എന്റെ ഫ്ലാറ്റിലേക്ക് പോകാൻ നല്ല മടി തോന്നിയത് കൊണ്ട്, 10 മിനിറ്റ് നടന്ന് അടുത്തുള്ള പാർക്കിൽ പോയി. അവിടെ ഉണ്ടായിരുന്ന എന്റെ സ്ഥിരം പുല്‍മേട്ടില്‍ ഇരുന്നുകൊണ്ട് എന്റെ മൊബൈൽ എടുത്തു.
‘സോറി മോളെ. ഉമ്മ.’ എന്റെ അനുജത്തിക്ക് ഞാൻ അയച്ചു.
എന്ത് തെറ്റ് ഞാൻ ചെയ്തു എന്നറിയില്ലെങ്കിലും അവളോട് സോറി പറഞ്ഞതും എന്റെ മനസ്സിന് ഒരല്‍പ്പം ആശ്വാസം തോന്നി. കാരണങ്ങള്‍ ഇല്ലാതെ എന്റെ അനുജത്തിയോട് എത്ര സോറി ചോദിക്കാനും എനിക്ക് മടിയില്ല.
ശനിയും ഞായറും എന്റെ ഓഫീസ് സ്റ്റാഫ്സിന് അവധിയാണ്. പക്ഷേ എന്റെ ചില ജോലിയൊക്കെ ഞാൻ ശനിയാഴ്ചകളിൽ ചെയ്യുന്നത് ശീലമാക്കിയിരുന്നു.
എന്റെ കമ്പനിക്ക് പുതിയതായി കിട്ടിയ പ്രോജക്റ്റിന് പുതിയ കുറെ ടേംസ് ചേര്‍ക്കാൻ ഉണ്ടായിരുന്നു. എന്നിട്ട് വേണം പർചേസ് ഓർഡർ അയക്കാൻ. അതുകൂടാതെ വേറെയും കുറച് ജോലികള്‍ ചെയ്യാനുണ്ടായിരുന്നു.
അതുകൊണ്ട് നാളെ എട്ടു മണിക്ക് ഓഫീസിൽ പോകാൻ ഞാൻ തീരുമാനിച്ചു.
ഇനി ഫ്ലാറ്റിലേക്ക് പോകാമെന്ന് കരുതി എഴുന്നേറ്റതും ഒരു കോൾ വന്ന് ഞാൻ നോക്കി. സേവ് ചെയ്യാത്ത നമ്പറായിരുന്നു.
ഹൃദയത്തിലൂടെ വെള്ളിടി പാഞ്ഞത് പോലെ തോന്നി. അഞ്ചന ചേച്ചി ആയിരിക്കുമോ?
‘ഹലോ?’
‘നീ എവിടെയാ, വിക്രം?’ അരിശം പൂണ്ട ചേച്ചിയുടെ ശബ്ദം ചോദിച്ചു.
‘പാർക്കിൽ.’ ഒറ്റ വാക്കില്‍ ഞാൻ നിർത്തി.
‘നിനക്ക് വിശക്കുന്നില്ലേ?” അവൾ ദേഷ്യത്തില്‍ ചോദിച്ചു. “കഴിക്കാൻ എന്താ വരാത്തത്?’
‘വിശപ്പുണ്ടായിരുന്നു. അതുകൊണ്ട് മലബാറില്‍ പോയി കഴിച്ചു.’ മനസ്സിൽ ക്ഷോഭം ആണെങ്കിലും എന്റെ ശബ്ദം ശാന്തമായി തന്നെ പുറത്തേക്ക് വന്നു. ‘പിന്നേ എന്നെ ആരും ക്ഷണിച്ചില്ല അതുകൊണ്ട് ഞാനും വന്നില്ല.’
എന്റെ മറുപടി അവളെ നിശബ്ദമാക്കി. കുറെ നേരം ഞങ്ങൾ മിണ്ടാതെ ഫോണും കാതില്‍ വച്ചുകൊണ്ട് നിന്നു. എനിക്ക് ടെന്‍ഷന്‍ കൂടാനും തുടങ്ങി. പെട്ടന്നവൾ കട്ടാക്കി.
മനസ്സ് വേദനിച്ച് പിന്നെയും ഞാൻ പുല്‍മേട്ടില്‍ തന്നെയിരുന്നു. ആളുകൾ ജോഡിയായും ഫാമിലിയായും അങ്ങിങ്ങായി ഇരിക്കുകയും എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കൊണ്ട് നടക്കുന്നതും കണ്ടപ്പോൾ എനിക്ക് സങ്കടം സഹിക്കാനായില്ല.
ഈ ലോകത്ത് ഞാൻ ഒറ്റയ്ക്കായത് പോലെ അനുഭവപ്പെട്ടു.
**************
ഉറക്കത്തിൽ നിന്നുണരാൻ എന്നോട് ഹിന്ദിയില്‍ ആരോ പറഞ്ഞത് കേട്ടാണ് എന്റെ കണ്ണുകൾ മലർക്കെ തുറന്നത്.
മുകളില്‍ മധ്യവയസ്ക്കനായ ഒരു നോർത് ഇന്ത്യൻ മുഖം എന്നെ ഉറ്റു നോക്കുന്നത് കണ്ടപ്പോൾ ആണ് എനിക്ക് പരിസരബോധം വന്നത്.
പാർക്കിൽ കിടന്ന് ഞാൻ ഉറങ്ങി പോയിരിക്കുന്നു!
ഞെട്ടി പിടഞ്ഞ് ഞാൻ വേഗം എഴുനേറ്റിരുന്നു കൊണ്ട് എനിക്ക് ചുറ്റും നോക്കി.
കുറച്ചകലെ ഒരാള്‍ പുക വലിക്കുന്നത് കണ്ടു. ഞങ്ങൾ മൂന്ന് പേര്‍ ഒഴിച്ച് ഈ കുഞ്ഞു ഓപ്പൺ പാർക്ക് വിജനമായിരുന്നു.
മെല്ലെ എഴുന്നേൽക്കാൻ തുടങ്ങിയതും എന്നെ ഉണര്‍ത്തിയ ആള്‍ എനിക്കടുത്തായി തറയിലേക്ക് ചൂണ്ടി കാണിച്ചു.
നോക്കിയപ്പോൾ എന്റെ മൊബൈലും പേഴ്സും താഴെ കിടക്കുന്നതാണ് കണ്ടത്.
മൊബൈൽ ഞാൻ കൈയിൽ വച്ചിരുന്നു, ഉറങ്ങിയപ്പൊ താഴെ വീണതാവാം. പക്ഷേ പോക്കറ്റില്‍ കിടന്ന പേഴ്സ് എങ്ങനെ പുറത്തു വന്നു? അതിൽ കുറെ പണം, ഡെബിറ്റ് കാർഡ്സ്, ലൈസൻസ്, ഐഡി തുടങ്ങിയവ ഉണ്ടായിരുന്നു.
എന്നോട് തന്നെ എനിക്ക് ദേഷ്യം തോന്നി, ഉത്തരവാദിത്വം ഇല്ലാതെ ഇങ്ങനെ പബ്ലികിൽ ഉറങ്ങിയതിന്.
വേഗം എഴുനേറ്റ് അയാളുടെ വലത് കൈ എന്റെ രണ്ട് കൈകളിൽ പൊതിഞ്ഞു പിടിച്ച് നന്ദി പറഞ്ഞിട്ട് അയാളുടെ കൈ വിട്ടതും ഒരു പുഞ്ചിരിയോടെ അയാൾ നടന്നു നീങ്ങി. താഴെ കിടക്കുന്ന സാധനങ്ങള്‍ എടുത്തുകൊണ്ട് ഞാനും നടന്നു.
സമയമറിയാൻ മൊബൈലില്‍ നോക്കി. അപ്പോഴാണ് 21 മിസ്ഡ് കോളും കുറെ മെസേജും കണ്ടത്.
