കൂർത്ത ചില്ലുകൾ തുളഞ്ഞിറങ്ങുന്നതു പോലെയുള്ള വാക്കുകൾ. ഞാൻ എന്തെങ്കിലും പറയും മുന്നേ അവർ തിരിഞ്ഞു നടന്നിരുന്നു.അഴിച്ചിട്ട കേശഭാരത്തിൽ പിൻഭാഗം മുഴുവൻ മറഞ്ഞിരുന്നു. കാർ ഞങ്ങളെ കടന്ന് മുന്നോട്ട് പോയെങ്കിലും ഞാൻ ശരിക്കും സ്തംഭിച്ചിരിക്കുകയായിരുന്നു. എന്റെ കണ്ണുകൾ നമ്പർ പ്ലേറ്റിലുടക്കി. ഞെട്ടിയതാണോ ഭയന്നതാണോ?
ആ നമ്പർ എന്റെ കാറിന്റെ നമ്പറായിരുന്നു.
” ചേച്ചീ….. “
അമലിന്റെ ശബ്ദം എന്നെ ബോധമണ്ഡലത്തിലെത്തിച്ചു.
” അമൽ തിരിച്ചു പോകാം”
ഞാനവന്റെ തോളിൽ തട്ടി. അവൻ തിരിക്കും മുന്നേ ഫോൺ റിംഗ് ചെയ്തു.അരവിന്ദാണ്. ഞാൻ കോൾ അറ്റന്റ് ചെയ്തു.
“വേദാ…. “
അവന്റെ ശബ്ദം കാതിൽ
” അരവീ കുഴപ്പമൊന്നുമില്ല. ഞങ്ങൾ തിരിച്ചു സ്റ്റുഡിയോയിലേക്ക് പോവുകയാ. ബാക്കി രാവിലെ പറയാം”
ഫോൺ കട്ട് ചെയ്തു.ഈ ഫയലിൽ എന്താവും?
എത്രയും വേഗം അതിനകത്തെന്താണെന്നറിയണം മനസിലെ ക്ഷമകെട്ടു തുടങ്ങിയിരിക്കുന്നു.
ഓഫീസ് റൂമിലെത്തി ഞാൻ ഫയലുകൾ തുറന്നു.ഓരോ ഫയലുകളും നമ്പറടിസ്ഥാനത്തിൽ വേർതിരിച്ചിരുന്നു. മൊത്തം 13 ഫയലുകൾ.
1) ആദ്യ ഫയലിൽ ഇങ്ങനെ എഴുതിയിരുന്നു.
ശബ്ദമില്ലാത്ത മരണമാണ്. അളവുകൾ പ്രധാനം. സ്ലോ പോയ്സൺ മരണം വൈകിക്കുന്നു.
പിന്നെ കുറേ രാസനാമങ്ങളും അപരിചിതമായ മറ്റേതോ ഭാഷയിൽ എഴുതിച്ചേർത്ത കുറേയേറെ കാര്യങ്ങൾ.
രണ്ടാമത്തെതു് വായിച്ചു.
ക്രിഷ്ണപ്രിയ വസുദേവിന്റെ തിരോധാനത്തെക്കുറിച്ച് മാതൃഭൂമി സപ്ലിമെന്റിൽ വന്ന വൺ പേജ് ഫീച്ചർ ഈ കേസ് നടന്നിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഞാനന്ന് ജേർണലിസം പഠിക്കുകയായിരുന്നു.
നഴ്സിംഗ് വിദ്യാർത്ഥിയായ കൃഷ്ണപ്രിയ വസുദേവ് ക്ലാസ് മുറിയിൽ തലകറങ്ങി വീഴുകയും ഒരാഴ്ച കഴിഞ്ഞിട്ടും എത്ര ശ്രമിച്ചിട്ടും ബോധം തിരിച്ചു വന്നില്ലാ എന്ന് മാത്രമല്ല ബോധക്ഷയത്തിനു കാരണം എന്താണെന്ന് തെളിയിക്കാൻ വൈദ്യശാസ്ത്രത്തിന് പോലും കഴിഞ്ഞിരുന്നില്ല. ബോധം പോയതിന്റെ ഏഴാം നാൾ മുതൽ കൃഷ്ണയെ .ഐസിയുവിൽ നിന്നും കാണാതായി. അന്ന് ആശുപത്രിക്കെതിരെ മാസങ്ങളോളം കോലാഹലങ്ങളുണ്ടായിരുന്നു.
അവയവ മാഫിയ വളർന്നു പന്തലിച്ചതിനാൽ ആ വഴിയും അന്വേഷണം നടത്തിയിരുന്നു.
പിന്നെ പുതിയ പുതിയ വിഷയങ്ങൾ കിട്ടിയതോടെ മാധ്യമങ്ങൾ അവയ്ക്ക് പിന്നാലെയായി.
നാലാമത്തെ ഫയൽ തോട്ടുമുക്കത്തെ ഒരു മയക്കു മരുന്ന് മാഫിയയെ പറ്റിയുള്ള വിവരങ്ങളാണ്. സ്ക്കൂളുകളെ ചുറ്റിപ്പറ്റി നടത്തിയ മയക്കുമരുന്ന് വിൽപനയിൽ പിടിക്കപ്പെട്ടവരെ കുറിച്ച്.
അഞ്ചാമത്തേത്. അർജ്ജുൻ കേശവൻ, 17 വയസുള്ളപ്പോൾ നിരന്തരമായ മയക്കുമരുന്നിന്റെ ഉപയോഗത്തിൽ സമനില തെറ്റിയ ഒരു പയ്യൻ.
ഓവർഡോസ് മെഡിസിൻ ശരീരത്തിലെത്തിയതിനാൽ മരണമാണെന്ന് വൈദ്യലോകം വിധിയെഴുതി. പോസ്റ്റ്മോർട്ടം ടേബിളിൽ വെച്ച് അപ്രത്യക്ഷമായ അർജ്ജുനന്റെ ഡെഡ് ബോഡിയെ പറ്റി ആശുപത്രി തകർത്ത സംഭവം ഓർത്തെടുത്തു ഞാൻ.
ആറാമത്തെ ഫയൽ ചെറുതുരുത്തിയിലെ രണ്ട് സ്ക്കൂൾ കുട്ടികളുടെ തിരോധാനത്തെ പറ്റിയാണ്.5 ഉം ഏഴും വയസുള്ള രണ്ട് ആൺകുട്ടികൾ വീടിനടുത്തുള്ള കളിസ്ഥലത്ത് ആടിനെ തീറ്റിക്കുകയായിരുന്നപ്പോൾ കാണാതാവുകയാണ് ഉണ്ടായത്.ദിവസങ്ങൾക്കുള്ളിൽ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ദു:ഖത്തിൽ അവരുടെ മാതാപിതാക്കൾ ആത്മഹത്യ ചെയ്യുകയാണുണ്ടായത്.
ഏഴാമത്തെ ഫയൽ ഓപൺ ചെയ്യാനിരുന്നപ്പോഴാണ് ടോയ്ലറ്റിന്റെ ഭാഗത്തു നിന്നും ഒരു പെൺകുട്ടിയുടെ കരച്ചിലു കേട്ടത്. എന്തായാലും സ്റ്റാഫ് കുറവായിരുന്നതിനാലും ജിജ്ഞാസയിലും ഞാനും ഇറങ്ങിയോടി. അടച്ചിട്ട ടോയ്‌ലറ്റിനു പുറത്തെ ടൈൽസിൽ ചോരപ്പുകൾ കണ്ടതോടെതൊട്ടടുത്തെത്തിയ അപകടം ഞാൻ തിരിച്ചറിഞ്ഞു.
ചുറ്റിനും ഒരാളില്ല പക്ഷേ റ്റ്എവിടെയോ ഒരു ഞെരക്കം പോലെ. ടൈൽസിലെ ചോരപ്പാടുകൾ ടോയ്ലറ്റിനകത്തേക്ക് വഴി കാണിക്കുന്നു. അടുത്തെത്തിയപ്പോൾ തറയിൽ രക്തത്തിൽ മുങ്ങിയ ഒരു കൈപത്തിയുടെ പാട്. പിന്നീട് വലിച്ചിഴച്ച് കൊണ്ടു പോയതുപോലെ ചോരചാലുകൾ തറയിൽ പടർന്നിരുന്നു.
ടോയ്‌ലറ്റിനകത്ത് നിന്നും ഒരു ഞെരക്കം പോലെ. ഞാൻ ഒരു കുതിപ്പിനു വാതിൽ തുറന്നു. ബാത്റൂം തറയിൽ ഒരു പെൺകുട്ടി ചോരയിൽ കുളിച്ച് കമിഴ്ന്നു കിടക്കുന്നു.
