അരളിപ്പൂന്തേൻ – 5

: അയ്യോ മോൻ പോവാണോ… ആദ്യായിട്ട് വന്നിട്ട് ഒരു ചായപോലും കുടിക്കാതെ…

: ഏട്ടന് ഇപ്പൊ ചായയൊന്നും വേണ്ട…

: ഡീ…വീട്ടിൽ വരുന്നവരോട് ഇങ്ങനാണോ പെരുമാറേണ്ടത്.. ഒന്ന് കിട്ടിയാലുണ്ടല്ലോ…

: അങ്ങനെ ഇപ്പൊ അമ്മ ഏട്ടന് ചായ ഇടണ്ട. ആദ്യത്തെ ചായ എന്റെ വക. അതിന് സമയം ആയിട്ടില്ല അല്ലെ ഏട്ടാ…

: ആന്റി ശരി…ഞാൻ ഇറങ്ങുവാ…

: അയ്യേ ആന്റിയോ… അമ്മേന്ന് വിളിച്ചോ. അതല്ലേ മോളെ അതിന്റെ ശരി…

: പിടിച്ചതിലും വലുതാണല്ലോ മാളത്തിൽ…

: ഏട്ടൻ എന്തെങ്കിലും പറഞ്ഞോ….

: ഒന്നുമില്ല… ശരി..

വണ്ടിയെടുത്തത് മുന്നോട്ട് പോകാൻനേരം ചുമ്മാ ഗ്ലാസിലൂടെ നോക്കുമ്പോൾ രണ്ടുപേരും ചിരിച്ചുകൊണ്ട് ടാറ്റ പറയുന്നുണ്ട്. തുഷാരയുടെ ചുണ്ടുകൾ എനിക്കുനേരെ മുത്തമെറിഞ്ഞു. അവൾക്കറിയാം ഞാൻ എന്തായാലും ഗ്ലാസ്സിലൂടെ നോക്കുമെന്ന്.

………….

തുഷാര ഉഷാറായി വീണ്ടും കോളേജിലേക്ക് വന്നുതുടങ്ങിയപ്പോൾ ചില തെണ്ടികൾക്ക് അവളെക്കുറിച്ച് പുതിയ കഥകൾ മെനയാൻ ഭയങ്കര താല്പര്യമുള്ളതുപോലെ എനിക്ക് തോന്നി. പ്രണയ നൈരാശ്യം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്ണാണെന്ന് വരെ ചില കോണുകളിൽ നിന്നും ഒളിഞ്ഞും തെളിഞ്ഞു കേട്ടുതുടങ്ങി. അത് തുഷാരയുടെ കാതുകളിൽ എത്തിയാൽ ചിലപ്പോൾ അവൾ എന്നെത്തന്നെ വെറുത്തുപോകും. അതുകൊണ്ട് മുന്നേ ഞാൻ പറഞ്ഞ രണ്ടാമത്തെ വഴിയായ അറ്റകൈ പ്രയോഗം തന്നെ വേണ്ടിവരും ഇവറ്റകളുടെ വായടക്കാൻ.

കോളേജ് ഡേ ഫങ്ങ്ഷന് ആങ്കറായി വീണ്ടും തെരഞ്ഞെടുത്ത തുഷാര ഒരു ടെൻഷനുമില്ലാതെ കോളേജിലേക്ക് വന്നെങ്കിലും എന്റെ മനസ്സിൽ കഴിഞ്ഞ വർഷത്തെ കയ്പുള്ള ഓർമ്മകൾ ആശങ്ക സൃഷ്ടിച്ചു. സമാപന സമ്മേളന വേദിയിലേക്ക് നടന്നു നീങ്ങുന്ന തുഷാരയെ കണ്ടയുടനെ കുറേപേർ കൂവിവിളിച്ചുകൊണ്ട് അവളുടെ പഴയ ഡയലോഗ് വീണ്ടും ആവർത്തിച്ചു. പുറകിൽ നിന്നും നടന്നുവരുന്ന തുഷാരയെ തിരിഞ്ഞു നോക്കികൊണ്ട് ഒരു സദസ്സ് മുഴുവനും അവളുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നു. പാഷാണത്തിലെ കൃമികൾ ഓരിയിടുന്നതിന് നടുവിലൂടെ നടന്നുവരുന്ന അവളുടെ ആത്മവിശ്വാസം ചോരുന്നതായി എനിക്ക് തോന്നി.
“വണ്ടിക്ക് തലവെച്ച് ചവാൻ നോക്കിയിട്ട് പോലും തിരിഞ്ഞുനോക്കിയില്ലല്ലോ ഏട്ടാ….”

“ അഹങ്കാരി പെണ്ണേ…. തുഷാരേ…ഞങ്ങളെ കൂടി ആ ജീവിതത്തിലേക്ക് ഒന്ന് കൈപിടിച്ച് കയറ്റുമോ…”

വേദിക്ക് മുന്നിലേക്ക് നടന്നടുത്ത തുഷാരയുടെ മനോവീര്യം ചോർന്നിരിക്കാം.. അവൾ നിസ്സഹായയായി നിന്നു… ഇതേ വേദിയിൽ വച്ച് കഴിഞ്ഞതവണ അവൾ കണ്ണുനീർ ഒഴുക്കിയത് തന്റെ സ്നേഹം തുറന്നുപറഞ്ഞപ്പോഴായിരുന്നെങ്കിൽ, ഇന്ന് അവളുടെ മനസ് പിടയുന്നത് ഇത്രയും കാലം താൻ കാത്തിരുന്ന ജീവന്റെ പാതിയുടെ അലിയാത്ത മനസിന് മുന്നിലാണ്. ഇത്രയും അപമാനം ഏൽക്കേണ്ടിവന്നിട്ടും തന്നെ തിരിഞ്ഞുനോക്കാത്ത പ്രിയതമനെ അവൾ വെറുത്തുതുടങ്ങുന്ന ആ നിമിഷത്തിൽ ഏറ്റവും പുറകിൽ നിന്നും ചവിട്ടി തെറിപ്പിച്ച കസേര ചെന്നുവീണ ശബ്ദം തുഷാരയെ ഞെട്ടിച്ചില്ല… സദസ്സ് മുഴുവൻ പുറകിലേക്ക് നോക്കിയിരിക്കുമ്പോൾ തുഷാര മാത്രം തലകുനിച്ച് സ്‌തബ്ധയായി നിന്നു.

ഇരുവശങ്ങളിലും ഇരിക്കുന്ന ആൾക്കൂട്ടത്തിന്റെ കൂക്കിവിളികൾക്ക് കാതുകൊടുക്കാതെ എന്റെ ഉറച്ച ചുവടുകൾ മുന്നോട്ട് വച്ചു. മനസ്സിൽ തന്റെ പ്രിയതമനെ ശപിച്ചുകൊണ്ടിരിക്കുന്ന തുഷാരയുടെ വലംകൈയ്യിൽ എന്റെ കൈ പതിഞ്ഞതും അവൾ മുഖമുയർത്തി. അവൾ എന്തെങ്കിലും പറയുന്നതിന് മുൻപ് ഞാൻ അവളെയും വലിച്ചുകൊണ്ട് വേദിയിലേക്ക് നടന്നുകയറി. വേദിയിൽ സദസ്സിനെ അഭിമുഘീകരിച്ച് നിന്നുകൊണ്ട് ഞാൻ തുഷാരയെ ചേർത്തുപിടിച്ചു.

: തുഷാരേ… ഒറ്റയൊരുത്തൻ ഇനി കൂവില്ല. ഈ ഇരിക്കുന്ന മുഴുവൻ ആളുകളെയും നോക്കി പറ….

( അപ്പോഴേക്കും പ്രവിയും മനുവും വിനുവും ബാക്കിയുള്ള എന്റെ എല്ലാ കൂട്ടുകാരും സദസ്സിൽ അവിടവിടായി ഇടംപിടിച്ചു… )

: ഏട്ടാ…. ഞാൻ…

: ഒരുത്തനും നിന്നെ അപമാനിക്കില്ല, ശ്രീലാല പറയുന്നേ….

ഏതവനെങ്കിലും കൂവിയാൽ… പൊന്നുമോനെ… നീയൊന്നും രണ്ടുകാലിൽ ഈ ക്യാമ്പസിന് പുറത്തുപോകില്ല. ഇതെന്റെ അഹങ്കാരമായിട്ട് കൂട്ടിക്കോ. ഇനി പുറത്ത് പോയാൽ തന്നെ കവലമുക്ക് കഴിഞ്ഞ് നീയൊന്നും വീട്ടിലേക്ക് പോവില്ല.

പറ… എന്താ തുഷാരയ്ക്ക് എന്നോട് പറയാനുള്ളത്… ഉറക്കെ എല്ലാവരെയും നോക്കി പറ….

: i….. love you ശ്രീയേട്ടാ…….

: അതേടാ… എന്റെ പെണ്ണാ തുഷാര. ഒരുവർഷമായിട്ട് ഞാൻ നെഞ്ചിൽ കൊണ്ടുനടക്കുന്ന എന്റെ പെണ്ണ്… ശ്രീലാൽ അവളെ ഇതേ വേദിയിൽ വച്ച് തല്ലിയിട്ടുണ്ടെങ്കിൽ അത് പൊറുക്കാനുള്ള മനസ് കാണിച്ച അവൾക്കില്ലാത്ത എന്ത് ചൊറിച്ചിലാടാ നിനക്കൊക്കെ. ഞാൻ പോയിക്കഴിഞ്ഞാലും ഇവൾ ഇനിയും ഒരുവർഷം ഇവിടെത്തന്നെ ഉണ്ടാവും. ഏതവനെങ്കിലും എന്റെ പെണ്ണിനെ കേറി ചൊറിയാൻ വന്നാൽ… ഞാൻ കേറി മാന്തും, നിന്റെയൊക്കെ കുടുംബത്ത് കേറി മാന്തും. ബാക്കി കൂടി പറ തുഷാരെ… വയറ് നിറയട്ടെ എല്ലാർക്കും.
: ഞാൻ മംഗലത്തുവീട്ടിൽ ശ്രീലാലിന്റെ പെണ്ണാ, നീയൊക്കെ വിളിച്ച് കൂവിയില്ലേ അഹങ്കാരിയെന്ന്…അതേടാ ഞാൻ അഹങ്കാരി തന്നെയാ, അത് ആണൊരുത്തൻ കൈപിടിച്ചു നടക്കാൻ കൂടെയുണ്ടെന്നുള്ള അഹങ്കാരമാണ്. ഒരു പെണ്ണ് ഒരാളോട് ഇഷ്ടമാണെന്ന് പറഞ്ഞാൽ നീയൊക്കെ അപ്പോത്തന്നെ അവൾക്ക് വേശ്യ പട്ടം ചാർത്തികൊടുക്കുമോ… ആണുങ്ങൾ പഞ്ച് ഡയലോഗ് അടിച്ചാൽ ഹീറോയും, പെണ്ണ് പറഞ്ഞാൽ അഹങ്കാരിയും ആക്കുന്ന പൊതുബോധമാണ് ആദ്യം മാറേണ്ടത്. തെറ്റ് കണ്ടാൽ അവിടെ ആണെന്നോ പെണ്ണെന്നോ നോക്കാതെ ന്യായത്തിനൊപ്പം നിൽക്കുന്ന തലമുറ വളരണം.

വേദിയിൽ ഇരുന്ന പ്രിൻസിപ്പൽ സാർ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചതോടെ സദസ്സ് മുഴുവൻ അത് ഏറ്റുപിടിച്ചു. തുഷാരയുടെ കൈയും പിടിച്ച് ഞാൻ പുറത്തേക്ക് നടന്നുനീങ്ങിയപ്പോൾ ലെച്ചു ഞങ്ങളെയും കാത്ത് വാതിൽപ്പടിയിൽ നിൽപ്പുണ്ട്… തുഷാര ഓടിച്ചെന്ന് ലെച്ചുവിനെ കെട്ടിപിടിച്ചു.

: തുഷാരേ…. നീ എന്റെ മാനം കാത്തു… കൂടെ എന്റെ അനിയന്റെ ജീവിതവും.

: അനിയനൊക്കെ എന്റെ കല്യാണശേഷം…അതുവരെ ഏട്ടനെ ലെച്ചുവിന്റെ ശ്രീകുട്ടനായി തന്നെ കാണാനാ എനിക്ക് ഇഷ്ടം..

ലെച്ചുവിന്റെ ഇടതും വലതുമായി ഞങ്ങൾ നടക്കുമ്പോൾ എന്റെ മനസ് വീണ്ടും പ്രക്ഷുബ്ധമായി… എന്താണ് ഇവർ രണ്ടുപേരും പറഞ്ഞതിന്റെ അർഥം…

(തുടരും)

❤️🙏

© wanderlust

Leave a Reply

Your email address will not be published. Required fields are marked *