അയാൾ പോയതും എന്റെ തലയും താങ്ങി ഞാൻ ഇരുന്നു. എല്ലാവർക്കും ഞാൻ തെറ്റുകാരനും, ക്രൂരനും, ദ്രോഹിയും, അലവലാതിയും ആണ്…. ചിലപ്പോള്‍ ഈ ലിസ്റ്റിലെ എണ്ണം ഇനിയും കൂടിയേക്കും.
എന്തുതന്നെയായാലും മറിയയുടെ വീട് പണി മുടങ്ങില്ല. കാരണം, ശേഷിച്ച വീട് പണി പൂര്‍ത്തിയാക്കാൻ വേണമായിരുന്നു അൻമ്പത്തി അയ്യായിരം ദിർഹംസ്, അതായത് പന്ത്രണ്ട് ലക്ഷം രൂപ, കഴിഞ്ഞ ആഴ്ചയാണ് മറിയ അഡ്വാന്‍സ് ആയി ചോദിച്ച് വാങ്ങിയിരുന്നത്. മാസ ശമ്പളത്തില്‍ രണ്ടായിരം ദിർഹംസ് പിടിത്തം കഴിഞ്ഞുള്ള ബാക്കി സാലറി അവള്‍ക്ക് കൊടുത്താൽ മതി എന്ന നിബന്ധനയില്‍.
എന്തായാലും മറ്റെല്ലാ കാര്യങ്ങളേയും എന്റെ മനസ്സിന്റെ ഒരു മൂലയില്‍ ഒതുക്കി നിർത്തി കൊണ്ട് ഓഫീസ് കാര്യങ്ങളില്‍ ഞാൻ മുഴുകി. കുറെ കോളും മെസേജും വന്നെങ്കിലും അതൊന്നും ഞാൻ നോക്കിയില്ല.
ബ്ലാക്ക് കോഫീയോടുള്ള എന്റെ ഇഷ്ട്ടം അറിയാവുന്നത് കൊണ്ട് ഇടയ്ക്കിടെ റാം ബ്ലാക്ക് കോഫീയുമായി എന്റെ ഓഫീസിൽ വന്നുപോയി.
അവസാനം എന്റെ ജോലിയെല്ലാം പൂര്‍ത്തിയാക്കിയ ശേഷം ഓഫീസിൽ നിന്നു ഞാൻ ഇറങ്ങി, സമയം രണ്ട് മണി കഴിഞ്ഞിരുന്നു.
അതിന് ശേഷമാണ് എന്റെ മൊബൈലില്‍ വന്നിരുന്ന കോളുകളും മെസേജും ഞാൻ നോക്കിയത്.
വാട്സാപ്പിൽ നെഷിധ കുറെ ഫോട്ടോസ് അയച്ചിരുന്നു, ടുർ പോകുന്ന വണ്ടിക്കകത് വച്ച് കൂട്ടുകാരോടൊപ്പം എടുത്തത് ആയിരുന്നു.
നെഷിധയുടെ സന്തോഷം കവിഞ്ഞൊഴുകുന്ന മുഖം എന്നെയും ഉത്സാഹപെടുത്തി.
*എൻജോയ് ദ ടൂർ* എന്നൊരു മെസേജ് അയച്ചതും പത്തോളം ഹാർട്ട്സ് മറുപടിയായി വന്നു.
പിന്നേ മറിയയുടെ ഒരു മെയിൽ ഉണ്ടായിരുന്നു. ലിഫ്റ്റിന് പുറത്തിറങ്ങി എന്റെ വണ്ടി പാർക്ക് ചെയ്തിരുന്ന ഭാഗത്തേക്ക് പോയി വണ്ടിയില്‍ കേറി സ്റ്റാര്‍ട്ട് ചെയ്ത ശേഷമാണ് അതിനെ ഞാൻ ഓപ്പണ് ചെയ്തു.
അതിൽ അവള്‍ ഇപ്രകാരം എഴുതിയിരുന്നു : സർ, എന്റെ മനസ്സും, എന്റെ ചിന്തകളും, എന്റെ എല്ലാ പ്രശ്‌നങ്ങളും പൂര്‍ണമായി മനസ്സിലാക്കിയ ഏക ഫ്രണ്ട് എന്ന് ഒരു വ്യക്തിയെ ഞാൻ വിശ്വസിച്ചിരുന്നു, പക്ഷേ സത്യത്തിൽ എന്നെ വെറും തറയായി അയാള്‍ കരുതിയിരുന്നു എന്ന സത്യത്തെ വൈകിയാണ് മനസ്സിലാക്കിയത്. മാനസികമായി അയാള്‍ എന്നെ തകര്‍ത്തത് കൊണ്ടാണ് ഓഫീസിൽ വരാൻ കഴിയാത്തത്. എന്റെ സാലറി കട്ട് ചെയ്യുന്നതും ചെയ്യാത്തതും നിങ്ങളുടെ ഇഷ്ട്ടം. ഒരാളോടെങ്കിലും ഇത് പറഞ്ഞപ്പോ ഞാൻ ഇപ്പൊ ഓക്കെ ആയി. നാളെ മുതൽ ഓഫീസിൽ വരുന്നതായിരിക്കും.
എന്റെ വണ്ടിയുടെ ഹോൺ നിർത്തി…നിർത്തി അടിച്ചത് കേട്ട് ഞാൻ ഞെട്ടി പിടഞ്ഞ് നിവര്‍ന്നിരുന്നു. അപ്പോഴാണ് സ്റ്റീറിങ് വീലിൽ എന്റെ തല കൊണ്ട് ഞാൻ ബലവത്തായി ആവർത്തിച്ചിടിച്ചു കൊണ്ടിരുന്നുവെന്ന കാര്യം ഞാൻ പോലും അറിഞ്ഞത്.
ശെരിക്കും ഭ്രാന്തനായി ഞാൻ മാറുകയാണോ?
നെറ്റിയിൽ കഠിന വേദന തോന്നിയെങ്കിലും ഭാഗ്യത്തിന് മുറിഞ്ഞിരുന്നില്ല.
ഒരു മൂഞ്ചിയ ജസ്റ്റിഫിക്കേഷൻ മെയിൽ ആയിപ്പോയി. എനിക്ക് എന്തിന്‍റെ കേടായിരുന്നു?
നെറ്റി തിരുമ്മി കൊണ്ട് ഞാൻ വണ്ടി എടുത്തു.
******************
പിന്നെയുള്ള ഭ്രാന്തൻ ദിവസങ്ങൾ എങ്ങനെയോ കടന്നു പോയ്. ഒരു സ്വസ്ഥത ഇല്ലാത്ത മനസ്സുമായാണ് എന്റെ നാളുകള്‍ നീങ്ങി കൊണ്ടിരുന്നത്. പക്ഷേ എന്റെ അനുജത്തിയോടൊപ്പം ഫോണിലൂടെ ചിലവഴിച്ചിരുന്ന ആ ഒരു മണിക്കൂര്‍ മാത്രം എല്ലാം മറന്ന് ഞാൻ സന്തോഷിച്ചിരുന്നു.
മറിയയുടെ ആ മെയിൽ ലഭിച്ച് ഇന്ന് പതിനൊന്ന് ദിവസം ആയിരുന്നു. ഇന്ന് വെള്ളിയാഴ്ചയും.
ഈ വെള്ളിയാഴ്ചകൾ വരുമ്പോൾ എന്റെ മനസ്സിന് വല്ലാത്തൊരു അസ്വസ്ഥത തോന്നാറുണ്ട്. കാരണം, വെള്ളിയാഴ്ച ആയിരുന്നല്ലോ എന്റെ പ്രശ്നങ്ങളുടെ തുടക്കം.
എന്റെ പുതിയ പ്രോജക്റ്റ് നടക്കുന്ന അബുദാബി സൈറ്റ് ഓഫീസിൽ നടന്ന മീറ്റിംഗ് കഴിഞ്ഞ് എന്റെ ഫ്ലാറ്റിലേക്ക് അശാന്തനായി ഞാൻ മടങ്ങുകയായിരുന്നു.
അന്നത്തെ ആ ദിവസം തൊട്ട് മറിയ എന്നോട് അധികം സംസാരിച്ചിരുന്നില്ല, കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമേ എന്നോട് സംസാരിക്കൂ എന്ന തീരുമാനത്തില്‍ ആണ്. എന്റെ കൂടെ വണ്ടിയില്‍ എവിടെയെങ്കിലും പോകുമ്പോൾ മുഖം വീർപ്പിച്ച് മിണ്ടാതെ പുറത്തേക്ക് നോക്കി ഇരിക്കുന്ന ശീലവും തുടങ്ങി.
എന്റെ അച്ഛനില്‍ നിന്നും കമ്പനി ഏറ്റെടുത്ത് തൊട്ടെ എന്റെ സ്കെജൂൽ ഒക്കെ മെസേജായി വാട്സാപ്പിൽ തന്നെയാണ് മറിയ അയച്ചിരുന്നത്.
പക്ഷേ ഞാനും മറിയയും തമ്മിലുള്ള ആ പ്രശ്നത്തിന് ശേഷം, ഇപ്പോൾ വളരെ അത്യാവശ്യ കാര്യങ്ങൾ ഒഴികെ, ഏകദേശം എല്ലാ കാര്യങ്ങളേയും മെസേജിൽ അവള്‍ ഒതുക്കി.
ചുരുക്കി പറഞ്ഞാല്‍ അവള്‍ കഴിയുന്നത്ര എന്നോട് സംസാരിക്കാതിരിക്കാൻ ശ്രമിക്കുന്നു.
എന്നെ കാണുമ്പോള്‍ മാത്രം ദേഷ്യം കൊണ്ടോ, വെറുപ്പ് കാരണമോ, വീർക്കുന്ന മറിയയുടെ മുഖം കാണുമ്പോള്‍ — സങ്കടവും കുറ്റബോധവും എന്റെ മനസ്സിൽ നിറഞ്ഞ് എന്നെ ശെരിക്കും തളർത്തിയിരുന്നു.
അതുകൊണ്ട് ഈ സന്ദര്‍ഭങ്ങളെ ഒഴിവാക്കാനായി ഞാനൊരു പരിഹാരം കണ്ടെത്തി —
മറിയയ്ക്ക് ലൈസന്‍സ് ഉള്ളത് കൊണ്ട് ഒരു കാർ അവള്‍ക്ക് ഞാൻ കൊടുത്തു. അതുകൊണ്ട് അവള്‍ക്ക് നേരിട്ട് മീറ്റിംഗ് സ്ഥലത്തേക്ക് വരാം, പോകാം. മുമ്പത്തെ പോലെ അവളെ എവിടെയെങ്കിലും ഡ്രോപ്പ് ചെയ്യാൻ ഇനി എന്റെ സഹായവും അവള്‍ക്ക് വേണ്ടിവരില്ല.
മീറ്റിംഗ് കഴിഞ്ഞ് “മിനിറ്റ്സ് ഓഫ് മീറ്റിംഗ്” പോലും എന്നോട് നേരിട്ട് ഡിസ്കസ് ചെയ്യേണ്ട ആവശ്യത്തിൽ നിന്ന് പോലും അവളെ ഞാൻ ഒഴിവാക്കി. പകരം, എല്ലാം റെഡിയാക്കി അതിന്‍റെ കോപ്പി ഓഫീസ് ബോയ് മുഖേനെ എന്റെ മേശ പുറത്ത് എത്തിച്ചാൽ മതിയെന്ന് ഞാൻ അറിയിച്ചിരുന്നു, പക്ഷേ അത് മാത്രം അവൾ അനുസരിച്ചില്ല, നേരിട്ട് എന്റെ ഓഫീസിൽ വന്ന് കാര്യങ്ങളൊക്കെ എന്നോട് ഡിസ്കസ് ചെയ്യുക തന്നെ ചെയ്തു.
പിന്നേ മറിയ മാത്രമല്ല എന്റെ സമാധാനം കളഞ്ഞിരുന്നത് — കഴിഞ്ഞ ആഴ്ച അഞ്ചന ചേച്ചിക്കും പ്രഷോബ് ചേട്ടനും ഇടയില്‍ എന്തോ കാര്യമായ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു, ഇപ്പോഴും അത് തുടരുകയാണ്.
ബൂർജ് ഖലിഫയിൽ പോയിട്ട് വന്ന അന്ന് രാത്രി ഭക്ഷണത്തിന് ചേച്ചി എന്നെ ക്ഷണിച്ചിരുന്നു. പക്ഷേ പ്രഷോബ് ചേട്ടന്‍ ബോധമില്ലാതെ ഉറങ്ങുകയായിരുന്നത് കൊണ്ട് ചേച്ചി എന്റെ ഫ്ലാറ്റിലേക്കാണ് ഭക്ഷണമെല്ലാം എടുത്തു കൊണ്ടുവന്നത്. ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിക്കുകയും ചെയ്തു.
എയര്‍ ഫ്രെഷ്നർ എത്ര അടിച്ചിട്ടും ചേച്ചിയുടെ ഫ്ലാറ്റിലെ ആ ദുര്‍ഗന്ധം മാറുന്നില്ലെന്ന് ചേച്ചി അല്‍പ്പം ദേഷ്യത്തില്‍ പറഞ്ഞപ്പോൾ, എന്റെ ഫ്ലാറ്റിന്‍റെ ഒരു സ്പെയർ കീ ഞാൻ ചേച്ചിക്ക് കൊടുത്തിരുന്നു, എപ്പോ വേണമെങ്കിലും എന്റെ ഫ്ലാറ്റ് ചേച്ചിക്ക് ഉപയോഗിക്കാം എന്നും പറഞ്ഞു.