. ഞാൻ ആ കാഴ്ച കണ്ടുനിൽക്കാനാവാതെ നെഞ്ചുപൊട്ടി തറയിലേക്ക് വീണു.
“ദേവാ…!!”
ആരോ എന്നെ കുലുക്കി വിളിക്കുന്നു.
ഞാൻ ഞെട്ടിപ്പടഞ്ഞ് എഴുന്നേറ്റു. കിതച്ചുകൊണ്ട് ഞാൻ ചുറ്റും നോക്കി.
വെളിച്ചം… മുറിയിൽ നിറയെ വെളിച്ചമുണ്ട്.
എന്റെ മുന്നിൽ, എന്നെ കെട്ടിപ്പിടിച്ച് ഇരിക്കുന്ന നിധി. അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.
“എന്താ…? എന്തുപറ്റി ദേവാ…? നീ എന്താ ഈ കാണിക്കുന്നേ…?”
അവൾ വെപ്രാളത്തോടെ എന്റെ മുഖം കൈകളിൽ കോരിയെടുത്തു.
ഞാൻ വിറയലോടെ ബെഡിലേക്ക് നോക്കി.
രക്തമില്ല… അറുത്തു മാറ്റപ്പെട്ട തലകളില്ല…
എല്ലാം… എല്ലാം വെറുമൊരു സ്വപ്നമായിരുന്നു. ഭയപ്പെടുത്തുന്ന ഒരു പേടിസ്വപ്നം.
എന്റെ ശ്വാസം നേരെ വീണു. ഞാൻ നിധിയെ വലിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ചു. എനിക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല.
“ഒന്നുമില്ല വാവേ… ഒന്നുമില്ലടാ…”
അവൾ എന്റെ മുതുകിൽ തഴുകി ആശ്വസിപ്പിച്ചു. അവളുടെ ചൂടുള്ള കണ്ണുനീർ എന്റെ തോളിലൂടെ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു.
ഞാൻ പതുക്കെ തലയുയർത്തി നോക്കി.
കട്ടിലിന്റെ ഒരറ്റത്ത്, കാലുകൾ മടക്കി വെച്ച് ആമി ഇരിക്കുന്നു.
അവൾ കരയുകയായിരുന്നു. കുറ്റബോധം കൊണ്ട് അവൾക്ക് എന്റെ മുഖത്തു നോക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.
താൻ കാരണമാണ് എനിക്ക് ഈ അവസ്ഥ വന്നത് എന്ന ചിന്ത അവളെ നീറ്റുന്നുണ്ടാവണം. അവളുടെ കണ്ണുകൾ വീർത്തിട്ടുണ്ട്. ഒരു ചെറിയ കുഞ്ഞിനെപ്പോലെ അവൾ വിതുമ്പുന്നു.
അവളുടെ ആ ഇരിപ്പ് കണ്ടപ്പോൾ എന്റെ ഉള്ളൊന്നു പിടഞ്ഞു.
ഞാൻ അവൾക്ക് നേരെ കൈ നീട്ടി.
“ഇങ്ങ് വാടി…”
എന്റെ ശബ്ദം ഇടറി.
അവൾ മുഖമുയർത്തി എന്നെ നോക്കി. എന്റെ ക്ഷണം കണ്ടതും അവൾക്ക് പിടിച്ചു നിൽക്കാനായില്ല. പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ ഓടി വന്ന് നിധിക്കൊപ്പം എന്നെ കെട്ടിപ്പിടിച്ചു.
“സോറി… ഞാ..ഞാൻ കാരണമാ…”
അവൾ എന്റെ നെഞ്ചിൽ മുഖം അമർത്തിക്കൊണ്ട് പറഞ്ഞു.
“സാരമില്ലഡി… നിനക്ക് ഒന്നും പറ്റിയില്ലല്ലോ… അത് മതി എനിക്ക്…”
ഞാൻ അവരുടെ രണ്ടുപേരുടെയും തലയിൽ ഉമ്മ വെച്ചു. ഒന്നും സംഭവിച്ചിട്ടില്ല എന്ന ആശ്വാസത്തിൽ ഞങ്ങൾ മൂന്നുപേരും പരസ്പരം വിട്ടുമാറാതെ ഇരുന്നു.
എന്നാൽ…
ആ നിശബ്ദതയിലും, എന്റെ കാതുകളിൽ അപ്പോഴും ആ ശബ്ദം മുഴങ്ങുന്നുണ്ടായിരുന്നു.
അതൊരു സ്വപ്നമായിരുന്നില്ലേ? പിന്നെ എന്തിനാണ് ആ ക്ഷേത്രമണി മുഴക്കം ഞാൻ ഇപ്പോഴും കേൾക്കുന്നത്?
ഞാൻ സംശയത്തോടെ ജനലിലേക്ക് നോക്കി. പുറത്ത് കൂരിരുട്ട് മാത്രം. പക്ഷേ ആ മണിമുഴക്കം… അത് എന്റെ മനസ്സിനുള്ളിലാണോ, അതോ പുറത്താണോ എന്ന് തിരിച്ചറിയാനാവാതെ ഞാൻ ഇരുന്നു.
ഞങ്ങൾ മൂന്നുപേരും പരസ്പരം കെട്ടിപ്പിടിച്ച് ഇരിക്കുമ്പോഴാണ് മുറിയുടെ വാതിൽ തുറന്നത്.
ശബ്ദം കേട്ട് ഞങ്ങൾ തിരിഞ്ഞു നോക്കി.
കൃതിക, റോസ്, സച്ചിൻ, രാഹുൽ… എല്ലാവരും കൂടി അകത്തേക്ക് വന്നു. അവരുടെ മുഖത്ത് ആശ്വാസവും ആകാംഷയും ഒരേസമയം നിഴലിക്കുന്നുണ്ടായിരുന്നു.
“എഴുന്നേറ്റോ…? എങ്ങനെയുണ്ട് ദേവാ ഇപ്പോൾ…?”
