താൻ ഏറെ സ്നേഹിക്കുന്ന കല്ലുവിനെ ഒരു നോട്ടം കൊണ്ട് പോലും ആരും നോവിക്കുന്നത് ദേവുവിന് ഇഷ്ട്ടമല്ല. അങ്ങനെ നോക്കുന്ന കല്ലുവിന്റെ കൈകളിലെ പാട് ദേവൂന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
“…മാമി എന്തിനാ കല്ലുവിനെ തല്ലിയെ…” അടുക്കളയിൽ നിന്നിരുന്ന സരസ്വതി അമ്മയോട് ദേഷ്യത്തോടെ ദേവു ചോദിച്ചു.
“…ഇവളോട് ഞാൻ പറഞ്ഞതാ ഫ്രിഡ്ജിൽ ഇരിക്കുന്ന മുന്തിരി എടുക്കരുത് എടുക്കരുത് എന്ന് പക്ഷെ അവൾ കേട്ടില്ല…”
“…അതിന് തല്ലുവാണോ വേണ്ടേ…” ദേഷ്യത്തിൽ ദേവു ചോദിച്ചു.
“…ഞാൻ അവളോട് ഒന്ന് രണ്ട് തവണ പറഞ്ഞതാ എന്നിട്ടും കേൾക്കാത്തൊണ്ട് ഞാൻ രണ്ട് തല്ല് കൊടുത്തു…”
“… കുഞ്ഞല്ലേ അവൾ അപ്പൊ ആ പ്രായത്തിന്റെ കുരുത്തക്കേടും കാണും. എന്നും പറഞ്ഞ് മാടിനെ തല്ലും പോലെയാണോ തല്ലുന്നേ…”
“…കുഞ്ഞ് ആയാൽ അടങ്ങി ഒതുങ്ങി ഇരിക്കണം അല്ലാതെ വേണ്ടാത്ത പണിക്ക് പോയാൽ ചിലപ്പോ തല്ലൊക്കെ കിട്ടിയെന്ന് വരും…” ഒട്ടും കൂസൽ ഇല്ലാതെ സരസ്വതിയമ്മ പറഞ്ഞു.
“…ഇവൾക്ക് തോന്നുമ്പോൾ കൈയ്യിട്ട് എടുക്കാൻ ഇവളുടെ തന്ത സാമ്പാദിച്ചത് ഒന്നും ഇവിടെ ഇരിപ്പില്ല…” സരസ്വതി അങ്ങനെ വിട്ടുകൊടുക്കാൻ ഒരുക്കമല്ലായിരുന്നു.
“…കല്ലുമോൾ രണ്ട് മുന്തിരി എടുത്തതിന് ആണോ നിങ്ങൾ ഇങ്ങനെ ഒക്കെ പറയുന്നേ…”
“… അങ്ങനെ എങ്കിൽ അങ്ങനെ. എന്റെ മോൾക്ക് കഴിക്കാൻ വേണ്ടിയാ ദേവൻ ഇതെല്ലാം വാങ്ങിക്കൊണ്ട് വരുന്നേ. അല്ലാതെ ഉണ്ടായിരുന്ന കെട്ടുതാലിയും പൊട്ടിച്ചെറിഞ്ഞ് വന്നവളെയും മോളെയും പോറ്റെണ്ട ആവശ്യം ഒന്നും ഇവിടാർക്കും ഇല്ല…” അറുത്ത് മുറിച്ച് സരസ്വതി പറഞ്ഞു.
“…ഇതൊക്കെ പറയാൻ നിങ്ങൾക്ക് എന്ത് അവകാശം ആണ് ഉള്ളത്…” ദേവൂവും വിട്ടുകൊടുത്തില്ല.
“…അവകാശം ഉണ്ടെടി. നിന്റെ അച്ഛന്റെയും ഏട്ടന്റെയും പിടിപ്പുക്കേട് കാരണം ബിസ്സിനെസ് പൊളിഞ്ഞ് കുത്തുവാൾ എടുത്ത് നിന്നപ്പോ നീ എവിടായിരുന്നു. എന്റെ വീടും പറമ്പും വിറ്റ പണം കൊണ്ട ദേവൻ ഇന്ന് നിവർന്നു നിൽക്കുന്നെ. അതുകൊണ്ട് ഇവിടെ എന്തും പറയാനുള്ള അധികാരവും അവകാശം നിന്നെക്കാൾ കൂടുതൽ എനിക്ക് ഉണ്ട്…” പരിസരം മറന്ന് സരസ്വതി ഉറഞ്ഞു തുള്ളി.
“…അമ്മേ…” അടുക്കള വാതിൽക്കൽ നിന്നുള്ള വേദികയുടെ വിളികേട്ട് സംസാരിച്ചു വന്നത് സരസ്വതി പാതിയിൽ നിർത്തി. ദേവു ഒന്നും മിണ്ടാതെ കല്ലുവിനെയും എടുത്തോണ്ട് സ്വന്തം മുറിയിലേക്ക് പോയി.
“…അമ്മ എന്തിനാ കരയുന്നെ…” തന്റെ അവസ്ഥയെകുറിച്ച് ഓർത്ത് കട്ടിലിൽ ഇരുന്ന് കണ്ണുനിറഞ്ഞ ദേവുവിനോട് കല്ലുമോൾ ചോദിച്ചു.
“… ഒന്നുമില്ല മോളെ…” തന്റെ വിഷമങ്ങൾ ഒരു കൈകൊണ്ട് തുടച്ച് ദേവു ചിരിക്കാൻ ശ്രമിച്ചു.
“… കല്ലുമോളെ…” കുറച്ചു കഴിഞ്ഞതും ചിരിച്ച മുഖവുമായി വേദിക ദേവുവിന്റെ മുറിയിലേക്ക് കടന്ന് വന്നു.
“…ദാ പിടിക്ക് മാമി എന്റെ ചുന്ദരി കുട്ടിക്ക് വേണ്ടി കൊണ്ട് വന്നതാ…” പിന്നിലായി ഒളിപ്പിച്ചു വച്ചിരുന്ന മുന്തിരികുല കല്ലുമോൾക്ക് നേരെ നീട്ടി. വാങ്ങണോ വേണ്ടയോ എന്ന് അറിയാതെ കല്ലു ദേവുവിനെ ഉറ്റുനോക്കി.
“…മ്മ്… അമ്മ പറഞ്ഞാലേ നീ വാങ്ങോളോ…” കപട വിഷമം നടിച്ച് വേദിക കല്ലുവിനെയും ദേവുവിനെയും മാറി മാറി നോക്കി. ദേവു തലയാട്ടി സമ്മതം നൽകിയതും പല്ലുകാട്ടി ചിരിച്ചോണ്ട് കല്ലു അത് വാങ്ങി.
“…മോള് പുറത്ത് പോയി കഴിച്ചോട്ടോ…” കല്ലുവിന്റെ നെറുകയിൽ ചുംബനം നൽകി അവളെ പുറത്തേക്ക് അയച്ച ശേഷം വേദിക ദേവുവിന്റെ അടുത്ത് വന്ന് ഇരുന്നു.
“…നിനക്ക് എന്നോടും ദേഷ്യം ആണോ…” കുറച്ചു സമയം കഴിഞ്ഞിട്ടും ഒന്നും മിണ്ടാതെ ഇരിക്കുന്ന ദേവുവിനോട് വേദിക ചോദിച്ചു.
“…നിന്നോട് എനിക്ക് എന്തിനാ ദേഷ്യം…” ചിരിക്കാൻ ശ്രെമിച്ചുകൊണ്ട് ദേവു പറഞ്ഞു.
“… അമ്മ പറഞ്ഞത് ഓർത്ത് നീ വിഷമിക്കണ്ട. അമ്മക്ക് അല്ലെങ്കിലും ആരോട് എന്ത് സംസാരിക്കണം എന്ന് അറിയില്ല. അതിനുള്ളത് ഉള്ളത് ഞാൻ ആവിശ്യത്തിന് കൊടുത്തിട്ടുണ്ട്. ഇനിയും നിന്റെ വിഷമം മാറിയില്ലെകിൽ അമ്മക്ക് വേണ്ടി ഞാൻ നിന്നോട് ക്ഷമ ചോദിക്കാം…”
