6.30 ആയപ്പോൾ സ്റ്റുഡിയോയിലെ വണ്ടി വന്നു.ഞാൻ കൂടെയുള്ളവരോട് യാത്ര പറഞ്ഞിറങ്ങി. സ്റ്റുഡിയോയിൽ ഡ്യൂട്ടി ടൈം കഴിഞ്ഞിട്ടും എന്നെ കാത്തു നിന്ന സാബുവിന്റെ പിന്നാലെ സിസിടിവി മുറിയിലേക്ക്.
” വേദ ഇന്നലെ ഇതിനകത്ത് നമ്മളല്ലാതെ വേറെയൊരാൾ കൂടി ഉണ്ടായിരുന്നു…. “
ഞാൻ നോക്കിയിരിക്കെ സാബു റെക്കോർഡ് ഓൺ ചെയ്തു.
സാബു തുടർന്നു.
“തലേ ദിവസം 10.30 നു ശേഷം ബനിയൻ ക്യാപ് ധരിച്ചാണ് ആ വ്യക്തി അകത്ത് കടന്നത്. കയറി വന്ന ഉടനെ അയാൾ വേദയുടെ ടേബിളിനടുത്ത് കുറച്ചു സമയം നിന്നു.ക്യാപ് താഴ്ത്തിവെച്ചതിനാൽ
മുഖം വ്യക്തമാവുന്നില്ല .
തുടർന്ന് മേഡത്തിന്റെ മുറിയിലേക്ക് കയറി. അവിടെ ഷെൽഫിനു മീതെ കൈയെത്തിച്ച് പരതി നോക്കുന്നു. തിരികെ വന്ന് ചെയറിന്റെ അടിയിൽ എന്തോ കുനിഞ്ഞു നോക്കുന്നു. പിന്നെ കുറച്ചു സമയം ആളെ കാണുന്നില്ല. പിന്നെ പുറത്തിറങ്ങി കാന്റീനിന്റെ ഭാഗത്തേക്ക് പോയി തിരികെ വന്നു.
പിന്നീട് ലേഡീസ് ടോയ്ലറ്റിന്റെ ഭാഗത്തേക്ക് പോകുന്നു. ഞാൻ ഓടിപ്പോവുന്നു കുറച്ചു സമയത്തിനുള്ളിൽ മറ്റുള്ളവരും പിന്നീട് ഞങ്ങൾ ദീപ യെ താങ്ങിയെടുത്ത് പുറത്തു വരുന്നു. പിന്നീട് കുറച്ചു സമയത്തിനു ശേഷം അയാൾ അവിടുന്നു മടങ്ങിവരുന്നു നേരെ എന്റെ ടേബിളിനു മുന്നിൽ കൈ കുത്തി നിൽക്കുന്നു. മേശപ്പുറത്തു നിന്നും ലോക്കറിന്റെ കീ എടുക്കുന്നു ലോക്കർ തുറക്കുന്നു.ലാപ് പുറത്തേക്ക്.
തൂങ്ങിക്കിടക്കുന്ന ഐഡി കാർഡിലേക്ക് ഞാൻ സൂക്ഷിച്ചു നോക്കി. എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
അരവിയാണോ ശത്രു.പിന്നീടയാൾ ഇറങ്ങിപോയ ഉടനെ പാർക്കിംഗിൽ നിന്നും ഒരു ബൈക്ക് ചീറി പാഞ്ഞ് വന്നു അയാളതിൽ കയറി പോയി.
“സാബു ഇത്രയും നേരത്തെ റെക്കോർഡ് ഇവിടുന്ന് മാറ്റണം. അത് സാബുവിന്റെ കൈവശമിരിക്കണതാണ് ഉത്തമം”
സാബുവിന്റെ കൺകളിൽ സംശയം .
“പിന്നെ നമ്മളീ റെക്കോർഡ് കണ്ട വിവരം ഒരിക്കലും ഇവിടെയുള്ളൊരു സ്റ്റാഫു പോലും അറിയരുത്. തൽക്കാലം മേഡത്തോട് ഞാൻ പറയാം”
സാബു തലയാട്ടി സമ്മതിച്ചെങ്കിലും സംശയത്തിന്റെ വിത്തുകൾ മുള പൊട്ടിയത് ഞാൻ തിരിച്ചറിഞ്ഞു.
എന്റെ ടേബിളിനു മുകളിൽ ശേഷിച്ചൊന്നും ഉണ്ടാവില്ലെന്നുറപ്പിച്ചാണ് എത്തിയത്. പക്ഷേ മൊബൈൽ ഫോണും ഫയലും ലോക്കിന്റെ കീയും ഭദ്രം. കീയെടുത്ത് ലോക്കർ തുറന്നു നോക്കി ലാപ് നഷ്ടമായ സ്ഥാനത്ത് നാലായി മടക്കിയ ഒരു വെളുത്ത പേപ്പർ.ഞാനതെടുത്ത് തുറന്നു നോക്കി.
‘നിനക്കൊരു പണി പൂർത്തിയായിട്ടുണ്ട്. കാത്തിരിക്കുക 24 മണിക്കൂറിനുള്ളിൽ അടുത്ത ശവം .നീ അതിബുദ്ധി കാണിക്കുമെന്നറിയാം അതിനാൽ മാത്രം നിന്റെ ചിറകുകളിൽ ഒന്ന് അരിഞ്ഞെടുക്കുന്നു ‘
അപരിചിതമായ കയ്യക്ഷരം. ആരേയാണ് വിശ്വസിക്കേണ്ടത് ആറിയില്ല. ഒറ്റയാൻ പോരാട്ടമാണ് .
ലാപ് മോഷ്ടിച്ചതൊരിക്കലും അരവിന്ദാവില്ല കാരണം അവൻ ചോദിച്ചാൽ തന്നെ ഞാൻ എല്ലാ ഡോക്യുമെൻസും കൊടുത്തേനെ. പിന്നെയാ ബോഡീലാംഗേജ് അതും സാമ്യമില്ല.
ഒരുൾ പ്രേരണയാൽ ഞാൻ അവന്റെ വീട്ടിലേക്ക് വിളിച്ചു. മറുവശത്ത് അവന്റെയച്ഛൻ.
” അങ്കിൾ അരവിയെവിടെ?”
” നൈറ്റ് കഴിഞ്ഞ് അവനിന്ന് പുലർച്ചെയാ വന്നു കിടന്നത്.നല്ലയുറക്കമാ നീയെവിടെയാ”
” ഞാൻ ഓഫീസിലാ അങ്കിളേ വിളിക്കാം”
ഫോൺ ഡിസ്കണക്ടായി. എവിടെയോ ഒരു കുരുക്കെനിക്കായി മുറുകുന്നുണ്ട്.
അതിൽ അരവിയുടെ കൈകളെയും ഭയപ്പെടേണ്ടിയിരിക്കുന്നു. ദീപയെ ഇന്നലെ രാത്രി ഉപദ്രവിച്ചതാരാ എന്നതറിയണം ഞാൻ ഏഴാമത്തെ ഫയൽ തുറന്നു നോക്കാൻ തന്നെ തീരുമാനിച്ചു.
7) അഡ്വക്കേറ്റ് പരമേശ്വരൻ & അഡ്വ:സാവിത്രി പരമേശ്വരൻ, Dr:യൂനുസ്ഖന്നയുടേയും ആക്സിഡണ്ടെന്നു തെറ്റിദ്ധരിക്കപ്പെട്ട ആസൂത്രിത കൊലപാതകം
എനിക്ക് തല പെരുത്തു തുടങ്ങി. അച്ഛനുമമ്മയും മരണപ്പെടുമ്പോൾ ഫാമിലി ഫ്രണ്ടായ യൂനുസ്ഖന്നയുമുണ്ടായിരുന്നു കാറിൽ.കാർ വെട്ടിപ്പൊളിച്ചവരുടെ ജീവനറ്റ ശരീരം പുറത്തെടുത്തപ്പോൾ കാഴ്ച്ചക്കാർക്കൊപ്പം നാടും കരഞ്ഞിരുന്നു. അതപ്പോൾ ആക്സിഡണ്ടല്ലേ?
അവരുടെ മരണശേഷം യൂനുസ് ഖന്നയുടെ ഭാര്യ ഫാത്തിമയും ഇരട്ടകളായ രണ്ട് പെൺകുട്ടികളും എന്നെപ്പോലെ മാനസികമായി വല്ലാതെ തളർന്നിരുന്നു.
വളരെക്കാലത്തെ കാത്തിരിപ്പിനു ശേഷം 37മത്തെ വയസിലാണ് ഫാത്തിമ രണ്ട് പെൺകുട്ടികൾക്ക് ജന്മം നൽകിയത്. വൈകിയ പ്രെഗ്നൻസി ആയതിനാൽ ഡോക്ടർ കുറേയേറെ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് അബോർഷന് നിർബന്ധിച്ചിട്ടും ഫാത്തിമ സമ്മതിച്ചിരുന്നില്ല. ആ കാരണങ്ങൾ കൊണ്ടാവാം പെൺകുട്ടികൾക്ക് ബുദ്ധി വൈകല്യവും ഉണ്ടായിരുന്നു.
അലോഷിയെ കാണണം കാര്യങ്ങൾക്കൊരു വ്യക്തത വരുത്തണം ഞാൻ അലോഷിക്കു മെസ്സേജയച്ചു.
