എല്ലാം കഴിഞ്ഞ് ഞാൻ എന്റെ ഫ്ലാറ്റിലേക്ക് വന്നു.
രാത്രി അവിടെനിന്ന് കഴിക്കാം എന്നൊരു വാക്കെങ്കിലും അവള്‍ പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചു, പക്ഷേ അവളെന്നെ ക്ഷണിച്ചില്ല.
സാരമില്ല, ദുബായില്‍ നൂറുകണക്കിന് ഹോട്ടലുകളുണ്ട്. പോരാത്തതിന് എനിക്ക് നല്ലത് പോലെ പാചകവും അറിയാം. പട്ടിണിയൊന്നും എനിക്ക് കിടക്കേണ്ടി വരില്ല.
സമയം എട്ടര കഴിഞ്ഞിരുന്നു. ഞാൻ പോയി കുളിച്ച് ഫ്രെഷായി.
അപ്പോഴാണ് നെഷിധ എന്നെ വിളിച്ചിരുന്ന കാര്യം ഓര്‍ത്തത്.
“ദൈവമേ, ഇതെന്തൊരു പരീക്ഷണമ?” മുകളില്‍ നോക്കി ഞാൻ ചോദിച്ചു കൊണ്ട് മൊബൈൽ എടുത്ത് അവള്‍ക്ക് വിളിച്ചു.
പക്ഷേ എത്ര വിളിച്ചിട്ടും നെഷിധ എടുത്തില്ല. ക്ഷമ നശിച്ച ഞാൻ എന്റെ അമ്മയ്ക്ക് വിളിച്ചു.
അര മണിക്കൂറോളം അമ്മയോടും രാകേഷോടും സംസാരിച്ചെങ്കിലും, എന്റെ കോൾ വന്നതും എപ്പോഴും ഓടിവന്ന് അമ്മയില്‍ നിന്നും മൊബൈല്‍ തട്ടിപറിക്കുന്ന എന്റെ അനുജത്തി മാത്രം വന്നില്ല.
അവളെ ഞാൻ വിളിക്കാൻ പറഞ്ഞപ്പോ, അവള്‍ റൂം പൂട്ടി ഉറങ്ങി, എത്ര വിളിച്ചിട്ടും എഴുനേറ്റില്ലെന് അമ്മ പറഞ്ഞു.
“അവള്‍ കുഞ്ഞല്ലേട,” എന്റെ വിഷമം കണ്ടിട്ട് അമ്മ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“അതെയതെ, അവൾ ചെറിയ കുഞ്ഞാണ്,” രാകേഷ് അമ്മയെ കളിയാക്കി ചിരിച്ചു. “വെറും പത്തൊന്‍പത് വയസ്സായ പൊടി കുഞ്ഞ്.”
“നി പോടാ അവിടുന്ന്.” അമ്മ അവനെ വിരട്ടിയ ശേഷം എന്നോടായി പറഞ്ഞു, “കൂടുതൽ സ്നേഹം ഉള്ളവരോട് തന്നെയാ കൂടുതൽ പിണക്കവും കാണിക്കാറുള്ളത്. മോന്‍ വിഷമിക്കേണ്ട.”
ഒടുവില്‍ അമ്മയോട് എന്തൊക്കെയോ സംസാരിച്ച ശേഷം ഞാൻ കട്ടാക്കി.
ഇന്നത്തെ ദിവസം എന്നെ ശെരിക്കും ഭ്രാന്തനായി മാറ്റിയിരുന്നു. ആദ്യം അഞ്ചന ചേച്ചി, അടുത്ത് മറിയ, ഇപ്പോൾ എന്റെ അനുജത്തി പോലും എന്നോട് സംസാരിക്കുന്നില്ല.
ഇന്നത്തെ ദിവസത്തെ, വെള്ളിയാഴ്ചയെ, ഞാൻ ശപിച്ചു. എനിക്ക് വെള്ളി ദോഷം ആയിരിക്കാനാണ് സാധ്യത. അങ്ങനെയൊരു ദോഷം ഉണ്ടോ എന്നറിയില്ല, പക്ഷെ എന്റെ കാര്യത്തിൽ ഉണ്ടെന്ന് തെളിഞ്ഞു.
എന്തൊക്കെ പ്രശ്നങ്ങൾ ആണെങ്കിലും എനിക്ക് വിശക്കാൻ തുടങ്ങി. അവസാനം എന്നെ സ്വയം പഴിച്ചു കൊണ്ട് ഞാൻ മലബാര്‍ ഹോട്ടലിൽ പോയി.
“നി എന്തിനാ ഉച്ച ഭക്ഷണം മുഴുവനും വേസ്റ്റ് ആക്കിയത്?” എന്നെ കണ്ടപാടെ ബഷീര്‍ മാമ ദേഷ്യത്തില്‍ ചോദിച്ചു.
“അത് മാമാ… ഞാൻ… എനിക്ക്..!!” ഒന്നും പറയാനാവാതെ ഞാൻ സ്റ്റീല്‍ ഗ്ലാസ്സ് വിഴുങ്ങിയ പോലെ നിന്നു പരുങ്ങി.
“നീ വേറെ എവിടെയെങ്കിലും പോയി കഴിച്ചോ, ഒരു വക ഇവിടെ നിന്ന് ഞാൻ തരില്ല.”
“ങേ..!!” ഞാൻ അന്തംവിട്ട് നിന്നു.
“വാപ്പ, എന്തിനാ അവനോട്—”
“നീ മിണ്ടണ്ട മുസ്തഫ, ഒരു വക്കാലത്തും ഇവട വേണ്ട. ഓൻ എവിടെയെങ്കിലും പോയി കഴിക്കട്ടെ.” മാമ തീര്‍പ്പ് കല്പിച്ചു.
ഇനി ഞാൻ കാരണം അച്ഛനും മകനും തമ്മില്‍ വഴക്ക് വേണ്ട എന്ന ചിന്തയില്‍ എന്റെ വെള്ളി ദോഷത്തെ പിന്നെയും ശപിച്ചു കൊണ്ട് ഞാൻ വേഗം അവിടെ നിന്നിറങ്ങി.
“നി എവട പൊണടാ ഹമുക്കെ?” ബഷീര്‍ മാമ ഉറക്കെ ചോദിച്ചത് കേട്ട് സംശയത്തോടെ ഞാൻ തിരിഞ്ഞു നോക്കി.
“കേറടാ അകത്ത്.” അയാള്‍ ചീറി.
അയാളുടെ മനസ്സ് മാറുന്നതിന് മുന്‍പ് ഞാൻ വേഗം അകത്തേക്ക് ഓടിയതും ബഷീര്‍ മാമയുടെ വായിൽ നിന്നും ഒരു മുരൾച കലര്‍ന്ന ചിരി പുറത്തേക്ക് വന്നു.
ഇന്ന് ഒരാളെങ്കിലും എന്നോട് വിട്ടുവീഴ്ച ചെയ്തോർത്ത് അല്പമെങ്കിലും മനസ്സിന് സമാധാനം കിട്ടി.
ഉച്ചക്ക് കഴിക്കാത്തത് കൊണ്ട് നല്ല വിശപ്പുണ്ടായിരുന്നു. അതുകൊണ്ട് വലിച്ച് വാരി കഴിച്ചു. പക്ഷേ കാശു വാങ്ങാൻ മാമ തയ്യാറായില്ല.
“ഉച്ചക്ക് നിന്റെ ചോറു ഞാൻ തിന്നു. ആ ചോറിന്‍റെ കാശ് നീ തന്നതല്ലെ, അതുകൊണ്ട് കാശ് വേണ്ട നീ ചെല്ല്.” ബഷീര്‍ മാമ എന്നെ വിരട്ടി.
