“അങ്ങനെ നാൻസി സജീവിനേയും തുളസിയേയും തട്ടി അല്ലേ?”
അലോഷിയുടെ ചോദ്യത്തിൽ അവളൊന്നു ഞെട്ടി.
” ഇല്ല….. ഞാനാരേയും കൊന്നില്ല.”
അവൾ പുലമ്പി
“പിന്നെന്തിന് രാജീവ് മരിക്കുന്നതിന് തൊട്ടു മുന്നേ ആ ഫ്ലാറ്റിൽ നീ പോയത്.?”
അവളുടെ കണ്ണുകൾ ഒന്നിലും ഉറച്ചു നിൽക്കാതെ ചലിച്ചു കൊണ്ടേയിരുന്നു. ഭാവം മാറി ഒരു വന്യത ആ നോട്ടത്തിൽ നിഴലിച്ചു.
” പറയാം”
ആ സ്ത്രീയുടെ മുഖത്ത് പുഞ്ചിരി. ഞാൻ കണ്ണാടി നേരെയാക്കി വെച്ചിരുന്നു.
” എന്നെ മനസിലായോ?”
അതെയെന്നയർത്ഥത്തിൽ ഞാൻ തലയാട്ടി.
” അപ്പോൾ ഞാൻ വന്നതെന്തിനാണെന്നും അറിയാമല്ലോ? എത്രയും വേഗം തരുന്നോ അത്രയും വേഗം ഞാൻ പോവാം.”
“നിങ്ങൾ ചോദിക്കുന്നത് എന്താണെന്നെനിക്കറിയില്ല. പിന്നെ ഞാനെങ്ങനെ തരും? “
പരിഹാസച്ചുവ കലർന്നിരുന്നു എന്റെ സ്വരത്തിൽ.
” അറിയാത്തതോ അറിയാത്തതായി നടിക്കുന്നതോ?”
“എനിക്കതിന്റെ ആവശ്യമില്ലെന്ന് ഞാൻ കരുതുന്നു. പറ്റുമെങ്കിൽ അതെന്താണെന്നു പറയുക.”
അഴിച്ചിട്ട മുടി ഒരു കൈയാലൊതുക്കി വെച്ച് അവൾ തുടർന്നു.
“അഡ്വക്കേറ്റ് പരമേശ്വരന്റെ കൈവശം ഒരു സുഹൃത്ത് ഏൽപിച്ച ഒരു രേഖ. അത് നീ മാറ്റിയിട്ടുണ്ട്. “
ഞാനെന്തോ പറയാൻ തുടങ്ങുമ്പോഴേക്കും വാതിൽ തള്ളിത്തുറന്ന് അലോഷ്യസ് അകത്ത് കടന്നു.
അലോഷിയെ കണ്ടതും സ്ത്രീ ചാടിയെഴുന്നേറ്റു. എവിടുന്നാണെടുത്തതെന്നറിയില്ല, കൈയിലൊരു പിസ്റ്റൾ കണ്ടു.അത് അലോഷിക്കു നേരെ ചൂണ്ടി നിൽക്കയാണ്. പക്ഷേ അലോഷിക്കു ഭാവഭേതമൊന്നുമില്ല.
“നീ തോക്കു പിടിച്ചിരിക്കുന്നത് ശരിയായല്ല “
അലോഷിയുടെ ശബ്ദത്തിൽ അവളുടെ ശ്രദ്ധ മാറി. അത് മതിയായിരുന്നു അലോഷിക്ക്.സെറ്റിയുടെ മീതെ കൂടി കരണം മറിഞ്ഞ് തോക്കെങ്ങനെയോ കൈക്കലാക്കി
“തനിക്ക് നേരെ ചൊവ്വേ തോക്ക് പിടിക്കാൻ പോലുമറിയില്ലല്ലോ പിന്നെന്തിനീ സാഹസം ?”
ഒരു കുതിപ്പിനവൾ ഡോർ തുറന്നു.അതേ വേഗത്തിൽ മുറിയിലേക്കെടുത്തെറിയപ്പെട്ടു.
വാതിൽക്കൽ പ്രശാന്ത്.പ്രശാന്തിനു നേരെയവൾ ചീറിയടുത്തു.കറങ്ങിയവൾ താഴെ വീണു.പ്രശാന്ത് വലതു കൈ കുടഞ്ഞു.വെറുതെയല്ല വീണത്.മുഖമിച്ചൊരടി കിട്ടി
“എനിക്ക് സത്രീകളെ ഉപദ്രവിക്കുന്നത് തീരെ ഇഷ്ടമല്ല.”
അലോഷി അവൾക്കടുത്തായി തറയിൽ ഒരു മുട്ടുകുത്തി ഇരുന്നു.
പകപ്പോടെ അവൾ അലോഷിയെ നോക്കി. ചുണ്ടിലൂടെ ചെറിയ ചാലിട്ട ചോര താടിയിൽ ഒരു തുള്ളിയായി വെളുത്ത ടൈലിൽ പതിച്ചു.
അവളുടെ കൈയിൽ സജീവ് എന്ന് പേര് പച്ച കുത്തിയിരുന്നു.
പ്രശാന്ത് ഷർട്ടിന്റെ കൈ തെറുത്തു കയറ്റി അവൾക്കടുത്തേയ്ക്ക് നീങ്ങി. അവളുടെ മുഖഭാഗം മാറി മാറി വന്നു.പിന്നീട് ഞങ്ങൾ മൂവരേയും ഞെട്ടിച്ച് ഒരു കരച്ചിലായിരുന്നു.
“എന്റെ മോളെ രക്ഷിക്കണം. അവളെയവർ കൊല്ലും. പ്ലീസ് നിങ്ങളാ രേഖ കൊടുക്കണം”
“ആര്?”
അലോഷിയുടെ ചോദ്യം
” അവളുടെ മുഖം ഭയത്താൽ വിളറി. “
“നീ പറ ആര്. ആരാണ് നിന്റെ മകളെ കൊല്ലുന്നത്? അതിനു മുൻപേ നീയാരാണെന്ന് പറയൂ”
” ഞാൻ നാൻസി…നാൻസി സജീവ്.കഴിഞ്ഞ ദിവസം മരണപ്പെട്ട സജീവിന്റെ ഭാര്യ. എന്റെ മകൾ തീർത്ഥ അവരുടെ കൈവശമാണ്. നിങ്ങൾ ആ രേഖകൾ അവർക്ക് കൊടുത്തില്ലായെങ്കിൽ സജീവിനെ കൊന്നതുപോലെ അവരെന്റെ മോളെയും…..”
നാൻസി വീണ്ടും കരച്ചിലായി.
“നിങ്ങൾ കരയാതെ കാര്യം പറയൂ. ആരാണ് കൊല്ലുന്നത്?”
ഞാൻ അവർക്കെതിരെ സെറ്റിയിലേക്കിരുന്നു.
“വിവാഹശേഷം സജീവുമായി ഒറ്റപ്പാലത്ത് സന്തോഷത്തോടെ ജീവിച്ചു വരികയായിരുന്നു. തീർത്ഥ എന്റെ വയറ്റിലുണ്ടെന്നറിഞ്ഞ ആ ദിവസങ്ങളിലേതോ ഒരു വൈകുന്നേരമാണ് അവർ എന്റെ ലാബിലേക്ക് വന്നത്. വെളുത്ത് നല്ല പൊക്കമുള്ള ചെറിയ കണ്ണുള്ള മുടി സ്ട്രെയ്റ്റ് ചെയ്ത ഡോക്ടർ ആഷ്ലി… “
“ഈ പേര് ഓർക്കുന്നു. ആത്മഹത്യ എന്ന് വരുത്തിത്തീർത്ത ഡോക്ടർ ആഷ്ലിയുടെ കൊലപാതക രഹസ്യം പുറത്ത് കൊണ്ട് വന്നത് ‘അഴിച്ചുപണി’ ആണ്. “
ഞാനിടയ്ക്ക് കയറി.
“അതെ അവരുതന്നെ. അവർ വന്നത് സജീവിനെ കാണാനായിരുന്നു. സജീവ് ഒരു ടൂറിലായതിനാൽ അവരോട് സംസാരിച്ചത് ഞാനായിരുന്നു. പക്ഷേ അവർ സംസാരിച്ചതെല്ലാം സജീവുമായി കോൺഡാക്ടുള്ള ഡോക്ടറുമാരെ പറ്റിയും ചില മെഡിസിൻസിനെ പറ്റിയും മാത്രമായിരുന്നു. അതൊരിക്കലും സൗഹൃദത്തിന്റെ പുറത്തുള്ളതായിരുന്നില്ല എന്നെനിക്ക് തോന്നി.
അവർ പോയപ്പോൾ ഞാൻ സജീവിനെ വിളിച്ചു കാര്യം പറഞ്ഞു. അവന്റെ വാക്കുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ഭയം ഞാൻ തിരിച്ചറിഞ്ഞു. സജീവിന്റെ അവിഹിതമാണെന്നോർത്ത് ഞാൻ തളർന്നു.പിന്നെയവനറിയാതെ അവന്റെ ഫോൺ കാളുകളും മെസ്സേജുകളും ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. ഇടയ്ക്ക് വരുന്ന കോളുകളല്ലാതെ മെസ്സേജുകൾ ഞാൻ കണ്ടതുമില്ല.”
