അലോഷിക്കൊപ്പം നടന്നു വരുന്ന സാമുവേൽ സാറിനെ കണ്ടപ്പോൾ ഒരാശ്വാസം തോന്നി.
“എന്താ എന്റെ കുട്ടി ഇതൊക്കെ? വിവരമറിഞ്ഞപ്പോൾ ഓടി വരികയായിരുന്നു.”
ഞാൻ വെറുതെ ചിരിച്ചു.
“അതെങ്ങനെയാ പരമേശ്വരന്റെ അല്ലേ പുത്രി. ഇതും ഇതിലപ്പുറവും സംഭവിക്കും”
“സാമുവേൽ സാറിതെങ്ങനെയറിഞ്ഞു?”
” രാത്രി മുതൽ ചാനലു മൊത്തം നീയല്ലേ? ഫോണിൽ വിളിച്ചു എടുത്തില്ല.”
ഞാൻ പോക്കറ്റിൽ തപ്പി.
” ഫോൺ സൈലന്റിലാർന്നു.”
അപരിചിതമായ നമ്പറിൽ നിന്നു പോലും കുറേ കോളുകൾ വന്നിട്ടുണ്ട്.
“മോളെ സത്യസന്ധനായ ഒരു ജേർണലിസ്റ്റിന് ശത്രുക്കൾ കൂടുതലായിരിക്കും. കൂടാതെ നീയൊരു പെണ്ണും.നിരുത്സാഹപ്പെടുത്തുകയല്ല കുറച്ചെല്ലാം കണ്ടില്ലെന്നു നടിക്കണം. “
” ഇത് ഞാനായി പോയി തല വെച്ചതല്ല. ഇങ്ങോട്ടു വരികയായിരുന്നു അവർ. നമുക്ക് പുറത്തേക്കിറങ്ങിയാലോ “
അടുത്ത ബെഡിലെ രോഗിയുടെ ശ്രദ്ധ ഞങ്ങളുടെ സംസാരത്തിലാണെന്നു തിരിച്ചറിഞ്ഞപ്പോൾ ഞാൻ പറഞ്ഞു.
“നിനക്കതിനു നടക്കാമോ?”
പാതി കളിയായും കാര്യമായും സാമുവേൽ സർ പറഞ്ഞു.
“പത്താന വന്നാലും ഓടി രക്ഷപ്പെടാൻ ഇപ്പഴും പറ്റും മതിയോ?”
എന്റെ ചോദ്യത്തിൽ സാമുവേൽ സാർ ഉറക്കെചിരിച്ചു. പിന്നീട് എനിക്കൊപ്പം നടന്നു.അരവി ജോണ്ടിക്കു കൂട്ടിരുന്നു.
പുറത്തെ ഉദ്യാനത്തിലെ മരബഞ്ചിൽ ഞാനിരുന്നു.എനിക്കടുത്തായി സാമുവേൽ സാറും. പുലരാനിനിയും സമയമുണ്ട്. ആശുപത്ര മുറ്റം വാഹന ശബ്ദത്താൽ മുഖരിതം
കാര്യങ്ങളെല്ലാം ഞാൻ പറഞ്ഞു.
” അപ്പോ അവരുടെ ലക്ഷ്യം ആ രേഖകളാണ്.”
“നിങ്ങൾ നല്ല കൂട്ടായിരുന്നല്ലോ എന്തെങ്കിലും അറിയാമോ ഇങ്ങനെയൊരു കാര്യത്തെ പറ്റി അപ്പ എന്തെങ്കിലും പറഞ്ഞിരുന്നോ? “
” ഇല്ല”
“ഞാൻ അപ്പയുടെ മെയിൽ ചെക്ക് ചെയ്തപ്പോൾ ഒന്നുരണ്ട് ഭീഷണി മെയിലുകൾ കണ്ടു കൂടാതെ യൂനുസങ്കിളുമായി അപ്പായ്ക്ക് എന്തോ ഡീലിംഗ്സുണ്ടായിരുന്നെന്ന് മനസിലായി. ഒരു സിബി ബാലയുടെ കേസ് “
സാമുവേൽ സാറിന്റെ മുഖത്ത് സിബി ബാല എന്ന പേര് കേട്ടതും ഞെട്ടൽ. എന്തിനേയോ ഭയക്കുന്നത് പോലെ. എന്തൊക്കെയോ സാറിനറിയാമെന്നത് എനിക്കാശ്വാസമേകി.