: ആഹ് ബെസ്ററ്…
: ശ്രീകുട്ടാ എത്രെണ്ണം കഴിച്ചെടാ…
: ഓഹ് ആകെ 4 പെഗ്ഗ്…
ഇതെല്ലം കണ്ടും കേട്ടും ലക്ഷികുട്ടിക്ക് ചിരി വരുന്നുണ്ട്. ഞാൻ അച്ഛനെയും കൂട്ടി കഴിക്കാൻ ഇരിക്കുമ്പോഴും അവരെല്ലാവരും കൂടി ഓരോന്ന് പറഞ്ഞ് ചിരിക്കുന്നുണ്ട്. ലെക്ഷ്മികുട്ടിയും ഇന്ദിരാമ്മയും ഭയങ്കര കമ്പനിയായെന്ന് തോനുന്നു. അവരുടെ മുഖത്തെ സന്തോഷവും ചിരിയും കണ്ടാൽ മതിയല്ലോ മനസ് നിറയാൻ.
കഴിച്ചുകഴിഞ്ഞ് അമ്മയെയും ലെച്ചുവിനെയും വീട്ടിലാക്കി നേരെ തുഷാരയുടെ വീട്ടിലേക്ക് വിട്ടു. രണ്ടാളും നന്നായി കഴിച്ചതുകൊണ്ട് വണ്ടി ഓടിക്കാൻ കൂട്ടുകാരനെയും കൂട്ടിയിട്ടാണ് യാത്ര. അവരെ ഇറക്കി തുഷാരയുടെ അച്ഛന്റെ വണ്ടിയുമായി കല്യാണവീട്ടിലേക്ക് തിരിച്ചെത്തി. കിച്ചാപ്പിയുടെ വീട്ടിലെ പാട്ടും കൂത്തും ഒക്കെ കഴിഞ്ഞ് അവിടെത്തന്നെ കൂട്ടുകാരെല്ലാവരും കൂടി കിടന്നുറങ്ങിയാണ് ആഘോഷങ്ങൾ കൊഴുപ്പിച്ചത്.
കാലത്ത് ചെറുക്കനെ ഒരുക്കിയിറക്കാനുള്ള അവകാശം ഞങ്ങൾ കൂട്ടുകാർക്കാണ്. കല്യാണം നടക്കുന്ന ഹാളിലേക്ക് പോകാൻ ഞങ്ങൾ കൂട്ടുകാർക്ക് മാത്രമായി പ്രത്യേകം വണ്ടിയുണ്ട്. പോകുന്ന വഴിലുടനീളം പാട്ടും ഡാൻസുമായി തിമിർക്കുകയാണ് എല്ലാവരും. ഇതൊക്കെയല്ലേ ഏതൊരു പ്രവാസിയേയും നാട്ടിലേക്ക് തിരിച്ചുവരാൻ പ്രേരിപ്പിക്കുന്ന ഘടകം. പഴയ പ്രവാസ ജീവിതം ഓർക്കുമ്പോൾ കരച്ചിൽ വരും ചില സമയങ്ങളിൽ. നഷ്ടങ്ങളുടെ നീണ്ട നിരതന്നെയുണ്ടാവും ഏതൊരു പ്രവാസിക്കും. കല്യാണം, ഉത്സവം, ഉറൂസ്, പെരുന്നാള് അങ്ങനെ എന്തെല്ലാം നഷ്ടങ്ങൾ…
കല്യാണപെണ്ണായി ചമഞ്ഞൊരുങ്ങിയ നീതുവിന്റെ മുഖത്തെ ചിരി കാണണം. മനസ്സിൽ ഉറങ്ങിക്കിടന്ന പ്രണയം താലിച്ചരടിൽ ഊട്ടിയുറപ്പിക്കുന്ന അസുലഭ നിമിഷം. കിച്ചാപ്പിക്ക് ചെറിയ കൈവിറ ഉണ്ടോന്ന് ഒരു സംശയം… ആള് വലിയ നേതാവൊക്കെ ആണെങ്കിലും താലികെട്ടുമ്പോ കൈവിറക്കുന്നത് അത്ര മോശമൊന്നുമല്ല. ഇനിയിപ്പോ എന്റെ കാര്യം കണ്ടറിയണം.
ആഹ്… നമ്മുടെ കാന്താരി പെണ്ണിനെക്കുറിച്ച് പറഞ്ഞില്ലല്ലോ അല്ലെ. കുടുംബസമേതം രാവിലെതന്നെ എത്തിയിരുന്നു. സാരിയിൽ പെണ്ണിനെ കാണാൻ നല്ല ചേലുണ്ടെന്ന് മുൻപ് പറഞ്ഞതുകൊണ്ടാണെന്ന് തോനുന്നു, ഇന്നും നല്ല സുന്ദരി മോളായിട്ടാണ് ഉടുത്തൊരുങ്ങിയിരിക്കുന്നത്. ഇന്നലത്തെ വെള്ളമടിയോടെ അച്ഛൻ എന്റെ ചങ്ക് ബ്രോയെപ്പോലെയായി. ഇന്ദിരാമ്മയ്ക്ക് ലക്ഷ്മികുട്ടിയെ കിട്ടിയതോടെ രണ്ടാളും വാതോരാതെ തള്ളി മറിക്കുന്നുണ്ട്. നീതുവിന്റെ ക്ഷണപ്രകാരം കോളേജ് ടീം മുഴുവൻ വന്നിട്ടുണ്ട്. എല്ലാവരെയും ഒരിക്കൽക്കൂടി കാണുവാനുള്ള അവസരമായി. ഭക്ഷണമൊക്കെ കഴിഞ്ഞ് തുഷാരയെ ലെച്ചുവിനെ ഏല്പിച്ച് അച്ഛനും അമ്മയും വീട്ടിലേക്ക് തിരിച്ചു.
കിച്ചാപ്പിയുടെ വീട്ടിലേക്കുള്ള യാത്രയിൽ പാട്ടുംകൂത്തുമായി അടിച്ചുപൊളിക്കാൻ ലെച്ചുവും തുഷാരയുമുണ്ട്. കല്യാണ പെണ്ണിനേയും ചെക്കനേയും വണ്ടിയിൽ നിന്നും ഇറക്കി ബാൻഡ്മേളത്തിന്റെ അകമ്പടിയോടെയാണ് വീട്ടിലേക്ക് ആനയിച്ചത്. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും നീതുവിനെ നാട്ടുകാരും കൂട്ടുകാരും രണ്ടുകൈയും നീട്ടി സ്വീകരിച്ചു. വൈകുന്നേരത്തെ റിസെപ്ഷനും ഫോട്ടോയെടുപ്പും എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരുമ്പോഴേക്കും ക്ഷീണിച്ചു.
: ശ്രീകുട്ടാ… നിങ്ങൾ രണ്ടാളും ഇങ്ങനെ കല്യാണവും കൂടി നടന്നോ… നിനക്ക് കെട്ടണ്ടേ
: എന്റെ ലെച്ചു… ഇതെന്താ ആരും പറയാത്തതെന്ന് ഓർക്കുവായിരുന്നു ഞാൻ. നീ ഒന്ന് കാര്യങ്ങൾ വേഗം നടപ്പാക്കാൻ പറയെടോ
: അമ്പട കള്ളാ… മൂത്തിരിക്കുവാണല്ലേ… തുഷാരെ,,,, നീ കേട്ടോടി
: ചേച്ചിക്കൊന്നും ഒരു താല്പര്യം ഇല്ലാഞ്ഞിട്ടാ… ഏട്ടൻ പറഞ്ഞപോലെ വേഗം നടത്തി തന്നൂടെ
: ഉവ്വ…. ഞാൻ പറയാം ട്ടോ… അത് പോട്ടെ, ഇന്നലെ അച്ഛൻ എന്താ ഈ കള്ളുകുടിയനെക്കുറിച്ച് പറഞ്ഞത്…
: അച്ഛൻ എന്നെ പുകഴ്ത്തി കൊന്നു. കെട്ടിപിടിച്ച് ഒരുമ്മയും തന്നിട്ടാ വിട്ടത്…
: എന്തിന്…!
: അച്ഛന് ആൺകുട്ടികൾ ഇല്ലാത്ത വിഷമം പണ്ടേ ഉള്ളതാ… ഇപ്പൊ എനിക്കൊരു മോനെ കിട്ടിയെന്ന് പറഞ്ഞ് അമ്മയെ എടുത്ത് പൊക്കുന്നതൊക്കെ കണ്ടു. ആള് ഭയങ്കര ഹാപ്പിയാ.. അല്ലെങ്കിലും രണ്ടെണ്ണം അടിച്ചാൽ ഭയങ്കര സ്നേഹമാണ്. രണ്ടാളുടെയും കളി കാണാൻ നല്ല രസാണ്…
