അപ്പോൾ നമ്മുടെ ചേച്ചിക്കുട്ടിയുടെ നോട്ടെഴുത്ത് എന്തായെന്ന് നോക്കിക്കളയാമെന്ന് കരുതി അങ്ങോട്ട് വിട്ടു.റൂമിന്റെ ഡോർ പതിയെ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു. ശബ്ദമിണ്ടാക്കാതെ മെല്ലെ വാതിൽ തുറന്ന് എത്തിനോക്കിയപ്പോൾ മൂപ്പത്തി സ്റ്റഡി ടേബിളിൽ തലവെച്ചു കിടക്കുവാണ്.ഞാൻ മെല്ലെ പതുങ്ങിപ്പതുങ്ങി അടുത്തേക്ക് ചെന്നു. ആൾ നല്ല ഉറക്കത്തിലാണ്.ഞാൻ എഴുതാൻ കൊടുത്ത നോട്ട് ഭംഗിയായി എഴുതി തീർത്ത് ഒതുക്കിവെച്ചിട്ടുമുണ്ട്.പാവം ഞാൻ എഴുതാൻ കൊടുത്തത് തീർക്കുന്നതിനിടയിൽ എപ്പോഴോ ഉറക്കംപിടിച്ചത് ആവും. ഒന്ന് രണ്ട് വട്ടം തട്ടി വിളിച്ചിട്ടും എണീക്കാത്തതുകൊണ്ട് ഞാൻ ചേച്ചിയെ താങ്ങിയെടുത്ത് ബെഡിലേക്ക് നടന്നു. ചേച്ചി അത്യാവശ്യം മെലിഞ്ഞിട്ടാണ് അധികം പൊക്കവും ഇല്ല അതോണ്ട് തന്നെ എനിക്ക് സുഖം ആയിട്ട് എടുക്കാം. സാവധാനം അവളുടെ ഉറക്കം മുറിയാതെ തന്നെ ഞാൻ അവളെ കട്ടിലിൽ കിടത്തി, പുതപ്പെടുത്ത് പുതപ്പിച്ചു.എന്നിട്ട് എണീച്ച് പോകാൻ നിവർന്നതും ചേച്ചി എന്റെ കയ്യിൽ പിടിച്ച് ഒറ്റ വലി ആയിരുന്നു.കമിഴ്ന്നടിച്ചു അവളുടെ മേലേക്ക് വീണു.
“എന്തുവാടി ചേച്ചീ”
കള്ളി അപ്പോ ഉറക്കമല്ലായിരുന്നോ..!
“ഹ്മ്മ്… ഒന്നടങ്ങി കിടന്നെടാ ചെക്കാ!”
ചിണുങ്ങിക്കൊണ്ടതും പറഞ്ഞ് ചേച്ചി എന്റെ മുഖം പിടിച്ച് അവളുടെ മാറിലോട്ടടുപ്പിച്ചു. ഒരു നിമിഷം ഒന്ന് കുതറി നോക്കിയെങ്കിലും പിന്നെ ആ ചൂടുപറ്റി കിടക്കുന്നത് സുഖമുള്ള ഏർപ്പാടായതുകൊണ്ട് അവിടെ തന്നെ കിടന്നു.പതുക്കെ ഒന്ന് തലയുയർത്തി നോക്കിയപ്പോൾ ഒരു കൊച്ചുകുഞ്ഞിനെപോലെ മുഖത്തൊരു ചെറുപുഞ്ചിരിയുമായി ഉറങ്ങുന്ന ചേച്ചിയെ കണ്ടപ്പോൾ മനസ്സിനാകെ ഒരു കുളിർമ്മ…
ഇങ്ങനെ ചേച്ചിയുടെ മാറിൽ തലചായ്ച്ചുറങ്ങിയ രാത്രികൾക്ക് കണക്കില്ല.എന്നാലും ഇനിയെത്ര കിടന്നാലും ഒട്ടും മതിയാവാത്തുമില്ല.
അന്നൊരു ദിവസം കൊണ്ട് ലോകം മുഴുവൻ മാറിമറിഞ്ഞപ്പോൾ, ഒന്നും മനസ്സിലാകാതെ പകച്ചുനിന്ന ആ ഏഴ് വയസ്സുകാരന് താങ്ങായി നിന്നത് ആ പത്തര വയസ്സുകാരിയായിരുന്നു. വർഷങ്ങൾ കടന്നുപോയി… പ്രായം മാത്രം മുന്നോട്ട് നീങ്ങി.
പക്ഷേ…
ഇന്നും അവന്റെ ഏറ്റവും വലിയ ധൈര്യവും ആശ്വാസവും അഹങ്കാരവുമെല്ലാം കൂടെ അവൾ ഉണ്ടെന്നുള്ളതാണ്.
അവൻ കണ്ണുരണ്ടും കൂട്ടിയടച് ആ മാറിലോട്ട് തല ചായ്ച്ചു.
ആ നിമിഷം… മനസ്സ് കാലത്തെ പിന്നിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ആ പത്തര വയസ്സുകാരിയുടെ വാലിൽ തൂങ്ങി നടന്നിരുന്ന ഏഴ് വയസ്സുകാരനിലേക്ക്…
പത്തു വർഷങ്ങൾക്ക് മുൻപ്…
ഏഴാം വയസ്സിൽ പനയൂരിലെ ആ വീടിന്റെ പടിയിറങ്ങുമ്പോൾ, അച്ഛന്റെ കണ്ണിലെ കത്തുന്ന പകയും അമ്മയുടെ കണ്ണിലെ നനവും ഇന്നും എന്റെ ഓർമ്മയിലുണ്ട്. മുത്തശ്ശന്റെ കടുപ്പമേറിയ വാക്കുകൾക്ക് മുൻപിൽ, അച്ഛൻ ഒരു നിമിഷം പോലും ആലോചിക്കാതെയാണ് ഞങ്ങളെയും കൂട്ടി ആ തറവാടിന്റെ
പടിയിറങ്ങിയത്.
അതൊരു വെറും ഇറങ്ങിപ്പോക്കായിരുന്നില്ല, ഒരു പൊട്ടിത്തെറിയായിരുന്നു. മുത്തശ്ശനും അച്ഛനും തമ്മിൽ വർഷങ്ങളായി നീറിപ്പുകഞ്ഞുകൊണ്ടിരുന്ന ഏതോ ഒരു രഹസ്യത്തിന്റെ, അല്ലെങ്കിൽ അധികാരത്തർക്കത്തിന്റെ അവസാനത്തെ തീപ്പൊരി.
ആ വീടുവിട്ടിറങ്ങിയതിന് ശേഷം, എങ്ങോട്ടാണെന്നുപോലും അറിയാതെ ഞങ്ങളുടെ യാത്ര നീണ്ടു.
ആ സമയത്താണ് അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്തായ രാജീവ് അങ്കിൾ ഞങ്ങൾക്ക് താങ്ങായി നിന്നത്.
അദ്ദേഹത്തിന്റെ നിർബന്ധപ്രകാരമാണ് ഈ നാട്ടിലേക്ക് വന്നത്.
പുതിയ നാട്…
പുതിയ വീട്…
പുതിയ ആളുകൾ…
പുതിയ സ്കൂൾ…
എല്ലാം പുതിയത്.
പക്ഷേ, അതിലൊന്നും എനിക്ക് സന്തോഷം കണ്ടെത്താൻ കഴിഞ്ഞില്ല.
ദിവസങ്ങളോളം മുറിക്കുള്ളിൽ തന്നെ ഒതുങ്ങിക്കൂടിയിരുന്നു.
ആരോടും സംസാരിക്കാൻ തോന്നിയില്ല.
വീടിന് പുറത്തിറങ്ങാൻ പോലും മടിയായിരുന്നു.
ആ സമയത്താണ് രാജീവ് അങ്കിളിന്റെ മകൾ ഗൗരി ചേച്ചി ആദ്യമായി എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്.
ആദ്യമൊന്നും ചേച്ചിയോട് പോലും ഞാൻ അധികം സംസാരിച്ചിരുന്നില്ല.
