അജ്ഞാതന്‍റെ കത്ത് – 6 1

എതിരെ വന്ന സിസ്റ്ററിനോട് പ്രശാന്ത് തിരക്കി.

“വലതുവശത്ത് മൂന്നാമത്തേത്”
സിസ്റ്റർ പോയി. ഞങ്ങൾ ചെല്ലുമ്പോൾ ആ മുറിയിൽ അമ്പത്തഞ്ചുകാരനായ ഒരാളും അയാളുടെ ഭാര്യയാണെന്ന് തോന്നുന്ന ഒരു സ്ത്രീയുമായിരുന്നു ഉണ്ടായിരുന്നത്.

” ഇപ്പോ എങ്ങനെയുണ്ട്?

പ്രശാന്തിന്റെ ചോദ്യത്തിന്

” കുഴപ്പമില്ല 5 സ്റ്റിച്ചുണ്ട്. രണ്ടു ദിവസം കഴിഞ്ഞാൽ പോവാമെന്ന് പറഞ്ഞു. “

” ഇങ്ങനെ പറ്റാൻ മാത്രം ? ഡ്യൂട്ടി ടൈമിൽ ഉറങ്ങിയോ?”

“സർ പോലീസാണോ?”

സംശയത്തോടെ അയാൾ ചോദിച്ചു.

” അല്ല. മനുഷ്യാവകാശ കമ്മീഷനിൽ നിന്നുമാണ്. സത്യമായി മറുപടി പറയൂ. നഷ്ടപരിഹാരത്തിനു സ്പെഷ്യൽ കേസ് കൊടുക്കണം ഗവന്മേന്റിൽ നിന്നും പ്രതിയിൽ നിന്നും നല്ലൊരു തുക നമുക്ക് വാങ്ങാം.”

കാശെന്ന് കേട്ടതും ആ സ്ത്രീ ആവേശത്തോടെ പറഞ്ഞു.

” എല്ലാം പറഞ്ഞ് കൊടുക്ക് “

എന്നിട്ടെന്നെ നോക്കി മുറുക്കാൻ കറപിടിച്ച പല്ലുകാട്ടി വെളുക്കെചിരിച്ചു.

“തെളിവിനായി ഞാനിതൊന്ന് റെക്കോർഡ് ചെയ്യുകയാണ് “

പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു വീഡിയോ ഓണാക്കി. രണ്ടു പേരേയും ഫോക്കസ് ചെയ്ത ശേഷം പറഞ്ഞു.

“ഇനി പറഞ്ഞോളൂ.”

അയാൾ ആലോചനയിലാണ്ടു. പിന്നെ പറഞ്ഞു തുടങ്ങി.

“ഒരേകദേശ സമയം ഒന്നേ മുക്കാൽ ആയിക്കാണും. ആ സമയത്ത് എനിക്കൊരു പെടുക്കലുണ്ട്. അതും പുറത്ത് പഴയ മോർച്ചറി പൊളിച്ചിട്ടതിന്റെ അവശിഷ്ടങ്ങൾക്കു മീതെ കാറ്റും കൊണ്ടങ്ങനെ….. പെടുത്തു ഞാൻ വരാന്തയിൽ കയറിയപ്പോൾ അവിടെ ഒരു സ്ത്രീ ചുവപ്പും വെള്ളയും വസ്ത്രം ധരിച്ച് നിൽക്കുന്നു .30 വർഷത്തെ സർവ്വീസിനിടയിൽ ആദ്യത്തെ ഭയം. പിന്നിലൊരു മുരടനക്കം കേട്ടു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവിടൊരു ചെറുപ്പക്കാരൻ.
അയാൾ സ്വയം പരിചയപ്പെടുത്തി

“എന്റെ പേര് അരവിന്ദ്, ഞാൻ വിഷൻ മീഡിയാ ചാനൽ റിപോർട്ടറാണ്. ഇതെന്റെ സുഹൃത്ത് വേദപരമേശ്വർ, ഇവളുടെ ഒരു ബന്ധു കഴിഞ്ഞ ദിവസം മരണപ്പെട്ടു.രണ്ടു പേരും ഇഷ്ടത്തിലായിരുന്നു. വീട്ടുകാർ എതിർത്തിരുന്നു ഇവരുടെ ബന്ധത്തെ.വീട്ടുകാരറിയാതെ വന്നതാണ് .ഒന്ന് കാണണം.”

എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഒരുഏങ്ങൽ കേട്ടു ആ പെൺകുട്ടി കരയുകയാണ്.

” ഒരൊറ്റത്തവണ ഞാനൊന്ന് കണ്ടോട്ടെ?”

അവളുടെ ചോദ്യം എന്റെ മോളുടത്ര പ്രായമേ കാണൂ. എന്റെ ഡ്യൂട്ടി മറന്നു പോയി എന്റെ അനുവാദത്തോടെ അവർ രണ്ടു പേരും അകത്തേക്ക് പോയി. ഞാൻ ഒരു ബീഡിക്ക് തീ കൊടുത്ത് പഴയ കസേരയിലേക്കിരുന്നു.”

അയാൾ നിർത്തി.ക്യാമറ പ്രശാന്ത് ഞങ്ങൾക്ക് നേരെയും തിരിച്ചു.

“നിങ്ങളുടെ പേര് ചോദിക്കാൻ മറന്നു.”

പ്രശാന്ത് പറഞ്ഞു.

” വാസുദേവൻ.”
” വാസുദേവൻ മദ്യപിക്കുമോ?”

” കഴിക്കും, നമ്മുടെ ജോലി അങ്ങനെയാ സാറേ ഒരു വിധ സമയമങ്ങ് കഴിഞ്ഞാൽ അകത്ത് കിടക്കുന്നവരു ഇറങ്ങിയിങ്ങ് പോരും പോലെയാ. പിന്നെ ഒരു ധൈര്യത്തിന് ഒരു രണ്ട് പെഗ് അത് നിർബന്ധമാണ്.പക്ഷേ അന്ന് ഞാൻ കഴിച്ചില്ലായിരുന്നു.”

” ഡ്യൂട്ടീ ടൈമിൽ മദ്യപിക്കാൻ പാടുണ്ടോ?”

” ഇല്ല സാറേ .പക്ഷേ ഞാൻ കഴിച്ചാലും അതാർക്കും മനസിലാവില്ല. ഒരു ദിവസം രാത്രി സാറ് തനിച്ചിവിടെ നിൽക്കണം അപ്പോഴേ മനസിലാവൂ. “

“എന്നിട്ട് ബാക്കി പറയൂ “

” ബോഡി കണ്ട് തിരികെ വരേണ്ട സമയം കഴിഞ്ഞിട്ടും രണ്ടു പേരും വരാതായപ്പോൾ ഞാൻ അകത്തേക്ക് പോയി നോക്കി. രണ്ടു പേരും ചേർന്ന് അകത്തുള്ള ഒരു ബോഡി പുറത്തിറക്കുകയായിരുന്നു. എന്നെ കണ്ടതും ബോഡി തറയിൽവെച്ച് അരവിന്ദ് എന്തോ വെച്ചെന്റെ തലയ്ക്കടിച്ചു. തുടർന്നവൻ വേദയോട് രക്ഷപ്പെടാൻ പറഞ്ഞു .അപ്പോഴേക്കും എന്റെ ബോധം പോയിരുന്നു.”

“വേദയേയും അരവിന്ദിനേയും ഇനി കണ്ടാൽ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുമോ?”

“അതെന്തു ചോദ്യമാ സാറേ,ജന്മത്ത് മറക്കാൻ പറ്റുമോ അവരെ.വേദയുടെ മുഖത്തൊരു കറുത്തപാടുണ്ട്.പോരാത്തതിന് കാലിന് ചെറിയ മുടന്തും “

എനിക്ക് ചെറുതായി ചിരി വരുന്നുണ്ടായിരുന്നു. എന്നേയും അരവിന്ദിനേയും ചൂണ്ടി പ്രശാന്ത് ചോദിച്ചു.

“ഇവരെ രണ്ടു പേരേയും അറിയുമോ?”

Leave a Reply

Your email address will not be published. Required fields are marked *