” ശബ്ദിക്കരുത്.കൊന്നുകളയും. സഹകരിച്ചാൽ നിനക്ക് നല്ലത്. “
അരവി അവളുടെ കൈകൾ പിന്നിലേക്ക് പ്ലാസ്റ്റർ ചെയ്തു.വായ പ്ലാസ്റ്റർ വെച്ച് ഒട്ടിക്കുകയും ചെയ്തു. ആ വലിയ മുറിയിൽ 12 കട്ടിലുകളിലായി 11 രോഗികളുണ്ടായിരുന്നു. പലരും മയക്കത്തിലായിരുന്നു. നഴ്സ് സംസാരിച്ച പെൺകുട്ടിയുടെ അടുത്തേക്ക് ചെന്നു. അത് കൃഷ്ണപ്രിയ ആണെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. എനിക്കയച്ചു തന്ന ഫോട്ടോയിൽ കൃഷ്ണ പ്രിയ ആരോഗ്യവതിയാണ്.ഇത് കണ്ണുകൾ കുഴിഞ്ഞ് കവിളൊട്ടി മെലിഞ്ഞുണങ്ങിയ പ്രാകൃത രൂപം. കുറേ നാള് മുന്നേ എടുത്തതാകാം ഫോട്ടോ.
ഞാൻ അലോഷ്യസിനെ ഫോൺ ചെയ്തു.
“സർ എത്രയും പെട്ടന്ന് SN മെഡിസിറ്റിയിലെത്തണം.”
ഞാനിവിടെ താഴെയുണ്ട്. തന്റെ കാളിൽ നേരത്തെ തന്നെ അപകടം മണത്തിരുന്നു. ഞാൻ എന്താണ് ചെയ്യേണ്ടത്.?”
“സർ വർഷങ്ങൾക്കു മുന്നേ കാണാതെ പോയ കൃഷ്ണപ്രിയയേയും വേറെ പത്ത് പേരേയും കണ്ടെത്തിയിട്ടുണ്ട്. 8 മത്തെ ഫ്ലോറിൽ ലെഫ്റ്റിൽ ഫസ്റ്റ് റൈറ്റിലെ ഏഴാമത്തെ മുറിയിൽ ഞങ്ങളുണ്ട്.ഇതിനകത്ത് നിന്നും ഇവരേയും കൊണ്ട് പുറത്ത് കടക്കണമെങ്കിൽ പോലീസ് സഹായം വേണം.എത്രയും പെട്ടന്ന് വേണ്ടത് ചെയ്യുക.”
“പേടിക്കണ്ട. അഞ്ചു മിനിറ്റ് ഞങ്ങളെത്താം.”
ഫോൺ കട്ടായി.
“അരവീ നിന്റെ ഫോണിൽ നെറ്റ് കണക്റ്റ് ചെയ്”
“എന്തിനാ?”
മറുപടി പറയാതെ ഞാനവനെ തറപ്പിച്ച് നോക്കി. ജോണ്ടി ക്യാമറ എടുത്ത് ജോലി ആരംഭിച്ചു. ഞാൻ നഴ്സിന്റെ വായിലെ പ്ലാസ്റ്റർ മാറ്റി അവളോടു ചോദിച്ചു .
“ഇതൊക്കെ ആരാണെന്നറിയാമോ?”
“തെരിയാത്”
” നിന്റെ രോഗിയുടെ പേരും അറിയില്ലെ?”
“പേര് റജിസ്ട്രരിലിരുക്ക്. ഇങ്ക പേഷ്യന്റ് നേം വേന നമ്പർ മട്ടും താൻ ….”
പേടിയോടെ അവൾ പറഞ്ഞു.
“ഇവരെന്താ ഇങ്ങനെയെന്നറിയാമോ?”
” അത് വന്ത് ബ്രെയിനിലെ ഒരു വെയ്നുക്ക് യതാവതോ. അത് വന്ത്……”
” നീയിവിടെ വന്നിട്ടെത്ര നാളായി?”
” എന്ന സാർ? ഉങ്ക ക്വസ്റ്റ്യൻ പുരിയലെ”
“നീ ഇന്ത ഹോസ്പിറ്റൽ ജോയിൻ പൻട്രത് എത്തന നാളാച്ച് “
എന്റെ തമിൾ കേട്ടാവാം ജോണ്ടി ചിരിച്ചു.
“സിക്സ് മത്”
” നീ വരുമ്പോൾ എത്ര രോഗികളുണ്ടായിരുന്നു.?”
“10. ഒരു സിന്ന പയ്യനെ അവങ്ക ലാസ്റ്റ് സൺഡെ അഡ്മിറ്റ് പന്നിയെ “
“ഇതിൽ നിന്നും ഡിസ്ച്ചാർജായവർ എത്ര? “
” തെരിയിലാ .പേഷ്യന്റ് കൂടെ ബൈസ്റ്റാൻഡെർ കെടയാത് സർ.”
“വേദ നെറ്റ് ഓൺ”
അരവിയുടെ ശബ്ദം.
“ലോഗിൻ ഫേസ് ബുക്ക് “
അരവിയും ജോണ്ടിയും മുഖത്തോട് മുഖം നോക്കി.
“[email protected] പാസ് വേർഡ് spygir0l007 “
“ഓകെ ലോഗ്ഗിൻ…. ഇനി ?”
” ലൈവ് ഓൺ ചെയ്യ്.”
ലൈവ് ഓൺ ചെയ്തതിനു ശേഷം ഞാനാ ഫോൺ വാങ്ങി .
“ഹലോ മൈ ഡിയർ ഫ്രണ്ട്സ്, ഞാനിപ്പോൾ നിൽക്കുന്നത് കൊച്ചി നഗരത്തിലെ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ്. എനിക്ക് പനി വന്ന് അഡ്മിറ്റിയതല്ല. അതിനേക്കാൾ വലിയൊരു വിപത്തിനെ, ക്യാൻസറിനെ നിങ്ങൾക്കു മുന്നിലെത്തിക്കാനാണ് ഹോസ്പിറ്റലിലെത്തിയത്. “ബാക്ക്യാമറ ഓൺ ചെയ്തു ഞാൻ അരവിയേയും ജോണ്ടിയേയും പാസ് ചെയ്തു. കൃഷ്ണപ്രിയയിൽ എത്തി.
“നിങ്ങൾക്കീ പെൺകുട്ടിയെ ഓർത്തെടുക്കാൻ പറ്റുന്നുണ്ടോ? “
തുടർന്ന് മറ്റ് ബെഡിൽ കിടക്കുന്നവരേയും കൂടി കാണിച്ചു. തുടർന്ന് മുറിയിൽ ഞങ്ങളെ വ്യക്തമായി കിട്ടത്തക്ക വിധത്തിൽ ഫോൺ ടേബിളിൽ സെറ്റ് ചെയ്തു വെച്ചു.
” ഇവിടുത്തെ സ്റ്റാഫ് നഴ്സിനു പോലും വ്യക്തതയില്ലാത്ത കൃഷ്ണപ്രിയയുടെ രോഗം.അതു പോലെ നിങ്ങളിപ്പോൾ കണ്ട 11 രോഗികളാണിവിടെയുള്ളത്. അവയെല്ലാം നമ്മുടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും കാണാതെ പോയവർ.”
ഞാൻ നഴ്സിനു നേരെ തിരിഞ്ഞു.
“ഇവരെ എല്ലാ സമയവും മയക്കി കിടത്തുന്നതോ അതോ അവർക്ക് ബോധമില്ലാത്തതോ….. “
വാതിൽ ആരോ തുറക്കുന്നു.
ഡോക്ടർ റോഷൻ!
” ഞാൻ പറഞ്ഞാൽ മതിയോ മിസ് വേദാ പരമേശ്വർ? താഴെ വെച്ചേ ഞാൻ കണ്ടതാണ്. ചെറിയൊരു സംശയം തോന്നിയിരുന്നു. എന്തായാലും സിംഹളമാളത്തിലേക്ക് വന്നതല്ലേ. ഞാനൊന്നു സത്ക്കരിക്കാം. ജീവനുണ്ടെങ്കിൽ തിരികെ ഇഴഞ്ഞ് പോവാം. എനിക്കീ സുന്ദരികളെ കാണുമ്പോൾ രക്തയോട്ടം കൂടും ”
പിന്നാലെ കയറിയ തടിമാടന്മാരിലൊരാൾ അരവിയുടെ തലയ്ക്കു തോക്ക് മുട്ടിച്ചു. മറ്റൊരാൾ ജോണ്ടിയുടെ ക്യാമറ പിടിച്ചെടുത്തു തറയിലിട്ടു.
എന്റെ കഴുത്തിനു പിറകിൽ ഒരു റോഷന്റെ ഉശ്ചാസ വായു തട്ടി.
“നിനക്കറിയേണ്ടേ ഇവരെന്താ ഇങ്ങനെ പാതി മയക്കത്തിലായതെന്ന് .ഒന്നിനോടും പ്രതികരിക്കാത്തതെന്ന് .മരിക്കും മുന്നേ നീയതറിഞ്ഞോ”
ചെവിക്കരികിൽ റോഷന്റെ മുരളൽ. അവനറിയാതെ ഞാൻ ഫോണിലേക്ക് പാളി നോക്കി. ബാക് ക്യാം ആയത് ഭാഗ്യം. ഞാൻ മരിച്ചാലും അത് ലോകത്തിനു മുന്നിൽ ആയിരിക്കും. എന്തിനെന്നും ഏതിനെന്നും ലോകമറിയും….
മുടിക്ക് കുത്തിപ്പിടിച്ച് റോഷൻ എന്നെ ചുവരോട് ചേർത്തു നിർത്തി.
” ഇവർക്കെല്ലാം സ്കിസോഫെർണിയ എന്ന അസുഖമാണ്. ഇതാ ഇവളില്ലെ കൃഷ്ണപ്രിയാ വസുദേവ് ഇവളീ സ്കിസോഫെർണിയയിൽ നിന്നും പൂർണമായും മുക്തയായിട്ടുണ്ട്.നഗരത്തിലെ പല ഭാഗത്തു നിന്നുമായി കാണാതെ പോയവരാണിവർ. അവരെ എന്തിന് എപ്പോ എങ്ങനെ എന്ന ചോദ്യമുണ്ടാവും ല്ലേ…. ഇവരെ ഇങ്ങനെ രോഗിയാക്കിയതിൽ ഞാനും പങ്കാളിയാണ്”
ഞാൻ മറുപടി പറഞ്ഞില്ല. പല ബെഡുകളിലും അനക്കം വെച്ചു. അവരെല്ലാം നിർജ്ജീവമായ ഭാവത്തിൽ എന്നെ നോക്കുന്നു.പ്രതികരണ ശേഷി നഷ്ടപ്പെട്ടവർ.!
“ഇനി നിന്റേയും ഇവന്മാരുടേയും അവസ്ഥ എന്താണെന്നറിയോ സ്കിസോഫെർണിയ എന്ന രോഗാവസ്ഥയിലേക്ക് നീയും പോവും. വെറും രണ്ടര മാസം മതി നിന്നെയാ അവസ്ഥയിൽ എനിക്കെത്തിക്കാൻ .”
“നിന്നെക്കൊണ്ടൊരു ചുക്കും കഴിയില്ല “
എന്റെ ശബ്ദമുയർന്നു. എന്റെ കവിളിൽ കുത്തിപ്പിടിച്ചവൻ ചുവരിലൂടെ ഉയർത്തി. കാലുകൾ തറയിൽ നിന്നും ഉയർന്നു. വേദന കടിച്ചമർത്തി ഞാൻ.അരവിന്ദും ജോണ്ടിയും എന്നെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തടിയന്മാരുടെ ഉരുക്കുമുഷ്ടിയിൽ അവർ ശക്തിയില്ലാത്തവരായി.
നടുവടിച്ച് ഞാൻ തറയിൽ വീണപ്പോഴാണ് അവനെന്നെ വിട്ടു എന്നെനിക്കു മനസിലായത്.
” നീയും നിന്റെ മറ്റവനും ചേർന്ന് എന്നെയങ്ങിരുത്താമെന്ന് കരുതിയത് വെറുതെയായെടി. ഇന്ത്യയിലെ ഒരു സ്റ്റേഷനിലും ഇല്ലെടി എനിക്കെതിരെ ഒരു കേസ്. “
എന്റെ സംശയം ബലപ്പെട്ടിരിക്കുന്നു.
അവൻ സ്വാധീനമുപയോഗിച്ച് ഇറങ്ങിയിരിക്കുന്നു. ഇതു വരെ നേരിട്ടയവയിൽ വെച്ച് ഏറ്റവും വലിയ അപകടകാരി.
” ഈ ലോകം എന്റെ കൈപ്പിടിയിൽ ഒതുക്കണം. എതിർത്തവരെയെല്ലാം ഞെരിച്ചുടച്ചാണിത്രയും എത്തിയത്. നീ ഒരിക്കലും മഠത്തിൽ വരാൻ പാടില്ലായിരുന്നു.എന്റെ ഒരു പാട് വർഷത്തെ പരിശ്രമം സ്വപ്നം. അതാണ് നീ ഇന്നലെ ഒറ്റ രാത്രി കൊണ്ട് തകർത്തത്.”
കൈയെത്തിച്ചപ്പോൾ ഗ്ലൂക്കോസ് സ്റ്റാന്റ് തടഞ്ഞു.ചിന്തിക്കാനുള്ള സമയം കൊടുക്കാതെ അതെടുത്തവനെ തല്ലിയതും ഡോർ തള്ളിത്തുറന്ന് അലോഷിയും സംഘവും അകത്ത് കടന്നതും ഒരേ ടൈം.
കുറച്ചു നേരത്തെ മൽപിടുത്തത്തിനു ശേഷം റോഷനെ കീഴടക്കാൻ കഴിഞ്ഞു. അപ്പോഴേക്കും വിവരമറിഞ്ഞ് ACP രേണുകാ മേനോനും സംഘവും എത്തി.അവർ റോഷനേയും സംഘത്തേയും അറസ്റ്റ് ചെയ്തു.