അരളിപ്പൂന്തേൻ – 5

: ഈശ്വരാ… അവന്റെ കയ്യീന്ന് ഒന്ന് കിട്ടിയപ്പോ നന്നായിക്കാണുമെന്നാ വിചാരിച്ചത്… എവിടെ, ചങ്കരൻ പിന്നേം തെങ്ങിൽ തന്നെ.

************

കോളേജിൽ എത്തി ആദ്യത്തെ പിരിയഡ് കഴിഞ്ഞപ്പോഴേക്കും പ്രിൻസിപ്പാൾ ഓഫിസിലേക്ക് വിളിപ്പിച്ചു. ഞാൻ വരാന്തയിലൂടെ ഓഫിസിലേക്ക് നടക്കുമ്പോൾ എതിർവശത്തുനിന്നും തുഷാര നടന്നുവരുന്നുണ്ട്. എന്നെ കണ്ടതും അവളുടെ നടത്തത്തിന്റെ സ്പീഡ് കൂടി. ഓഫീസ് റൂമിന് വെളിയിൽ ഒരേസമയത്തെത്തിയ ഞങ്ങൾ നോക്കുമ്പോൾ സാർ ആരോടോ ഫോണിൽ സംസാരിക്കുകയാണ്. അതുകൊണ്ട് കുറച്ചു സമയം വെളിയിൽ നിൽക്കേണ്ടിവന്നു. എനിക്ക് അവളുടെ മുഖത്തേക്ക് നോക്കാൻ എന്തോപോലെ തോന്നിയെങ്കിലും തുഷാരയുടെ മുഖം വിടർന്നിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഒരു പിടിയും കിട്ടുന്നില്ല. ഇന്നലെ കരഞ്ഞുകൊണ്ട് പോയ പെണ്ണാ.. ഇന്നത്തേക് കാറും കോളും മാറി വാനം തെളിഞ്ഞിരിക്കുന്നു.. ഇവളെ ഒരു പിടിയും കിട്ടുന്നില്ലല്ലോ ദൈവമേ..

എന്തോ പറയാൻ ഒരുങ്ങിയ അവളുടെ വാക്കുകൾ പുറത്തേക്ക് വരാൻ മടിച്ചുനിൽക്കുന്നപോലെ തോന്നി. അവൾ ഒന്ന് ചുമച്ചു, ശേഷം എന്റെ നേരെ തിരിഞ്ഞു,

: ഗു…. ഗുഡ് മോർണിംഗ് ശ്രീയേട്ടാ

(എനിക്ക് തിരിച്ച് പറയണം എന്നുണ്ടെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല. ഉടനെ അവളുടെ സ്ഥിരം ഡയലോഗ് വന്നു.ഇപ്പൊ നല്ല ഊർജസ്വലതയോടെയാണ് പെണ്ണ് സംസാരിക്കുന്നത്.)

: അയ്യോ പല്ലുവേദനയാണോ… ഇതിനിയും മാറിയില്ലേ
( അല്ല ഈ പെണ്ണിനെത്തന്നെയല്ലേ ഞാൻ ഇന്നലെ അടിച്ചത്… മനസ്സിൽ ഇങ്ങനെ ചിന്തിച്ചു നിന്നപ്പോഴേക്കും പ്രിൻസിപ്പാൾ രണ്ടുപേരെയും അകത്തേക്ക് വിളിപ്പിച്ചു)

ആദ്യം കുറേ ഉപദേശം, പിന്നെ കുറേ താക്കീത്ത്. സംഭവം പ്രിൻസി അദ്ദേഹത്തിന്റെ ഡ്യൂട്ടി ചെയ്തെന്നു മാത്രം. രണ്ടുപേർക്കും പരാതിയൊന്നും ഇല്ലാത്തതുകൊണ്ട് അദ്ദേഹത്തിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. എങ്കിലും കോളേജിന്റെ അധികാരിയെന്ന നിലയിൽ അദ്ദേഹം ഞങ്ങളെയൊന്ന് വിളിപ്പിക്കണമല്ലോ. അത്രയേ ഉള്ളു…

: തുഷാരേ, നീ പഠിക്കാൻ തന്നല്ലേ ഇവിടെ വരുന്നത് അതോ പ്രേമിക്കാനാണോ, വീട്ടുകാരെ വിളിച്ച് പറയുകയാണ് വേണ്ടത്, ഇതവണത്തേക്ക് ഞാൻ ക്ഷമിക്കുന്നു എന്ന് മാത്രം. ഇനി ഇതുപോലുള്ള പ്രവർത്തികൾ എന്തെങ്കിലും ഉണ്ടായാൽ ഞാൻ സ്ട്രിക്ട് ആക്ഷൻ എടുക്കും. മനസിലായല്ലോ…

: സാറെ. ഞാൻ പഠിക്കാൻ തന്നെയാ വന്നത്, എന്നുകരുതി പ്രായപൂർത്തിയായ എനിക്ക് ഒരാളെ പ്രേമിച്ചൂടാ എന്നൊന്നും ഇല്ലല്ലോ. പക്ഷെ ഞാൻ ഒരു തെറ്റ് ചെയ്തു അനവസരത്തിൽ എല്ലാവരുടെയും മുന്നിൽവച്ച് അങ്ങനെ പറഞ്ഞുപോയി. അതിനുള്ള ശിക്ഷ എനിക്ക് കിട്ടുകയും ചെയ്തു. പിന്നെ എനിക്കില്ലാത്ത പ്രശ്നമാണോ സാറിന്. സുമതി ടീച്ചറെ സാറ് കല്യാണം കഴിച്ചത് മാട്രിമോണി വഴിയൊന്നും അല്ലല്ലോ. കോളേജീന്ന് പ്രേമിച്ച് തന്നല്ലേ…

: മൈൻഡ് യുവർ വേർഡ്‌സ്. അല്ലെങ്കിലും നിന്നോട് പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം. ഞാൻ നിന്റെ അച്ഛനെ വിളിച്ചോളാം..

പിന്നെ ശ്രീലാലേ, നിന്നോട് എനിക്ക് വളരെ അടുപ്പം തോന്നിയിരുന്നു, വീണ്ടും പഠിക്കാൻ നീ കാണിച്ച ആ മനസ് എന്നും മറ്റുള്ള കുട്ടികൾക്ക് പ്രചോദനമാവട്ടെ എന്ന് കരുതിയാണ് ഞാൻ നിന്റെ അഡ്മിഷൻ കാര്യങ്ങൾക്ക് വേണ്ടി പ്രത്യേകം ശ്രദ്ധ കൊടുത്തത്. പക്ഷെ നീ എന്നെ ഞെട്ടിച്ചുകളഞ്ഞു. ഒരു പെൺകുട്ടിയെ ഇങ്ങനെ തല്ലാൻ പാടുണ്ടോ. ഇവളെങ്ങാൻ കേസിന് പോയിരുന്നെങ്കിൽ നിന്റെ ഭാവി എന്താവുമായിരുന്നു. ഇനി രണ്ടുപേരും പഠിത്തത്തിൽ നന്നായി ശ്രദ്ധിക്കുക അല്ലാതെ ഉഴപ്പി നടക്കരുത്, കേട്ടല്ലോ..ഉം … രണ്ടുപേരും പൊക്കോ.

: സാറെ, ഇന്നലെ നടന്ന സംഭവത്തിൽ എനിക്ക് അതിയായ ദുഃഖമുണ്ട്, എന്റെ ഭാഗത്തുനിന്നും പറ്റിയ തെറ്റിന് ഞാൻ ഈ കുട്ടിയോട് മാപ്പ് ചോദിക്കുന്നു. ഇനി ഇങ്ങനൊന്നും ഉണ്ടാവില്ല. ശരി സാറെ, വരട്ടെ.
ഓഫിസ് റൂമിൽ നിന്നും ഇറങ്ങി വരാന്തയിലൂടെ നടന്ന എന്റെ പുറകെ തുഷാര ഓടിവന്നു, പുറകിൽ നിന്നും അവൾ എന്റെ കയ്യിൽ കയറി പിടിച്ചതോടെ ഞാൻ തിരിഞ്ഞു നിന്ന് അവളുടെ കണ്ണുകളിലേക്ക് നോക്കി. എന്റെ കൈ രണ്ടുകൈകൾകൊണ്ടും ചേർത്തുപിടിച്ച് അവൾ തൊഴുതുനിന്നു…

: ഏട്ടാ സോറി… ഇത്രയും കാലം ഞാൻ ചെയ്തതെല്ലാം പൊറുക്കണം. പ്ലീസ്..

: കൈയ്യെടുക്ക്, ആരെങ്കിലും കണ്ടാൽ പിന്നെ അതുമതി. ഇപ്പൊത്തന്നെ പിള്ളേരുടെയൊക്കെ മുന്നിൽ നാണംകെട്ടില്ലേ, ഇനിയും വേണോ

: ഞാൻ എത്ര നാണംകെട്ടലും ശ്രീയേട്ടൻ ആരുടെമുന്നിലും തലകുനിച്ച് നടക്കുന്നത് എനിക്ക് സഹിക്കില്ല. ഇന്നലെ മുഴുവൻ ആളുകളുടെ മുന്നിൽവച്ച് പറഞ്ഞതേ എനിക്ക് ഇപ്പോഴും പറയാനുള്ളു. ഈ മുഖത്തുനോക്കി ഞാൻ ഇനിയും പറയും i love you…

: കൈയ്യെടുക്കെടി… നിനക്ക് വട്ടാണോ, എത്രയോ ആൺപിള്ളേർ പുറകെ നടക്കുന്നുണ്ടല്ലോ, അതിൽ ആരോടെങ്കിലും പോയി പറ.

: പുറകെ കുറേയെണ്ണം നടക്കുന്നുണ്ട്, പക്ഷെ അവർക്കൊന്നും ഇല്ലാത്ത പലതും ഞാൻ കണ്ടത് ഏട്ടനിലാ. അതുകൊണ്ട് എന്റെ ജീവിതത്തിൽ ഇനി ശ്രീയേട്ടനല്ലാതെ വേറൊരാളില്ല.

: നീ എന്നെ പ്രാന്തുപിടിപ്പിക്കാതെ പോയേ…

: തല്ലാൻ തോന്നുന്നുണ്ടോ… തല്ലിക്കോ, ഈ കവിളിൽ തന്നെ തല്ലണേ.. ഇപ്പൊ മറ്റേ സൈഡീന്നാ ചവയ്ക്കുന്നത്, അതുകൂടി പോയാൽ പിന്നെ ചോറുതിന്നാൻ പറ്റില്ല …

അവളുടെ വാക്കുകൾ കേട്ടപ്പോൾ ചിരി വന്നെങ്കിലും മനസൊന്ന് പിടഞ്ഞു. മുഖത്ത് ഒരു ഭാവ വ്യത്യാസവും വരുത്താതെ ഞാൻ നടന്നു നീങ്ങി. പാവം, ഇന്നലെ അടികൊണ്ടതിന്റെ നീര് ഇപ്പോഴും പോയിട്ടില്ല. നല്ല വേദനകാണും, സംസാരിക്കുമ്പോൾ അത് അറിയാനുണ്ട്. ഞാൻ വരാന്തയിൽ നിന്നും മറയുന്നതും നോക്കി തുഷാര അവിടെത്തന്നെ നിന്നു.

ഉച്ചയ്ക്ക് ക്യാന്റീനിൽ പോയപ്പോഴാണ് കോളേജിലെ മുഴുവൻ സംസാരവിഷയം തുഷാരയാണെന്ന് അറിഞ്ഞത്. പലർക്കും ഇതൊരു അവസരമായിരുന്നു. തുഷാരയുടെ പുറകെനടന്ന് കാല് കഴച്ച എല്ലാവർക്കും മുന്നിൽ ശ്രീലാലാണ് ഹീറോ. ഉച്ചയ്ക്ക് കഴിച്ചു കഴിഞ്ഞ് ക്യാന്റീനിൽ നിന്നും ഇറങ്ങാൻ നേരം അവിടേയ്ക്ക് വന്ന തുഷാരയെ നോക്കി പലരും കമന്റ് പറയുന്നത് എന്റെ കാതുകളെ അലോസരപ്പെടുത്തി. അവളുടെ ഇന്നലത്തെ പ്രണയാഭ്യർത്ഥന അവിടെ കൂടിയിരുന്നവർ ഏറ്റുപിടിച്ചു. അവൾ ഇങ്ങനെ അപമാനിതയാവാൻ കാരണം ഞാനാണല്ലോ എന്നോർത്തപ്പോൾ അല്പം സഹതാപം അവളോട് തോന്നുകയാണ്. ഒരുപക്ഷേ ഇന്നലെ അവളെ അടിച്ചില്ലായിരുന്നെങ്കിൽ ഈ അപമാനം അവൾ കേൾക്കേണ്ടിവരുമായിരുന്നില്ല. പാവം. അല്ലാതെ വേറെന്തുപറയാൻ.
ക്ലാസ്സിൽ പോയിരുന്നെങ്കിലും മനസ് മുഴുവൻ ക്യാന്റീനിലെ അപസ്വരങ്ങളാണ്. കളിയാക്കുന്നത് മുഴുവൻ ആൺകുട്ടികളാണ്. എല്ലാവരുടെയും വായ മൂടികെട്ടാൻ ഞാൻ നോക്കിയിട്ട് രണ്ട് വഴികളേ ഉള്ളു. ഒന്നുകിൽ ഏതെങ്കിലും രണ്ട് വായിനോക്കികളെ പിടിച്ച് പൊട്ടിക്കണം, അല്ലെങ്കിൽ.. അല്ലേൽ അതുവേണ്ട. അതിത്തിരി കടന്ന കൈയ്യായിപ്പോകും.

Leave a Reply

Your email address will not be published. Required fields are marked *