ആരും ഒന്നും മിണ്ടിയില്ല. വാക്കുകൾക്ക് അവിടെ പ്രസക്തിയില്ലായിരുന്നു. അവരുടെ സാമീപ്യം മാത്രമായിരുന്നു എനിക്ക് അപ്പോൾ ഏക ആശ്വാസം. അവരുടെ ഹൃദയമിടിപ്പ് എനിക്ക് കേൾക്കാമായിരുന്നു. ആ സ്പർശനം എന്നോട് പറയുകയായിരുന്നു, ‘എന്ത് വന്നാലും കൂടെയുണ്ട്’ എന്ന്.
മനസ്സ് നിറയെ ചിന്തകളായിരുന്നു. ഈ ദുരൂഹതകൾ… ആ മോതിരം, ആമിക്ക് സംഭവിച്ചത്, ഇപ്പോൾ എന്റെ ശരീരത്തിലെ ഈ മാറ്റം… ഇതെല്ലാം എങ്ങനെയെങ്കിലും അവസാനിപ്പിക്കണം. എത്രയും പെട്ടെന്ന് ആ പ്രൊഫസറെ കണ്ട് കാര്യങ്ങൾക്കൊരു തീരുമാനമുണ്ടാക്കണം. ഇനിയും ഇത് നീട്ടിക്കൊണ്ടുപോവാൻ വയ്യ.
ആ ചിന്തകൾക്കിടയിലും, ക്ഷീണം എന്നെ വീണ്ടും കീഴ്പ്പെടുത്തി. അവരുടെ ചൂട് പറ്റി, എല്ലാ പ്രശ്നങ്ങളും തൽക്കാലത്തേക്ക് മറന്ന് ഞാൻ പതിയെ ഗാഢമായ ഉറക്കത്തിലേക്ക് വഴുതി വീണു.
******************
പിന്നീടുള്ള മൂന്ന് ദിവസങ്ങൾ ഞങ്ങൾ അധികം പുറത്തേക്കിറങ്ങിയില്ല. വീടിനുള്ളിൽ തന്നെയായിരുന്നു.
വിശ്രമിക്കാൻ സമയമുണ്ടായിരുന്നെങ്കിലും വെറുതെ ഇരിക്കാൻ എനിക്ക് തോന്നിയില്ല. അതുകൊണ്ട് എന്റെ മുടങ്ങിക്കിടന്ന പരിശീലനങ്ങൾ വീണ്ടും തുടങ്ങാൻ ഞാൻ തീരുമാനിച്ചു.
വീടിന്റെ മുറ്റത് ഞാൻ ഓരോ നീക്കങ്ങളും ചെയ്യുമ്പോഴും, എല്ലാം നോക്കി നിന്ന് ആമിയും നിധിയും കൂടേ ഉണ്ടായിരുന്നു. അവരുടെ സാന്നിധ്യം എനിക്കൊരു ആശ്വാസമായിരുന്നു.
പക്ഷേ…
എത്ര ചെയ്തിട്ടും അത് ശരീരത്തിൽ പിടിക്കാത്തത് പോലെ… പണ്ട് അനായാസം ചെയ്തിരുന്ന കാര്യങ്ങൾ ഇപ്പോൾ ചെയ്യാൻ കഴിയുന്നില്ല. ശരീരത്തിന് വല്ലാത്തൊരു ഭാരം. ആ ടാറ്റൂ കിടക്കുന്ന ഭാഗത്ത് നിന്നും എന്തോ ഒരു വലിച്ചിൽ അനുഭവപ്പെടുന്നു.
എന്തൊക്കെയായാലും ഇന്ന് ഞങ്ങൾ ആ പ്രൊഫസറെ കാണാൻ പോവുകയാണ്. അയാൾക്ക് ഞങ്ങൾ ചോദിക്കുന്ന കാര്യങ്ങൾക്ക് ഉത്തരം തരാൻ കഴിയുമോ എന്നറിയില്ല. കാരണം ഒരുപക്ഷെ അയാൾക്കും ഇതിനെപ്പറ്റി ഒന്നും അറിയുന്നുണ്ടാവില്ല.
പക്ഷേ എന്റെ മനസ്സ്… അത് എത്രയും പെട്ടെന്ന് അങ്ങോട്ട് പോവാൻ പറയുകയാണ്. അവിടെയാണ് ഇതിനെല്ലാമുള്ള ഉത്തരം കിടക്കുന്നതെന്ന് ആരോ ഉള്ളിൽ മന്ത്രിക്കുന്നതുപോലെ.
*************
നേരം വെളുത്ത് തുടങ്ങിയപ്പോൾ തന്നെ ഞങ്ങൾ യാത്ര തിരിച്ചു.
നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി, നെയ്ത്തുകാരുടെ ഒരു ഗ്രാമത്തിലൂടെയായിരുന്നു ഞങ്ങളുടെ കാർ മുന്നോട്ട് പോയിക്കൊണ്ടിരുന്നത്.
വഴിയുടെ ഇരുവശത്തും നീളത്തിൽ വലിച്ചുകെട്ടിയ പലവർണ്ണങ്ങളിലുള്ള നൂലുകൾ… ചുവപ്പും, പച്ചയും, മഞ്ഞയും നിറങ്ങൾ ഇളം വെയിലത്ത് തിളങ്ങി നിൽക്കുന്നു. വീടുകളുടെ വരാന്തകളിൽ ഇരുന്ന് തറിയിൽ തുണി നെയ്യുന്നവരുടെ ‘ടക്ക്… ടക്ക്…’ എന്ന താളത്തിലുള്ള ശബ്ദം കാറിനുള്ളിലേക്ക് കേൾക്കാമായിരുന്നു.
ആളുകൾ തികച്ചും സന്തോഷവാന്മാരാണെന്ന് തോന്നി. വഴിയരികിൽ നിന്ന് ചിരിച്ചുകൊണ്ട് സംസാരിക്കുന്നവർ, സൈക്കിളിൽ പോവുന്ന കുട്ടികൾ… ആ ഗ്രാമത്തിന് വല്ലാത്തൊരു പോസിറ്റീവ് എനർജി ഉണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഞങ്ങളെ ഗ്രസിച്ചിരുന്ന ആ ഇരുണ്ട മാനസികാവസ്ഥയ്ക്ക് ഒരല്പം ആശ്വാസം നൽകുന്ന കാഴ്ചകൾ.
കുറച്ചു ദൂരം കൂടി മുന്നോട്ട് പോയപ്പോൾ, റോഡിന്റെ ഒരു വശത്തായി വലിയൊരു മതിലുകെട്ട് കണ്ടു.
രാഹുൽ കാർ ആ മതിലിനോട് ചേർന്ന് നിർത്തി.
ഒരു വലിയ ഇരുമ്പ് ഗേറ്റ്. സച്ചിൻ ഇറങ്ങി അത് തുറന്നതും, മനോഹരമായ ഒരു കാഴ്ചയിലേക്കാണ് കാർ കയറിയത്.
അതൊരു വീടായിരുന്നില്ല, പ്രകൃതിയോട് ചേർന്നു നിൽക്കുന്ന ഒരു വലിയ ബംഗ്ലാവ്.
മുറ്റം നിറയെ പലതരം ചെടികൾ… നിറയെ പൂത്തുനിൽക്കുന്ന റോസാച്ചെടികൾ, മുല്ലവള്ളികൾ, പിന്നെ പേരുപോലും അറിയാത്ത വിദേശി പൂക്കൾ. വീടിന് ചുറ്റും തണൽ വിരിച്ചു നിൽക്കുന്ന വലിയ മരങ്ങൾ. ആ വീടിന്റെ ഓരോ മൂലയിലും പച്ചപ്പ് നിറഞ്ഞു നിൽക്കുന്നു.
