ഹൃദയത്തിലൂടെ വെള്ളിടി പാഞ്ഞത് പോലെ തോന്നി. അഞ്ചന ചേച്ചി ആയിരിക്കുമോ?
‘ഹലോ?’
‘നീ എവിടെയാ, വിക്രം?’ അരിശം പൂണ്ട ചേച്ചിയുടെ ശബ്ദം ചോദിച്ചു.
‘പാർക്കിൽ.’ ഒറ്റ വാക്കില്‍ ഞാൻ നിർത്തി.
‘നിനക്ക് വിശക്കുന്നില്ലേ?” അവൾ ദേഷ്യത്തില്‍ ചോദിച്ചു. “കഴിക്കാൻ എന്താ വരാത്തത്?’
‘വിശപ്പുണ്ടായിരുന്നു. അതുകൊണ്ട് മലബാറില്‍ പോയി കഴിച്ചു.’ മനസ്സിൽ ക്ഷോഭം ആണെങ്കിലും എന്റെ ശബ്ദം ശാന്തമായി തന്നെ പുറത്തേക്ക് വന്നു. ‘പിന്നേ എന്നെ ആരും ക്ഷണിച്ചില്ല അതുകൊണ്ട് ഞാനും വന്നില്ല.’
എന്റെ മറുപടി അവളെ നിശബ്ദമാക്കി. കുറെ നേരം ഞങ്ങൾ മിണ്ടാതെ ഫോണും കാതില്‍ വച്ചുകൊണ്ട് നിന്നു. എനിക്ക് ടെന്‍ഷന്‍ കൂടാനും തുടങ്ങി. പെട്ടന്നവൾ കട്ടാക്കി.
മനസ്സ് വേദനിച്ച് പിന്നെയും ഞാൻ പുല്‍മേട്ടില്‍ തന്നെയിരുന്നു. ആളുകൾ ജോഡിയായും ഫാമിലിയായും അങ്ങിങ്ങായി ഇരിക്കുകയും എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കൊണ്ട് നടക്കുന്നതും കണ്ടപ്പോൾ എനിക്ക് സങ്കടം സഹിക്കാനായില്ല.
ഈ ലോകത്ത് ഞാൻ ഒറ്റയ്ക്കായത് പോലെ അനുഭവപ്പെട്ടു.
**************
ഉറക്കത്തിൽ നിന്നുണരാൻ എന്നോട് ഹിന്ദിയില്‍ ആരോ പറഞ്ഞത് കേട്ടാണ് എന്റെ കണ്ണുകൾ മലർക്കെ തുറന്നത്.
മുകളില്‍ മധ്യവയസ്ക്കനായ ഒരു നോർത് ഇന്ത്യൻ മുഖം എന്നെ ഉറ്റു നോക്കുന്നത് കണ്ടപ്പോൾ ആണ് എനിക്ക് പരിസരബോധം വന്നത്.
പാർക്കിൽ കിടന്ന് ഞാൻ ഉറങ്ങി പോയിരിക്കുന്നു!
ഞെട്ടി പിടഞ്ഞ് ഞാൻ വേഗം എഴുനേറ്റിരുന്നു കൊണ്ട് എനിക്ക് ചുറ്റും നോക്കി.
കുറച്ചകലെ ഒരാള്‍ പുക വലിക്കുന്നത് കണ്ടു. ഞങ്ങൾ മൂന്ന് പേര്‍ ഒഴിച്ച് ഈ കുഞ്ഞു ഓപ്പൺ പാർക്ക് വിജനമായിരുന്നു.
മെല്ലെ എഴുന്നേൽക്കാൻ തുടങ്ങിയതും എന്നെ ഉണര്‍ത്തിയ ആള്‍ എനിക്കടുത്തായി തറയിലേക്ക് ചൂണ്ടി കാണിച്ചു.
നോക്കിയപ്പോൾ എന്റെ മൊബൈലും പേഴ്സും താഴെ കിടക്കുന്നതാണ് കണ്ടത്.
മൊബൈൽ ഞാൻ കൈയിൽ വച്ചിരുന്നു, ഉറങ്ങിയപ്പൊ താഴെ വീണതാവാം. പക്ഷേ പോക്കറ്റില്‍ കിടന്ന പേഴ്സ് എങ്ങനെ പുറത്തു വന്നു? അതിൽ കുറെ പണം, ഡെബിറ്റ് കാർഡ്സ്, ലൈസൻസ്, ഐഡി തുടങ്ങിയവ ഉണ്ടായിരുന്നു.
എന്നോട് തന്നെ എനിക്ക് ദേഷ്യം തോന്നി, ഉത്തരവാദിത്വം ഇല്ലാതെ ഇങ്ങനെ പബ്ലികിൽ ഉറങ്ങിയതിന്.
വേഗം എഴുനേറ്റ് അയാളുടെ വലത് കൈ എന്റെ രണ്ട് കൈകളിൽ പൊതിഞ്ഞു പിടിച്ച് നന്ദി പറഞ്ഞിട്ട് അയാളുടെ കൈ വിട്ടതും ഒരു പുഞ്ചിരിയോടെ അയാൾ നടന്നു നീങ്ങി. താഴെ കിടക്കുന്ന സാധനങ്ങള്‍ എടുത്തുകൊണ്ട് ഞാനും നടന്നു.
സമയമറിയാൻ മൊബൈലില്‍ നോക്കി. അപ്പോഴാണ് 21 മിസ്ഡ് കോളും കുറെ മെസേജും കണ്ടത്.
അതിൽ 15 കോൾ പ്രഷോബ് ചേട്ടന്‍റെ ആയിരുന്നു. ബാക്കി അഞ്ചന ചേച്ചിയുടെ.
മെസേജ് അത്രയും എന്റെ അനുജത്തിയിൽ നിന്നായിരുന്നു. ഒരു പുഞ്ചിരി എന്റെ ചുണ്ടില്‍ കടന്നുകൂടി.
കുറെ സോറിയും, നാളെ രാവിലെ എങ്ങനെയും കോൾ ചെയ്യണമെന്നും പറഞ്ഞുള്ള അവളുടെ മെസേജായിരുന്നു.
നടക്കുന്നതിനിടയില്‍ അഞ്ചന ചേച്ചിയുടെ നമ്പര്‍ ഞാൻ സേവ് ചെയ്തു.
ഫ്ലാറ്റിൽ എത്തി ഡോറിന്റെ ലോക് തുറന്ന് വാതിലിനെ തള്ളി തുറന്നതും പ്രഷോബ് ചേട്ടനും അഞ്ചന ചേച്ചിയും അവരുടെ ഫ്ലാറ്റ് തുറന്ന് പുറത്തിറങ്ങി വന്നു.
ഇവർ ഉറങ്ങിയില്ലേ?
“നീ എവിടെയായിരുന്നു, വിക്രം?” അല്‍പ്പം കടുപ്പിച്ച് ചേട്ടൻ ചോദിച്ചു. മദ്യവും സിഗരറ്റ് നാറ്റവും അയാളുടെ വായിൽ നിന്നു വന്നു. അഞ്ച് ദിവസം വിയര്‍പ്പിൽ കുളിച്ചത് പോലുള്ള നാറ്റം അയാളുടെ ശരീരത്തിൽ നിന്നും പുറത്തേക്ക് വമിച്ചു, പോരാത്തതിന് ഛർദ്ദലിന്റെ ദുര്‍ഗന്ധവും.
മൂക്ക് പൊത്തി പിടിക്കാന്‍ തോന്നിയെങ്കിലും ഞാൻ ചെയ്തില്ല.
അഞ്ചന ചേച്ചി എന്നെ വിഷമത്തോടെ നോക്കുന്നുണ്ടായിരുന്നു. പക്ഷേ ഞാൻ നോക്കുന്നത് കണ്ടതും ആ മുഖത്ത് ദേഷ്യ ഭാവം നിറഞ്ഞു.
പൊതുവെ ഞാൻ പ്രഷോബ് ചേട്ടനെ വിളിച്ച് വൈകുന്ന കാര്യം പറയാറാണ് പതിവ്. കൂടാതെ അയാൾ പാതിരാത്രി വിളിച്ചാലും ആ കോൾ ഞാൻ എടുക്കുമായിരുന്നു. അതുകൊണ്ട് ഞാൻ കോൾ എടുക്കാതെ വന്നപ്പോൾ അയാൾ ഭയന്നിട്ടുണ്ടാവും.
“പാർക്കിൽ കിടന്നുറങ്ങി പോയി പ്രഷോബ് ചേട്ടാ. ഫോൺ റിംഗ് ആയതും കേട്ടില്ല, അതാ എടുക്കാത്തത്, സോറി.”
“നീ എന്തിനാ പുറത്ത് നിന്ന് ഫുഡ് കഴിച്ചത്, നിനക്കും ചേര്‍ത്തല്ലേ അഞ്ചന ഭക്ഷണം ഉണ്ടാക്കിയത്?” അയാളുടെ ഗൗരവത്തോടെയുള്ള ചോദ്യം എന്നെ ചൊടിപ്പിച്ചു.
“ഒന്നുകില്‍ ഞാൻ വീട്ടില്‍ ഉണ്ടാക്കും അല്ലെങ്കിൽ പുറത്തു നിന്ന് കഴിക്കും, അതുതന്നെയല്ലെ ഇത്ര നാളും ഞാൻ ചെയ്തത്?” അല്‍പ്പം ദേഷ്യത്തില്‍ തന്നെ ഞാൻ ചോദിച്ചു.
ഉടനെ പ്രഷോബ് ചേട്ടൻ ചേച്ചിയെ നോക്കി ചുമൽ കൂച്ചി, “നിങ്ങൾ രണ്ട് പേരും നല്ല കൂട്ടുകെട്ടാണെന്നാണ് ഇത്ര നാളും ഞാൻ കരുതിയിരുന്നത്. പക്ഷേ അവന്‍ നിന്നെ അന്യ സ്ത്രീയായി കാണുന്നെന്ന് ഇപ്പഴാ മനസിലായത്!”
പ്രഷോബ് ചേട്ടൻ അഞ്ചന ചേച്ചിയോട് പറഞ്ഞത് കേട്ട് എനിക്ക് തലചുറ്റി. എന്റെ കണ്ണുകൾ നിറഞ്ഞ് മങ്ങി. കടലില്‍ മുക്കി പിടിച്ചത് പോലെ കണ്ണുകൾ നീറി. പക്ഷേ വേഗത്തില്‍ തുടർച്ചയായി ചിമ്മി തുറന്നതും നിറഞ്ഞ കണ്ണുനീര്‍ വറ്റി. ഇതൊക്കെ അഞ്ചന ചേച്ചി ശ്രദ്ധിച്ചത് ഞാൻ കണ്ടതും എനിക്ക് എന്നോട് തന്നെ ദേഷ്യം വന്നു.
സത്യത്തിൽ അഞ്ചന ചേച്ചി എന്നെ അവോയ്ഡ് ചെയ്തത് കൊണ്ടാണ് ഞാൻ പുറത്ത് പോയി കഴിച്ചത്. കുറ്റമിപ്പോ എന്റെ തലയിലുമായി.
“പ്രഷോബ് ചേട്ടാ ഞാൻ —”
“വേണ്ട..വേണ്ട, നീ ഒന്നും പറയേണ്ട. എന്നെയും ഒരു അന്യനായി തന്നെ നിന്റെ മനസ്സിൽ നി കൊണ്ട് നടക്കുന്നുണ്ടാവും.” കലിയിൽ പറഞ്ഞിട്ട് അയാള്‍ ചേച്ചിയെ നോക്കി, “എനിക്ക് തല വേദനിച്ചിട്ട് കണ്ണ് പോലും കാണുന്നില്ല. ഞാൻ ഉറങ്ങാൻ പോകുവ.”
അത്രയും പറഞ്ഞിട്ട് അയാൾ ആടിയാടി നടന്ന് അകത്തേക്ക് പോയി.
ആ ഡോർ അടഞ്ഞതും ചേച്ചി എന്നെ നോക്കി. ആ മുഖത്ത് ഒരു ദയനീയ ഭാവം ഉണ്ടായിരുന്നു. പിന്നെ കുറ്റബോധവും.
ഒന്നും മിണ്ടാതെ എന്റെ വാതിൽ തള്ളി തുറന്ന് ഞാൻ അകത്ത് കേറി. വാതിലിൽ ഡോർ ക്ലോസർ ഘടിപ്പിച്ചിട്ടുള്ളത് കൊണ്ട് വാതിൽ തന്നെ അടഞ്ഞു.
അകത്ത് നിന്ന് പൂട്ടാന്‍ തുടങ്ങിയതും പുറത്ത് നിന്നും ചേച്ചി തട്ടി.
ഈ പാതിരാത്രി ഇനിയും എന്നെ കുറ്റം പറയാൻ ആയിരിക്കും അവള്‍ തട്ടുന്നത്. എന്തായാലും തെറ്റ് ചെയ്തത് ഞാനായത് കൊണ്ട് എല്ലാം കേള്‍ക്കാന്‍ തീരുമാനിച്ച് കൊണ്ട് വാതിൽ വലിച്ച് തുറന്നു.