അരളിപ്പൂന്തേൻ – 7

: അച്ഛൻ വന്നേ… ഇതിലെന്താ ഇത്ര നാണിക്കാൻ…

: അല്ലട… നിനക്ക് വല്ല നാണക്കേടും ഉണ്ടോന്ന് നോക്കിയതാ…

: ഒരു കുഴപ്പോം ഇല്ല… വന്നേ

എല്ലാവരുംകൂടി പറമ്പിന്റെ ഒരു മൂലയിലേക്ക് മാറിയിരുന്നു. ആദ്യ പെഗ്ഗ് തലമൂത്ത ആൾക്കുതന്നെ കൊടുക്കണമെന്ന് അഭിക്ക് ഒരേ നിർബന്ധം. അച്ഛന് ചെറിയ ചമ്മലുണ്ടോ എന്നായിരുന്നു എന്റെ ഉള്ളിൽ…

: നീ ഒഴിക്കെടാ മോനെ… ഇതൊന്നും പൊട്ടിച്ച് കഴിഞ്ഞാൽ പിന്നെ വച്ചോണ്ടിരിക്കരുത്ത്..
: ഐവ… എന്റെ രാജീവേട്ടാ നിങ്ങള് മുത്താണ്. സാധനം ഇത്തിരി ലോക്കൽ ആണ്, നിങ്ങൾ സ്കോച്ചൊക്കെ ആയിരിക്കില്ലേ അടിക്കുന്നത്…

: അഭി നല്ല സാധനം വേണേൽ വീട്ടിൽ ഉണ്ടെടാ.. എടുക്കണോ

: നീ ചുമ്മാ ഇരി മരുമോനെ… ഈ മുന്തിയ സാധനമൊന്നും അടിച്ചാൽ ഒരു മൂടാവില്ലെടോ… അടിച്ച അപ്പൊ തരിപ്പാവണം, അതാ എനിക്കിഷ്ടം. അതിന് നമ്മുടെ ഗോൾകോണ്ട, ഓൾഡ് മങ്കൊക്കെ വേണം…

എന്റെ പൊന്നോ.. ഇങ്ങേര് നമ്മുടെ അതേ വേവ് ലെങ്ത്ത് ആണല്ലോ… എന്തായാലും പൊളിച്ചു. ഇതുപോലൊരു അപ്പനെ കിട്ടാൻ പുണ്യം ചെയ്യണം. ഇനി അപ്പനെ കൂട്ടിപ്പോയി കള്ളുകുടിച്ചിട്ട് പെണ്ണ് കിടന്ന് കയറ് പൊട്ടിക്കുമോ എന്നാ എന്റെ പേടി. എല്ലാവരും രണ്ട് പെഗ്ഗടിച്ച് നിർത്താമെന്ന് വിചാരിച്ചതാ. അപ്പോഴും അച്ഛന്റെവക അടുത്ത തീയറി..

: എടാ മക്കളെ.. കഴിക്കുന്നുണ്ടെങ്കിൽ തരിപ്പാവണം, ഒന്നടിച്ചാലും നാലടിച്ചാലും പുറത്തേക്ക് വരുന്ന മണം ഒന്നുതന്നെയാ, പേരും ഒന്നുതന്നെ ..കള്ളുകുടിയൻ. അതുകൊണ്ട് മക്കള് ഓരോന്ന് കൂടി ഒഴിച്ചേ

: എന്റെ ലാലു… ഇത് നമുക്ക് പറ്റിയ ആളാണ് ട്ടാ…

: എന്റെ രാജീവേട്ടാ… ഇവൻ പറഞ്ഞിട്ടുണ്ട് നിങ്ങൾ എല്ലാവരും ഭയങ്കര ജോളിയാണെന്ന്, ഇത്ര പ്രതീക്ഷിച്ചില്ല.

: നമ്മൾ ഈ ജാഡ കാണിച്ചിട്ട് എന്തിനാടാ…ജീവിതം ഒന്നല്ലേ ഉള്ളു അത് ചിരിച്ചും ചിരിപ്പിച്ചും കൊണ്ടുപോയാൽ പോരെ..

ജീവിതത്തിൽ പലരുടെ കൂടെ വെള്ളമടിച്ചിട്ടുണ്ടെങ്കിലും ഇന്ന് കിട്ടിയ സന്തോഷം ഇതാദ്യമാണ്. അടിച്ച സാധനത്തേക്കാൾ കിക്കുണ്ട് ഈ നിമിഷങ്ങൾക്ക്. അവസാനം നാല് പെഗ്ഗിൽ നിർത്തി. എനിക്കാണെങ്കിൽ മൂന്നെണ്ണം തന്നെ ധാരാളമാണ്. നാവൊക്കെ കുഴഞ്ഞുതുടങ്ങി. എന്നാലും അഭിമാനം വിട്ടുള്ള കളിയില്ല. പിടിച്ചു നിൽക്കുക തന്നെ. തിരിച്ച് കല്യാണ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ എല്ലാവരും മുന്നിൽത്തന്നെയുണ്ട്. അവരുടെ കണ്ണുകൾ വിടർന്നത് ഞാൻ കാണുന്നുണ്ട്. ചുമ്മാതല്ല അച്ഛൻ എന്റെ തോളിൽ കൈയിട്ടല്ലേ നടക്കുന്നത്… രണ്ടാളുടെയും മുഖത്തെ ചിരി കണ്ടാൽ മതിയല്ലോ.. അമ്മായിയച്ഛനും മരുമോനും ആണെന്ന് ആരും പറയില്ല.

: അച്ഛാ…ഇതെന്ത് ഭാവിച്ചാ..

: എടി മോളെ… ഇന്ന് എന്റെ പൊന്നുമോന്റെ കൂടാൻ കിട്ടിയ അവസരമല്ലേ… കൂടിയില്ലെങ്കിൽ നിനക്ക് വിഷമമായാലോ…
: അച്ചോടാ… രണ്ടും മൂക്കറ്റം കയറ്റിയിട്ട് വന്നിരിക്കുന്നു.. അമ്മേ.. നിങ്ങളിത് കാണുന്നില്ലേ

: നീ ഒന്ന് മിണ്ടാതിരിയെടി മോളെ… അവരുടെ ആ ചിരി കണ്ടാൽ മതിയല്ലോ.. ഒരമ്മപെറ്റ അളിയന്മാരെ പോലുണ്ട്..

: ആഹ് ബെസ്ററ്…

: ശ്രീകുട്ടാ എത്രെണ്ണം കഴിച്ചെടാ…

: ഓഹ് ആകെ 4 പെഗ്ഗ്…

ഇതെല്ലം കണ്ടും കേട്ടും ലക്ഷികുട്ടിക്ക് ചിരി വരുന്നുണ്ട്. ഞാൻ അച്ഛനെയും കൂട്ടി കഴിക്കാൻ ഇരിക്കുമ്പോഴും അവരെല്ലാവരും കൂടി ഓരോന്ന് പറഞ്ഞ് ചിരിക്കുന്നുണ്ട്. ലെക്ഷ്മികുട്ടിയും ഇന്ദിരാമ്മയും ഭയങ്കര കമ്പനിയായെന്ന് തോനുന്നു. അവരുടെ മുഖത്തെ സന്തോഷവും ചിരിയും കണ്ടാൽ മതിയല്ലോ മനസ് നിറയാൻ.

കഴിച്ചുകഴിഞ്ഞ് അമ്മയെയും ലെച്ചുവിനെയും വീട്ടിലാക്കി നേരെ തുഷാരയുടെ വീട്ടിലേക്ക് വിട്ടു. രണ്ടാളും നന്നായി കഴിച്ചതുകൊണ്ട് വണ്ടി ഓടിക്കാൻ കൂട്ടുകാരനെയും കൂട്ടിയിട്ടാണ് യാത്ര. അവരെ ഇറക്കി തുഷാരയുടെ അച്ഛന്റെ വണ്ടിയുമായി കല്യാണവീട്ടിലേക്ക് തിരിച്ചെത്തി. കിച്ചാപ്പിയുടെ വീട്ടിലെ പാട്ടും കൂത്തും ഒക്കെ കഴിഞ്ഞ് അവിടെത്തന്നെ കൂട്ടുകാരെല്ലാവരും കൂടി കിടന്നുറങ്ങിയാണ് ആഘോഷങ്ങൾ കൊഴുപ്പിച്ചത്.

കാലത്ത് ചെറുക്കനെ ഒരുക്കിയിറക്കാനുള്ള അവകാശം ഞങ്ങൾ കൂട്ടുകാർക്കാണ്. കല്യാണം നടക്കുന്ന ഹാളിലേക്ക് പോകാൻ ഞങ്ങൾ കൂട്ടുകാർക്ക് മാത്രമായി പ്രത്യേകം വണ്ടിയുണ്ട്. പോകുന്ന വഴിലുടനീളം പാട്ടും ഡാൻസുമായി തിമിർക്കുകയാണ് എല്ലാവരും. ഇതൊക്കെയല്ലേ ഏതൊരു പ്രവാസിയേയും നാട്ടിലേക്ക് തിരിച്ചുവരാൻ പ്രേരിപ്പിക്കുന്ന ഘടകം. പഴയ പ്രവാസ ജീവിതം ഓർക്കുമ്പോൾ കരച്ചിൽ വരും ചില സമയങ്ങളിൽ. നഷ്ടങ്ങളുടെ നീണ്ട നിരതന്നെയുണ്ടാവും ഏതൊരു പ്രവാസിക്കും. കല്യാണം, ഉത്സവം, ഉറൂസ്, പെരുന്നാള് അങ്ങനെ എന്തെല്ലാം നഷ്ടങ്ങൾ…

കല്യാണപെണ്ണായി ചമഞ്ഞൊരുങ്ങിയ നീതുവിന്റെ മുഖത്തെ ചിരി കാണണം. മനസ്സിൽ ഉറങ്ങിക്കിടന്ന പ്രണയം താലിച്ചരടിൽ ഊട്ടിയുറപ്പിക്കുന്ന അസുലഭ നിമിഷം. കിച്ചാപ്പിക്ക് ചെറിയ കൈവിറ ഉണ്ടോന്ന് ഒരു സംശയം… ആള് വലിയ നേതാവൊക്കെ ആണെങ്കിലും താലികെട്ടുമ്പോ കൈവിറക്കുന്നത് അത്ര മോശമൊന്നുമല്ല. ഇനിയിപ്പോ എന്റെ കാര്യം കണ്ടറിയണം.

ആഹ്… നമ്മുടെ കാന്താരി പെണ്ണിനെക്കുറിച്ച് പറഞ്ഞില്ലല്ലോ അല്ലെ. കുടുംബസമേതം രാവിലെതന്നെ എത്തിയിരുന്നു. സാരിയിൽ പെണ്ണിനെ കാണാൻ നല്ല ചേലുണ്ടെന്ന് മുൻപ് പറഞ്ഞതുകൊണ്ടാണെന്ന് തോനുന്നു, ഇന്നും നല്ല സുന്ദരി മോളായിട്ടാണ് ഉടുത്തൊരുങ്ങിയിരിക്കുന്നത്. ഇന്നലത്തെ വെള്ളമടിയോടെ അച്ഛൻ എന്റെ ചങ്ക് ബ്രോയെപ്പോലെയായി. ഇന്ദിരാമ്മയ്ക്ക് ലക്ഷ്മികുട്ടിയെ കിട്ടിയതോടെ രണ്ടാളും വാതോരാതെ തള്ളി മറിക്കുന്നുണ്ട്. നീതുവിന്റെ ക്ഷണപ്രകാരം കോളേജ് ടീം മുഴുവൻ വന്നിട്ടുണ്ട്. എല്ലാവരെയും ഒരിക്കൽക്കൂടി കാണുവാനുള്ള അവസരമായി. ഭക്ഷണമൊക്കെ കഴിഞ്ഞ് തുഷാരയെ ലെച്ചുവിനെ ഏല്പിച്ച് അച്ഛനും അമ്മയും വീട്ടിലേക്ക് തിരിച്ചു.
കിച്ചാപ്പിയുടെ വീട്ടിലേക്കുള്ള യാത്രയിൽ പാട്ടുംകൂത്തുമായി അടിച്ചുപൊളിക്കാൻ ലെച്ചുവും തുഷാരയുമുണ്ട്. കല്യാണ പെണ്ണിനേയും ചെക്കനേയും വണ്ടിയിൽ നിന്നും ഇറക്കി ബാൻഡ്മേളത്തിന്റെ അകമ്പടിയോടെയാണ് വീട്ടിലേക്ക് ആനയിച്ചത്. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും നീതുവിനെ നാട്ടുകാരും കൂട്ടുകാരും രണ്ടുകൈയും നീട്ടി സ്വീകരിച്ചു. വൈകുന്നേരത്തെ റിസെപ്ഷനും ഫോട്ടോയെടുപ്പും എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരുമ്പോഴേക്കും ക്ഷീണിച്ചു.

: ശ്രീകുട്ടാ… നിങ്ങൾ രണ്ടാളും ഇങ്ങനെ കല്യാണവും കൂടി നടന്നോ… നിനക്ക് കെട്ടണ്ടേ

: എന്റെ ലെച്ചു… ഇതെന്താ ആരും പറയാത്തതെന്ന് ഓർക്കുവായിരുന്നു ഞാൻ. നീ ഒന്ന് കാര്യങ്ങൾ വേഗം നടപ്പാക്കാൻ പറയെടോ

: അമ്പട കള്ളാ… മൂത്തിരിക്കുവാണല്ലേ… തുഷാരെ,,,, നീ കേട്ടോടി

Leave a Reply

Your email address will not be published. Required fields are marked *