“വേദയുടെ വീട്ടിനകത്ത് രണ്ട് പേർ കയറിയിട്ടുണ്ട് എത്രയും വേഗം വരിക. ഈ Msg തൽക്കാലം അരവി കാണണ്ട.”
പക്ഷേ അരവിയുടെ മുഖമാകെ മാറിയിരുന്നു. തിരികെയുള്ള യാത്രയിൽ അരവിയെ എങ്ങനെയെങ്കിലും ഒഴിവാക്കിയേ തീരൂ. എവിടെയോ ഒരു അക്ഷരത്തെറ്റുണ്ട്. ഭാഗ്യവശാൽ അരവിക്ക് ഒരു കോൾ വന്നു. തെല്ലുമാറി നിന്ന് ശബ്ദം താഴ്ത്തി അവൻ സംസാരിച്ചു.
“എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോവാനുണ്ട് നിങ്ങൾ വിട്ടോളൂ”
ഉർവ്വശി ശാപം ഉപകാരപ്രദമെന്ന പോലെ അവന്റെ വാക്കുകൾ.അരവിയെ അവിടെ വിട്ട് ഞങ്ങൾ യാത്ര തുടർന്നു.
“സർ ഇന്നലെ റിസപ്ഷനിൽ വെച്ച് സിസ്റ്റർ എമിലിനോട് മോർച്ചറിയിലേക്കുള്ള വഴി ചോദിച്ചത് അരവിന്ദ് തന്നെയാണ്. പക്ഷേ സജീവിന്റെ മൃതദേഹം കടത്തിയത് അരവിനാണെന്നു തെറ്റിദ്ധരിപ്പിച്ചതാണ്. മുഖത്ത് പാടുള്ള നടക്കുമ്പോൾ മുടന്തുള്ള ഒരു സ്ത്രീയാണ് വേദയുടെ വേഷം “
അലോഷ്യസ് ചിന്തയിലാണ്ടു.
“സർ അരവിക്കിപ്പോൾ വന്ന ഫോൺ….?”
ഞാൻ വിക്കി
“അതവരുടേതാണ്.ഇന്റർനാഷണൽ കോൾ അരവിയുടെ എല്ലാ കാളും ഇപ്പോൾ നമ്മുടെ നിയന്ത്രണത്തിലാണ്. അവനിപ്പോൾ പോവുന്നത് നിന്റെ വീട്ടിലേക്കാണ്. അവനവിടെത്തും മുന്നേ നിന്റെ വീട്ടിൽ കയറിയവരെ നമ്മളുടെ ആളുകൾ പിടികൂടും കൂട്ടത്തിൽ അരവിന്ദിനേയും. നടന്ന കാര്യങ്ങളിൽ അരവിന്ദ് പറഞ്ഞത് 50% മാത്രം പറയാൻ ഇനിയും 50% ബാക്കിയാണ്.”
അരവിയുടെ ഒരു മെസ്സേജ് എനിക്ക് വന്നു
“വേദ നീ ട്രാപ്പിലാണ്. “
തിരിഞ്ഞു നോക്കിയപ്പോൾ അലോഷ്യസിന്റെ മുഖത്ത് ഒരു വല്ലാത്ത ഭാവം.
എനിക്കെന്തോ ഭയം തോന്നിത്തുടങ്ങിയിരുന്നു.
” പ്രശാന്ത് ഏതെങ്കിലും ഹോട്ടലിനു മുന്നിൽ വണ്ടി നിർത്തണം വിശപ്പുണ്ട്. രാവിലെ മുതൽ ഒന്നും കഴിച്ചില്ല “
അലോഷ്യസിന്റെ നിർദ്ദേശപ്രകാരം ഒരു ഹോട്ടലിൽ കയറി ഓരോ ചായയും മസാലദോശയും കഴിച്ചിറങ്ങി.
“സർ ഇനി എവിടേക്കാ ?”
പ്രശാന്ത്.
” കടവന്ത്ര ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ “
അരവിയുടെ മുഖത്തേക്ക് നോക്കിയാണ് അലോഷ്യസ് പറഞ്ഞത്. ആ മുഖത്ത് ചെറിയൊരങ്കലാപ്പ് ഞാൻ കണ്ടു.
വീണ്ടും കാറിലേക്ക് .കാർ നീങ്ങി ആശുപത്രി ഗേറ്റ് കടന്ന് പാർക്കിംഗിൽ വണ്ടി നിർത്തി.
“വേദാ നിന്റെ ബാഗ് “
അലോഷ്യസ് എന്റെ ബാഗ് നീട്ടി. ഞാനതിൽ നിന്നും ഫോണെടുത്ത് പോക്കറ്റിൽ വെച്ചു
തിരക്കിട്ടു പോകുന്ന രോഗികളുടേയും കൂടെ വന്നവരുടേയും ശ്രദ്ധ പതിയാതെ അലോഷിക്കൊപ്പം ഞങ്ങളും ഇറങ്ങി. അലോഷി പ്രശാന്തിനെ കണ്ണുകൊണ്ടെന്തോ നിർദ്ദേശം നൽകി.
പ്രശാന്ത് എന്നെയും അരവിയേയും കൂട്ടി ഹോസ്പിറ്റലിലേക്ക് നടന്നു.പിന്നെ ഞങ്ങളെ അവിടെയുള്ള ഇരിപ്പിടത്തിൽ ഇരുത്തി പ്രശാന്ത് റിസപ്ഷനിലേക്ക് നടന്നു എങ്കിലും ഇടയ്ക്കിടെ അരവിയെ നോക്കുന്നുണ്ടായിരുന്നു.പിന്നെ കുനിഞ്ഞ് റിസപ്ഷനിലിരിക്കുന്ന സിസ്റ്ററിനോടെന്തോ പറഞ്ഞു. പിന്നീട് ഇരിപ്പിടത്തിൽ എനിക്കടുത്തായി വന്നിരുന്നു. ആരും ഒന്നും സംസാരിച്ചില്ല ഞാനപ്പോൾ എനിക്കു വന്ന മെയിലിന്റെ ചുരുളഴിക്കാൻ നോക്കുകയായിരുന്നു.
for orthographic research maintenance using logical arrangement ഒരു ഐഡിയയും കിട്ടുന്നില്ല.
“സർ “
റിസപ്ഷനിലെ സിസ്റ്ററുടെ വിളിയിൽ പ്രശാന്ത് എഴുന്നേറ്റ് പോയി. അവിടെ മറ്റൊരു സിസ്റ്റർ കൂടി ഉണ്ടായിരുന്നു.അവർ ഞങ്ങളിരിക്കുന്ന ഭാഗത്തേയ്ക്ക് എത്തി നോക്കി. പിന്നീട് എന്തൊക്കെയോ സംസാരിച്ചു. തുടർന്ന് വലതു വശത്തെ കോറിഡോറിനേരെ വിരൽ ചൂണ്ടി.
എഴുന്നേറ്റ് ചെല്ലാൻ പ്രശാന്ത് കൈ കൊണ്ടാഗ്യം കാണിച്ചപ്പോൾ ഞങ്ങളും പിന്നാലെ ചെന്നു. മുകളിലേക്കുള്ള സ്‌റ്റെപ്പു കയറി ഞങ്ങൾ മൂന്നാം നിലയിലെത്തി.
” 47…..”
എതിരെ വന്ന സിസ്റ്ററിനോട് പ്രശാന്ത് തിരക്കി.
“വലതുവശത്ത് മൂന്നാമത്തേത്”
സിസ്റ്റർ പോയി. ഞങ്ങൾ ചെല്ലുമ്പോൾ ആ മുറിയിൽ അമ്പത്തഞ്ചുകാരനായ ഒരാളും അയാളുടെ ഭാര്യയാണെന്ന് തോന്നുന്ന ഒരു സ്ത്രീയുമായിരുന്നു ഉണ്ടായിരുന്നത്.
” ഇപ്പോ എങ്ങനെയുണ്ട്?
പ്രശാന്തിന്റെ ചോദ്യത്തിന്
” കുഴപ്പമില്ല 5 സ്റ്റിച്ചുണ്ട്. രണ്ടു ദിവസം കഴിഞ്ഞാൽ പോവാമെന്ന് പറഞ്ഞു. “
” ഇങ്ങനെ പറ്റാൻ മാത്രം ? ഡ്യൂട്ടി ടൈമിൽ ഉറങ്ങിയോ?”
“സർ പോലീസാണോ?”
സംശയത്തോടെ അയാൾ ചോദിച്ചു.
” അല്ല. മനുഷ്യാവകാശ കമ്മീഷനിൽ നിന്നുമാണ്. സത്യമായി മറുപടി പറയൂ. നഷ്ടപരിഹാരത്തിനു സ്പെഷ്യൽ കേസ് കൊടുക്കണം ഗവന്മേന്റിൽ നിന്നും പ്രതിയിൽ നിന്നും നല്ലൊരു തുക നമുക്ക് വാങ്ങാം.”
കാശെന്ന് കേട്ടതും ആ സ്ത്രീ ആവേശത്തോടെ പറഞ്ഞു.
” എല്ലാം പറഞ്ഞ് കൊടുക്ക് “
എന്നിട്ടെന്നെ നോക്കി മുറുക്കാൻ കറപിടിച്ച പല്ലുകാട്ടി വെളുക്കെചിരിച്ചു.
“തെളിവിനായി ഞാനിതൊന്ന് റെക്കോർഡ് ചെയ്യുകയാണ് “
പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു വീഡിയോ ഓണാക്കി. രണ്ടു പേരേയും ഫോക്കസ് ചെയ്ത ശേഷം പറഞ്ഞു.
“ഇനി പറഞ്ഞോളൂ.”
അയാൾ ആലോചനയിലാണ്ടു. പിന്നെ പറഞ്ഞു തുടങ്ങി.
“ഒരേകദേശ സമയം ഒന്നേ മുക്കാൽ ആയിക്കാണും. ആ സമയത്ത് എനിക്കൊരു പെടുക്കലുണ്ട്. അതും പുറത്ത് പഴയ മോർച്ചറി പൊളിച്ചിട്ടതിന്റെ അവശിഷ്ടങ്ങൾക്കു മീതെ കാറ്റും കൊണ്ടങ്ങനെ….. പെടുത്തു ഞാൻ വരാന്തയിൽ കയറിയപ്പോൾ അവിടെ ഒരു സ്ത്രീ ചുവപ്പും വെള്ളയും വസ്ത്രം ധരിച്ച് നിൽക്കുന്നു .30 വർഷത്തെ സർവ്വീസിനിടയിൽ ആദ്യത്തെ ഭയം. പിന്നിലൊരു മുരടനക്കം കേട്ടു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവിടൊരു ചെറുപ്പക്കാരൻ.
അയാൾ സ്വയം പരിചയപ്പെടുത്തി
“എന്റെ പേര് അരവിന്ദ്, ഞാൻ വിഷൻ മീഡിയാ ചാനൽ റിപോർട്ടറാണ്. ഇതെന്റെ സുഹൃത്ത് വേദപരമേശ്വർ, ഇവളുടെ ഒരു ബന്ധു കഴിഞ്ഞ ദിവസം മരണപ്പെട്ടു.രണ്ടു പേരും ഇഷ്ടത്തിലായിരുന്നു. വീട്ടുകാർ എതിർത്തിരുന്നു ഇവരുടെ ബന്ധത്തെ.വീട്ടുകാരറിയാതെ വന്നതാണ് .ഒന്ന് കാണണം.”
എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഒരുഏങ്ങൽ കേട്ടു ആ പെൺകുട്ടി കരയുകയാണ്.
” ഒരൊറ്റത്തവണ ഞാനൊന്ന് കണ്ടോട്ടെ?”
അവളുടെ ചോദ്യം എന്റെ മോളുടത്ര പ്രായമേ കാണൂ. എന്റെ ഡ്യൂട്ടി മറന്നു പോയി എന്റെ അനുവാദത്തോടെ അവർ രണ്ടു പേരും അകത്തേക്ക് പോയി. ഞാൻ ഒരു ബീഡിക്ക് തീ കൊടുത്ത് പഴയ കസേരയിലേക്കിരുന്നു.”
അയാൾ നിർത്തി.ക്യാമറ പ്രശാന്ത് ഞങ്ങൾക്ക് നേരെയും തിരിച്ചു.
“നിങ്ങളുടെ പേര് ചോദിക്കാൻ മറന്നു.”
പ്രശാന്ത് പറഞ്ഞു.
” വാസുദേവൻ.”
” വാസുദേവൻ മദ്യപിക്കുമോ?”
” കഴിക്കും, നമ്മുടെ ജോലി അങ്ങനെയാ സാറേ ഒരു വിധ സമയമങ്ങ് കഴിഞ്ഞാൽ അകത്ത് കിടക്കുന്നവരു ഇറങ്ങിയിങ്ങ് പോരും പോലെയാ. പിന്നെ ഒരു ധൈര്യത്തിന് ഒരു രണ്ട് പെഗ് അത് നിർബന്ധമാണ്.പക്ഷേ അന്ന് ഞാൻ കഴിച്ചില്ലായിരുന്നു.”
” ഡ്യൂട്ടീ ടൈമിൽ മദ്യപിക്കാൻ പാടുണ്ടോ?”