അക്കൂട്ടത്തിൽ പ്രായമായവർ മുതൽ കൗമാരക്കാർ വരെയുണ്ടായിരുന്നു. ആരും വെറുതെ ഇരിക്കുന്നില്ല. എല്ലാവരും എന്തൊക്കെയോ കാര്യങ്ങളിൽ മുഴുകിയിരിക്കുകയാണ്. ഒരു വീട് എന്നതിലുപരി, കല്യാണദിവസം പോലത്തെ ഒരു അന്തരീക്ഷം.
ഇതൊക്കെ കണ്ടപ്പോൾ കൃതിക മെല്ലെ എന്റെ അടുത്തേക്ക് നീങ്ങി. അവൾ ചുറ്റും ഒന്ന് കണ്ണോടിച്ച ശേഷം എന്റെ ചെവിയിൽ സംശയത്തോടെ ചോദിച്ചു:
“ദേവാ… നമുക്ക് സ്ഥലം മാറിപ്പോയോ…? ഇത് ആ പ്രൊഫസറുടെ വീട് തന്നെയാണോ…?”
ഞാൻ ചുറ്റും നോക്കി. എനിക്കും അതേ സംശയമുണ്ടായിരുന്നു.
“ആവോ…”
ഞാൻ ചുമലിലേറ്റി.
എന്ത് പറയണമെന്നറിയാതെ നിൽക്കുമ്പോഴാണ്, നരച്ച മുടി പിന്നിയിട്ട ഒരു പാട്ടി (വയസ്സായ സ്ത്രീ) വളരെ വേഗത്തിൽ ഞങ്ങളുടെ മുന്നിലൂടെ നടന്നു പോയത്.
അവരുടെ കയ്യിൽ പൂജാപാത്രങ്ങൾ എന്തോ ഉണ്ടായിരുന്നു.
“അമ്മൂമ്മേ… ഇവിടെ… പ്രൊഫസർ എവിടെയുണ്ട്…?”
രാഹുൽ പെട്ടെന്ന് അവരുടെ മുന്നിലേക്ക് കയറി ചോദിച്ചു
ആ ചോദ്യം കേട്ടിട്ടും അവർ നിൽക്കാൻ പോലും കൂട്ടാക്കിയില്ല. നടപ്പത്തിനിടയിൽ തന്നെ അവർ കൈ ചൂണ്ടിക്കൊണ്ട് തമിഴിൽ മറുപടി പറഞ്ഞു:
“അങ്കെ എങ്കയാവത് ഇരിക്കും…” (അവിടെ എവിടെയെങ്കിലും കാണും)
എന്നും പറഞ്ഞ്, ഞങ്ങളെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവർ വീണ്ടും ധൃതി പിടിച്ചു അകത്തെ മുറിയിലേക്ക് നടന്നു പോയി.
ഞങ്ങൾ വാ പൊളിച്ചു നിന്നുപോയി. ഇതെന്താ സ്ഥലം? ഇവിടെ ആർക്കും ആരെയും കേൾക്കാൻ പോലും നേരമില്ലേ?
ആ വലിയ വീടിന്റെ ഉള്ളിലൂടെ, എങ്ങോട്ടെന്നില്ലാതെ ഞങ്ങൾ നടന്നു.
വഴികാട്ടാൻ ആരുമില്ലാത്തതുകൊണ്ട് ഓരോ ഇടനാഴിയും കഴിഞ്ഞ് എവിടെയെത്തുമെന്ന് അറിയാതെ ഞങ്ങൾ ഉഴലുകയായിരുന്നു.
അപ്പോഴാണ് ഒരു തൂണിന്റെ മറവിലിരുന്ന് മനോഹരമായ ഒരു സംഗീതം ഒഴുകിവരുന്നത് കേട്ടത്.
ഞാൻ അവിടേക്ക് നോക്കി.
അവിടെ, ആ പഴയ മരത്തൂണിൽ ചാരി, ഞങ്ങളുടെ ഒക്കെ പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി ഇരിക്കുന്നു. നീല നിറത്തിലുള്ള ദാവണിയാണ് വേഷം. തലയിൽ മുല്ലപ്പൂ ചൂടിയിട്ടുണ്ട്. അവളുടെ മടിയിൽ ഒരു വീണയുണ്ടായിരുന്നു.
അവൾ കണ്ണുകൾ അടച്ച്, മെല്ലെ ആ വീണയുടെ തന്ത്രികളിലൂടെ വിരലുകൾ ചലിപ്പിച്ചു. പിന്നെ ആ മധുരശബ്ദത്തിൽ അവൾ പാടാൻ തുടങ്ങി. ആ പ്രഭാതത്തിന്റെ ശാന്തതയിലേക്ക് ആ പാട്ട് അലിഞ്ഞുചേർന്നു.
“കുറൈ ഒന്റും ഇല്ലൈ മറൈമൂർത്തി കണ്ണാ…
കുറൈ ഒന്റും ഇല്ലൈ കണ്ണാ…
കുറൈ ഒന്റും ഇല്ലൈ ഗോവിന്ദാ…”
എം.എസ്. സുബ്ബലക്ഷ്മിയുടെ ആ അനശ്വര ഗാനം…
ചെറുപ്പം മുതലേ പാട്ട് എന്ന് കേട്ടാൽ ഞാൻ എല്ലാം മറന്നു നിൽക്കും. സംഗീതം എനിക്ക് ജീവനാണ്. അവളുടെ ശബ്ദത്തിലെ ആ ഭക്തിയും, വീണയുടെ നാദവും എന്നെ അവിടെ പിടിച്ചു നിർത്തി. ഞാൻ അറിയാതെ മയങ്ങിപ്പോയി, കണ്ണ് ചിമ്മാതെ അവളെത്തന്നെ നോക്കി നിന്നുപോയി.
എന്നാൽ എന്റെ ഈ നിൽപ്പ് തൊട്ടടുത്ത് നിന്ന നിധിക്ക് അത്ര പിടിച്ചില്ല.
അവൾ എന്നെയും പാട്ടു പാടുന്ന ആ പെൺകുട്ടിയെയും മാറി മാറി നോക്കി.
അവളുടെ മുഖത്ത് പെട്ടെന്ന് അസൂയയുടെയും കുശുമ്പിന്റെയും ഒരു മിന്നലാട്ടം വന്നു.
എന്റെ നോട്ടം അത്ര ശരിയല്ലെന്ന് തോന്നിയത് കൊണ്ടാവാം, അവൾ എന്റെ കയ്യിൽ ശക്തിയായി ഒന്ന് നുള്ളി.
ഞാൻ ശബ്ദം പുറത്തു വരാതെ വേദന കടിച്ചുപിടിച്ചു അവളെ നോക്കി.
നിധി കണ്ണുരുട്ടി എന്നെ നോക്കുന്നുണ്ടായിരുന്നു.
“വാടാ… ഇവിടെ പാട്ട് കേട്ട് നിക്കാൻ വന്നതല്ല… നടക്ക്…”
അവൾ പതുക്കെ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.
എന്റെ കൈയ്യിൽ പിടിച്ച്, അവൾ എന്നെയും വലിച്ചുകൊണ്ട് വീണ്ടും മുന്നോട്ട് നടക്കാൻ തുടങ്ങി. പോവുന്ന വഴിയിലും അവൾ ആ പാട്ടു പാടുന്ന പെൺകുട്ടിയെ ഒന്ന് രൂക്ഷമായി നോക്കാൻ മറന്നില്ല.
നിധി എന്നെ വലിച്ചുകൊണ്ട് മുന്നോട്ട് നടന്നു. ആമിയും രാഹുലും ചിരിച്ചുകൊണ്ട് പിന്നാലെയും.
