ഞാൻ ഏതോ നല്ല കഥ പറയുന്നത് കേട്ട പോലെ ചേച്ചിയുടെ മുഖത്ത് കൗതുകം നിറഞ്ഞു നിന്നിരുന്നു. പക്ഷേ ഞാൻ നിര്‍ത്തിയതും ചേച്ചിയുടെ കൗതുകം നിരാശയായി മാറുന്നത് കണ്ടു.
“അത് കള ചേച്ചി. ചേച്ചിക്ക് എവിടെ പോകാനാ ഇഷ്ട്ടം? വണ്ടി എടുക്കട്ടെ?”
“വണ്ടി വേണ്ട, വിക്രം. തിരക്ക് കുറഞ്ഞ ഏതെങ്കിലും വഴിയിലൂടെ വെറുതെ നമുക്ക് നടക്കാം. ആ പരിസരമൊക്കെ വെറുതെ നോക്കിയും, നല്ല കാറ്റ് ശ്വസിച്ചും നടക്കാം.” ഏതോ സുഖസ്‌മരണയിൽ ലയിച്ചത് പോലെ ചേച്ചി പറഞ്ഞു.
ശേഷം, ഏതോ സ്വപ്ന ലോകത്ത് പാറി പറക്കുന്നത് പോലെ എല്ലാം മറന്നാണ് അവള്‍ നടന്നത്. രണ്ടു മൂന്ന് വട്ടം അവളെ വിളിച്ചിട്ടും അവള്‍ എന്റെ ഒച്ച പോലും കേട്ടില്ല.
അവസാനം ഞാൻ ഉറക്കെ വിളിച്ചു, “എഡി അഞ്ചന ചേച്ചി…!”
ഉടനെ ചേച്ചി ഒന്ന് ഞെട്ടി. പക്ഷേ എന്റെ ആ വിളി ഇഷ്ടപ്പെട്ടത് പോലെ ചേച്ചിയുടെ കണ്ണുകൾ തിളങ്ങി.
“എന്താ വിക്രം? എന്തിനാ വിളിച്ചത്?”
“നടത്തമൊക്കെ എനിക്കും ഇഷ്ട്ടമ, പക്ഷേ നടന്നു നമ്മൾ എങ്ങോട്ട് പോകും?” ചേച്ചിയോട് ഞാൻ ചോദിച്ചു.
“നിന്റെ ആ തോട്ടത്തിലേക്ക് പോകാം, വിക്രം. എനിക്കും ആ തോട്ടമൊന്ന് കാണാന്‍ കൊതിയായി.”
ആ ഉദ്ധിഷ്‌ടസ്ഥാനം എനിക്കും നന്നായി ബോധിച്ചു. എന്തായാലും ചേച്ചിക്ക് ആ തോട്ടം ഇഷ്ട്ടമാകും, തീര്‍ച്ച.
തിരക്ക് കുറഞ്ഞ ശാന്തമായ സ്ഥലങ്ങള്‍ ചേച്ചിക്ക് ഇഷ്ടപ്പെടില്ല എന്നാണ് ഞാൻ കരുതിയത്. പക്ഷേ ഇപ്പോൾ ചേച്ചിയും എന്നെപോലെ ആണെന്ന് തോന്നി.
ഉത്സാഹത്തോടെ ഞാൻ നടക്കാൻ തുടങ്ങിയതും, എന്റെ ഹൃദയത്തെ തേൻമഴയിൽ നനയിച്ചു കൊണ്ട് ചേച്ചി എന്റെ വലതുകൈ വിരലുകളെ കോർത്ത് പിടിച്ചുകൊണ്ട് ഒപ്പത്തിനൊപ്പം നടന്നു.
അത് ഒക്റ്റോബർ മാസത്തിന്‍റെ അവസാനത്തെ ആഴ്ചയായിരുന്നു. പകല്‍ സമയങ്ങളില്‍ ചുടും, രാത്രിയിൽ തണുപ്പൊക്കെ ആയി വരുന്ന കാലം. ഇടയ്ക്കിടെ ചെറിയൊരു തണുത്ത കാറ്റും വീശിയിരുന്നു.
ചേച്ചി എന്തോ ആലോചിച്ച് കൊണ്ട് പുഞ്ചിരിയോടെ എല്ലാം നോക്കി നടന്നു. ഇടയ്ക്ക് ചേച്ചിയുടെ കണ്ണുകൾ ആകാശത്തേക്ക് നീളുകയും, അഞ്ചാറ് വട്ടം തുടരെത്തുടരെ കണ്ണുകൾ ചിമ്മി കാണിക്കുകയും ചെയ്യുന്നണ്ടായിരുന്നു.
ചേച്ചിയുടെ കുട്ടിത്തം നിറഞ്ഞ ആ പ്രവര്‍ത്തി കണ്ട് ഞാൻ പുഞ്ചിരിച്ചു.
ഒടുവില്‍ ആ തോട്ടത്തില്‍ ഞങ്ങൾ എത്തി ചേര്‍ന്നതും ചേച്ചി പെട്ടന്ന് നിന്നിട്ട് വിടര്‍ന്ന കണ്ണുകളോടെ നോക്കി.
മതില്‍ കെട്ടോ വേലിയോ ഇല്ലാത്ത ഒരു തുറന്ന സ്ഥലം ആയിരുന്നു. ഈന്തപ്പനകളും, മഞ്ഞ പൂക്കളോട് കൂടിയ ചരക്കൊന്ന വൃക്ഷങ്ങളും, കുറെ തണല്‍ വൃക്ഷങ്ങളും എല്ലാം ഇടകലര്‍ന്ന് നിന്നിരുന്നു.
പ്ലമേറിയ ചെടികളും, പിന്നെ എനിക്ക് പേര് പോലും അറിയാതെ കുറെ ഇനം പൂച്ചെടികളൊക്കെ തോട്ടത്തിന്‍റെ അഴക് വര്‍ധിപ്പിച്ച് സുഗന്ധവും പരത്തി കൊണ്ടിരുന്നു.
അങ്ങിങ്ങായി കുറെ പുല്‍മേടുകളും കാണാന്‍ കഴിഞ്ഞു. പിന്നെ തോട്ടത്തിന് ചുറ്റും, വലിയ ഇടവേളകള്‍ വിട്ട്, ഇരിക്കാനായി കുറെ സിമന്റ് സ്ലാബുകളും ഉണ്ടായിരുന്നു.
ശെരിക്കും പറഞ്ഞാൽ — ആ തോട്ടം ഒരു മാസ്മരിക കാഴ്ച്ചയും, പിന്നെ സ്വര്‍ഗ്ഗീയ സുഗന്ധത്താലും നിറഞ്ഞിരുന്നു.
ഇതൊക്കെ കണ്ടും അനുഭവിച്ചും അഞ്ചന ചേച്ചി ഭ്രമിച്ചുപോയിരുന്നു.
അവസാനം, മതിമറന്ന്, എന്റെ കൈ പിടിച്ചുവലിച്ചു കൊണ്ട് ചേച്ചി ചുറുചുറുക്കോടെ തോട്ടമാകെ നടന്നു കണ്ടു.
തോട്ടത്തില്‍ മൂന്ന് ഫാമിലിയും, രണ്ട് പ്രണയ ജോഡികളും, മറ്റുള്ളവര്‍ക്ക് ശല്യമാവാത്ത അകലം പാലിച്ച് അവരവരുടേതായ ലോകത്തായിരുന്നു.
ഒടുവില്‍, എല്ലാം കണ്ടുകഴിഞ്ഞ ശേഷം, സന്തോഷം കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തില്‍ ചേച്ചി ചോദിച്ചു,
“വിക്രം..!? നമ്മൾ സ്വര്‍ഗത്തില്‍ ആണോ?!”
ഞാൻ ആനന്ദഭരിതനായി ചിരിച്ചു. എന്നിട്ട്, എപ്പോഴും ഞാൻ ഇരിക്കാറുള്ള പുല്‍മേട്ടിലേക്ക് ചേച്ചിയെ നയിച്ചു.
