അജ്ഞാതന്‍റെ കത്ത് – 8

ദൈവത്തിനും വിദേശികൾക്കും നന്ദി പറഞ്ഞ് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.
പിന്നീടുള്ള യാത്രയിൽ എല്ലാവരും മൗനത്തിലായിരുന്നു. മൗനം ഭേതിച്ചത് ഞാൻ തന്നെയായിരുന്നു.

“അവർക്ക് ഞാൻ എന്തോ നൽകണമെന്നു പറയുന്നുണ്ട് സർ, “

” ഉം.”

അലോഷിയിൽ നിന്നും ഒരു മൂളൽ മാത്രം .കണ്ണുകളടച്ച് സീറ്റിൽ ചാരിയിരിക്കയാണ്.

“സർ അതാണെങ്കിലോ ഫോർമുല ?”
അലോഷി മുന്നോട്ടാഞ്ഞ് ഉഷാറായി ഇരുന്നു.

” ആയിരിക്കാമെന്നല്ല അത് തന്നെയാണ്.”

” പക്ഷേ എന്റെ കൈയിൽ……!”

ഞാൻ വിക്കി .

” മുഴുവൻ പറയട്ടെ വേദ. വേദയുടെ കൈവശം അങ്ങനൊന്നുണ്ടെങ്കിൽ അതേ പറ്റിവേദയ്ക്ക് അറിവില്ലെങ്കിൽ അതിനർത്ഥമെന്താ?”

ഞാൻ ചോദ്യം മനസിലാവാതെ മിഴിച്ചു നിന്നു.

” അതായത് അവർക്ക് വേണ്ടതെന്തെന്ന് വേദയ്ക്ക് അറിയില്ലെത്തിൽ…….?”

“എന്റെ കൈകളിലങ്ങനൊന്നുമില്ലാന്ന് “

” അങ്ങനെയല്ല. അതേ പറ്റി നിനക്കറിവില്ലെങ്കിൽ നിന്റെ കൈളിൽ അവയുള്ളത് നിനക്കറിയില്ല എന്ന രീതിയിൽ ചിന്തിക്കുക. അതിനർത്ഥം അത്ക നീയറിഞ്ഞു കൊണ്ട് മറച്ചുവെക്കുകയല്ലാ എങ്കിൽ…… പിന്നെ ഈ പ്രശ്നങ്ങൾക്കും ഒരു പാട് മുന്നേ മരണപ്പെട്ട അച്ഛന്റെ കേസ്. അച്ഛന്റെ മുറിയാണവർ വിശദമായി നോക്കിയത് അതിനർത്ഥം അച്ഛന്റെ കൈവശമുള്ള ഏതോ രേഖകൾ അതാണവർക്ക് വേണ്ടത്. “

ഞാൻ ചിന്തിച്ചു ശരിയാണ്. എന്റെ മുറിയേക്കാൾ അവർ വലിച്ചു വാരിയിട്ടത് അച്ഛന്റെ മുറിയാണ് ..

“വേദാ ആലോചിക്കുക. അച്ഛനിൽ നിന്നും എന്തെങ്കിലും സൂക്ഷിക്കാനായി എടുത്തു വെച്ചിട്ടുണ്ടോ എന്ന്.
ഇനിയതല്ലായെങ്കിൽ അച്ഛൻ സൂക്ഷിച്ചു വെച്ചതെന്തെങ്കിലും…..”

ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല. എന്തെങ്കിലും കാണുമോ?
അലോഷ്യസിന്റെ ഫോൺ ശബ്ദിച്ചു. അദ്ദേഹം ഫോണിൽ സംസാരം തുടങ്ങി.

എന്തായിരിക്കും അവർ തേടുന്ന ഫോർമുല ? അപ്പയുടെ മെയിൽ ചെക്ക് ചെയ്യണം.അത് ചിലപ്പോൾ ഉപകാരപ്പെടും. എന്തായാലും വീടെത്തട്ടെ.
അലോഷി ഫോണിലെ സംസാരം നിർത്തി.

“വേദ ദീപ അഡ്മിറ്റായ ഹോസ്പിറ്റലിൽ നിന്നുമാണ് കാൾ വന്നത്. ദീപയ്ക്ക് ഫിറ്റ്സ് വന്നു ഐ സി യു വിലേക്ക് മാറ്റിയിട്ടുണ്ട്. “

ഞെട്ടലാണുണ്ടായത്.

” അതിന്റെ കുറച്ചു മുന്നേ അരവിയവിടെ ചെന്നിരുന്നെന്ന് “

അങ്ങനെയെങ്കിൽ അവൻ……

എനിക്കാകെ സങ്കടം വന്നു തുടങ്ങി.

“താൻ വിഷമിക്കേണ്ടെടോ… അവളുടെ ആ അവസ്ഥയ്ക്ക് കാരണം അരവിന്ദല്ല.അരവിന്ദ് പോയതിനു ശേഷം ദീപയെ കാണാൻ മുഖത്ത് മൂക്കിനു താഴെ കറുപ്പടയാളമുളള ഒരു സ്ത്രീ വന്നിരുന്നെന്നാണ് “

“സർ പോലീസിന്റെ ഭാഗത്തു നിന്നും നമുക്ക് വല്ല സഹായവും കിട്ടുമോ?”

“ചാൻസ് കുറവാണ്. “

വേദ റെസ്റ്റ് എടുക്കു രണ്ട് ദിവസം. ക്ഷീണം മുഖത്ത് കാണുന്നുണ്ട്. “

ഞാൻ ഒന്നും പറഞ്ഞില്ല.
ഉച്ചയൂണ് വഴിയിലെവിടെയോ നിന്ന് കഴിച്ചു. സ്റ്റുഡിയോ ഫ്ലാറ്റെത്തുമ്പോൾ വൈകുന്നേരമായിരുന്നു.

“ഇന്ന് നന്നായി ഒന്നുറങ്ങു മനസിനെ ഫ്രീയാക്കി വിട്ടിട്ട് “

മുറിയിലെത്തി ഒന്ന് കുളിച്ചു കിടന്നതേ ഓർമ്മയുള്ളൂ.
ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണുണർന്നത്.
അരവിയായിരുന്നു.
“എന്താടാ പാതിരാത്രിക്ക്?”

” പാതിരാത്രിയോ? മണി എട്ടാവുന്നതേയുള്ളൂ.”

“നീയെന്തിനാണ് വിളിച്ചത്?”

“ഓഹ് പറയാൻ മറന്നു. മേഡത്തിന് ഒരാക്സിഡണ്ട് പറ്റി. ഞാൻ ബാംഗ്ലൂരിനു പോവുകയാണ് “

“യ്യോ എന്താ പറ്റിയത്?”

“വിശദമായൊന്നും അറിയില്ല.എനിക്ക് 10 മിനിട്ട് മുന്നേ ഒരു കോൾ വന്നതാണ്. ഞാനിറങ്ങുവാ. അവിടെത്തിയിട്ട് വിളിക്കാം”

പിന്നെയെന്തോ ഉറക്കം വന്നില്ല. ബാൽക്കണ്ണിയിലേക്ക് നടന്നു.ഉറങ്ങാത്ത നഗരം പൊട്ടുവെളിച്ചം പോലെ നീങ്ങുന്ന വാഹനനിര.

“വേദേച്ചി ഫ്രൈഡ് റൈസ് കിച്ചണിലുണ്ട്. ഞാനിറങ്ങുവാ “

അവസാനത്തെ താമസക്കാരിയും യാത്രയായി. ഇന്ന് ഇവിടെ ഞാൻ മാത്രമേയുള്ളൂ. കുറേയേറെ ചിന്തിച്ചു കൂട്ടി.ടിവിയിൽ നിന്നുള്ള ശബ്ദമാണ്.ചിന്തകൾ മുറിച്ചത്. ഡ്യൂട്ടിക്ക് പോയ ആരോ തിരിച്ചു വന്നിരിക്കുന്നു. ഞാൻ മുറിയിലേക്ക് ചെന്നു. സെറ്റിയിൽ പുറം തിരിഞ്ഞിരിക്കുകയാണ് ആരാണെന്ന് വ്യക്തമല്ല എതിരെയുള്ള സെറ്റിയിലേക്കിരുന്നപ്പോഴാണ് ആളെ കണ്ടത്. കടും പച്ചസാരിയുടുത്ത ഒരു സ്ത്രീ.കാലിന്മേൽ കയറ്റി വെച്ച മറുകാൽ ടിവിയിലെ ഗാനത്തിനൊപ്പം താളം പിടിക്കുന്നു. സോക്സണിഞ്ഞ ആ കാൽപാദത്തിനു പാതിയേ ഉണ്ടായിരുന്നുള്ളൂ.മുഖത്താദ്യം കണ്ണിലുടക്കിയത് മൂക്കിനു താഴെയുള്ള കറുത്ത പാടാണ്.
ഒരു ഞെട്ടലോടെ ഞാൻ മനസിലാക്കി എന്റെ അന്ത്യമടുത്തെന്നു

ആ സ്ത്രീയുടെ മുഖത്ത് പുഞ്ചിരി. ഞാൻ കണ്ണാടി നേരെയാക്കി വെച്ചിരുന്നു.

” എന്നെ മനസിലായോ?”

അതെയെന്നയർത്ഥത്തിൽ ഞാൻ തലയാട്ടി.

” അപ്പോൾ ഞാൻ വന്നതെന്തിനാണെന്നും അറിയാമല്ലോ? എത്രയും വേഗം തരുന്നോ അത്രയും വേഗം ഞാൻ പോവാം.”

“നിങ്ങൾ ചോദിക്കുന്നത് എന്താണെന്നെനിക്കറിയില്ല. പിന്നെ ഞാനെങ്ങനെ തരും? “

പരിഹാസച്ചുവ കലർന്നിരുന്നു എന്റെ സ്വരത്തിൽ.

” അറിയാത്തതോ അറിയാത്തതായി നടിക്കുന്നതോ?”

“എനിക്കതിന്റെ ആവശ്യമില്ലെന്ന് ഞാൻ കരുതുന്നു. പറ്റുമെങ്കിൽ അതെന്താണെന്നു പറയുക.”

അഴിച്ചിട്ട മുടി ഒരു കൈയാലൊതുക്കി വെച്ച് അവൾ തുടർന്നു.

“അഡ്വക്കേറ്റ് പരമേശ്വരന്റെ കൈവശം ഒരു സുഹൃത്ത് ഏൽപിച്ച ഒരു രേഖ. അത് നീ മാറ്റിയിട്ടുണ്ട്. “

ഞാനെന്തോ പറയാൻ തുടങ്ങുമ്പോഴേക്കും വാതിൽ തള്ളിത്തുറന്ന് അലോഷ്യസ് അകത്ത് കടന്നു.
അലോഷിയെ കണ്ടതും സ്ത്രീ ചാടിയെഴുന്നേറ്റു. എവിടുന്നാണെടുത്തതെന്നറിയില്ല, കൈയിലൊരു പിസ്റ്റൾ കണ്ടു.അത് അലോഷിക്കു നേരെ ചൂണ്ടി നിൽക്കയാണ്. പക്ഷേ അലോഷിക്കു ഭാവഭേതമൊന്നുമില്ല.

“നീ തോക്കു പിടിച്ചിരിക്കുന്നത് ശരിയായല്ല “

അലോഷിയുടെ ശബ്ദത്തിൽ അവളുടെ ശ്രദ്ധ മാറി. അത് മതിയായിരുന്നു അലോഷിക്ക്.സെറ്റിയുടെ മീതെ കൂടി കരണം മറിഞ്ഞ് തോക്കെങ്ങനെയോ കൈക്കലാക്കി

“തനിക്ക് നേരെ ചൊവ്വേ തോക്ക് പിടിക്കാൻ പോലുമറിയില്ലല്ലോ പിന്നെന്തിനീ സാഹസം ?”

ഒരു കുതിപ്പിനവൾ ഡോർ തുറന്നു.അതേ വേഗത്തിൽ മുറിയിലേക്കെടുത്തെറിയപ്പെട്ടു.
വാതിൽക്കൽ പ്രശാന്ത്.പ്രശാന്തിനു നേരെയവൾ ചീറിയടുത്തു.കറങ്ങിയവൾ താഴെ വീണു.പ്രശാന്ത് വലതു കൈ കുടഞ്ഞു.വെറുതെയല്ല വീണത്.മുഖമിച്ചൊരടി കിട്ടി

“എനിക്ക് സത്രീകളെ ഉപദ്രവിക്കുന്നത് തീരെ ഇഷ്ടമല്ല.”
അലോഷി അവൾക്കടുത്തായി തറയിൽ ഒരു മുട്ടുകുത്തി ഇരുന്നു.

പകപ്പോടെ അവൾ അലോഷിയെ നോക്കി. ചുണ്ടിലൂടെ ചെറിയ ചാലിട്ട ചോര താടിയിൽ ഒരു തുള്ളിയായി വെളുത്ത ടൈലിൽ പതിച്ചു.
അവളുടെ കൈയിൽ സജീവ് എന്ന് പേര് പച്ച കുത്തിയിരുന്നു.
പ്രശാന്ത് ഷർട്ടിന്റെ കൈ തെറുത്തു കയറ്റി അവൾക്കടുത്തേയ്ക്ക് നീങ്ങി. അവളുടെ മുഖഭാഗം മാറി മാറി വന്നു.പിന്നീട് ഞങ്ങൾ മൂവരേയും ഞെട്ടിച്ച് ഒരു കരച്ചിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *